Thursday, January 26, 2012

അമ്മിഞ്ഞമ്മ ... കഥ

അമ്മിഞ്ഞമ്മ
കഥ
ടി.സി.വി.സതീശന്‍
..............................
..................................................................


താരന്‍ വന്ന് വൃണങ്ങള്‍ കെട്ടിയതിനാല്‍ മുടി പാടെ വെട്ടിയിരുന്നു . ചാരുകസേരയില്‍ ഇരുന്ന് അമ്മിഞ്ഞമ്മ നീണ്ടുകിടക്കുന്ന നെല്‍പ്പാടത്തേക്ക് നോക്കി . മൂഞ്ഞ ബാധിച്ചു , വരള്‍ച്ച മുരടിച്ച നെല്‍ചെടികള്‍ തന്‍റെ തലയിലെ കുറ്റിരോമങ്ങളെയാണ് ഓര്‍മ്മപ്പെടുത്തിയത്‌ . മേല്‍മുണ്ട് ഒന്നുകൂടി അയച്ചിട്ട് മാറില്‍ തൂങ്ങിക്കിടക്കുന്ന തന്‍റെ മുലകളെ അവര്‍ മറച്ചു . ഇക്കിളിപ്പെടുത്തിയ ഒരുനാണം ചെറു കാറ്റായി അവരുടെ മനസ്സില്‍ ഉലാത്തി . വസന്തം ബാക്കിവെച്ച പൂക്കള്‍ പോലെ തനിക്കും ഒരു ബാല്യവും യൌവ്വനവും ഉണ്ടായിരുന്നതായി അതവരെ ബോധ്യപ്പെടുത്തി . വെറുതെ , വെറുതെയാണെങ്കിലും നീണ്ട കാര്‍കൂന്തലിനായി അവരുടെ കൈവിലുകള്‍ തലയില്‍ തപ്പിനോക്കി .

കൊട്ടന്‍ ചുക്കാതിയുടെയും  കാച്ചിയ എണ്ണയുടെയും വഴുക്ക് കസേരയില്‍ പറ്റിപ്പിടിച്ചിരുന്നു , തലയില്‍ നിന്നും വലിയ പേനുകള്‍ നീണ്ട കഴുത്തുവഴി അയഞ്ഞ മാറിടത്തേക്ക് അരിഞ്ഞിറങ്ങി . മുന്നിലെ സ്റ്റൂളിലേക്ക് കാല്‍ കയറ്റിവെച്ച് അവര്‍ പ്രജിലയെ വിളിച്ചു .. മോളേ , അമ്മമ്മയ്ക്ക് കാലു നോവുന്നൂ , ഒന്ന് തിരുമ്പിത്തരുമോ ?

വാട മണക്കുന്ന ആ പരിസരത്ത് പ്രജില മുഖം ചുളിച്ചു , പിന്നെ മൂക്ക് പിഴിച്ചു .

വടക്കേ വാര്യത്ത്‌ സാവിത്രിക്കുട്ടി വാരസ്യാര്‍ എന്ന താത്രിക്കുട്ടി , അമ്മിഞ്ഞമ്മയായി തീര്‍ന്നതിന്‍റെ  പിന്നിലെ രസാവാഹമായ അനുസരികള്‍ അവള്‍ക്കു കേള്‍ക്കണമായിരുന്നു , നിഗൂഡതകള്‍ ഒളിഞ്ഞുനില്‍ക്കുന്ന അതിന്‍റെ പിന്നാമ്പുറ കഥകളിലേക്ക് ചുഴിഞ്ഞു പോകുവാനുള്ള അവസരമായി ഇതിനെ പ്രയോജനപ്പെടുത്താമെന്ന് പ്രജിലയോട് അവളുടെ മനസ്സ് പറഞ്ഞു .

മൊളി കെട്ടിയ അവരുടെ കാലില്‍ അമര്‍ത്തി തിരുമ്മിക്കൊണ്ട് പ്രജില ചോദിച്ചു , അമ്മമ്മേ .. ഇപ്പോളെങ്ങിനെ വേദന കുറവുണ്ടോ ? അവര്‍ തലയാട്ടി .

ഇടത്തെ കയ്യില്‍ ക്ലാവ് പിടിച്ച ഓട്ടു കോളാമ്പി ഉയര്‍ത്തിപ്പിടിച്ച്‌ , വലതുകയ്യിലെ ചുണ്ണാമ്പ് തേച്ച വെറ്റിലപ്പാക്ക് അവള്‍ അവരുടെ വായില്‍ തിരുകി വെച്ചു , ഇനി അമ്മമ്മ വിശാലായി ഒന്ന് മുറുക്ക്യാന്‍.

ദാരിദ്ര്യത്തിന്‍റെ നിഴലിലും കരിന്തിരി കത്താതിരിക്കാന്‍ പാടുപെടുന്ന അച്ഛന്‍ കേശവ വാര്യര്‍ , അടുക്കളയില്‍ നനഞ്ഞ വിറകുകളില്‍ നിന്നും ഉയരുന്ന കരിമ്പുകയെ തിരുമ്മിയകറ്റാന്‍ പ്രയാസപ്പെടുന്ന ശ്രീദേവി വാരസ്യാര്‍ . ഓരോ മഴക്കാലവും പേറ്റു നോവിന്‍റെ നാളുകളായി കലണ്ടറില്‍ തൂങ്ങിയാടുന്ന ഒരു നൊമ്പരക്കാറ്റ്. ഒമ്പതു സംവത്സരങ്ങള്‍ .. ഒമ്പതു ചോദ്യചിഹ്നങ്ങളായി ഒമ്പതു മക്കള്‍ , അതില്‍ എഴാമാത്തെവളാണ് ഈയിരിക്കുന്ന സാവിത്രിക്കുട്ടി , അമ്മിഞ്ഞമ്മ തുടര്‍ന്നു .

വിളറി വെളുത്തു , മെലിഞ്ഞ , കണങ്കാലുകള്‍ വരെ നീണ്ടമുടിയുള്ള വാരസ്യാര് കുട്ടി . തലയില്‍ വെറുതെയോടി നിരാശരായി മടങ്ങിവന്ന വിരലുകളെ നോക്കി ആ കുഴിഞ്ഞ കണ്ണുകള്‍ ഒന്നുകൂടി കുഴിഞ്ഞു , സങ്കടം പെയ്ത മുഖത്തെ നോക്കി പ്രജില വേദനിച്ചു . കരയാതെ അമ്മമ്മേ , അതൊക്കെ കാലം കൊണ്ടുപോയതല്ലേ , അവരുടെ മാറില്‍ പുതച്ച മുണ്ടിന്‍റെ അറ്റമെടുത്ത് അവള്‍ അമ്മിഞ്ഞമ്മയുടെ കണ്ണീര് തുടച്ചു .

ചെത്തിപ്പൂക്കളും  തുളസിയും കൊണ്ട് മാലകെട്ടി വാര്യത്തെ ദാരിദ്ര്യത്തില്‍ അടുപ്പ് പൊകയ്ക്കാന്‍ കഷപ്പെടുന്ന അച്ഛനെ സഹായിച്ച്, അധികം ഒച്ചയനക്കങ്ങളില്ലാതെ ഒതുങ്ങി കഴിയുന്ന ഒരു സാധാരണ വാര്യര് കുട്ടി . ചുവപ്പില്‍ ചെറുതും വലുതുമായ മഞ്ഞ വൃത്തങ്ങളുള്ള ചീട്ടിത്തുണിയുടെ വലിയ പാവാടയും ചെറിയ ബ്ലൌസും . കയ്യിലെ വള്ളിക്കൊട്ടയില്‍ തുളസിയിലകളും ചെത്തിപ്പൂക്കളും കുറച്ചു വാഴനാരുമായാല്‍ താത്രിക്കുട്ടിയായി . ഇന്ദ്രീയ പ്രാധാന്യങ്ങളായ അസുര - സുഷിര - ഓട്ടു വാദ്യങ്ങള്‍ മേളങ്ങളൊരുക്കിയ കുരുന്നുമനസ്സില്‍ കൊമ്പും കുഴലും ഇലത്താളവും ഇടന്തലയും വലന്തലയുമായി കുഴമറിഞ്ഞു .

തുളസിയിലകള്‍ പരത്തിയ സുഗന്ധത്തിനുമേല്‍ എള്ളെണ്ണയുമായി വന്ന ചെട്ട്യാര് കമ്മാരന്‍ എന്നുമുതലാണ്  എള്ളിന്‍ ചെടികളുടെ വിത്തുപാകിയത് , പൂത്തുലഞ്ഞു കിടക്കുന്ന എള്ളിന്‍ പൂക്കളുടെ തീക്ഷ്ണ ഗന്ധം വാരി വിതറിയത് , കൃത്യമായി ഓര്‍ത്തെടുക്കാന്‍ അമ്മിഞ്ഞമ്മ പ്രയാസപ്പെട്ടു . അതേക്കുറിച്ച് പ്രജില ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ , വാദ്യങ്ങള്‍ മത്സരിച്ചു , പാഞ്ചാരിയും ശിങ്കാരിയും മാറിമാറി ഘോഷങ്ങള്‍ തീര്‍ത്തു , എന്നു പറഞ്ഞവര്‍ ഒഴിഞ്ഞുമാറി .
പ്രജില അമ്മിഞ്ഞമ്മയുടെ മൂന്നാമത്തെ മകള്‍ ദേവകിയുടെ മൂത്തമകള്‍ സുകേശിനിയുടെ മകള്‍ . അമ്മിഞ്ഞമ്മ വാത്സല്യപൂര്‍വ്വം പ്രജിലയുടെ മുഖത്തു തലോടി , ചുക്കിച്ചുളിഞ്ഞ വിരലുകള്‍ക്ക് പ്രത്യേക വികാരങ്ങളൊന്നും അവളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അനുസരണയോടെ അവള്‍ നിന്നുകൊടുത്തു .
പതിഞ്ചോ പതിനാറോ വയസ്സിലേക്ക് തന്‍റെ പ്രായത്തെ ചുരുക്കിയെഴുതുവാനുള്ള ശ്രമത്തിലായിരിക്കും ആ വൃദ്ധ മനസ്സെന്ന് അവള്‍ നിരീക്ഷിച്ചെടുത്തു , മുട്ടിലിഴഞ്ഞ് കസേരയുടെ അടുത്തേക്ക്‌ പ്രജില നീങ്ങിയിരുന്നു .
അയഞ്ഞ കാതുകളില്‍ തൂങ്ങുന്ന ഓലത്തോടയെ തൊട്ടുനോക്കി , ഞാന്നുകിടക്കുന്ന മുലകളിലെ ചുരുണ്ട ഞെട്ടുകളില്‍ വിരലമര്‍ത്തി അവള്‍ അവരെ ഇക്കിളിപ്പെടുത്തി .

പൊടികള്‍ പറത്തിക്കൊണ്ടു കാറ്റ് വന്നു , അമ്പലക്കുളവും , വീട്ടുകിണറും വെള്ളം വറ്റി , വരണ്ടു . തുളസിച്ചെടികള്‍ വാടുകയും കരിയുകയും ഉണങ്ങുകയും ചെയ്തു . വാര്യത്തെ ചുമരുകളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു , മാറാല കെട്ടിയ പഴയ വിശ്വാസങ്ങള്‍ കാറ്റിലുലഞ്ഞു . കഴുക്കോലുകള്‍ മോന്തായത്തോട് കലഹിച്ചു .

വാര്യര് കൂട്ടവും നാട്ടുകൂട്ടവും  ശ്വാസതടസ്സം അകറ്റുന്നതിനായി അമ്പലമുറ്റത്തു കൂട്ടം ചേര്‍ന്നു. കമ്മാരനെ അടിച്ചോടിക്കണം .., അതുവേണ്ടാ , എങ്കില്‍ ദേവിക്കുള്ള എണ്ണവരവ് നിക്കുമെന്ന് ഒരുകൂട്ടര്‍ ഭയപ്പെട്ടു . സാവിത്രിക്കുട്ടിയെ പൊട്ടക്കിണറ്റില്‍ തള്ളാമെന്നു തീരുമാനം , ചെറുപ്പക്കാര്‍ മുണ്ടുമുറുക്കിയുടുത്തു , കാര്‍ന്നോന്‍മാര്‍ വെറ്റില മുറുക്കി .

വൈകുന്നേരത്തെ സൂര്യനില്‍ മെഴുക്കുപുരണ്ട കമ്മാരന്‍റെ ശരീരം തിളച്ചു , കൂടെവന്ന ചെട്ടിയാന്‍മാരുടെ കൈത്തണ്ടകള്‍ തരിച്ചു . തോളത്തിട്ടിരുന്ന പത്താം നമ്പര്‍ തെരുവന്‍ തോര്‍ത്തെടുത്ത് കമ്മാരന്‍ താത്രിക്കുട്ടിക്കു പുടവയായി കൊടുത്തു , അവളുടെ കൈ പിടിച്ചു പടിയിറങ്ങി . ഏതോ വരളുന്ന തൊണ്ടയില്‍ ഉതിരുന്ന സോപാനത്തെ ഇടക്ക കൊണ്ടുപോയി . ശകാരവും ശാപവും ചൂട്ടുകത്തിച്ച വായ്ത്താരികളുമായി വാര്യര് കൂട്ടവും നാട്ടുകൂട്ടവും കണ്ണെത്താവുന്ന ദൂരം വരെ അവരെ പിന്തുടര്‍ന്നു.
ദേവിക്ക് തുളസിയും വേണം എണ്ണയും വേണം , ശ്രീകോവില്‍ വിട്ട് ദേവി പുറത്തുവന്നില്ല , മൌനം കുറ്റമായും അനുവാദമായും ചര്‍ച്ച ചെയ്യപ്പെട്ടു , അപ്പോഴും ദേവി മൌനം തുടര്‍ന്നതേയുള്ളൂ .

ആരെയും വെറുപ്പിക്കാത്ത ഒരു അഴകൊമ്പന്‍ തന്ത്രം .. ആല്ലേ ? ചോദ്യമെറിഞ്ഞ് പ്രജില ചിരിച്ചു , അമ്മിഞ്ഞമ്മയ്ക്കും ചിരിയൊതുക്കാന്‍ കഴിഞ്ഞില്ല .

ഇരുളകന്നപ്പോള്‍ , വെള്ള കീറുന്ന സൂര്യനെ നോക്കി കമ്മാരന്‍ താത്രിയുടെ കയ്യുംപിടിച്ച് കിഴക്കൊട്ടെക്ക് നടന്നു . പരിചിതമല്ലാത്ത പാതയിലൂടെയുള്ള നടത്തം താത്രിക്കുട്ടിയില്‍ ക്ഷീണം വിളമ്പി ., അവള്‍ കിതച്ചു , വിയര്‍ത്തു . കമ്മാരന്‍ അവളെ താങ്ങിയെടുത്തു , വെയില്‍പരന്ന എള്ളിന്‍ പാടമെത്തുന്നതുവരെ അവള്‍ അയാളുടെ ചുമലില്‍ വിശ്രമിച്ചു . മയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നപ്പോള്‍ അവളുടെ മൂക്കിനെ എരുമച്ചാണകത്തിന്‍റെയും മൂത്രത്തിന്‍റെയും വാട കൈവശപ്പെടുത്തിയിരുന്നു , അവള്‍ക്കു ഓക്കാനം വന്നു . കമ്മാരന്‍ എള്ളിന്‍ ഇലകളും പൂക്കളും ചേര്‍ത്തു ഞെരടി മണപ്പിക്കാനായി അവള്‍ക്കുകൊടുത്തു .

ശോഷിച്ച ജീവിതം എള്ളിന്‍ വെളുത്ത പൂക്കളെ കൊണ്ടു നിറഞ്ഞതായിരുന്നോ , അമ്മമ്മേ ? ഇടയ്ക്ക് കയറിയുള്ള അവളുടെ സംസാരം അമ്മിഞ്ഞമ്മക്ക് ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു , അവരുടെ മുഖത്തു നീരസം പൊടിഞ്ഞു .

എരുമച്ചാണകത്തിന്‍റെ വളക്കൂറുള്ള കറുത്ത മണ്ണില്‍ എള്ളിന്‍ തൈകള്‍ തഴച്ചു . ചെട്ടിച്ചികള്‍ക്കൊപ്പം താത്രിയും വിത്തുകളിറക്കി , വിള കൊയ്തു. കത്തുന്ന വെയില് ശരീരത്തിന്‍റെ വെളുപ്പിനെ കൊണ്ടുപോയി , തുളസിയുടെ നൈര്‍മ്മല്യത്തെയും കൊണ്ടുപോയി . എള്ള് മൂരുന്ന ഒരു വേനലില്‍ ചെട്ടിച്ചികള്‍ താത്രിയുടെ നീണ്ട കാര്‍കൂന്തല്‍ അരിഞ്ഞെടുത്തു , അതു നോക്കി മറ്റു ആണുങ്ങളോടൊപ്പം  കമ്മാരനും ചിരിച്ചു , അതവളില്‍ ചെറിയ വ്യസനമുണ്ടാക്കി .

താത്രിക്കുട്ടി അമ്മിഞ്ഞമ്മയായി തീര്‍ന്നതിന്‍റെ വഴികള്‍ ഇനിയും നടന്നെത്തിയില്ലല്ലോ ? പ്രജില പരിഭവിച്ചു .

പറയാം , തിരക്കാക്കാതെ മോളേ .. അമ്മിഞ്ഞമ്മ ഒരു ദീര്‍ഘനിശ്വാസം വിട്ട് അല്‍പ്പനേരം മിണ്ടാതിരുന്നു .
ഉണങ്ങിയ എള്ളുമണികള്‍ അടിച്ചുകൂട്ടി , ചേറിപെറുക്കി അവര്‍ ചാക്കുകളില്‍ നിറച്ചു , എള്ളെണ്ണ നിറച്ച ടിന്നുകള്‍ അട്ടിവെച്ചു , എള്ളിന്‍പിണ്ണാക്ക് ചായ് വില്‍ ഒതുക്കിവെച്ചു . മൂരികള്‍ക്കൊപ്പം വെയിലായി , മഴയായി കമ്മാരനും , കമ്മാരനൊപ്പം തിരിയുന്ന മരച്ചക്ക് . മരച്ചക്കില്‍ പിടഞ്ഞമരുന്ന കറുത്ത സുന്ദരികള്‍ എണ്ണയായി , പിണ്ണാക്കായി .

അവറ്റകള്‍ക്ക് നൊന്തു കാണില്ലേ , എള്ളുമണികളെ മനസ്സില്‍ വെച്ച്‌ , ഒരു രാത്രി തളര്‍ന്നുറങ്ങുന്ന കമ്മാരന്‍റെ  ചെവിയില്‍ അവള്‍ ചോദിച്ചു , മൂരിനിവര്‍ന്നു എഴുന്നേറ്റ അയാള്‍ പകരം കൊണ്ടുപോയത് അവളുടെ മാസമുറയായിരുന്നു. ആണ്ടോടാണ്ട് പേറ് , മുല ചുരത്തിത്തെളിയും മുമ്പേ അടുത്തത്‌ . മഴ പെയ്യുന്നതുപോലെ പോലെ അഞ്ചുമക്കള്‍ , മൂന്നാമത്തെ പേറില്‍ ദേവകിയും വാസുദേവനും .

പത്താം നമ്പര്‍ തെരുവന്‍ തോര്‍ത്ത് .. ഇങ്ങിനെ പണി വേഗം തീര്‍ത്താല്‍ ഞാള് പട്ടിണി കെടക്കേണ്ടി വരുവല്ലോ താത്രിയേ , ഈറ്റെടുക്കാന്‍ വന്ന പേറ്റിച്ചിതള്ള അതുപറഞ്ഞപ്പോള്‍
ചെറിയൊരു നാണത്തോടെ അവര്‍ ചിരിച്ചു , പ്രജിലയും കൂടെചിരിച്ചു .

മുല ചുരത്താതിരുന്നപ്പോള്‍ കുഞ്ഞുങ്ങള്‍ വാവിട്ടുകരഞ്ഞു , ദേഷ്യത്തോടെ മുലക്കണ്ണുകള്‍ കടിച്ചുകീറി . അഞ്ചെണ്ണവും തൊള്ള തുറന്ന് ഒരേ താളത്തില്‍ കരഞ്ഞു , അമ്മിഞ്ഞമ്മേ .. അമ്മിഞ്ഞമ്മേ , ഒളിച്ചിരുന്ന കാറ്റ് അതുകേട്ടു , വയലില്‍ വിളഞ്ഞുനില്‍ക്കുന്ന എള്ളിന്‍ചെടികളുടെ കാതില്‍ കൊടുത്തു , കൊയ്യാന്‍ വന്ന പെണ്ണുങ്ങള്‍ അതു മണത്തെടുത്തു , പാതിരാ നേരത്തവര്‍ അവരവരുടെ കെട്ടിയോന്‍മാരുടെ ചെവിയില്‍ മന്ത്രിച്ചു . ആളുകളോടൊപ്പം കൂടി കമ്മാരനും അതുതന്നെ വിളിച്ചു , ആദ്യമൊക്കെ ശുണ്ടി വന്നെങ്കിലും പിന്നീട് അതു തമാശയായി ആസ്വദിച്ചു .

കാറ്റ് , കാറ്റാണ് പറ്റിച്ചത് അല്ലേ ..? പ്രജില ചോദിച്ചു , അമ്മിഞ്ഞമ്മ കുലുങ്ങി ചിരിച്ചുകൊണ്ട് തലയാട്ടി .
...............................................................................................................................................


Wednesday, January 11, 2012

രാഷ്ട്ര പിതാവിന്..

രാഷ്ട്ര പിതാവിന്..


സ്വയം തിരിക്കുന്നു ചര്‍ക്ക
പരുക്കനാം ഖാദി പിറന്നുവീഴുന്നു
സ്വാശ്രയത്തിന്‍ ഇതിഹാസമായതു
തീരുന്നു ഒരു ജനതതി തന്‍ മനസ്സില്‍
വിരിയുന്നൂ ശാന്തിയുടെ പൂക്കള്‍
മറയുന്നു പരസ്പര വൈരത്തിന്‍ നാളുകള്‍
നീ കണ്ട നാളുകള്‍ അധികം നിന്നില്ല
പിറകെ വന്നവര്‍ നീ ചൊന്നതൊന്നും
കേട്ടതുമില്ല ,കണ്ടതുമില്ല ...
കൊതിയാലവര്‍ തീര്‍ത്തതു നരക
ത്തിനുമേല്‍ നരകം , ഉള്ളില്‍ നീറുന്ന
ദുരിതങ്ങളതു ഇരുകയ്യാല്‍ ഏറ്റുവാങ്ങും
നിത്യ ദരിദ്ര്യ നാരയണന്മാര്‍ ,പെറ്റു
പെരുകീ നാട് നീളേയതു വെറും കാഴ്ചകളല്ല
ഒട്ടിയ വയറില്‍ ഉന്തി ജീവിതം തീര്‍ക്കുന്നവര്‍
ഒരു ഊന്നുവടിക്കായി കേഴുന്നൂ ജഗത്തില്‍
ചുമരില്‍ ആണിയില്‍ കിടന്നു നീ
ചിരിക്കുന്നുവോ അതോ കരയുന്നുവോ
ഊന്നുവടികളില്‍ ഊന്നി നീ വീണ്ടും വരിക
നഗ്ന പാദനായി , സ്വാശ്രയമെന്ന മഹാമാരുന്നിന്‍
കുറിയോലകള്‍ ഒന്നുകൂടി പഠിപ്പിച്ചീടുക നമ്മേ നീ .
....................................................................

നരനും വാനരനും

നരനും വാനരനും

ഇരുകൈകള്‍ മാടി
വാനരന്‍ വിളിച്ചു 
വാ നരാ ..
നമുക്കൊരു പന്തയം വെക്കാം
അനുസരണ കൂടുതലുള്ള
നരന്‍ അടുത്തു ചെന്നു
ഉപാധികള്‍ ഉണ്ട് വാനരന്‍ പറഞ്ഞു
ആയ്ക്കോട്ടെ ,പെറ്റുവീണന്നു മുതല്‍
ഉപാധികള്‍ കേട്ട് ശീലിച്ചവനാണ് ഞാന്‍
വാനരനു സന്തോഷം വന്നു
ആ കാണുന്ന വലിയ മലയിലേക്കു ചാടണം
നരന്‍ സമ്മതിച്ചു
വാനരന്റെ മുഖത്തു അഹന്തയുടെ
പുതിയ ഗോഷ്ടികള്‍ വിരിഞ്ഞു
നരന്‍ ചിരിച്ചു
ഇനി എന്റെ ഉപാധി കേള്‍ക്കുക
പന്തയത്തില്‍ തോറ്റാല്‍ നീ വസിക്കും
കാടും കാട്ടുമരങ്ങളും എന്റേത്
വിരലുകളില്‍ കണക്കുകള്‍ കൂട്ടി അവന്‍ പറഞ്ഞു
നരന്റെ മുഖത്ത് വിരിഞ്ഞ കോപ്രായങ്ങള്‍
കണ്ട് വാനരന്‍ അന്തിച്ചു
നരനും വാനരനും ചാടി
നല്ല ട്രിപ്പീസ്സു കളിക്കാരനായ നരന്‍ വിജയിച്ചു
വാനരന്‍ ഇല്ലാതായി
നാടും കാടും നരന്റെതു മാത്രമായി '
.................................................................

കരിയിലയും മണ്ണാങ്കട്ടയും

കരിയിലയും മണ്ണാങ്കട്ടയും



മണ്ണാങ്കട്ട
കരിയിലയോട്
നീ സുന്ദരിയാണ്
നിന്റെ കറുപ്പിന് ഏഴഴകാണ്

കരിയില ചിരിച്ചു
വളക്കൂറുള്ള യീ മണ്ണില്‍
ഞാന്‍ പ്രണയത്തിന്റെ
വിത്തു വിതച്ചോട്ടേ

കരിയില വീണ്ടും ചിരിച്ചു
പ്രണയം കത്തുന്ന സൂര്യനാണ്
ഇരുളുകളില്ലാത്ത
പകലുകള്‍ തരുന്ന സൂര്യന്‍

പ്രണയം ഭൂമിയാണ്‌
വിത്തുകള്‍
ചെടികളാക്കുന്ന
മരങ്ങളാക്കുന്ന ഭൂമി

പ്രണയം ആകാശമാണ്‌
നക്ഷത്രങ്ങളെ
ഒളിപ്പിച്ചുവെച്ച ആകാശം

കടലാണു പ്രണയം
ഒരിക്കലും വറ്റാത്ത ആഴക്കടല്‍

നമുക്കു പ്രണയിക്കാം
ജീവിച്ചു തീരുന്നതു വരെ

കരിയില ചിരിച്ചു





പ്രണയം .. മണ്ണാങ്കട്ട .

നീയിതു തന്നെയായിരിക്കില്ലേ
എന്റെ ചേച്ചിയോടും പറഞ്ഞത്.

 

ഞണ്ട്

ഞണ്ട്
ഇല്ലാ രക്ഷപ്പെടുവാനാകതില്ല നിനക്കു
യെന്‍ കരങ്ങളില്‍  നിന്നു
ഇല്ലാ മോചനമൊട്ടുമില്ല നിനക്കീ
ജീവിതയാത്ര തീരും വരെ

രക്ഷപ്പെടുവാന്‍ പഴുതുകള്‍ തേടും

നിന്നുടലു ഞാന്‍ വരിഞ്ഞു മുറുക്കും
യെന്‍ ദൃഡമാം കരങ്ങള്‍ കൊണ്ടു
വിടില്ല നിന്നെ യവസാനം വരെ

നിന്നടുക്കളയില്‍ , ഓഫീസില്‍ കാണാ

ചരടായി പിറകെയുണ്ടെപ്പൊഴുമീ ഞാന്‍
കിടപ്പു മുറിയില്‍  ആളുന്ന നിന്‍ ചിന്തകളില്‍
വെള്ളമൊഴിച്ചു ചാരമാക്കുന്നതും  ഞാന്‍

എന്തുപാപമെന്തുപാപം നിന്നോടു ചെയ് വത്

 ഞണ്ടേ ചൊല്ലുക നിയതു ചൊല്ലുക
മധ്യ വര്‍ഗത്തില്‍ പിറന്നതോയെന്‍ തെറ്റു
ആശിച്ചിടാത്തതു ആശിച്ചതാണോയെന്‍ കുറ്റം

ആശകളധികമില്ലാത്തൊരെന്നെ

ആശിപ്പിച്ചതും നീ തന്നെയല്ലേ
ഇല്ലാത്ത കാശിനു വല്ലാതെ മോഹിപ്പിച്ചു
തീരാക്കുടുക്കില്‍ പെടുത്തിയതും നീയല്ലേ

നാട്ടിന്‍ പുറത്തു നിന്നും വന്നൊരെന്‍

ഭാര്യയെ പച്ച പ്പരിഷ്ക്കാരിയാക്കിയതും
ഒന്നുമറിയാത്തൊരെന്‍ കുഞ്ഞിന്‍
കഴുത്തില്‍ 'ടൈ' യെന്നൊരു ഉരാ
കുടുക്കിട്ടതും ഈക്കാണുന്ന കാറും
വീടുമൊക്കെ മോടി പിടിപ്പിച്ചെന്‍
തലയില്‍ കെട്ടിവെച്ചതും
നീ തന്നെയല്ലേ ഞണ്ടേ

വേണ്ടയെന്നു ഞാനെത്ര വട്ടം

കരഞ്ഞതാണെന്നോര്‍മ്മയുണ്ടോ  നിനക്കു
ബാങ്കു ലോണായി പിന്നെ
വട്ടിപ്പലിശക്കാരന്‍ അന്ത്രുവായി
വട്ടം പിടിച്ചെന്നെ വട്ടത്തിലാക്കിയില്ലേ 

ശാട്യങ്ങള്‍ക്ക്  മുന്നില്‍ യെന്‍

ജീവിതം തന്നെ നീ കവര്‍ന്നെടുത്തില്ലേ
ഇനിയെന്തുവേണം നിനക്കു ചൊല്ലുക
ഇനിയുള്ള കാലം നിന്‍ ദാസനായി
കാലം കഴിച്ചീടുക യതുയെന്‍ വിധി .

എന്റെ പൂവ്

എന്റെ  പൂവ്

വസന്തം വിരിഞ്ഞു നില്‍ക്കുന്ന

പൂന്തോട്ടത്തില്‍

ഞാനെന്റെ പൂവിനെ
തിരയുകയാണ്
കൂടുതല്‍ ചുവപ്പുള്ള

രക്ത വര്‍ണ്ണത്തിലുള്ള

കൂടുതല്‍ സൌരഭ്യം പരത്തുന്ന

എന്റെ പൂവിനെ
..

ചെടികളായ ചെടികളെ

ഞാന്‍ തൊട്ടു നോക്കി

പൂക്കളായ പൂക്കളെ

ഞാന്‍ മണത്തു നോക്കി

എന്റെ പൂവിനെ തേടി
..

പൂമ്പൊടികള്‍ പറത്തി വന്ന

കാറ്റ് എന്നോടു ചോദിച്ചു

നിന്റെ പൂവോ ?


പൂക്കളെല്ലാം വസന്തത്തിനുള്ളതാണ്
വസന്തമാണ്  നിനക്കുള്ളത്

Tuesday, January 3, 2012

കോഴിയും മുട്ടയും

കോഴിയും മുട്ടയും കോഴിയാണാദ്യം എന്നൊരു കൂട്ടം
അല്ല മുട്ടയെന്നു മറ്റൊരു കൂട്ടര്‍
കാലങ്ങളായുള്ള തര്‍ക്കമത് .
തുടരുമതീ ലോകമുളള കാലത്തോളം
പോരു മൂത്തപ്പോളതു അടിയായി
പിടിയായി പരസ്പരം ഗ്വോഗ്വോ
വിളിച്ചവര്‍ കൊത്തായി , മുറിയായി
അങ്കം മൂത്ത് പിടഞ്ഞവര്‍ തന്‍
ചോര വീണു കുതിര്‍ന്ന മണ്ണ്
കണ്ണീര്‍ക്കളമായി പൂത്തതും കൊയ്തതും
ഇന്നലെയെന്നപോലതു ഇന്നും തുടരുമത്
കുരിപ്പുപൂക്കാളായി നിറഞ്ഞിടുമിപ്പൊഴുമെപ്പോഴും
മുട്ടയായലെന്താ കൊഴിയായലെന്താ
ഉദരം നിറഞ്ഞാല്‍ പോരേയെന്നു
താടിവെച്ചവര്‍ മുടിനീട്ടി വളര്‍ത്തിയവര്‍
താളത്തിനോപ്പിച്ചു പതത്തില്‍ പറഞ്ഞൂ
കോഴി കോഴിയോടോ  മുട്ട മുട്ടയോടോ
കേട്ടു സംശയം തീര്‍ത്തീടണമേ..
എന്ന് സദയം ചൊല്ലി ഞാന്‍ നിര്‍ത്തുന്നു