Friday, December 9, 2011

വിശാലമായ കടല്‍പരപ്പിലേക്ക് ..

വിശാലമായ കടല്‍പരപ്പിലേക്ക് ..
കഥ
ടി.സി.വി. സതീശന്‍

വെട്ടിയെടുത്ത കുലച്ചവാഴകളും കരിക്കിന്‍കുലകളും കൊണ്ടലങ്കരിച്ച കമാനം . മുറ്റം നിറയെ പ്ലാസ്റ്റിക്ക് കസേരകള്‍ നിരത്തിയിട്ടിരിക്കുന്നു .ചെറിയ മണ്ഡപത്തില്‍ എഴുതിരികള്‍ കത്തുന്ന നിലവിളക്ക് , തെങ്ങിന്‍ പൂക്കുല വെച്ച നിറപറ . അയാള്‍ വാച്ചിലേക്ക് നോക്കി , ചുറ്റും നിന്നവര്‍ അയാളെ നോക്കി .പെരുപ്പ്‌ അയാളുടെ തലയുച്ചി വരെ പടര്‍ന്നു . കണ്ണുകള്‍ മങ്ങുന്നത് പോലെ , ശരീരമാകെ വിയര്‍പ്പില്‍ കുളിച്ചു . തന്റെ തോര്‍ത്തുമുണ്ട് കൊണ്ട് അയാള്‍ വിയര്‍പ്പു തുടച്ചു . മുഖത്തെ ചിരി നിലനിര്‍ത്താന്‍ പാടുപെട്ടു . സമയം പത്ത് ഇരുപത്തി നാല് .. അവരെനിയും എത്തിയില്ലല്ലോ . ബന്ധുക്കളും അയല്‍പക്കക്കാരും പിറുപിറുത്തു . അത്യാവശ്യം ചിലര്‍ അയാളുടെ വിഷമാവസ്ഥയില്‍ ഉള്ളാലെ സന്തോഷിച്ചു . മണ്ഡതൂണുകളില്‍ അലങ്കരിച്ച പഴുത്ത അടയ്ക്കകള്‍ അയാളെ നോക്കി ചിരിച്ചു.
ചില പ്രതീക്ഷകളും കണക്കുകൂട്ടലുകളും വെച്ചു കൊണ്ടുതന്നെ ,അളന്നും അളക്കാതെയും സ്നേഹം കൊടുത്ത് വളര്‍ത്തിയ മകള്‍ അവള്‍ വളര്‍ന്നു .. അവള്‍ മാത്രം വളര്‍ന്നു . തീരുമാനങ്ങള്‍ എടുക്കുവാനുള്ള പ്രാപ്തി അവള്‍ക്കായി . ശരിതെറ്റുകളുടെ വിചാരണയ്ക്കുപോലും ഇടംകൊടുക്കാതെ അത് അവള്‍ കുടുംബത്തിന്റെ ശരികളായി നടപ്പാക്കി. പറക്കമുറ്റ കുഞ്ഞുങ്ങള്‍ പുതിയ ആകാശദൂരങ്ങള്‍ താണ്ടുന്നതില്‍ അയാള്‍ക്ക്‌ വിയോജിപ്പില്ല. എന്നാല്‍ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ സ്വന്തം ചിറകുകളില്‍ ആയിരിക്കണമെന്ന ചെറിയ നിര്‍ബ്ബന്ധം അയാള്‍ക്കുണ്ടുതാനും .
അയല്‍വീടുകളിലെ വിശേഷങ്ങളില്‍ അയാള്‍ എന്നും ആദ്യാവസാനക്കാരനായിരുന്നു .അവരുടെ സന്തോഷങ്ങള്‍ അയാളുടെതും .അന്നൊക്കെ മനസ്സില്‍ പറയുമായിരുന്നു .ഒരു ദിവസം തന്റെ മകളുടെ കല്യാണോം കേമമായി നടത്തണം . എല്ലാരേം വിളിച്ചു ഒരുനേരത്തെ ഭക്ഷണം കുശാലായി കൊടുക്കണം , അയാളുടെ സ്വപ്നങ്ങളില്‍ കഴിഞ്ഞ കുറെ നാളുകളായി അത് സജീവമായി നിലനിന്നു. ആകാശവിശാലതയില്‍ പറന്നുയരുന്ന കിളിയുടെ ഗതിവേഗതകളെ കുറിച്ച് അയാള്‍ അറിഞ്ഞതേയില്ല . കൂടെകൊണ്ടുനടക്കുവാന്‍ പറ്റിയ ഒരു ഇണയെ അവള്‍ കണ്ടെത്തിയിരുന്നു. അവര്‍ ഒരുമിച്ചുള്ള പാര്‍പ്പും തുടങ്ങി കഴിഞ്ഞിരുന്നു . ഇയ്യടുത്താണ് അവള്‍ അത് വിളിച്ചു പറഞ്ഞത് . ആദ്യം മനസ്സ് വല്ലാതെ വേദനിച്ചുവെങ്കിലും പതുക്കെ അതുമായി പൊരുത്തപ്പെടുവാന്‍ അയാള്‍ മനസ്സിനെ പഠിപ്പിച്ചെടുത്തു . നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരുപിടി ചോറ് കൊടുക്കണം .. അയാള്‍ തന്റെ ആഗ്രഹം മകളോട് പറഞ്ഞു. ആദ്യം അവള്‍ സമ്മതിച്ചില്ലെങ്കിലും ഏറെ യാചനകള്‍ക്കു ശേഷം അവളുടെ മനസ്സലിഞ്ഞു. ഒരു നാലുമണിക്കൂര്‍ സമയം അവള്‍ അനുവദിച്ചു. രാവിലെത്തെ ഫ്ലൈറ്റിനു അവനും അവളും വരും , വൈകുന്നേരം തന്നെ തിരിച്ചു പോവുകയും ചെയ്യും. അയാള്‍ക്ക്‌ സന്തോഷമായി.
ചുമരിലെ കലണ്ടര്‍ അയാള്‍ എടുത്തു മാറ്റി. മാസങ്ങളെയും വര്‍ഷങ്ങളെയും പിറകോട്ടു കൊണ്ടുപോയി . വാച്ചിലെ സൂചികള്‍ നിശ്ചലമാക്കി . ഇരുപത്തിരണ്ടു സംവത്സരങ്ങളെ അയാള്‍ പിറകോട്ടു വലിച്ചു . മഞ്ഞുപെയ്യുന്ന ഒരു പ്രഭാതം . വെയിസ്റ്റ് ബിന്നില്‍ തലേന്നത്തെ അടുക്കള ശിഷ്ടങ്ങള്‍ ഉപേക്ഷിക്കാന്‍ പോയതായിരുന്നു അയാള്‍ . പ്ലാസ്റ്റിക്ക് ക്യാരി ബാഗില്‍ പൊതിഞ്ഞ അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചു മടങ്ങവേ ചവറുപെട്ടിയില്‍ നിന്നും ഉയര്‍ന്ന നേരിയ ഒരു ഞരക്കം . ഉള്ളില്‍ എന്തോ കൊളുത്തി വലിച്ചത് പോലെ .. അയാള്‍ വീണ്ടും വെയിസ്റ്റ് ബിന്നിനടുത്തെക്ക് നീങ്ങി . തന്റെ കുടക്കാലുകൊണ്ട് ചവറുകള്‍ വകഞ്ഞുമാറ്റി . ചോണനുറുമ്പുകളും വലിയ ഈച്ചകളും അരിക്കുന്ന പഴയ കോട്ടന്‍സാരി കൊണ്ടുള്ള തുണിക്കെട്ട് . പേറ്റുചൂട് മറാത്ത ചോരക്കുഞ്ഞ്‌ . അതിന്റെ നേരിയ രോദനം ഞരക്കങ്ങളായി . അയാള്‍ കുഞ്ഞിനെ ഇരുകൈകള്‍ ചേര്‍ത്തെടുത്ത് മാറോടണച്ചു . അയാളുടെ ചൂട് ആ കുഞ്ഞിലേക്ക് പകര്‍ന്നു.
ത്രേസ്സ്യ ആദ്യമത് അംഗീകരിച്ചില്ല , അവള്‍ക്കു ഭയമായിരുന്നു. തന്റെ വാദങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ അയാള്‍ക്ക്‌ ഒരുപാട് പണിപ്പെടെണ്ടി വന്നു . ത്രേസ്സ്യ അതിന്റെ മാതൃത്വത്തിന്റെ ശിലാഹൃദയത്തെ ശപിച്ചു . കാരണഭൂതനായ പുരുഷന് നേരെ ശകാരവര്ഷങ്ങള്‍ ചൊരിഞ്ഞു . കുഞ്ഞിനു മുത്തമിട്ടു. പുതിയ മസ്ലീന്‍ തുണികൊണ്ടുള്ള കുപ്പായമിടുവിച്ചു . അനന്തരം അവള്‍ കര്‍ത്താവിനു മെഴുകുതിരി കത്തിച്ചു , എല്ലാവരുടെയും പാപങ്ങളെ പൊറുക്കണമേയെന്നു മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു . വിശുദ്ധ മറിയത്തിന്റെ ചിത്രത്തിലേക്ക് നോക്കി ... കുഞ്ഞിനെ മരിയ എന്ന പേര്‍ ചൊല്ലി വിളിച്ചു . മരിയ അവരുടേതായി .. അവരുടെ എല്ലാമായി . കര്‍ത്താവ് കടാക്ഷം അവളുടെ മേല്‍ ചൊരിഞ്ഞു . ത്രേസ്സ്യ സംതൃപ്തയായി .. അയാളില്‍ അത് ആനന്ദത്തെ ഉണ്ടാക്കി. കൊച്ചുവറീതിനു പതിനൊന്നു മക്കള്‍ .ഓരോ ആണ്ടറുതിയും കരക്കാര്‍ കണക്കു കൂട്ടിയെടുക്കുന്നത്‌ ത്രേസ്യയുടെ അമ്മ മറിയാമ്മയുടെ പേറുമായി ബന്ധപ്പെടുത്തിയാണെന്നു നാട്ടിലൊരു ചൊല്ലുണ്ട് . അതിനുമാത്രം കര്‍ത്താവ് ത്രെസ്സ്യയ്ക്ക് മക്കളെയൊന്നും കൊടുത്തില്ല . മരിയ വന്നതിനു ശേഷം ത്രേസ്സ്യ അമ്മയായി .. ഒരമ്മുമ്മയാകണമെന്ന അതിയായ ആഗ്രഹത്തിനിടെ കര്‍ത്താവ് അവളെ വിളിച്ചു . ദീനക്കിടക്കയില്‍ ഒരാഴ്ച കിടന്നു , സന്നി മൂത്തതാണെന്നു കാരണമെന്ന് ആലോപ്പതിക്കാരന്‍ ഡോക്ടര്‍ അഭിപ്രായപ്പെട്ടു .
അകമുറിയില്‍ ഫോണ്‍ നിര്‍ത്താതെ ബെല്ലടിക്കുന്നു . കൂടിനീന്നവരില്‍ ആരോ ഫോണെടുത്തു . പുറത്തേക്ക് നീട്ടിവിളിച്ചു പറഞ്ഞു .മരിയയെയും കേട്ട്യോനേം കൂട്ടാന്‍ പോയ ടാക്സി ഡ്രൈവര്‍ ആയിരുന്നു അത് .. ഇന്നേക്കുള്ള രണ്ടു ഫ്ലൈറ്റിലും അവര്‍ വന്നില്ല . ഇന്നിനി അവരുണ്ടാകില്ല , അവന്‍ മടങ്ങുകയാണത്രെ . ആളുകള്‍ ഓരോന്നായി ഒഴിഞ്ഞു പോയി . വെട്ടുകിളികള്‍ അയാളുടെ തലയ്ക്കകത്ത് ഒച്ചവെച്ചു . തല പൊട്ടിപ്പിളരുന്നതുപോലെ അയാള്‍ക്ക്‌ അനുഭവപ്പെട്ടു. മാലാഖമാര്‍ പറന്നോഴിഞ്ഞ അയാളുടെ തലയ്ക്കകത്ത് വെളിപാടുകള്‍ ഉണ്ടായി .
കുരിശുമലയിലേക്കുള്ള യാത്രയില്‍ അയാള്‍ പുഴകളെ കുറിച്ച് ചിന്തിച്ചു . പ്രണയത്തെ കുറിച്ച് ആലോചിച്ചു ..ശാന്തയും ചെറുതിരകളില്‍ പാട്ടിന്റെ മര്‍മ്മരങ്ങള്‍ ഉതിര്‍ക്കുന്നതുമായ പുഴ .. മരിയയെ പുഴയായി . അഴിമുഖത്തെത്താനാകുമ്പോള്‍ അവേശത്തിലാകുന്നു . കടലിന്റെ പരപ്പില്‍ അവള്‍ ആകൃഷ്ടയാകുന്നു . സ്വാര്‍ത്ഥതയുടെ ഒരു മിന്നലാട്ടം .. ആയാസരഹിതമായി വിശാലമായ കടലാകണമെന്ന ചിന്ത അവളില്‍ ഉണ്ടാകുന്നു .സ്വച്ഛമായി ഒഴുകുന്ന പുഴ സ്വാര്‍ത്ഥതയെന്തെന്നറിഞ്ഞു . പുഴതന്നെ ഇല്ലാതാകുകയാണെന്ന് അവളുണ്ടോ അറിയുന്നു. യവ്വനത്തിന്റെ ആസക്തിയെ അയാള്‍ മനസ്സിലാക്കുന്നു .പ്രണയത്തിന്റെ ആഴവും പരപ്പും അയാള്‍ക്കിഷ്ടവുമാണ് . രണ്ടു സംസ്കാരങ്ങള്‍ യോജിക്കുന്നതിലും തെറ്റ് കാണാനാവില്ല , പക്ഷെ അത് പരസ്പര പൂരകമായിരിക്കണമെന്നു മാത്രം, തനിക്കു നേടിയെടുക്കുവാന്‍ കഴിയാത്ത സുഖലാവണങ്ങള്‍ ചുളുവില്‍ ഒപ്പിച്ചെടുക്കുന്ന പുതിയ പ്രണയ നാടകങ്ങളെയാണ് അയാളില്‍ വെറുക്കുന്നത് സ്വാര്‍ത്ഥത ആര്‍ത്തിയിലേക്കും ആര്‍ത്തി അത്യാര്‍ത്തിയിലും ചെല്ലുന്നതാണ് ദുരന്തങ്ങളെയുണ്ടാക്കുന്നത് .
അയാള്‍ ആശ്വസിച്ചു .. സഹിക്കുക , ആര്‍ക്കും ഒന്നും സ്വന്തമല്ലെന്നത് തിരിച്ചറിയുക .. ത്രേസ്സ്യ ത്രെസ്സ്യുടെയും മരിയ മരിയയുടെയും നിയോഗങ്ങള്‍ തീര്‍ക്കുന്നു ...എല്ലാം പ്രകൃതി നിയമം. അയാള്‍ തന്റെ തോര്‍ത്തുമുണ്ട് കൊണ്ട് മുഖത്തെ വിയര്‍പ്പു തുടച്ചു . തെങ്ങിന്‍ കരിക്ക് ചെത്തിക്കുടിച്ചു . രാത്രി നിലാവുദിക്കുകയും പ്രഭാതത്തില്‍ സൂര്യന്‍ ഉണരുകയും ചെയ്തു .

No comments:

Post a Comment