Tuesday, August 21, 2012

രക്തസാക്ഷികള്‍ .. മരിക്കില്ലൊരിക്കലും

രക്തസാക്ഷികള്‍ .. മരിക്കില്ലൊരിക്കലും
....................................................................................................


ചെമ്പ്രാ കുന്നിലേക്കുള്ള അവസാന ബസ്സും പോയി . ഉത്തമന്‍ കയ്യിലെ പഴയ എച്ച് ഏം ടി വാച്ച് നോക്കി .. സമയം പത്തേ നാല്‍പ്പത്തിയഞ്ച്  .   പത്തു മിനിട്ട്  സ്ലോ ആണ് , അതും  കൂട്ടി വേണം സമയത്തെ അളക്കാന്‍ . നരച്ച സ്ട്രാപ്പില്‍ വെളുത്ത ഡയലില്‍ കാലം വരുത്തി വെച്ച മഞ്ഞ നിറം . പിതൃസ്വത്തായി ഉത്തമന് ആകെക്കൂടി കിട്ടിയത് ഈ വാച്ചും വളഞ്ഞ കാലുള്ള നരച്ച ശീലക്കുടയുമായിരുന്നു .  പഴന്തുണി കൂറ തിന്നും കമ്പികള്‍ തുരുമ്പെടുത്തും കുട അധികം വൈകാതെ അച്ഛന്‍റെ അടുത്തേക്ക്‌ പോയി , ഓര്‍മ്മകളായി എച്ച് ഏം ടി വാച്ച് ഉത്തമന്‍റെ കൈത്തണ്ടയില്‍ കിടന്ന് കഷ്ടപ്പെട്ടാണെങ്കിലും ഇന്നും കാലത്തെയും സമയത്തെയും ക്രമപ്പെടുത്തുന്നു .

നല്ല മഴ , ബസ്സ്‌ സ്റ്റാന്റിലെ ഒട്ടുമിക്ക കടകളുടെയും ഷട്ടര്‍ വീണു കഴിഞ്ഞിരുന്നു . മഴ നനഞ്ഞത്‌ കൊണ്ടാവണം വാച്ചിന്‍റെ ഡയലില്‍ ആവി പരന്ന്  മങ്ങല്‍ . മുണ്ടിന്‍റെ തുമ്പുകൊണ്ട് അതു തുടച്ചു . കുമാരേട്ടന്‍ വിളിച്ചിരുന്നു , നിന്‍റെ അച്ഛന്‍റെ നാല്‍പ്പത്തിനാലാം ചരമ വാര്‍ഷികമാണ് ,വലിയ സിക്രട്ടറി വരുന്നു , വിപുലമായ ആഘോഷ പരിപാടികളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത് .. നീ എന്തായാലും വരണം . കുമാരേട്ടനെ ധിക്കരിക്കാന്‍ പറ്റില്ല , അച്ഛന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് , അനുസരിക്കുകയെ വഴിയുള്ളൂ .


ഉത്തമന്‍ വാച്ചിലേക്ക് നോക്കി ..ഓര്‍മ്മകളെ  നാല്‍പ്പത്തിനാലു വര്‍ഷങ്ങള്‍ മുമ്പോട്ടേക്ക് പായിച്ചു , കോരിച്ചൊരിയുന്ന മഴയുള്ള ഒരു കര്‍ക്കിടക രാവിലേക്ക് .. മാറാല കെട്ടിയ സിമന്റു തേക്കാത്ത കൊട്ടില് മുറിയില്‍ ഞെരങ്ങുന്ന വിറകുകൊള്ളി പോലുള്ള ശരീരത്തെ മനസ്സിലേക്ക് വരച്ചു . പുറത്തു ചീവിടുകള്‍ ഒച്ചവെക്കുന്നു , ധാരമുറിയാതെ പെയ്യുന്ന മഴത്തുള്ളികളില്‍ ഞെരക്കം അലിഞ്ഞില്ലാതാവുന്നു .  ക്ഷയരോഗമോ കാന്‍സറോ ആയിരിക്കാം എന്നാണു നാട്ടു വൈദ്യന്മാരുടെ മതം . കാക്കി നിക്കറിട്ട പോലീസുകാരുടെ ആണി തറച്ച ബൂട്ടിന്‍റെ  പാടുകളാണ് ശേഖരന്‍റെ നെഞ്ചു കലക്കിയത് ..  കുമാരേട്ടന് സംശയം ഒന്നുമുണ്ടായില്ല .

അവറോത്തു എശ്ശമാനന്‍റെ പത്തായപ്പുരയില്‍ കുമിഞ്ഞു കൂടിയ നെല്ല് .. എരുതിനെ പൂട്ടുന്ന നാണുവിന്‍റെ കുടിയിലെ പട്ടിണി തീയ് . ഗ്രഹണി പിടിച്ചു ഉന്തിയ വയറുകളുമായി , ഒലിച്ചിറങ്ങുന്ന മൂക്കിള വലിച്ചിറക്കി ദാഹവും പശിയും തീര്‍ക്കുന്ന കുട്ടികള്‍ .. നഞ്ചുപാടത്ത്   ചെമ്മരത്തി, മൂര്‍ന്നീട്ട കറ്റകള്‍ ചവിട്ടി മെതിക്കുമ്പോള്‍ പറഞ്ഞത് അടുത്ത ജന്മത്തിലെങ്കിലും എശ്ശമാന്‍റെ  പത്തായത്തിലെ എലിയായി തീരണമേ, തമ്പ്രാനേ എന്നാണ് .. , അത് പറയുമ്പോള്‍ അവളുടെ കാലുകള്‍ക്കിടയില്‍ കതിര്‍മണികള്‍ പിടയുകയായിരുന്നു . പിന്നെങ്ങിനെ ശേഖരനും ഞാനുമൊക്കെ ആണാണ് എന്നു പറഞ്ഞുഎന്തിനു നടക്കണം ? മുതുകില്‍ ബയണറ്റ് കുത്തിയുണ്ടാക്കിയ പാടുകള്‍ കാണിച്ച് കുമാരേട്ടന്‍ പറഞ്ഞു , പ്രായം തൊണ്ടയില്‍ കുടുക്കിയ കഫക്കെട്ട് കാറിത്തുപ്പി തുടര്‍ന്നു .. അതൊരു കാലം .
ശേഖരന്‍ രക്തസാക്ഷിയല്ല , ദീനം വന്നു ചത്തതാണ് , നാല്‍പ്പത്തിനാലു കൊല്ലം മുമ്പുള്ള സംസാരം ഉത്തമന്‍റെ മനസ്സില്‍ പുളി രസമായി തികട്ടി . നിസ്സഹായതയുടെ വെയിലില്‍ നാലുമാക്കളെയും കൊണ്ട് പെടാപ്പാട് പെടുന്ന അമ്മയുടെ മുഖം തെളിഞ്ഞു . അടുക്കള ചായ്പ്പിലെ പുകയാത്ത അടുപ്പില്‍ ചുണ്ടെലികള്‍ താവളമുറപ്പിച്ചിരുന്നുവെങ്കിലും അമ്മ മനസ്സില്‍ പെയ്തത് തീമഴയായിരുന്നു .. ഉത്തമന്‍ അന്ന് തീരുമാനിച്ചതാ , ആവുന്നെങ്കില്‍ ജീവിതത്തില്‍ ഒരു പെരുച്ചാഴി തന്നെ ആവണമെന്ന് .
നാഴിക മണികള്‍ നിരന്തരം ഓര്‍മ്മപ്പെടുത്തിയത്‌ ഡിമിനിഷിങ്ങ് എന്ന വാക്കാണ്‌ , ഘടികാര സൂചികള്‍ സെക്കന്റുകളയും മിനിട്ടുകളായും മണിക്കൂറും ദിവസങ്ങളുമായി കാലത്തെ കൊന്നുതിന്നു .  പത്തു നാല്‍പ്പതു കൊല്ലമായി  ത്യാഗം , കൂടപ്പിറപ്പ് എന്നീ വാക്കുകള്‍ അബദ്ധവശാലെങ്കിലും ആരും ഉച്ഛരിച്ചതായി ഉത്തമന്‍റെ കാതുകള്‍ കേട്ടില്ല . പെരുച്ചാഴികള്‍ നിറഞ്ഞ ഈ  ലോകത്ത് എലികളുടെ വംശമഹിമ ഇല്ലാത്ത ഇത്തരം വാക്കുകള്‍ അശ്ലീലമല്ലാതെ മറ്റെന്താണ് .. ഒരു ദീര്‍ഘ ശ്വാസത്തില്‍ ആ വേണ്ടാതീനത്തെ ഉത്തമന്‍ ഒതുക്കി .

ഒരാളുടെ സ്ഥൂല ശരീരം ഇല്ലാതായിട്ട് നാല്‍പ്പത്തിനാലു വര്‍ഷം കഴിഞ്ഞു , എന്നിട്ട് ഇപ്പോഴാണ് അയാളെ കുറിച്ച് ഓര്‍ക്കുന്നത് ? അതിന്‍റെ വൈരുദ്ധ്യത്തില്‍ മനസ്സ് ഉടക്കി നിന്നു , ഉള്‍വിളി പോലെ ഇപ്പോഴെന്തിനായിരിക്കണം അവര്‍ക്കങ്ങിനെ തോന്നിയത് ? ഓര്‍മ്മിക്കലും ആചരിക്കലും .. ഉള്ളില്‍ ചിരിയാണ് വന്നത് . കുമാരേട്ടന്‍റെ വിളി, അതുമാത്രമാണ് ചെമ്പ്രാ കുന്നിലേക്കുള്ള ഈ യാത്രയിലെ ഉള്‍പ്രേരണ.

അല്‍പ്പം മാറി പെട്രോമാക്സിന്‍റെ മഞ്ഞ വെളിച്ചത്തില്‍ പത്തു പതിനഞ്ചു പേര്‍ കൂടി നില്‍ക്കുന്നു ..വഴിയില്‍ കുടുങ്ങിയവരോ , നേരമിരുട്ടും  വരെ പണിയെടുത്തിട്ടും ജീവിതത്തിന്‍റെ രണ്ടറ്റം മുട്ടിക്കാന്‍ കഴിയാതെ ഇരുട്ടിന്‍റെ വിഹായസ്സില്‍ മറ്റെതോക്കെയോ തൊഴിലുകള്‍ തേടുന്നവരോ ആയിരിക്കണം അത് . സിഗറുകള്‍ പുകച്ചും ചായ മോന്തിയും അവര്‍ അവരുടെതായ വിഷയങ്ങള്‍ സംസാരിക്കുന്നത് ഉത്തമന്‍ കേട്ടു . ഒരു ചായ കഴിച്ചാലോ , ഉള്ളില്‍ പൊന്തിയ വിചാരത്തോടെ ഉത്തമന്‍ പെട്ടിക്കടയുടെ അടുത്തേക്ക്‌ നടന്നു .

മുപ്പതു വര്‍ഷം കഴിഞ്ഞു ചെമ്പ്രാ കുന്നു വിട്ടിട്ട് , അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയതേയില്ല , അതില്‍ വലിയ കുറ്റബോധമൊന്നും തോന്നിയതുമില്ല .. അങ്ങോട്ടാകര്‍ഷിക്കാന്‍ തക്ക വേരുകള്‍ ഒന്നും ഇപ്പോള്‍ തനിക്കില്ലല്ലോ . വല്ലപ്പോഴും മേല്‍വിലാസക്കാരനെ തേടിയലഞ്ഞ് വൈകിയെത്തുന്ന കുമാരേട്ടന്‍റെ വലിയ കയ്യക്ഷരങ്ങള്‍ പതിഞ്ഞ ഒരു ഇന്‍ലെന്റ്റ് , അതുമല്ലെങ്കില്‍ ഒരു ഫോണ്‍ വിളി .. ജന്മ നാടുമായുള്ള നൂല്‍ ബന്ധം കാത്തു സൂക്ഷിക്കുന്ന വകകള്‍ അതുമാത്രമാണ് .
ആവി പാറുന്ന ചായ ഊതിയാറ്റി കുടിച്ചു കൊണ്ട് ഉത്തമന്‍ വാച്ചിലേക്ക് നോക്കി .. കറുത്ത സ്ട്രാപ് വെയിലും മഴയും കാലവും ചേര്‍ന്ന് മങ്ങിയ പച്ച നിറമായി തീര്‍ത്തിരിക്കുന്നു .. നിത്യജീവിതത്തില്‍ നേരിയ പച്ചപ്പിനെ പോലും കറുപ്പ് കാര്‍ന്നു തിന്നുന്ന നേര്‍ക്കാഴ്ചയില്‍ ഈ നേരിയ പച്ചപ്പ്‌ ഉള്ളില്‍ ദീന നര്‍മ്മമാണ് പടര്‍ത്തിയത് . അന്നം  തേടി അടുപ്പിലെത്തിയ എലികള്‍ പട്ടിണി കിടന്ന് ചത്ത സംഭവം അമ്മ കണ്ണീരോടെ വിവരിക്കുന്നത് ഉത്തമന്‍റെ  ഓര്‍മ്മയില്‍ തെളിഞ്ഞു .
അന്നൊന്നും കാണിക്കാത്ത സ്നേഹം ആകാശം ഇടിഞ്ഞു വീണു ഇപ്പോള്‍ മുന്നിലെത്തിയത് എന്തിനായിരുന്നു . ആ നാളുകളില്‍ ശേഖരന്‍ വെറും ദീനക്കാരന്‍ എന്നേ നാട്ടുകാര്‍ പറഞ്ഞുള്ളൂ .. ഇപ്പോള്‍ സമൂഹത്തിന്‍റെ നന്മയക്കായി നെഞ്ചു വിരിച്ച് , ചോര കൊടുത്തവന്‍ എന്നൊക്കെ പറയുമ്പോള്‍ അതിലെ തമാശ ഉത്തമന്‍റെ തലച്ചോറിളക്കി മുഴുത്ത ചിരിയായി പടര്‍ന്നു . ചുറ്റും കൂടി നിന്ന അപരിചിതര്‍ ചായ ഗ്ലാസ് കയ്യില്‍ പിടിച്ചു കൌതുകത്തോടെ , ആകാംക്ഷയോടെ നോക്കി .. ഇതേതു പുതിയ വട്ട്‌ .. ഇവിടെയൊന്നും ഇതുവരെ കണ്ടിട്ടില്ലല്ലോ ? അവര്‍ പരസ്പരം ചൊറിഞ്ഞു .
പരിസരബോധം  വീണ്ടെടുത്ത് ഉത്തമന്‍ അവരോടായി പറഞ്ഞു ... കൂട്ടരെ ,  ചിരിയില്‍ മുഴങ്ങിയത് എന്‍റെ വട്ടല്ല , എനിക്ക് ചുറ്റുമുള്ള ഒരുപാടുപേരുടെ വട്ടിനെ കുറിച്ച് ആലോചിച്ചപ്പോള്‍ വന്നുപോയ ചിരിയാണ് . ഒരു സിഗറിനു തീ കൊളുത്തി പുക ആകാശത്തേക്ക് പറത്തി അയാള്‍ ആസ്വദിച്ചു . വൃത്തങ്ങളായി ഉയരുന്ന പുക അലിഞ്ഞില്ലാതാവുന്നതിന്‍റെ സമസ്യാ പൂരണത്തിനായി  തല ചൊറിഞ്ഞു , താടി രോമങ്ങള്‍ തടവി .
കാട്ടുമരങ്ങളും വള്ളികളും പൊന്തകളും ഇടതുര്‍ന്ന മലവാരത്തു  പാമ്പുകളും  മനുഷ്യരും പക്ഷികളും രാവുകളെയും പകലുകളെയും നിറയാത്ത വയറിലും ആഘോഷിച്ചു തീര്‍ത്തു . പരസ്പര വിശ്വാസത്തിന്‍റെ നാളുകളില്‍ അന്നന്നത്തെ അത്താഴം അതു മാത്രമേ അവരെ, അല്‍പ്പമെങ്കിലും വൈരികളാക്കിയുള്ളൂ .  കുന്നുകളിലെ  ഇടതൂര്‍ന്ന ഇരുളില്‍ അഥിഥിയെ പോലെ വന്നെത്തുന്ന വെയില് , ശേഷിപ്പിക്കുന്ന വൈരത്തെ കെടുത്തിയിരുന്നു . മലവാരവും അടിവാരവും ഇന്നെങ്ങിനെയായിരിക്കുമോ , ഉത്തമന്‍റെ മനസ്സില്‍ ജിജ്ഞാസ രൂപപ്പെട്ടു . കേട്ടിടത്തോളം ഉള്ള അറിവുകള്‍ വെച്ച്‌ എല്ലാ മലയോരത്തെയും പോലെ മൊട്ടയാക്കപ്പെട്ടോ , വെട്ടിത്തെളിച്ച് റബ്ബര്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചോ ആയിരിക്കാനാണ്‌ സാധ്യത ..  ആധി ഉത്തമനില്‍ പെയ്തു .
ഒരു ചെറ്റക്കുടിലില്‍ നിന്നും ഇടത്തരക്കാരനിലേക്കുള്ള ദൂരം നടന്നു തീര്‍ക്കുന്നതിനിടയില്‍ ഒരുപാട് തവണ കാലിടറിയിട്ടുണ്ട് , പിന്നീടുള്ള യാത്ര അത്രയ്ക്കൊന്നും ദുഷ്ക്കരമായില്ല എന്നത് വസ്തുതയായി നില്‍ക്കുന്നു . വൈരുദ്ധ്യങ്ങളുടെ മനസ്സില്‍ യുദ്ധസമാനമായ സംഘര്‍ഷങ്ങള്‍ അനുഭവിച്ചിട്ടുണ്ട് . ഉത്തമനെന്ന ശരിയും ഉത്തമനെന്ന തെറ്റും പരസ്പരം കൊമ്പു കോര്‍ത്തിട്ടും ഉണ്ട് .
ഫ്ലെക്സ് ബോര്‍ഡുകളില്‍ ഇരുന്ന് അച്ഛന്‍ ചിരിക്കുന്നതായി ഉത്തമന് തോന്നി , അങ്ങാടിയിലെ വലിയ കമാനത്തില്‍ ശേഖരന്‍ ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞിരിക്കണം . ത്യാഗത്തെ , മനുഷ്യ സ്നേഹത്തെ വാഴ്ത്തുന്ന , ശരിയിലേക്കുള്ള നടപ്പാത തുറക്കുന്ന ഗാനങ്ങള്‍ കോളാമ്പി മൈക്കിലൂടെ ( അതിന്‍റെ പുതിയ പുത്ര രൂപങ്ങളില്‍ ) പാടിക്കൊണ്ടിരിക്കുകയാവും ഒരുപക്ഷെ ഇപ്പോള്‍ .
ക്ഷയരോഗം വന്നു ദീനക്കിടക്കയില്‍ ചത്തു പോയവന്‍റെ കേട്ട്യോള്‍ക്കും പിള്ളേര്‍ക്കും കഞ്ഞിക്കുള്ള വക പെന്‍ഷനായി കൊടുക്കാന്‍ വകുപ്പില്ലാത്തതിനാല്‍ മാറിമാറി വന്ന സര്‍ക്കാരുകളൊന്നും സഹായത്തിനെത്തിയില്ല . ശേഖരന്‍റെ ഭാര്യയുടെ ഒഴിഞ്ഞ കൈവെള്ളയെ നോക്കി ചിലരെങ്കിലും പരിഹസിക്കുകയോ , നിസ്സാഹയത നടിക്കുകയോ ചെയ്തു .. കൂടെ നടന്നവവരുടെ ആര്‍ഭാടങ്ങള്‍ക്കു മുന്നില്‍ ഉടുതുണിയഴിയാതിരിക്കാന്‍ അവര്‍ നാല് മക്കളെയും കൊണ്ട് പെടാപ്പാടുപെട്ടു . വല്ലപ്പോഴും കുമാരെട്ടനെന്ന മിന്നാമിന്നി  കാട്ടി തന്ന ഇത്തിരി വെട്ടത്തില്‍ ദൂരങ്ങള്‍ താണ്ടിയ ബാല്യത്തെ ഉത്തമന്‍ ഓര്‍ത്തെടുത്തു .
മഴയുടെ ആകാശത്തു നേരിയ നീറ്റല്‍ , കുളിരുള്ള കാറ്റ് നൊമ്പരങ്ങളെ തഴുകി , ഉത്തമന്‍ വീണ്ടുമൊരു സിഗറിനു തീ കൊടുത്തു . ജീവിതം പുകച്ചു തീര്‍ക്കുക , നെഞ്ചിന്‍ കൂടില്‍ നിസ്സഹായന്‍റെ പ്രതിഷേധമായി കഫം നിറയ്ക്കുക , കഫക്കെട്ട് മൂടിയ നെഞ്ചില്‍ നിന്നു ആയാസപ്പെട്ട്‌ ശ്വാസം പുറത്തേക്ക് വലിക്കുക , അവ്യക്തവും വികൃതവുമായ ശബ്ദങ്ങളില്‍ ചുമയായും മുറിഞ്ഞ വാക്കുകളുമായി സമൂഹത്തിന്‍റെ സനാതന ചര്യകളില്‍ അങ്ങിനെ വിയോജിപ്പ് പ്രകടിപ്പുക . ചിരിച്ചു രസിക്കുന്നവരുടെ സായന്തനങ്ങളില്‍ ചുമ ഒരു അശ്ലീലമായി പടരട്ടേ .. ഉത്തമന് അങ്ങിനെയൊക്കെ ചിന്തിക്കാനാണ് അപ്പോള്‍ തോന്നിയത് .
നൊക്കിയ കണ്ണാടികളിലൊന്നും വ്യക്തമായ ഒരു മുഖ ചിത്രം തെളിഞ്ഞു വരാഞ്ഞതില്‍ ഉത്തമന് കുണ്ഡിതമുണ്ട് . നിത്യക്കാഴ്ചകളുമായി സമരസപ്പെട്ടു പോകാന്‍ മുഖം ആഗ്രഹിക്കുമ്പോഴും പണ്ടെന്നോ വായിച്ചതും നിരീക്ഷിച്ചെടുത്തതും ജീവിച്ചു തീര്‍ത്തതുമായ അനുഭവങ്ങള്‍ ഒരു  യുദ്ധമുഖത്തെ വില്ലനെ പോലെ മനസ്സില്‍ തെളിയും . ദ്വന്ദങ്ങളുടെ ഈ മനസ്സ് വഴിയാത്രയില്‍ ശകുനങ്ങളായും അപശകുനങ്ങളായും തീര്‍ന്നിട്ടുമുണ്ട് . ദേഷ്യം വരുമ്പോള്‍ കണ്ണാടി വലിച്ചെറിയുകയും ഉടഞ്ഞ കണ്ണാടിയില്‍ തെളിയുന്ന വികൃത മുഖത്തെ നോക്കി ഉച്ചത്തില്‍ ചിരിക്കുക , മറ്റേതൊരു സാധാരണക്കാരനും ചെയ്യുന്നതു പോലുള്ള അത്തരം പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ട് ഉത്തമനും സംതൃപ്തിയടഞ്ഞു  .
ഒരു ചായ കൂടി .. മറ്റൊന്നും പണിയില്ലാത്തതിനാല്‍ ഉത്തമന്‍ ചായ കുടിച്ചും സിഗാര്‍ വലിച്ചും സമയം തള്ളി നീക്കി .. മൂന്ന് ഇരുപതിന് എറണാകുളത്തെക്കുള്ള  സൂപ്പര്‍ ഫാസ്റ്റ് അതു കഴിഞ്ഞു നാല് മുപ്പതിന് കെഎസ്ആര്‍ടിസി കാസര്‍ഗോട്ടെക്ക് അതും കഴിഞ്ഞു എഴുമണിക്കാണ്‌ ചെമ്പ്രാ കുന്നിലേക്കുള്ള ബസ്സ് . അതിലേതില്‍ കയറണം , ഉറച്ച ചിന്ത ജീവിതത്തില്‍ ഒരിക്കലും കൊണ്ടു നടക്കാത്ത ഉത്തമന് അതും ഒരു വിഷയമേ ആയില്ല , ആദ്യം വരുന്ന ബസ്സ് അപ്പോള്‍ വരുന്ന മൂഡ്‌ ഇതൊക്കെ കാര്യങ്ങള്‍ അതിന്‍റെതായ  വഴിയില്‍ നീക്കിക്കൊള്ളും , നൂറായിരം പ്രശ്നങ്ങള്‍ക്ക് പരിഹാരം അന്വേഷിക്കാനൊന്നും പേന്‍ നിറഞ്ഞതും താരന്‍ മൂടിയതുമായ തന്‍റെ ചെറിയ  തല അതിനുവേണ്ടി പുണ്ണാക്കാക്കെണ്ടാതില്ല എന്നമട്ടില്‍ അടുത്ത സിഗറിനു തീ കൊളുത്തി .
മഴ തിമര്‍ത്തു പെയ്യുകയാണ് . പാതയോരത്തെ ഗാന്ധി പ്രതിമ നനഞ്ഞൊലിക്കുന്നു , കണ്ണുകളിലൂടെ നീര് ചാലായൊഴുകുന്നത് കണ്ടപ്പോള്‍ ഉള്ളില്‍ ഒരു സങ്കടം , വെയിലും മഴയും കൊണ്ടു ഈ നാടിനെ നന്നാക്കാന്‍ പാടുപെടുന്ന  ആ മഹാ ത്യാഗിവര്യന്‍ കരയുകയാണോ ? താന്‍ ചൂടിയ ശീലക്കുട പ്രതിമയ്ക്ക് ചൂടിക്കൊണ്ട് ആ മഹാത്മാവിനോട് ഉത്തമന്‍ തന്‍റെ അനുതാപം രേഖപ്പെടുത്തി . ബസ്സ്‌ സ്റ്റാന്ഡില്‍ നിന്നും അപ്പോഴേക്ക് സുപ്പര്‍ ഫാസ്റ്റിന്‍റെ ഹോണ്‍ മുഴങ്ങി .
ചെമ്പ്രാ കുന്നിന്‍റെ ഓര്‍മ്മകളെ അപ്പോഴേക്കും മനസ്സില്‍ നിന്നും മഴ കൊണ്ടു പോയിരുന്നു , അല്ലെങ്കില്‍ തന്നെ ബീഡി തെറുപ്പുകാരനായ ശേഖരന്‍ ക്ഷയം പിടിച്ച് ദീനക്കിടക്കയില്‍ ചത്തു എന്ന ചരിത്ര സാക് ഷ്യത്തിനു മേല്‍ രക്തസാക്ഷിത്വത്തിന്‍റെ പുതിയ മേലങ്കി എന്തിനു പുതക്കണം .. നഗരങ്ങളാണ് എല്ലാവരെയും പോലെ , തന്നിലേയും മാലിന്യങ്ങളും നിക്ഷേപിക്കുവാന്‍ നല്ല താവളമെന്ന ബോധ്യാത്താല്‍ ഉത്തമന്‍ സുപ്പര്‍ ഫാസ്റ്റില്‍ കയറി  , കൈത്തണ്ടയില്‍ കിടന്ന എച് ഏം ടി വാച്ചിലെ സൂചികള്‍ തിരിയാന്‍ പ്രയാസപ്പെടുന്നതായി അവന്‍ കണ്ടു . മഴ നനയാതിരിക്കാന്‍ വലിച്ചു താഴ്ത്തിയ സൈഡ്‌ ഷട്ടര്‍ തുറന്ന്, സമയത്തെയും കാലത്തെയും കൈവെള്ളയിലൊതുക്കാനായി ഉത്തമന്‍ തന്‍റെ വാച്ച് പുറത്തേക്കെറിഞ്ഞു . വാച്ചിലെ സൂചികള്‍ മഴവെള്ളത്തില്‍ കറങ്ങാനാകാതെ കഷ്ടപ്പെടുന്നത് കണ്ടു രസിച്ചു . ബസ്സില്‍ സ്റ്റീരിയോവില്‍നിന്നു  പഴയ വിപ്ലവഗാനത്തിന്‍റെ വരികള്‍ ഒഴുകുകയാണ് അപ്പോള്‍ .
..............................
..........................................................................................
കലികാലം 
 
( കഥ )

........................................................................



കുറുക്കന്‍റെ കൂട്ടിലെ വിശേഷങ്ങള്‍ നാട്ടിലെങ്ങും പാട്ടായി , നാട്ടിലെ നല്ലവരായ ആളുകളും കോഴികളും കൂട്ടത്തോടെ കുറുക്കന്‍റെ കൂട്ടിലേക്ക് പാഞ്ഞു . കുറുക്കത്തി പെറ്റ അഞ്ചു മക്കളില്‍ മൂന്നെണ്ണം വെളുത്ത കുഞ്ഞുങ്ങള്‍ , വിസ്മയക്കാഴ്ചയോടു പൊരുത്തപ്പെടാന്‍ നാട്ടുകാര്‍ക്കോ സ്ഥലത്തെ കോഴികള്‍ക്കോ ആയില്ല .. നേരിനെ നേരില്‍ കണ്ടിട്ടും അതു സത്യമാണോ എന്നറിയാന്‍ അവര്‍ സ്വന്തം കൈത്തണ്ടകളില്‍ നുള്ളി നോക്കി , മൂക്കത്ത് വിരല്‍ വെച്ചു കൊണ്ടവര്‍ നെട്ടോട്ടമോടി . അവര്‍ കാതായ കാതുകളില്‍ കുശുകുശുത്തു .
കറുത്ത കുറുക്കനും കുറുക്കത്തിക്കും വെളുത്ത കുട്ടികളോ ? നാട്ടു പ്രമാണിമാരുടെ തലയ്ക്കകത്ത് കടന്നല് കുത്തി , നാട്ടുക്കൂട്ടം കൂടി , വാക്കുകള്‍ വാക്കത്തി പോലെ മൂര്‍ച്ചയുള്ളതായി .

കുറുക്കത്തി പിഴച്ചവളാണ് , മക്കള്‍ കുറുക്കന്‍റെതല്ല... , മൂപ്പന്‍ വെറ്റില മുറുക്കി , ചുണ്ണാമ്പു തേച്ച വെറ്റില ചവച്ചരച്ചു തുപ്പിയപ്പോള്‍ തുപ്പലിനു ചുവപ്പ് നിറം .
അതേ , കുറുക്കത്തി പിഴച്ചവളാണ് .. നടയകറ്റുക , നാട് കടത്തുക .
സ്കൂള്‍ പറമ്പിലെ കുറ്റിക്കാട്ടിലുള്ള കുറുക്കന്‍റെ മാളത്തിലേക്ക് നാട്ടു പട്ടാളം വെച്ചുപിടിച്ചു .. കയ്യില്‍ പെട്രോള്‍ നിറച്ച കന്നാസുമായി , കുറുവടികളുമായി .. കത്തുന്ന ഓല ചൂട്ട് അവര്‍ക്ക് വഴി കാട്ടിയായി . ആരവങ്ങള്‍ കേട്ട് ഭയന്ന കുറുക്കനും കുറുക്കത്തിയും കുട്ടികളും മാളത്തില്‍ നിന്ന് പുറത്തു വന്നില്ല .

ഇത്തവണ ഒരിയിട്ടത് നാട്ടിലെ കോഴികളായിരുന്നു . വംശമഹിമ പറഞ്ഞു ഞങ്ങളെ ഇരയാക്കിയ ഇവന്‍ കാട്ടുകള്ളനാ , പിഴച്ചുപോയ പെണ്ണൊരുത്തിയുടെ പേറിന് കാവലിരിക്കുന്ന ഈ കോഴി കള്ളനെ ചുട്ടു കൊല്ലണം .
നാട്ടുകാര്‍ വശം തിരിഞ്ഞു , പുകച്ചു പുറത്തു ചാടിക്കുക .. കുറുക്കത്തിയുടെ ജാരനെ കണ്ടു പിടിക്കണം , മറ്റൊരു പെണ്ണും നാട്ടില്‍ ഇനി പിഴച്ചു പെറ്റു കൂടാ.
ഒണക്കിലകളും പുല്ലും കൂട്ടി മാളത്തിന്‍റെ വായ്ക്കല്‍ തീയിട്ടു , കുറുക്കനും പരിവാരങ്ങളും ശാസം മുട്ടി  പുറത്തേക്ക് വന്നു . കുറുക്കനെ മരത്തില്‍ കെട്ടിയിട്ട് കുറുക്കത്തിയെ വിചാരണ ചെയ്തു . കേട്ടു ശീലിച്ചിട്ടില്ലാത്ത അശ്ലീല പദങ്ങള്‍ കൊണ്ട് അവളുടെ കാതു നിറച്ചു . മുഖം കുനിച്ചു നിന്ന അവളുടെ താടി ആരോ പിടിച്ചുയര്‍ത്തി .

പറയണം .. നിന്‍റെ ജാരന്‍ ആരാണ് ?

പാവനമായ പാതിവൃത്യമാണ് നീ കളഞ്ഞു കുളിച്ചത് , കൂടെ കിടന്നവന്‍റെ പേര് പറയാന്‍ നിനക്ക് മടിയാണെങ്കില്‍ ആളെ ചൂണ്ടി കാണിച്ച് തന്നാലും മതി . സൌമ്യരായ മിതവാദികള്‍ അല്‍പ്പം അയഞ്ഞു .
കുറുക്കത്തി ഒന്നും മിണ്ടിയില്ല , ചെയ്യാത്ത കുറ്റം തലയില്‍ പേറാനാകുമോ, കുറുക്കത്തിയുടെ നെഞ്ചു പുകഞ്ഞു ? തന്‍റെ കുറുക്കന്‍റെ കൂടെയല്ലാതെ നാളിതു വരെ മറ്റാരുടെയും കൂടെ കിടന്നിട്ടില്ല , സത്യം എങ്ങിനെ ഇവരെ പറഞ്ഞു മനസ്സിലാക്കണമെന്ന് അറിയാതെ അവള്‍ കരഞ്ഞു .

നാട്ടു മൂപ്പന് കലി വന്നു ,

നാട്ടു കൂട്ടത്തിനു വിറളി വന്നു .. മുച്ചൂടും കള്ളം പറയുന്ന ഇവളെയും കുട്ടികളെയും ചുട്ടെരിക്കുക തന്നെ .. കന്നാസുകളിലെ പെട്രോള്‍ തൂവി .. ഓല ചൂട്ടില്‍ നിന്നും തീപൊരി ചിതറി . ആഹ്ലാദ തിമര്‍പ്പില്‍ അവര്‍ കാട്ടിറച്ചി തിന്ന് കള്ള് മോന്തി .
നാട്ടു മൂപ്പന്‍റെ വീട്ടിലെ പോമറെനിയനു ആധിയായി , ഭയമായി .. പിടിക്കപ്പെടുമോ ?

മൂപ്പന്‍റെ കെട്ടിയോളുമായി അല്ലറ ശ്രുംഗാരങ്ങള്‍ അവനും നടത്തിയിട്ടുണ്ട് . പെട്രോള്‍ നിറച്ച കന്നാസുകള്‍ ഭീതിയായി അവന്‍റെ മുന്നില്‍ നിറഞ്ഞു നിന്നു .

വെളുത്തു കൊഴുത്തു , മൃദുലമായ ആയമ്മയുടെ ശരീരഭാഗങ്ങള്‍ അവനെ സ്വാന്ത്വനിപ്പിച്ചു .. പേടിക്കേണ്ടാ , മൂപ്പനെ വിട്ടു നാട്ടുക്കൂട്ടം നിന്നെ ഒന്നും ചെയ്യില്ല .. കൈപ്പത്തിയില്‍ വിരലുകള്‍ മടക്കി കാണിച്ച് അവള്‍ പറഞ്ഞു , മൂപ്പന്‍ .. ദാ, ഇത്രേയുള്ളൂ . പോമറെനിയനു സന്തോഷമായി , അവന്‍റെ ചുണ്ടുകള്‍ ആയമ്മയുടെ മുലക്കണ്ണില്‍ അമര്‍ത്തിയുരുമ്മി . നനുത്ത രോമങ്ങളെ നാക്ക് കൊണ്ട് തുടച്ചു . ആയമ്മയാണ് പകലെന്ന് അവന്‍ നാക്കിട്ടടിച്ചു .

നാട്ടുമൂപ്പന്‍ നീതിമാനായി , സദാചാരം കാത്തു സൂക്ഷിച്ച സന്തോഷത്തില്‍ നാട്ടുക്കൂട്ടം നേരിന്‍റെ , നെറിയുടെ സ്തുതിഗീതങ്ങള്‍ താളത്തില്‍ ചൊല്ലി , വട്ടത്തില്‍ കാലുകള്‍ ചവുട്ടി .  

പിടക്കോഴികള്‍ പൂവന്‍കോഴിയുടെ കാതില്‍ പറഞ്ഞു, നമ്മുടെ പാതിവൃത്യം...? ചൂട്ടുകുറ്റി മനസ്സില്‍ കൊണ്ടു . നൊന്ത മനസ്സില്‍ കുറുക്കനോട് അനുതാപം വന്നു , കുറുക്കനില്ലാതെ എന്ത് ജീവിതം , കോഴികള്‍ വേവലാതിപ്പെട്ടു .
കെട്ടിത്തൂങ്ങിയ രണ്ടു പെണ്‍കുട്ടികളുടെ ജഡം നോക്കി ആളുകള്‍ സഹതപിച്ചു , പാവം കുട്ടികള്‍ . നരാധരന്മാര്‍ വേട്ടയാടി കെട്ടിത്തൂക്കിയ , ഉടുവസ്ത്രം നഷ്ടപ്പെട്ട ജഡത്തിലെ നഗ്നത അവരുടെ ഉള്ളില്‍ അറിയാതെ ആനന്ദം ഉണ്ടാക്കി . ഒളിഞ്ഞും തെളിഞ്ഞും അതാസ്വാദിക്കുമ്പോഴും നാക്കുകളില്‍ ഹനിക്കപ്പെടുന്ന സദാചാരത്തെയോര്‍ത്ത് രോഷവും ദയയും ഇണചേര്‍ന്നു .

കാലത്തെ പഴിച്ചു , കശ്മലരെ പഴിച്ചു , കലികാലമെന്ന് സമാധാനപ്പെട്ടു .
ആകാശം ഭൂമിയോട് ചോദിച്ചൂ .. നിനക്കെന്തെങ്കിലും പറയാനുണ്ടോ ? ഭൂമി കൈമലര്‍ത്തി .. കാര്യങ്ങള്‍ എന്നില്‍ നിന്നു വിട്ടിട്ട് കാലമേറെയായി . ആണൊരുത്തന്‍ വാണിടുന്നേടത്ത് ഈയുള്ളോള്‍ക്കെന്തു  കാര്യം ?
വെളുത്തമക്കളെ പെറ്റ കുറുക്കനും കെട്ടിത്തൂങ്ങിയ പെണ്‍കുട്ടികളും ചോദ്യചിഹ്നങ്ങളായി ചുമരില്‍ കിടന്നു . വെയിലും മഴയും കാറ്റും പുതിയ വിശേഷങ്ങള്‍ വാര്‍ത്തകളായി പടച്ചു .

കലികാലം .. കഴുകക്കണ്ണുകള്‍ സദാചാരത്തിന്‍റെ കലവറ സൂക്ഷിപ്പുകാരായി , നല്ലവായില്‍ നാല് വലിയ വര്‍ത്തമാനം പറഞ്ഞ് നാട്ടുകാര്‍ സ്വയം സമാധിയൊരുക്കി , നോവും നൊമ്പരവും ആളുകള്‍ അക്ഷരങ്ങളില്‍ പൂട്ടി .
ആകാശവും ഭൂമിയും നിസ്സഹായത കരഞ്ഞു തീര്‍ത്തു . സങ്കടങ്ങള്‍ ഏറ്റു വാങ്ങാന്‍ കടല്‍ സ്വാന്തനത്തിന്‍റെ കൈകള്‍ നീട്ടി . പഴുതുകള്‍ അടച്ച് കലികാലം , സദാചാരത്തിന്‍റെ പുതിയ മേഘപ്പരപ്പുകള്‍ താണ്ടി .. കലികാലം !!

..............................................................................................................

Monday, August 20, 2012

പൊടിക്കാറ്റ്

പൊടിക്കാറ്റ് 
..........................................................
കഥ
ടി.സി.വി.സതീശന്‍
.......................................................

ഉഷ്ണക്കാറ്റ് പൊടികള്‍ അടിച്ചുയര്‍ത്തുന്ന മണല്‍തിട്ടകളിലൂടെ മലര്‍വാടി എന്ന ബസ്സ്‌ വസന്തനഗറിനെ ലക്‌ഷ്യം വെച്ച്‌ പാഞ്ഞു , അങ്ങിങ്ങ് എഴുന്നു നില്‍ക്കുന്ന മുള്‍ച്ചെടികള്‍ തലയാട്ടി ബസ്സിനു സ്വാഗതമോതി . അത്ഭുതകാഴ്ച കണ്ട് പനമ്പുകള്‍ കൊണ്ടുതീര്‍ത്ത കുടികളിലിരുന്ന കോണകമുടുത്ത കുട്ടികളുടെ കണ്ണുകളില്‍ കൊതികൂടിയ ആനന്ദം തളിര്‍ത്തു  .
ചുട്ടു പൊള്ളുന്ന മണല്‍പ്പരപ്പിലൂടെ ആഴ്ച്ചചന്ത എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കുഞ്ഞാപ്പ നടന്നു നീങ്ങുകയാണ് . പട്ടുകോണകം മുതല്‍ വാസനാപ്പൊകേല വരെയുള്ള സകലമാന സാധനങ്ങളും അയാളുടെ തലച്ചുമടില്‍ ഉണ്ട് . കാസരോഗി ആയതിനാലായിരിക്കാം പൊടിക്കാറ്റ് നെഞ്ചില്‍ കുടുക്കിയ ശ്വാസം നടത്തത്തിനിടയിലും ആയാസപ്പെട്ട്‌ അയാള്‍ വലിക്കുന്നത് കാണാം . കടുത്ത ചുവന്ന നിറത്തിലുള്ള കുപ്പിവളകളും അടിപ്പാവാടയും വാങ്ങാന്‍ തന്നെ കാത്തുനില്‍ക്കുന്ന തരുണികളുടെ വിയര്‍പ്പു കലര്‍ന്ന ഉപ്പുകാറ്റിനെ മനസ്സിലേക്ക് ആവാഹിച്ചു , പൂഴിയില്‍ ആണ്ടുപോകുന്ന കാലുകളെ പറിച്ചെടുത്ത് നടത്തത്തിനു വേഗത കൂട്ടാന്‍ അത് അയാളെ സഹായിച്ചു .
ഗാന്ധിപുരമെന്നോ അംബേദ്‌കര്‍ കൊളനിയെന്നോ സാധാരണ നിലയില്‍ പേരുവീണേക്കാവുന്ന പത്തു മുപ്പത്തിരണ്ട് കുടുംബങ്ങള്‍ കൂടിക്കഴിയുന്ന ഒരു പുറമ്പോക്ക് തെരുവ്. സിമന്റുകട്ടകളും പനമ്പും അലൂമിനിയം ഷീറ്റുകളും കൊണ്ട് കെട്ടുകയും മറയ്ക്കുകയും ചെയ്ത ആവാസ ഇടം . ശക്തമായി പെയ്യുന്ന മണല്‍കാറ്റ് അലൂമിനിയം ഷീറ്റില്‍ പതിച്ച് വലിയ വലിയ ശബ്ദങ്ങള്‍ വിസര്‍ജ്ജ്യം ചെയ്യുന്ന സ്വര്‍ഗ്ഗകുടീരങ്ങള്‍ . മുപ്പത്തിരണ്ട് കുടിലുകളിലായി കുഞ്ഞുകുട്ടികള്‍ മുതല്‍ കടല്‍ക്കിഴവന്മാര്‍ വരെ മൊത്തം നൂറ്റിനാല്‍പ്പത്തിയെട്ടു പേര്‍ ചേക്കേറിയ കമ്പുകള്‍ ഉണങ്ങിയ മരം . അവരുടെ കണ്ണീരോ ,  ലൈംഗിക ചോദനകളോ വസന്ത നഗറില്‍ കുളിര് പെയ്യിക്കുകയോ മഴ വര്‍ഷിക്കുകയോ ചെയ്തില്ല എന്നത് മണല്‍ക്കൂമ്പാരങ്ങള്‍ കണ്ടാലറിയാം .

കുഞ്ഞാപ്പ വസന്തനഗറിലെ കുടിലുകള്‍ക്ക് മുന്നില്‍ കണ്ട കാഴ്ച അയാളില്‍ ആദ്യം മനംപിരട്ടലുണ്ടാക്കി , തൊണ്ടയില്‍ വിരലിട്ട് , ഒക്കാനത്തെ , കൈകൊണ്ടു പൊത്തിപ്പിടിച്ച് അയാള്‍ തടഞ്ഞുനിര്‍ത്തി . വിഷ്ണുശര്‍മ്മനും ദേവദത്തനും വേലായുധനും വലിച്ചിഴച്ചു കൊണ്ടുവന്ന ചത്ത മൂരിയുടെ ( കാള) തോല് ഉരിഞ്ഞെടുക്കുവാനുള്ള ശ്രമത്തിലാണ് . മൂക്കിലൂടെ നുഴഞ്ഞു കയറിയ ദുര്‍ഗ്ഗന്ധത്തില്‍ നിന്നും രക്ഷ നേടാന്‍ സ്ഥലത്തെ ഏക കുഴല്‍ക്കിണറിനടുത്തേക്ക് കുഞ്ഞാപ്പ കാലുകള്‍ നീട്ടിവലിച്ചു . വാഴനാര് പോലെ നേര്‍ത്ത് വീഴുന്ന ജലത്തില്‍ അല്‍പ്പം ചിറി നനയ്ക്കാന്‍ കിട്ടുമോയെന്ന് ആഗ്രഹിച്ചു .
ദെച്ചുമി കുഞ്ഞാപ്പയെ തള്ളി വീഴ്ത്തി , നാരാണി കുടം കൊണ്ട് അയാളുടെ പുറത്തു തൊഴിച്ചു . പെണ്‍പട്ടാളത്തിനു മുന്നില്‍ കുഞ്ഞാപ്പു കുഴഞ്ഞു വീണു ,  തൊണ്ട വരണ്ടു, കണ്ണുകള്‍ മുന്നോട്ടേക്ക് തള്ളി ... കുടിക്കാനിത്തിരി വെള്ളം, നീട്ടിയ കൈകള്‍ താനേ താഴ്ന്നു . ഇതെല്ലാം കണ്ടു നിന്ന ജാനകിക്ക് ഉള്ളില്‍ അലിവു വന്നു , അതിലപ്പുറം ആ തലച്ചുമടില്‍ ഉണ്ടായേക്കാവുന്ന ചുവന്ന കുപ്പിവളകളെ അവള്‍ പ്രണയിച്ചു എന്നതാവാം അതിനു കാരണം , കൈകള്‍ ചേര്‍ത്തുകൂട്ടി അയാളെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു , നിങ്ങേം മനുഷ്യരല്ലേ .. ഇങ്ങനെ മനുഷ്യപ്പറ്റില്ലാണ്ട് ഒരാളോട് പെരുമാറുന്നത് ശര്യാണോ ? ഒരു ലഘുപ്രസംഗം മറ്റുള്ളവരോടായി നടത്തി .
നടുവിന് കൈകൊടുത്തു കൊണ്ട് കുഞ്ഞാപ്പു മണല്‍ക്കൂനയില്‍ അമര്‍ന്നിരുന്നു , എന്നിട്ട് പറഞ്ഞു .. ന്നാലും ന്റെ പെങ്ങമ്മാരെ , ഒരിറക്ക് ദാഹജലത്തിനല്ല്യെ ന്നേ ഇങ്ങിനെ ..?
ദെച്ചുമിയുടെ ഉള്ളില്‍ തീ പൊകഞ്ഞു , കനലുകള്‍ ആളി . അരിശം പൂണ്ട് വെറുപ്പ്‌ വാക്കുകളായി നാക്കില്‍ നിന്നുമൊഴുകി . ഇതുപോലെ ഒരുത്തനാണ് പണ്ട് തലേച്ചുമടുമായി വന്ന് മൂപ്പനുമായി സേവ കൂടിയത് , കുടിയിലെ ആണുങ്ങള്‍ക്ക് കള്ളു കൊടുത്ത് , മോഹിപ്പിക്കുന്ന ഓരോന്ന് കാണിച്ച് നമ്മടെ കിണറു കൊണ്ടോയത് , മണ്ണു കൊണ്ടോയത് ,  . പത്തു മൂട് കപ്പയും നാല് പ്ലാവും ഉണ്ടായത് മതിയാരുന്നു  ആണ്ടോടാണ്ട് വിശപ്പ്‌ മാറ്റാന്‍ .. എല്ലാം ഓന്‍ കൊണ്ടോയി , എന്നിട്ടിപ്പോ ഈ കടല വറുക്കാന്‍ പാകമായ ചുട്ടുപൊള്ളുന്ന ഈ പൂഴി തന്നു , പിന്നെ കൊറേ പഞ്ചാരവാക്കും .
സ്വന്തമായി പട്ടയത്തോടുകൂടിയ മൂന്നുസെന്റ്‌ ഭൂമി , അതില്‍ കെട്ടുറപ്പുള്ള വീട് , കെട്ട്യോനും കെട്ട്യോള്‍ക്കും കുട്ട്യോള്‍ക്കും ആപ്പീസറു പണി . ഫൂ .. നാരാണി കാറിത്തുപ്പി .
തഞ്ചത്തില്‍ നിന്നോന്‍ കാര്യോം കൊണ്ട് പോയീ .. കുഞ്ഞാതി തലയില്‍ കൈവെച്ചു .

പുനരധിവാസം കൊണ്ട് എന്താ നഷ്ടോം ണ്ടായേ , പണ്ട് ഇതിലും കേമാരുന്നല്ലോ ജീവിതം .. ? ജാനകി കെറുവിച്ചു .
ഓന്റെ കെട്ടിലെ കുപ്പിവളേം ചാന്തും കണ്ടു ഓള് മയങ്ങി .. ദെച്ചുമി ജാനകിയെ നോക്കി ഒരാട്ടു കൊടുത്തു .
ദായ്ക്കുന്നു .., ഒരിറക്ക് വെള്ളം വേണംന്ന് പറഞ്ഞു കുപ്പീം കൊണ്ട് വന്നോന്‍ കൊണ്ടോയത് നമ്മടെ കെണറും മണ്ണുമാ . ഓന് കങ്കാണി പാടാന്‍ പിന്നെ കൊറേ ആളുകളും . മൂന്നരക്കൊല്ലം വെയിലും മഴേം കൊണ്ട് പട്ടിണി കെടന്നു സമരം .. , ആരെല്ലാരുന്നു അന്ന് കൂടെ കൂട്ട് കെടന്നത് ?
നമ്മ ഓട്ടു ചെയ്ത് കേറ്റിയ സര്‍ക്കാര് നമ്മള പറ്റിച്ചു , ഇടനിലക്കാരനും പിമ്പുമായി വന്ന മറ്റു ചെലരും ഒപ്പം കൂടി , നമ്മടെ ഇടയില്‍ നാലെണ്ണത്തിനെ അവരൊപ്പം കൂട്ടി .. പിന്നെ മധ്യസ്ഥായീ , കരാറായി . വസന്ത നഗറില്‍ മൂന്നുസെന്റ്‌ ഉദ്യാനം , നടുവില്‍ ഒരു കൊട്ടാരം . എഴുത്തറിയാത്ത മൂപ്പന്‍ ചുണ്ടൊപ്പുവെച്ചു . കുടുക്കേം കലോം പായീം ആയി വല്യ ലോറീല് അവര് ഈട ഇറക്കിവിട്ടു . റോഡീന്നു കൈചൂണ്ടി പറഞ്ഞു .. അതാ നിങ്ങടെ വസന്ത നഗര്‍ . ഇനിയുള്ള കാലം പൂക്കളിറുത്ത്  സന്തോഷത്തോടെ ജീവിക്കുക .ആകാശപ്പരപ്പില്‍ പറന്നകലുന്ന പക്ഷികള്‍ അവരെ കൂട്ട് വിളിച്ചു .
കുഞ്ഞാപ്പ ജാനകിയുടെ മുതുകില്‍ ചാരി എഴുന്നേറ്റു , പെണ്ണൊരുമ്പെട്ടവര്‍ പിടിച്ചുവെച്ച തലച്ചുമട് മറന്ന് അയാള്‍ വേച്ചുവേച്ചു നടന്നു . സഹായത്തിന് ജാനകിയും ഒപ്പം നടന്നു .
കുഞ്ഞാപ്പേ , നിങ്ങടെ ശെരിക്കും പേരെന്താ ? ദെച്ചുമിയുടെ ചോദ്യം കേട്ട് കൂടെ നിന്നവര്‍ ചിരിച്ചു , കുഞ്ഞാപ്പക്ക് ചിരിക്കാന്‍ കഴിഞ്ഞില്ല .. ചോദ്യത്തിന്റെ മുന അപ്പോഴേക്കും അയാളുടെ നെഞ്ചില്‍ തറച്ചിരുന്നു. നാരാണിയുടെ  അരയിലെ വാക്കത്തിയുടെ മൂര്‍ച്ച കൂടുതല്‍ തിളങ്ങി .


ഞാന്‍ കുഞ്ഞാപ്പ , നിങ്ങക്ക് സാധനങ്ങള്‍ കൊണ്ടുത്തരുന്ന , അല്ല ..ആഴ് .. ആഴ്ച്ച ചന്ത , അയാളുടെ വാക്കുകള്‍ വിക്കായി നാക്കിലൂടെ ഇഴഞ്ഞു വീണു .
ആളൊഴിഞ്ഞ മലര്‍വാടി ബസ്സ്‌ കുഞ്ഞാപ്പയെയും ജാനകിയെയും കൊണ്ട് മടക്കയാത്രക്ക്‌ തിടുക്കം കൂട്ടി , ചെലമ്പിച്ച ഹോണ്‍ വസന്തനഗറിലെ കള്ളിചെടികളെ തഴുകി മണല്‍പ്പരപ്പിലൂടെ പരന്നൊഴുകി . പൂക്കള്‍ എന്ന് വിരിയിക്കുമെന്നു ഒരുറപ്പും കൊടുക്കാതെ പൊടിക്കാറ്റ് വസന്തനഗറിനെ വലയം ചെയ്തു . കാസരോഗിയുടെ ഏക്കംവിടലുകലുമായി മലര്‍വാടി അവരെയും കൊണ്ട് മുന്നോട്ടേക്ക് കുതിച്ചു .

കുഞ്ഞാപ്പ വരും , മറ്റൊരു തലച്ചുമടുമായി .. അതവര്‍ക്കറിയാമെങ്കിലും , വസന്തത്തിനു മുന്നാലെയുള്ള ശിശിരത്തിനായി മനസ്സ് കുളിര്‍ത്തു , എന്നെങ്കിലും പൂക്കുന്ന വസന്തത്തെ സ്വപ്നം കണ്ടു . ചോണനുറുമ്പിന്‍ കൂടുകള്‍ അകറ്റുന്ന ഗ്രഹണിയ്ക്കായി കാത്തുനിന്നു.

വസന്ത നഗറിലെ പെണ്ണുങ്ങള്‍ പടിയടച്ചു കുഞ്ഞാപ്പക്ക് പിണ്ഡം വെച്ചു , ദെച്ചുമിയും നാരാണിയും കുഞ്ഞാതിയും കണ്ണേറ്പാടി യാത്രചൊല്ലി  . കുഞ്ഞാപ്പയുടെ ഇനിയുമൊരു വരവിനെ തടഞ്ഞുനിര്‍ത്താന്‍ കണ്ണും കാതും കൊടുത്തു .
കുഞ്ഞാപ്പ വരും .. മറ്റൊരു തലച്ചുമടുമായി , അതവര്‍ക്കറിയാമെങ്കിലും ചോണനുറുമ്പിന്റെ നീറിന്‍കൊട്ടകള്‍ കൊണ്ട്  ഗ്രഹണി അകലുമെന്നു കരുതി . പൊടിക്കാറ്റു മാറി ചെടികള്‍ തളിര്‍ക്കുകയും പൂക്കള്‍ വിരിയുകയും ചെയ്യുമെന്നും അവര്‍ വിശ്വസിച്ച.
.................................................................................................................................................................................
ടി.സി.വി. സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍ -- 670307
.............................
മൊബൈല്‍ : 9447685185
 

Friday, August 10, 2012

ശനി പൂക്കുന്ന നേരത്ത്

ശനി പൂക്കുന്ന നേരത്ത്
................................................................

കഥ
ടി.സി.വി.സതീശന്‍

.............................



ഒന്ന് 
അച്ഛാ , ഒരു ബീഡി തരുമോ ?
മകന്റെ ചോദ്യം കേട്ട് രാമന്‍ മൂത്താശാരി ഞെട്ടി . വീതുളിയും കൊട്ടുവടിയും താഴെ വെച്ച്‌ , അരയില്‍ ഇറുക്കിവെച്ച ബീഡിക്കെട്ടില്‍ നിന്നും ഒരെണ്ണമെടുത്തു അയാള്‍ മകന് നേരെ നീട്ടി .

തീപ്പെട്ടി കൂടി ..
രാമന്‍ മൂത്താശാരിയുടെ കാതുകളില്‍ ആ ചോദ്യം പതിഞ്ഞില്ല , മനസ്സില്‍ പൂമഖത്തേക്ക് വേണ്ടുന്ന കട്ടിളയായിരുന്നു . മരത്തില്‍ തുളയിടുവാനായി അയാള്‍ ഉളിയും മുട്ടിയും കയ്യിലെടുത്തു . കട്ടിളപ്പടികളില്‍ കുടുമയുണ്ടാക്കണം . ഉറപ്പുള്ള കട്ടിളകളിലേ വാതില്‍ ഉറപ്പോടോ നിര്‍ത്താന്‍ കഴിയൂ .. ചെവിക്കിറുക്കിയ തുണ്ടുപെന്‍സില്‍ കയ്യിലെടുത്ത് ചീന്തി മിനുസപ്പെടുത്തിയ കട്ടിളക്കാലില്‍ ഗുണന ചിഹ്നം വരച്ചു .
ചെവി കേള്‍ക്കുന്നില്ല്യേ , ഒന്ന് തീപ്പെട്ടി താ .? മകന്റെ ക്ഷമ നശിച്ചു .
പണിയായുധങ്ങള്‍ സൂക്ഷിച്ച പ്ലാസ്റ്റിക് സഞ്ചിയില്‍ നിന്നും മൂത്താശാരി തീപ്പെട്ടിയെടുത്തു മകന് കൊടുത്തു .
തീപ്പെട്ടിക്കോലുകള്‍ കൂടില്‍ അവന്‍ ആവര്‍ത്തിച്ച് ഉരച്ചു, ആദ്യ രണ്ടുതവണയും തീയെ കാറ്റ് കൊണ്ടുപോയി . മൂന്നാമത്തേതാണ് ബീഡിയില്‍ കൊളുത്തിയത് . ഒട്ടിയ കവിളുകള്‍ ഒന്നുകൂടി കുഴിഞ്ഞു . ബീഡിപ്പുക ആകാശത്തേ ലക് ഷ്യമാക്കി ചുരുളുകള്‍ പറത്തി .
കണക്കുകള്‍ ശരിയാവുന്നില്ല .. കുറ്റി പെന്‍സില്‍ കൊണ്ട് തലചൊറിഞ്ഞു . കൈകള്‍ ചുരുട്ടിപിടിച്ചു മൂത്താശാരി തലയ്ക്കു കിഴുക്കു കൊടുത്തു . പണിയേണ്ടത് പൂമുഖ വാതിലിന്റെ കട്ടിളയാണ് . അംഗുലം അംഗുലങ്ങളോട് ചേര്‍ന്ന് നില്‍ക്കണം , അളവില്‍ നേരിയ വ്യത്യാസം വന്നാല്‍ മതി ഗൃഹത്തിന്റെ സര്‍വ്വാശ്വൈര്യങ്ങളും കെട്ടുപോകും .. ഏഴാം വയസ്സില്‍ അച്ഛനോടൊപ്പം കൂടിയതാ , ഇന്നുവരെ ഇങ്ങിനെയൊരു അവസ്ഥ വന്നുപെട്ടിട്ടില്ല , രാമന്‍ മൂത്താശാരി വിയര്‍ത്തു . കഷണ്ടിത്തലയിലെ വിയര്‍പ്പുതുള്ളികളെ സൂര്യന്‍ ആവിയായി കൊണ്ടുപോയി .
പതിമൂന്നാമത്തെ വയസ്സിലാണെന്ന് തോന്നുന്നു , മാവിന്റെ പലക ചീന്തുളി കൊണ്ട് മിനുസപ്പെടുത്തി ഉണ്ടാക്കിയ മരബഞ്ച് . സ്വന്തമായി പണിത ആദ്യ ഉരുപ്പടി .. കാലുകളുടെ ഉറപ്പു പരിശോധിച്ച് അച്ഛന്‍ പറഞ്ഞു, രാമാ .. നീ പിടിച്ചുനില്‍ക്കും , നല്ല ബലമുള്ള കാലുകള്‍. മോന്തി കൊണ്ടിരുന്ന കള്ളില്‍ നിന്നും അരക്കൊപ്പ എടുത്ത് തന്റെ നേര്‍ക്ക്‌ നീട്ടി .. കുടിച്ചോളൂ . മകന്‍ എണ്ണം തികഞ്ഞ മരയാശാരിയായി തീരുമെന്ന് അച്ഛന് തോന്നിയിരിക്കണം , അയാളുടെ മുഖത്തെ സന്തോഷം അതിനു തെളിവായി രാമന്‍ വിചാരിച്ചു . അതൊരു കാലം ..മൂത്താശാരി, ഓര്‍മ്മകളെ മടക്കിവെച്ചു .
പണി പാതി പോലുമായില്ല , മനസ്സ് കെട്ടുപോയി . ഇന്നിനി വയ്യാ , പണിയായുധങ്ങള്‍ പെറുക്കി പ്ലാസ്റ്റിക് സഞ്ചിയില്‍ വെച്ച്‌ രാമന്‍ മൂത്താശാരി മടക്കമായി .
ജനാലയുടെ മരപ്പാളികള്‍ മെല്ലെ അകത്തി കൊണ്ട് മുത്താശാരി ഉള്ളിലേക്ക് നോക്കി . പുസ്തകത്താളുകള്‍ക്കിടയില്‍ കണ്ണു മിഴിച്ചു നില്‍ക്കുന്ന മകന്‍ . അക്ഷരങ്ങളെ ഉരുട്ടിത്തിന്നുന്ന വ്യഗ്രതാണ് മുഖത്ത് , ഇടയ്ക്കിടെ ആര്‍ക്കോ വേണ്ടിയെന്നോണം ശൂന്യതയിലേക്ക് നോക്കി അവന്‍ നിശ്ശബ്ദമായി ചിരിക്കുന്നു . ചിതറി കിടക്കുന്ന ബീഡിക്കുറ്റികള്‍ നിലത്ത് . മരയഴികള്‍ പിടിച്ചു മൂത്താശാരി ഏറെ നേരം അതു നോക്കിനിന്നു .ഒരുപാട് വഴിപാടുകള്‍ക്ക് ശേഷം വൈകിയുണ്ടായ മകന്‍ , മുഖത്തെ ചുളിവുകള്‍ ഒന്നുകൂടി തെളിഞ്ഞു . പൊടിഞ്ഞ വിയര്‍പ്പ് മേല്‍മുണ്ട്‌ കൊണ്ടു തുടച്ചു . കര്‍മ്മഫലം .. മൂത്താശാരി നെടുവീര്‍പ്പിട്ടു .
വായിച്ചു തീര്‍ന്ന പുസ്തകം മകന്‍ മേല്‍പ്പോട്ടെക്ക് എറിഞ്ഞു , താളുകള്‍ പക്ഷിച്ചിറകുകള്‍ പോലെ വായുവില്‍ പറന്നു . പുസ്തകത്താളുകള്‍ക്കും നാല് ചുമരുകള്‍ക്കും ഇടയില്‍ക്കിടന്നു അക്ഷരങ്ങള്‍ ശ്വാസം മുട്ടി. അതുനോക്കി അവന്‍ ആര്‍ത്തുചിരിച്ചു . നീണ്ട അവന്റെ  കോന്തമ്പല്ലുകള്‍ വികൃതമായി വക്രിച്ചു .. മൂത്താശാരി ഭയന്നു , നിലവിളിയായി ഒച്ച പുറത്തുവന്നില്ലെന്നെയുള്ളൂ , മേല്‍മുണ്ടും ഉടുമുണ്ടും വിയര്‍പ്പാല്‍ നനഞ്ഞു . അസുരവിത്ത്‌ .. നാക്കില്‍ വന്ന ശാപത്തെ തടഞ്ഞു നിര്‍ത്തി , തന്റെ ചോരയല്ലേ .. സഹിക്കുക , ശപിക്കാതിരിക്കുക , മൂത്താശാരി മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു . ജനാലയുടെ മരപ്പലകകള്‍ പതിയെ അടച്ചു അയാള്‍ പിന്‍വാങ്ങി .

രണ്ട്
ഉറക്കത്തില്‍ നിന്നും ഞാന്‍ ഞെട്ടിയെഴുന്നേറ്റു . എഴുത്തുമേശയ്ക്ക് അഭിമുഖമായിട്ടിരിക്കുന്ന ചാരുകസേരയില്‍ അപരിചിതനായ ഒരാള്‍ ഇരുന്നു ബീഡി വലിക്കുന്നു . ശരിയാണോ എന്നറിയാന്‍ വിരലുകള്‍ കൊണ്ട് ഞാനെന്റെ ഇടതു കൈത്തണ്ട നുള്ളി , വേദന അറിയുന്നുണ്ട് . കുടുസ്സുമുറിയില്‍ ബീഡിപ്പുക നിറഞ്ഞിരിക്കുന്നു , ജനലുകള്‍ തുറക്കുവാനുള്ള ശ്രമത്തെ അയാള്‍ തടഞ്ഞു .
എന്റെ മുഖത്തു പെയ്ത വെപ്രാളം കണ്ട്..വേണ്ടാ , നിന്റെ തൊണ്ട വരളുന്നതായി തോന്നുന്നു , മുന്നിലെ മണ്‍കൂജ ചൂണ്ടി അയാള്‍ പറഞ്ഞു .
ആരായിരിക്കണം..? ഭീതിയും ആകാംക്ഷയും കലര്‍ന്ന വികാരത്താല്‍ എന്റെ കണ്ണുകള്‍ ഭയപ്പാടോടെ ആ മുഖത്തു തറച്ചുനിന്നു.
ഞാന്‍ രാമന്‍ മൂത്താശാരിയുടെ മകന്‍ , നിങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്ന കഥയിലെ മകന്‍ .. എന്റെ ജിജ്ഞാസയെ അയാള്‍ മുറിച്ചു .
വിനയത്തോടെ ഞാനയാളെ തൊഴുതു . സന്തോഷം.. ഒരു കഥാപാത്രം കണ്‍മുന്നില്‍ വന്നു നില്‍ക്കുന്നത് ഇതാദ്യമാണ് , അല്‍പ്പം വിറയലോടെ ഞാന്‍ വാക്കുകള്‍ പൂരിപ്പിച്ചു .
വരട്ടേ .. നിങ്ങളുടെ എഴുത്തിനെ അഭിനന്ദിക്കാന്‍ വന്നതല്ല ഞാന്‍. കഥ എനിക്കിഷ്ടമായി , പക്ഷെ നിങ്ങള്‍ എഴുതിയത് വസ്തുതാപരമല്ല , അതിശയോക്തിയാണ് അതിലധികവും .
ഞാനൊന്ന് മൂളുക പോലും ചെയ്യാത്തതു കൊണ്ടായിരിക്കണം അയാളുടെ വാക്കുകള്‍ക്കു മൂര്‍ച്ച കൂടി .
അസ്ത്വിത്വമില്ലാതെ അലഞ്ഞു തിരിയുന്ന ഒരു സത്വമല്ല , എനിക്കൊരു പേരുണ്ട് .. ഹരി ഗോവിന്ദന്‍ , വേണമെങ്കില്‍ ഹരിയെന്നോ ഗോവിന്ദനെന്നോ നിനക്ക് എന്നെ വിളിക്കാം. അലസമായി കിടന്ന മുടിയൊന്നൊതുക്കി, താടി തടവി കൊണ്ടയാള്‍ പറഞ്ഞു . കുഴിഞ്ഞ ആ കണ്ണുകള്‍ അപ്പോള്‍ ആ ഇരുട്ടിലും പ്രകാശം പരത്തുണ്ടായിരുന്നു .
  എവിടുന്നോ അല്‍പ്പം ധൈര്യം സംഭരിച്ച് അയാളുടെ അരികിലുള്ള എന്റെ എഴുത്ത് മേശയുടെ മേലെ ഞാനിരുന്നു . ആദ്യം അയാളില്‍ കണ്ട ഉടക്കു ലൈന്‍ ആ മുഖത്തു നിന്നും മാഞ്ഞു .. സൌമ്യതയുടെ ഒരു സുഹൃദാന്തരീക്ഷം രൂപപ്പെടുന്നതായി എനിക്ക് തോന്നി .
കഥ ഞാന്‍ പറഞ്ഞുതരാം .. നീ എഴുതിയാല്‍ മാത്രം മതി , എഴുത്ത് .. എഴുത്തു മാത്രമാണ് നിന്റെ തൊഴില്‍ . ഗോവിന്ദന്റെ പേശികള്‍ അയഞ്ഞു , നേരിയ ചന്ദ്രക്കല മുഖത്ത് ചിരിയായി പടര്‍ന്നു .
മുപ്പത്തിമുക്കാല്‍ കോടി ദൈവങ്ങളുള്ള നാട്ടില്‍ ഇനിയുമൊരു ദൈവമോ ? ഇസങ്ങള്‍ തകര്‍ന്നടിയുന്ന മണ്ണില്‍ വേറൊരു ഇതിഹാസമോ ? മരപ്പട്ടികയില്‍ പൊടിച്ച വെങ്കല്ല് വിതറി ഉളി രാകി മൂര്‍ച്ചപ്പെടുത്തുന്നതുപോലുള്ള ശബ്ദത്തില്‍ ഗോവിന്ദന്‍ തുടര്‍ന്നു .കണ്ണുകളില്‍ തീപ്പാറി .
ഗോവിന്ദാ .. എനിക്കൊന്നും മനസ്സിലാവുന്നില്ല , ചിന്തുളി വേര്‍പ്പെടുത്തുന്ന ചിപ്ലികളെ നോക്കി ദീനവിലാപം നടത്തുന്ന മര ഉരുപ്പടിപോലെ ഞാന്‍ ദയനീയമായി പറഞ്ഞു .
നീ അധികമൊന്നും അറിയേണ്ടതില്ല , ഞാന്‍ പറയുന്നത് എഴുതുക .. ഗാംഭീര്യമുള്ള ആ ശബ്ദം ചുമരുകളില്‍ തട്ടി പ്രതിവചിച്ചു .
മഷി തീര്‍ന്ന പേനയില്‍ ഞാന്‍ മഷിനിറച്ചു. എഴുത്തിനായി കടലാസ്സുകള്‍ ഒതുക്കിവെച്ചു ... ഗോവിന്ദന്‍ പറയുന്നത് എഴുതുക തന്നെ .
മൂത്താശാരിയുടെ കണക്കുകള്‍ എവിടെയാ പിഴച്ചത് ? ശബ്ദം താഴ്ത്തിയുള്ള എന്റെ ചോദ്യത്തിന് അയാള്‍ ചെവി കൊടുത്തില്ല .
ഒഴുകിയൊഴുകുന്ന വെള്ളത്തുള്ളികള്‍ പോലെ ശാന്തമായിരുന്നു അയാളുടെ സംസാരം , ഇടയ്ക്ക് വല്ലപ്പോഴും പാറയില്‍ തട്ടി ചിതറുന്നതുപോലെ വാക്കുകള്‍ ഗാംഭീര്യത്തോടെ തെറിക്കുന്നുവെങ്കിലും കേള്‍ക്കാന്‍ ഒരിമ്പമുണ്ടായിരുന്നു .
കല്ലുകളെടുത്തു ഒറ്റയേറിനു മാവില്‍ നിന്നും മാമ്പഴം വീഴ്ത്തുകയും പറക്കുന്ന പക്ഷിയെ എറിഞ്ഞുവീഴ്ത്തുകയും ചെയ്യുന്ന സൂക്ഷ്മതയുടെ ഒരു ബാല്യമായിരുന്നു എനിക്ക് . അനുസരണക്കേട്‌ വശമില്ലാത്ത നല്ല കുട്ടിയെന്നു വീട്ടുകാര്‍ വിശേഷിപ്പിച്ചു ..അയാള്‍ പറഞ്ഞു നിര്‍ത്തി . ഗ്രഹണി ബാധിച്ച ശോഷിച്ച ശരീത്തില്‍ എന്നുമുതലാണ് നിഷേധത്തിന്‍റെ കുരിപ്പുകള്‍ പൊട്ടിമുളച്ചത് , മെലിഞ്ഞു നീണ്ട കൈവിരലുകള്‍ എണ്ണമയമില്ലാത്ത ജടകെട്ടിയ മുടിയില്‍ അയാള്‍ മാന്തി .
ജന്മം കൊണ്ട് ഞാനൊരു വിശ്വകര്‍മ്മന്‍ , അളവുകളെ അംഗുലങ്ങളാക്കി ഹൃദയത്തോട് ചേര്‍ത്തുവെയ്ക്കേണ്ടവന്‍. സൃഷ്ടി .. സൃഷ്ടിയാണ് പരമമായ ധര്‍മ്മം . സൂര്യനെ ഇഷ്ടപ്പെടുന്ന ഈ ഗോവിന്ദന്‍ എന്തിനു വെയിലിനെ വെറുത്തു .. നിങ്ങളതറിയണം , കാരണം നിങ്ങള്‍ എഴുത്തുകാരനാണ്‌ , എഴുത്തിലൂടെ നിങ്ങള്‍ നാലാളുകളുടെ മുന്നില്‍ എന്നെ തുറന്നുവിടുകയാണ് .
ആ വാക്കുകള്‍ കുറിച്ചെടുക്കുമ്പോഴും എന്റെ അകതാരില്‍ വളര്‍ന്നത്‌ ഭീതി നിറഞ്ഞൊരു നിസ്സംഗതയായിരുന്നു .  ഗോവിന്ദന്റെ ഉള്ളില്‍ പുകയുന്ന തീ എന്തായിരിക്കും , എന്റെ ചിന്തകളെ കുടുസ്സുമുറിയില്‍ നിന്നും പുറത്തേക്ക് മേയാന്‍ വിട്ടു . മലയും കുന്നും പുഴയും തോടും താണ്ടി , മൂത്താശാരിയുടെ ഓടുമേഞ്ഞ പഴയവീട്ടിന്റെ ഉമ്മറക്കോലായിയില്‍ ആ അശ്വം കിതച്ചു നിന്നു .
സൂര്യന്‍ , സൂര്യനാണ് വെയില് കൊണ്ടുവരുന്നത് , വെയിലിനെത്തേടിയാണ് നിഴല് വരുന്നത് .. മുഴക്കോല് നീട്ടി വെച്ചുകൊണ്ട് ഗോവിന്ദന്‍ പറഞ്ഞു . 
നിഴലാകുക എളുപ്പമാണ് . നിഴലാകാതിരിക്കുക .. ഞാനതിനു വേണ്ടിയുള്ള അന്വേഷണത്തിലാണ് , ഇത്രയും പറഞ്ഞപ്പോള്‍ അയാള്‍ കിതയ്ക്കുന്നുണ്ടായിരുന്നു .
തുളസിയും കുരുമുളകും ഇട്ടു തിളപ്പിച്ചാറ്റിയ വെള്ളം കൂജയില്‍ നിന്നെടുത്തു ഞാനയാള്‍ക്ക് നേരെ നീട്ടി ..റിലാക്സ് , അല്‍പ്പം വിശ്രമിച്ചോളൂ.
രാപ്പാടികള്‍ താരാട്ട് പാടി ഉറക്കിയില്ല , സ്വപ്നങ്ങളില്‍ നക്ഷത്രങ്ങള്‍ പൂത്തതുമില്ല , അസ്വസ്ഥമായ ആ മനസ്സില്‍ നിന്നും ഉറക്കം തീ കൊണ്ടുപോയിരിക്കണം . അയാള്‍ ഞെരങ്ങുകയും മൂളുകയും ചെയ്യുന്നതായി കണ്ടു .
പൂരിപ്പിക്കാനാകത്ത ഒരു പദപ്രശ്നമായി ഗോവിന്ദന്‍ പറഞ്ഞ നിഴലുകള്‍ അപ്പോഴേക്കും എന്നെ പിടികൂടി കഴിഞ്ഞിരുന്നു . നിഴലുകള്‍ മാത്രമുള്ള ഒരു ലോകം , എന്റെ കണ്‍പോളകളില്‍ ഇരുട്ട് കയറി , പേന കയ്യില്‍നിന്നും ഉതിര്‍ന്നു വീണു , പാതിയൊഴിഞ്ഞ കടലാസ്സുകള്‍ പറന്ന് ജനലറ്റം വരെ പോകുകയും തിരിച്ചു വരികയും ചെയ്തു .

പൂവന്‍ കോഴികള്‍ കൂകിയിരിക്കണം , പക്ഷികള്‍ പ്രഭാതഗീതം ആലപിച്ചിരിക്കണം . സൂര്യനുദിച്ചു , നേരം പുലര്‍ന്നു . ഗോവിന്ദന്‍ കട്ടിലില്‍ തളര്‍ന്നുറങ്ങുകയാണ്, മുഷിഞ്ഞ മുണ്ട് അരയില്‍ നിന്നും വഴുതിപ്പോയിരിക്കുന്നു .. ഞാന്‍ മുണ്ടെടുത്ത് അയാളെ ശരിയാംവണ്ണം ഉടുപ്പിച്ചു . അയാളെ വിളിച്ചുണര്‍ത്താന്‍ മിനക്കെട്ടില്ല , ഉറങ്ങട്ടെ .. ക്ഷീണം തീരുവോളം .

മൂന്ന്
മൂത്താശാരിയുടെ വീട്ടില്‍ ഗണകന്‍ കവടി നിരത്തി . നക്ഷത്രങ്ങളെ ഗണിച്ച് അയാള്‍ രാശി തീര്‍ത്തു . ശനീശ്വരനെ ധ്യാനിക്കുക , മനസ്സ് നിറഞ്ഞു പ്രാര്‍ത്ഥിക്കുക .. ഗോവിന്ദനു ഇപ്പോള്‍ ജാതവശാല്‍ കണ്ടകശ്ശനിയാണ് , കണ്ടകശ്ശനി കൊണ്ടേ പോവൂ ,ആളപായം വരാതിരിക്കുവാന്‍ ശ്രദ്ധിക്കുക . ഇത്രയും പറയുമ്പോള്‍ ഗണകന്റെ മുഖത്തു പടര്‍ന്നത് സഹാതാപത്തിന്റെ നീലിച്ച വിഷാദമായിരുന്നു .
നാണിത്തള്ള കാലുകള്‍ നീട്ടി , തൊഴുകയ്യോടെ പ്രാര്‍ത്ഥിച്ചു .. സൂര്യപുത്രാ , ന്റെ മോനെ നീയെടുക്കല്ലേ
മൂത്താശ്ശാരി നാല്‍പ്പത്തിയൊന്നു ദിവസം വൃതം നോറ്റു , ഇരുമുടി കെട്ടുമേന്തി മലകയറി , ശാസ്താവ് കാക്കും .. ഫലപ്രാപ്തിക്കു വേണ്ടി  അകം നീറിയ പ്രാര്‍ത്ഥനകള്‍ നിര്‍ബ്ബാധം തുടര്‍ന്നു . മണ്‍കുടുക്കകളില്‍ സ്വരുക്കൂട്ടിയ ചെമ്പുതുട്ടുകള്‍ വഴിപാടുകളായി തീര്‍ന്നു . ഗോവിന്ദന്‍ അകലങ്ങളുടെ പരപ്പുകളിലേക്ക് ആഴ്ന്നിറങ്ങി , ചുണ്ടുകള്‍ ചെറു ചിരികളെ വായുവിനു സമ്മാനിച്ചു . സൂര്യന്‍ അവന്റെ ദിനചര്യകളില്‍ കൃത്യത പാലിച്ചു . വെയില് പരന്നപ്പോള്‍ നിഴലുകളും കൂടെക്കൂടി , അത് ഗോവിന്ദന്റെ മനസ്സിനെ കൂടുതല്‍ അസ്വസ്ഥമാക്കി .
നാണിത്തള്ള രാമന്‍ മൂത്താശാരിയുടെ അമ്മയാണ് , ഗോവിന്ദനെ പെറ്റപ്പോഴേ  അവന്റെ തള്ള ചോരവാര്‍ന്നു ചത്തുപോയിരുന്നു . കൈകള്‍ ഉലര്‍ത്തിക്കാണിച്ച് നാണിത്തള്ള പറഞ്ഞു .. പേറ്റുചൂട് ആറുംമുമ്പേ ഓന്‍ ഈ കൈകളിലേക്ക് വീണതാ . തിമിരം ബാധിച്ച കണ്ണുകളില്‍ നിന്നും ചൂട് ആവിയായൊഴുകി .
ഉച്ച മാറിയ നേരത്ത് ഗോവിന്ദന്‍ മുഴക്കോലെടുത്തു , തന്റെ നിഴല് തന്നെക്കാള്‍ വളര്‍ന്നിരിക്കുന്നു . കലത്തിലെ വെള്ളമെടുത്ത് അവന്‍ നീട്ടിയൊഴിച്ചു , നിഴലില്ലാതാവുന്നത് നോക്കി മുഴക്കമാര്‍ന്ന ഒരു ചിരി ചിരിച്ചു . മുത്താശാരിക്ക് സങ്കടം കൂടി , നാണിത്തള്ള വിളിച്ചു ചോദിച്ചൂ , രാമാ .. ന്റെ കുട്ടിക്ക് എന്താ പറ്റ്യേ ? മുത്താശാരി ഒന്നും പറഞ്ഞില്ല , എന്തു പറയാനാണ് എന്ന് മനസ്സ് നീറി .
കറുത്ത തുണിയില്‍ എള്ളു കെട്ടി നല്ലെണ്ണയൊഴിച്ചു നാണിത്തള്ള സന്ധ്യാദീപം തെളിച്ചു , ഇഷ്ടേശ്വരന്മാരുടെ സ്തോസ്ത്രങ്ങള്‍ ചൊല്ലി , മനമുരുകി പ്രാര്‍ത്ഥിച്ചു .. ന്റെ ഗോയിന്ദനെ കാത്തുകൊള്ളണമേ . ഉച്ചയൂണില്‍ ഒരുരുള ഗോവിന്ദന്‍ കാക്കകള്‍ക്ക് കൊടുത്തു , കാക്കകള്‍ അവന്റെ ചങ്ങാതിമാരായി . ആധി മൂത്താശാരിയുടെ തലനാരുകളെ പിഴുതെടുത്തു . ഓണവും വിഷുവും വരാന്‍ മടിച്ച് ആ ആശാരിക്കുടിയുടെ കയ്യാലകള്‍ക്കപ്പുറം നിന്നു കൊഞ്ഞനം കുത്തി .
ആണ്‍ചിരട്ട ഉളികൊണ്ട് രാകി മിനുസപ്പെടുത്തി ഗോവിന്ദന്‍ അതില്‍ ചെറുതും വലുതുമായ രണ്ടു തുളകളിട്ടു .നേര്‍ത്ത മുളങ്കമ്പു മിനുസപ്പെടുത്തി അതില്‍ കോര്‍ത്തു വെച്ചു .. സൃഷ്ടി , പരകായ പ്രവേശം പോലെ അയാളത് ഉയര്‍ത്തിപ്പിടിച്ച്‌ ആര്‍ത്തുചിരിച്ചു . രാമന്‍ മൂത്താശാരിക്ക് സന്തോഷമായി , നാണിത്തള്ളയ്ക്ക് സന്തോഷമായി . നമ്മുടെ ഗോയിന്ദന്‍ തവിയുണ്ടാക്കിയേ.. തള്ള വിളിച്ചു കൂവി.  ഗണകന്‍ വീണ്ടും കവടി നിരത്തി . ഇഷ്ടഭാവത്തില്‍ ചാരവശാല്‍ വ്യാഴം വന്നിരിക്കുന്നു , ഗോവിന്ദനു ശനി ദോഷത്തിന്റെ ശക്തി കുറഞ്ഞു .. ചെമ്പുതുട്ടുകള്‍ വെറ്റിലയും അടക്കയും ചുരുട്ടി ദക്ഷിണയായി വീണു .
ഗോവിന്ദന്‍ ചിരിച്ചു .. നിഴലുകള്‍ , വെയില് കൊണ്ടു വരുന്ന നിഴലുകള്‍ .. വെയിലിനെ കൊണ്ടു വരുന്ന സൂര്യന്‍ .
ആ ആഴ്ചയില്‍ ഗോവിന്ദന്‍ ചെറുതും വലുതുമായ നാല് തവികള്‍ ഉണ്ടാക്കി . രാമന്‍ മൂത്താശാരിയുടെ , നാണിത്തള്ളയുടെ മുഖത്തുവീണ ചുളിവുകളില്‍ അല്‍പ്പം അയവ് വന്നു .മാറാല കെട്ടിയ ചുമരുകള്‍ നാണിത്തള്ള ചൂലുകൊണ്ട് തൂത്തു , നടുനീര്‍ത്തു മുറ്റമടിച്ചു വൃത്തിയാക്കി .. മൂടിക്കെട്ടിയ കറുത്ത മേഘങ്ങള്‍ പെയ്തൊഴിയുന്നതുപോലെ അവര്‍ക്ക് തോന്നി. രാമാ .. തന്റെ സന്തോഷം മകനെ വിളിച്ച് തള്ള കേള്‍പ്പിച്ചു .
തെന്നിനീങ്ങിയ ഇളംകാറ്റില്‍ തുമ്പപ്പൂക്കള്‍ ആടിയുലഞ്ഞു , പതിര് മാത്രം പൂത്തിരുന്ന പാടത്ത് കാക്കപ്പൂവുകള്‍ ചിരിച്ചു . വര്‍ഷങ്ങളായി പൂക്കാതിരുന്ന കണിക്കൊന്ന പൂത്തു , തൊടിയില്‍ പച്ചപ്പ്‌ തഴച്ചു . ഉണക്കാനിട്ടിരുന്ന കൈതോലകള്‍ ചുരുട്ടിക്കെട്ടി ചതച്ച് മൂത്താശാരി ചുമരില്‍ നൂറുതേക്കാനുള്ള ബ്രഷുണ്ടാക്കി , പഴയ ഒട്ടുചെമ്പില്‍ ചുണ്ണാമ്പ് നീറ്റി , പുകപിടിച്ചു കരിവാളിച്ച ചുമരില്‍ ഇരുണ്ട ആകാശത്തേക്ക് പറക്കുന്ന വെളുത്ത കൊറ്റികളെപോലെ ചുണ്ണാമ്പില്‍ മുക്കിയ ബ്രഷ്  വെളുത്ത ചിത്രങ്ങള്‍ വരച്ചു .
' നാല് തവികള്‍ '  ആ രണ്ടു മനസ്സുകളിലേക്ക് ആഹ്ലാദത്തെ കൊണ്ടുനിറച്ചു. കയ്യാലപ്പുറത്ത് അറച്ചുനിന്ന ആഘോഷങ്ങള്‍ വിരുന്നുകാരനെപോലെ പതിയെ , നടുമുറ്റം വഴി , ഉമ്മറക്കോലായിലേക്ക് നടന്നു വന്നു , ഇത്തിരി ജാള്യതയോടെ  അകത്തളങ്ങളിലേക്ക് കുനിഞ്ഞു നോക്കി . രാമാ .. നാണിത്തള്ള വെറുതെ വിളിച്ചു , മൂത്താശാരി വിളികേട്ടു .
നാല്
ഏതാണ്ട് പത്തുമണിയായിക്കാണണം ഗോവിന്ദന്‍ ഉറക്കത്തില്‍ നിന്നുമെഴുന്നേറ്റു . ചുക്കും മല്ലിയും ശര്‍ക്കരയുമിട്ട് തിളപ്പിച്ച കാപ്പി ഞാനയാള്‍ക്ക് കുടിക്കാനായി കൊടുത്തു .ചുടാറ്റി കാപ്പി തൊള്ളയിലേക്ക് ഇറക്കിയ ശേഷം അയാള്‍ എന്നെ നോക്കി ചിരിച്ചു . പെയ്തൊഴിയാത്ത കര്‍ക്കിടക മഴയില്‍ വീണുകിട്ടിയ സൂര്യ വെളിച്ചം പോലെ ഞാനത് ഹൃദയത്തോട് ചേര്‍ത്തുവെച്ചു .
ഉറക്കം ശരിയായോ ..?
ഗോവിന്ദന്‍ വീണ്ടും ചിരിച്ചു .. ഇത്തവണ വിഷാദച്ചവി  പുരണ്ട നനഞ്ഞത്‌ പോലുള്ള പഴയ ചിരിയായിരുന്നില്ല . തെളിനീരോഴുകുന്നത് പോലെ ശാന്തമായ ചിരിയായിരുന്നു , ഒരു കവിത പോലെ ഞാനത് ആസ്വദിച്ചു.
മേശമേല്‍ കിടന്നിരുന്ന പ്ലാസ്റ്റിക്ക് സഞ്ചി തുറന്ന് പത്തോളം തവികള്‍ അയാള്‍ കട്ടിലില്‍ നിരത്തി .. അതിന്റെ ചാരുത നോക്കി നിമിഷ നേരം നിന്നു , എന്നിട്ട് പറഞ്ഞു .. തവികള്‍ , തവികളില്‍ നിന്നു തുടങ്ങാം.
ഗോവിന്ദന്റെ മുഖത്തു മിന്നിമറയുന്ന ഭാവവ്യത്യാസങ്ങളെ നിര്‍ന്നിന്മേഷനായി ഞാന്‍ നോക്കിനിന്നു .
ചെറുതെന്നും വലുതെന്നും ആയി തവികളെ തരം തിരിച്ചു കൊണ്ട് അയാള്‍ തുടര്‍ന്നു .. മനുഷ്യ ജീവിതത്തില്‍ തവികള്‍ ഉണ്ടാക്കിയേക്കാവുന്ന ചലനങ്ങളെ കുറിച്ച് വാചാലനായി . മുളംതണ്ടിനെ ചിരട്ടയില്‍ നിന്നും ഊരിയെടുത്ത്, അയാള്‍ മേല്‍പ്പോട്ടെക്ക് ഉയര്‍ത്തി .. രണ്ടു തുളകള്‍ ചിരട്ടയില്‍ മുറിവേറ്റ പാടുപോലെ മുഴച്ചു നിന്നു .
തവി പുരാണത്തില്‍ കഴമ്പുണ്ടെന്ന് തോന്നി ഞാനെന്റെ കാതുകളെ അയാള്‍ക്ക്‌ വിട്ടുകൊടുത്ത് നല്ല ശ്രോതാവായി . നിഴലുകളില്‍ നിന്നും സംസാരം തവിയിലേക്ക് നീണ്ടപ്പോള്‍ എനിക്കാശ്വാസം തോന്നി . കൈല് കോര്‍ക്കുന്ന ഈ ഗോവിന്ദനെ എനിക്കൊരുപാടിഷ്ടമായി എന്നതാണ് വാസ്തവം .
കാക്കകള്‍ പറന്നു വന്നു ചുറ്റും കൂടി .. കലപില ശബ്ദത്തിലൂടെ എന്തോ പരിഭവം അവര്‍ ഗോവിന്ദനോട് പറഞ്ഞിരിക്കണം , അയാളുടെ മുഖം മ്ലാനമായി , ചെറിയ മൌനത്തിനു ശേഷം അയാളെന്നോട് കുറച്ച് പച്ചരിയുണ്ടാകുമോ എന്നു ചോദിച്ചു .  പുഴുക്കല് കെട്ടിയ കുറച്ച് പച്ചരി ഞാന്‍ കയ്യില്‍ കൊണ്ടുവന്നു അയാളുടെ നേരെ അത് നീട്ടിയതും ഒന്നു മണപ്പിച്ച് കാക്കകള്‍ക്ക് നേരെ വാരിയെറിഞ്ഞതും ഒപ്പമായിരുന്നു . കാക്കകള്‍ കൂട്ടം കൂടി അതു പെറുക്കിയെടുത്തു , ആ ആഹ്ലാദത്തില്‍ ഗോവിന്ദനും പങ്കുചേര്‍ന്നു .
വിചിത്രമായ ഒരുപാട് നിഗൂഡതകളുടെ വലിയ ശേഖരമായിരിക്കണം ഗോവിന്ദനെന്നു ഞാനൂഹിച്ചു .. എത്ര അഴിച്ചാലും ചുരുകളഴിയാതെ ഒഴിഞ്ഞു മാറുന്ന ഗൂഡതയുടെ പിന്നാമ്പുറങ്ങള്‍ തേടി എന്റെ മനസ്സ് പിടഞ്ഞു .
ഗോവിന്ദാ .. അപഥസഞ്ചാരികളായ ഗ്രഹങ്ങള്‍ ഇനിയും നിന്നെ ചുറ്റി തിരിയാതിരിക്കട്ടെ , ഒരുപാടധികം തവികള്‍ ഈ കൈകളില്‍ നിന്നുമുണ്ടാകണം . നിഴലുകള്‍ തവിയെ വിഴുങ്ങാതിരിക്കാന്‍ അവയെ നീ വെയിലില്‍ നിന്നും മറച്ചു പിടിക്കുക . തീക്ഷ്ണമായ ആ കണ്ണുകള്‍ക്ക്‌ ഒരുപാട് കഥകള്‍ പറയാനുണ്ടെന്ന് മുഖം വ്യക്തമാക്കി .
അയാളുടെ രണ്ടു കൈകളും ചേര്‍ത്തുപിടിച്ച് ഞാനെന്റെ പേന ആ കരങ്ങളിലേക്ക് വെച്ചു . കഥനത്തിന്റെ പുതുവഴികളില്‍ നിഴലുപരക്കാതെ മുന്നോട്ടു നടക്കുക . സൃഷ്ടി .. സൃഷ്ടിയാണ് പരമപ്രധാനം .
പേനയെ ആദരപൂര്‍വ്വം ചുണ്ടോടു ചേര്‍ത്ത് ഗോവിന്ദന്‍ അതില്‍ മുത്തമിട്ടു . സൃഷ്ടി .. സൃഷ്ടി തന്നെയാണ് ആത്യന്തിക സത്യമെന്ന് ആ ചുണ്ടുകള്‍ എന്നോട് മന്ത്രിച്ചു .
....................................................................................................................................................................................
T.C.V.SATHEESAN
SREEREKHA
PO - ANNUR
PAYYANUR -670307
MOBILE NO : 9447685185

Monday, August 6, 2012

മണിക്കുട്ടിയുടെ എട്ടു പെണ്‍മക്കള്‍
.........................................................................................
കഥ ..
...............................

ഭാഗം ഒന്ന്

പൂച്ച പെറ്റു എന്ന് കേട്ടപ്പോള്‍ ഞാനെന്‍റെ അടുക്കള ചായ് വിലേക്ക് കണ്ണുകളെ പായിച്ചു ..നല്ല ഓമനത്തമുള്ള എട്ടു കുട്ടികള്‍ . എന്‍റെ സാന്നിധ്യം തള്ളപ്പൂച്ചയ്ക്ക് അത്ര ഇഷ്ടമായില്ലെന്നു വേണം കരുതാന്‍ , വലിയൊരു മുരളലോടെ അതെന്‍റെ നേര്‍ക്ക്‌ ചീറി . പതിച്ചു കിട്ടിയ കുടിയിരിപ്പാവകാശം പോലെ പൊളിച്ച അടക്ക കെട്ടിവെച്ച ചാക്ക് കഴിഞ്ഞ കുറേനാളുകളായി അവള്‍ സ്വന്തമാക്കിയിരുന്നു ,  അധിനിവേശ പ്രതിരോധക്കാരിയുടെ വീറും വാശിയുമായിരുന്നു അപ്പോള്‍ അവളുടെ തീപാറുന്ന കണ്ണുകള്‍ക്ക്‌  , കൂര്‍ത്ത നഖങ്ങള്‍ കൊണ്ട് ചാക്കില്‍ അമര്‍ത്തി മാന്തി, വലിയവായില്‍ തൊള്ള തുറന്നെന്നെ ഭീഷണിപ്പെടുത്തി .
മണികുട്ട്യേ,  നിനക്കാളെ മനസ്സിലായില്ലേ , ഇതെന്‍റെ കുട്ട്യോളുടെ അച്ഛനല്ലേ ? അകത്തു നിന്നും ഭാര്യ വിളിച്ചു കൂവി .
 കാലുകള്‍ ഒതുക്കി വെച്ച്‌ , ഒന്നൊതുങ്ങി , മണിക്കുട്ടി ചിണുങ്ങി , വലിയോരപരാധം ചെയ്തതു പോലെ, ദൈന്യതയോടെ എന്നെ നോക്കി ചിരിച്ചു .
ഓ .. സാരമില്ല എന്നമട്ടില്‍ ചുണ്ടുകളകത്തി ചെറുതായി ഞാനുമൊന്നു തിരിച്ചു ചിരിച്ചു..
എട്ടു പെണ്‍കുട്ടികള്‍ , അവരുടെ വരും നാളുകള്‍ .. എന്‍റെ ചിന്തകളില്‍ പടര്‍ന്നത് ഭീതി വിതച്ച തീയായിരുന്നു .പ്രണയിച്ചും കലഹിച്ചും ഭയപ്പെടുത്തിയും അവര്‍ക്ക് പിന്നാലെ മണത്തും മണപ്പിച്ചും സദാനേരവും ചുറ്റുന്ന കണ്ടന്മാര്‍ .
അസ്വസ്ഥതകള്‍ പടര്‍ന്ന എന്‍റെ ചിന്തകളെ മണിക്കുട്ടി ഗ്രഹിച്ചെടുത്തുവെന്നുവേണം കരുതാന്‍ . സ്നേഹവാത്സല്യങ്ങള്‍ കൊണ്ട് മക്കളെ ഓരോന്നിനെയായി നക്കിത്തുടച്ച് , ഇടയ്ക്കിടെ ഇറുകണ്ണുകളിട്ട് അവള്‍ ഒളിഞ്ഞും തെളിഞ്ഞും എന്നെ ഉഴിഞ്ഞു നോക്കി . ഒരു പദപ്രശ്നം പൂരിപ്പിച്ചു കിട്ടിയതിന്‍റെ ആഹ്ലാദത്താല്‍ മുഖം ചാക്കിലുരച്ച്‌, കഴുത്തു നീട്ടിയാട്ടി . ഒരുപാടുപദേശങ്ങള്‍ നല്കുവാനുണ്ടെന്ന മട്ടില്‍ കയ്യും കാലുമിട്ടിളക്കി അവളെന്നെ അടുത്തേക്ക്‌ വിളിച്ചു .
ശ്രുംഗരിച്ചു ശൃംഗരിച്ച് പൂച്ചേന്‍റെ കടീം വാങ്ങിച്ചു ഇങ്ങോട്ട് വാ  .. രസച്ചരട് മുറിച്ചു കൊണ്ട് അമര്‍ഷത്തില്‍ പൊതിഞ്ഞ ഭാര്യയുടെ മണിനാദം അകത്തു നിന്ന്.
അനുസരണയുടെയും അനുസരണക്കേടിന്‍റെയും രണ്ടു വഴികള്‍ .. പൂച്ചയും കുട്ടികളും കണ്ണിനെ പിടിച്ചു കെട്ടിയിരിക്കുന്നു , അടുക്കളയില്‍ വെന്ത പരിപ്പില്‍ ഊക്കോടെ തവിയിട്ടിളക്കുന്നതിന്‍റെ ശബ്ദം ഭീഷണിയായി കാതില്‍ വന്നണയുന്നു .. ഇതിയാനെന്താ കാലത്തെ ഈ പൂച്ച പ്രേമം ? ഈ നേരത്ത് പിള്ളാരെ ഒരുക്കാന്‍ ഒന്ന് സഹായിച്ചു കൂടെ , ബാക്കിയുള്ളോള് ഈട കഷ്ടപ്പെടുന്നത് കാണുന്നില്ലേ ? വെന്ത പരിപ്പിന് കൂടുതല്‍ നൊന്തു കാണണം , ഉടഞ്ഞ പരിപ്പിന്‍റെ നിസ്സഹായാവസ്ഥ .
ഞാന്‍ പൂച്ചയെ വിട്ട് അടുക്കളയിലേക്കു നീങ്ങി . തഞ്ചത്തില്‍ ഭാര്യയുടെ അടുത്തു കൂടി , തവി വാങ്ങി താഴെ വെച്ചു , ഇനിയും ഉടച്ചു കഴിഞ്ഞാല്‍ പരിപ്പ് ചത്തു പോവ്വല്ലോടോ .. ഇത്തിരി നര്‍മ്മത്തിന്‍റെ സാധ്യതകള്‍ ആരാഞ്ഞു .. ചീനച്ചട്ടിയില്‍ കടുക് പൊട്ടുന്നത് പോലെ അവള്‍ മുറുമുറുത്തു , എന്‍റെ കൈ തട്ടി മാറ്റി .
പോയി , ആ പൂച്ചയ്ക്ക് കാപ്പിരുന്നോള് , ഇങ്ങയ്ക്ക് പറ്റ്യ പണി അതാ . അവളുടെ മുഖത്തു വലിയക്ഷരങ്ങളില്‍ തെളിഞ്ഞത് അതായിരുന്നു .

അടുക്കളയില്‍ നിന്നും ഒരുവിധം രക്ഷപ്പെട്ടു ഞാന്‍ ഉമ്മറത്തെ സോഫയില്‍ ചെരിഞ്ഞു . ഒരുപാട് നേരുമായി പത്രം രാവിലെ തന്നെയെത്തിരുന്നു . എട്ടുമണിയായിട്ടും അതൊന്നു തുറന്നു നോക്കിയിട്ടുപോലുമില്ല , ഇതിന്‍റെ പിന്നില്‍ വാര്‍ത്തകള്‍ ശേഖരിക്കാനും ഉത്പാദിപ്പിക്കുവാനുമുളള കഷ്ടപ്പാടുകള്‍ , അതിരാവിലെ കുളിര് കൊണ്ട് അതിവിടെ എത്തിച്ചു തരുന്ന വിതരണക്കാരന്‍ പയ്യന്‍ .. ദൈന്യതയാര്‍ന്ന മുഖങ്ങള്‍ , അക്ഷന്തവ്യമായ അപരാധത്തില്‍ കുറ്റബോധം എന്നെ വേട്ടയാടി .
ഞാന്‍ പത്രം കയ്യിലെടുത്തു .. സ്കൂള്‍ ബസ്സ്‌ കൊല്ലിയിലേക്ക് മറിഞ്ഞു , പന്ത്രണ്ടു കുട്ടികള്‍ മരിച്ചു ,പത്തുപേരുടെ നില അതീവ ഗുരുതരം . മുഖ പേജിലെ കറുത്ത പെട്ടിക്കകത്തെ വെളുത്ത അക്ഷരങ്ങള്‍ കണ്ണു നനയിച്ചു . വീട്ടമ്മയെ ബസ്സില്‍ പോലീസുകാരന്‍ മാനഭംഗപ്പെടുത്തി .. രണ്ടാമത്തെ വലിയ വാര്‍ത്ത .. അദ്ധ്യാപകന്‍ പീഡിപ്പിച്ച ബാലികയുടെ മൃതദേഹം സ്കൂള്‍ കിണറ്റില്‍ .. വായന തുടരാനായില്ല ,പത്രം അടച്ചു  വെച്ചു , കണ്ണടയൂരി മുണ്ടിന്‍റെ കോന്തല കൊണ്ട് കണ്ണീരൊപ്പി . പത്രം വെറും കടലാസ്സായി , കോണു ചേര്‍ത്തു മടക്കി ഞാന്‍ തോണിയുണ്ടാക്കി കളിച്ചു , ഉള്ളിലെ നൊമ്പരത്തെ അങ്ങിനെ തീര്‍ത്തു .
അകത്തളത്തിലെ പയ്യാരം തീര്‍ന്നിരിക്കണം , അവള്‍ ചായയുമായി അടുത്തു കൂടി .. നല്ല ചന്തമുള്ള പൂച്ചക്കുട്ടികള്‍ അല്ല്യേ .  ഞാന്‍ ഒന്നും മറുപടിയായി കൊടുത്തില്ല . ഒന്നു കൂടി ചേര്‍ന്നുനിന്നു ചുമലില്‍ കരങ്ങള്‍ ചേര്‍ത്തുവെച്ചു അവള്‍ പറഞ്ഞു .. ഗൌരവം വിടു മാഷേ .
ഇത്രയുമായപ്പോഴേക്കും എനിക്കും ചിരി വന്നു .. ചായ മോന്തി കൊണ്ട് ഞാന്‍ പറഞ്ഞു , നല്ല പൂച്ച കുട്ടികള്‍ , രണ്ടിനെ പെറ്റപ്പോഴേ നീയങ്ങു തളര്‍ന്നു . എട്ടിനെയും കൊണ്ട് മണിക്കുട്ടി ചിരിക്കുന്നത് കണ്ടില്ലേ ? ആ ദ്വയാര്‍ത്ഥ പ്രയോഗത്തെ അനുകൂലിച്ചോ വിയോജിച്ചോ എന്നറിയില്ല , തലകുലുക്കി അവള്‍ അകത്തേക്ക് പോയി .

ഭാഗം രണ്ട്

കിടപ്പുമുറിയില്‍ അല്‍പ്പം കൂടി ചേര്‍ന്നു കിടന്നുകൊണ്ട് അവള്‍ പറഞ്ഞു .. മണിക്കുട്ടിയുടെ മക്കളത്രയും പെങ്കുട്ടികളാണത്രേ .
എട്ടു പെണ്‍കുട്ടികള്‍ .. എന്‍റെ മനസ്സില്‍ ആധി പൂത്തു . ചുറ്റും മണത്തും മണപ്പിച്ചും എട്ടിലധികം കണ്ടന്‍പൂച്ചകള്‍ സദാനേരവും പ്രണയം നടിച്ചും സ്നേഹം നടിച്ചും അവയ്ക്ക് പിന്നില്‍ . ഏതു ചെറിയ വീഴ്ചയില്‍ പോലും തകര്‍ന്നുടയാവുന്ന  എട്ടു പളുങ്കുപാത്രങ്ങള്‍ .
എന്താ ഇത്ര ആലോചിക്കുന്നത് ? അവളുടെ കരങ്ങള്‍ എന്‍റെ മാറിനെ വരിഞ്ഞു മുറുക്കി .
സുന്ദരികളായ എട്ടു പെണ്‍കുട്ടികള്‍ , ചുറ്റും കണ്ടന്മാര്‍ . പെഴച്ചു പോകാതിരിക്കാന്‍ പെടാപ്പാടുപെടുന്നു . ഇരുളിനെ മായ്ക്കാന്‍ വരുന്ന പകലിനെയും പകലിനെ മറയ്ക്കുന്ന ഇരുളിനെയും ഒരുപോലെ ഭയക്കാന്‍ വിധിക്കപ്പെട്ടവര്‍ . തകര്‍ന്നടിയാന്‍ ഒരു ചെറു പോറല്‍ മാത്രം മതിയാകാവുന്ന പളുങ്ക് പാത്രങ്ങള്‍ .
വാ തുറന്ന ദൈവം ഇരയും തരുമെന്നല്ലേ പ്രമാണം .. എന്‍റെ മൌനത്തെ മുറിക്കാന്‍ അവള്‍ അടുത്ത ആയുധമെടുത്തു .
ഇരകളായി എന്നും തുടരെണ്ടിവരുന്നവരുടെ സങ്കടം എങ്ങിനെ അവളെ പറഞ്ഞു മനസ്സിലാക്കും എന്നൊരു ധര്‍മ്മസങ്കടം എന്നെ വേട്ടയാടി .
നമുക്കും രണ്ടു പെണ്‍മക്കളല്ലേ  ..  ബാല്യവും വാര്‍ദ്ധക്യവും ഏറെക്കുറെ സുരക്ഷിതമാണ് എന്നു വേണമെങ്കില്‍ കരുതാം .. യൌവ്വനം ? പുറത്തു ചീവിടുകള്‍ കരഞ്ഞു,കുറുനരികള്‍ ആര്‍ത്തട്ടഹസിച്ചു ,  . അസ്വസ്ഥമായ മനസ്സിനെ തണുപ്പിക്കാന്‍ മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ ഞാനവളെ ആലിംഗനം ചെയ്തു . മരവിപ്പിക്കുന്ന തണുപ്പിനെ അകറ്റാന്‍ അവളിലെ ചൂടിനെ ഞാന്‍ കൊതിച്ചു .
വായില്‍ കടിച്ചു പിടിച്ച കുട്ടികള്‍ ഓരോന്നിനെയും കൊണ്ട് തട്ടിന്‍പുറത്തെ താവളത്തിലേക്ക് മണിക്കുട്ടി നടന്നു . പൊളിച്ച അടക്ക സൂക്ഷിച്ച ചാക്കുകെട്ട് സുരക്ഷിതമല്ലെന്ന് അവള്‍ക്കു തോന്നിയിരിക്കണം . എട്ടു പെണ്‍കുട്ടികളും ഒരേ താളത്തില്‍ കരഞ്ഞു , അതു ഭീതിയുടേതായിരിക്കാന്‍ വഴിയില്ല , വിശപ്പിന്‍റെതാവണം .. കാരണം അവര്‍ കുട്ടികളല്ലേ ?
റേയ്സര്‍ താടിയിലെ കുറ്റിരോമങ്ങളെ വടിച്ചു കളഞ്ഞു , ചിന്തകള്‍ പാളത്തില്‍ നിന്നും വ്യതിചലിച്ച ഏതോ നിമിഷത്തില്‍ കുറ്റിരോമങ്ങള്‍ക്കൊപ്പം മുഖത്തെ നേരിയ ചര്‍മ്മത്തെയും അത് അടര്‍ത്തിയിരിക്കണം , ചെറിയ നീറ്റല്‍ അനുഭവപ്പെടുന്നു .. തോന്നലിനെ കണ്ണാടി സാക് ഷ്യപ്പെടുത്തി .. മുഖത്തു ചോര പൊടിഞ്ഞിരിക്കുന്നു , ഞാന്‍ തോര്‍ത്തുകൊണ്ട് മുഖം തുടച്ചു .
അച്ഛാ .. ഒന്ന് വേഗം ഡ്രസ്സ് അയേണ്‍ ചെയ്തു താ , ഇപ്പോള്‍ തന്നെ വൈകി . മൂത്ത മകള്‍ അകത്തു നിന്നും വിളിച്ചു കൂവി . രണ്ടാമത്തെയാള്‍ ഇപ്പോഴും പുതപ്പിനടിയിലാണ് , ഓട്ടോ വന്നു ഹോണടിക്കണം എങ്കിലേ അയാളുണരൂ , പിന്നെ അഞ്ചു മിനിട്ടിനകം എല്ലാം റെഡി . അടുക്കളയില്‍ കലവും തവിയും ഭാര്യും തമ്മില്‍ സ്നേഹ സംഭാഷണങ്ങള്‍ നടക്കുന്നു. കായും പരിപ്പും അരിയും നേരത്തേ വെന്തു കാണണം , യുദ്ധങ്ങള്‍ തുടങ്ങുന്നതും ഒടുങ്ങുന്നതും എത്രവേഗമാണ് , എനിക്കുള്ളില്‍ ചിരിയാണ് വന്നത് .
രണ്ടു ദിവസം കഴിഞ്ഞാല്‍ ശമ്പളം കിട്ടും , പിന്നെ ചിലവുകളുമായുള്ള മല്‍പ്പിടുത്തം . ജീവിതത്തില്‍ ഒരു കണക്കു പുസ്തകമെങ്കിലും സൂക്ഷിക്കണമെന്നുള്ള ഭാര്യയുടെ നിരന്തരമായ ആവശ്യത്തെ എന്‍റെ കാതുകള്‍ വകവെച്ചതേയില്ല . ശോഷിച്ച ചെറിയ സംഖ്യകളെ  പെരുപ്പിച്ച് വലിയ വലിയ കണക്കുകള്‍ ഉണ്ടാക്കുന്ന ഒരു ഗുമസ്തന് എന്തിനു മറ്റൊരു കണക്കുപുസ്തകം .. അതിന്‍റെ പേരില്‍ ചില ചില്ലറ അടുക്കള സമരങ്ങളും കിടപ്പറ സഹനങ്ങളും ഉണ്ടാകാറുണ്ട് എന്നത് നിഷേധിക്കുന്നില്ല , എങ്കിലും  എന്‍റെ മറു ചോദ്യത്തെ ആകാവുന്ന അവജ്ഞയോടെ അവള്‍ തള്ളിക്കളയുകയാണ് പതിവ് .
വാടിയ പച്ചക്കറികള്‍ ആദായ വിലക്ക് കിട്ടുമോ എന്ന പ്രതീക്ഷയുമായി ചന്തയുടെ അങ്ങേയറ്റത്തുള്ള കടയിലേക്ക് ഞാന്‍ കയറി . സായാഹ്നത്തില്‍ വാടിയ ആ പച്ചക്കറികളെ പോലെ പ്രായം സായന്തനനങ്ങളുടെ  ചില ചുളിവുകള്‍ കടക്കാരനിലും വരുത്തിയിരുന്നു  . അമ്പത് രൂപയും കയ്യിലെ തുണി സഞ്ചിയും ഞാനയാള്‍ക്ക് നേരെ നീട്ടി , അയാളൊന്നും എന്നോട് ചോദിച്ചതുമില്ല ഞാനൊന്നും പറഞ്ഞതുമില്ല , കുറെ വട്ടികളില്‍ നിന്നായി കുറച്ചേറെ സാധനങ്ങള്‍ പെറുക്കി നിറച്ച സഞ്ചി എനിക്ക് തിരിച്ചു തന്നു അയാള്‍ ചിരിച്ചു , ഞാനും ചിരിച്ചു . നാളെ എന്ത് കറി  കൂട്ടണം .. സാമ്പാറു വേണോ കാളന്‍ വേണോ ? തോരന്‍ എന്തായിരിക്കണം പാവയ്ക്കയാണോ , പയറാണോ , കാബെജാണോ ? തീരുമാനങ്ങള്‍ എഴുപതു കഴിഞ്ഞ ആ വയോ വാര്‍ധക്യത്തിന്‍റെതാണ് , എന്നേക്കാള്‍ ഒരുപാട് കൂടുതല്‍ തവണ ഓണമുണ്ട അയാളെ ഞാനെന്തിനു അവിശ്വസിക്കണം ?
വലിയ മുരള്‍ച്ചയോടെ എന്‍റെ പഴയ ബജാജ് ചേതക് സ്കൂട്ടര്‍ വീടിന്‍റെ ചുമരോരം ചേര്‍ന്നു നിന്നു . തുരുമ്പെടുത്ത രണ്ടു എന്‍ജിനുകള്‍ വലിയവായില്‍ മുരളുന്നു , കഫക്കെട്ട് നിറഞ്ഞ രണ്ടു നെഞ്ചിന്‍കൂടുകള്‍.. വാതില്‍ തുറന്നു കൊണ്ട് ഇളയമകള്‍ അകത്തേക്ക് കമന്റെറിഞ്ഞു, ഉള്ളില്‍ മറ്റു രണ്ടുപേരും അതാസ്വദിച്ച്‌ ചിരിക്കുന്നു . എനിക്കും അതില്‍ പങ്കുചേരാതിരിക്കാന്‍ കഴിഞ്ഞില്ല. ഒരുപക്ഷെ ആ പഴയ സ്കൂട്ടറും അതുതന്നെ ചെയ്തിരിക്കണം .

ഭാഗം മൂന്ന്

വെയിലുപരന്നപ്പോള്‍ മണിക്കുട്ടിക്കു ചൂടുകായാന്‍ തോന്നി . തട്ടിന്‍പുറത്തു  നിന്നും പിള്ളാരേം പെറുക്കി മുറ്റത്തേക്കിറങ്ങി . പൂച്ചപ്പട്ടാളം  വെയില് കായുന്നത് കാണാന്‍ നല്ല രസമുണ്ടായിരുന്നു . ഏറെനേരം ഞാന്‍ അതുതന്നെ നോക്കിനിന്നു . അതേയ് ഒരു സംശയം ണ്ട് , പൂച്ച താന്‍ പ്രസവിച്ച കുട്ടികളെ തിന്നുമോ ? ഭാര്യ അടുത്തുനിന്നും ചോദിച്ചു . പിച്ച വെച്ചു കളിക്കുന്ന പൂച്ചക്കുട്ടികളില്‍ നിന്നും ഞാന്‍ കണ്ണു പറിച്ചെടുത്തു . തിന്നുമോ .. ? ഇതുവരെ കണ്ടിട്ടില്ല , പറഞ്ഞു കേട്ടതേയുള്ളൂ . വിട്ടൊഴിയാത്ത സമസ്യയുടെ പൂരണത്തിനായി  ഞാന്‍ വെയിലിനെ നോക്കി , വെയില് പകരുന്ന സൂര്യനെ നോക്കി .
അതിനടുത്ത ദിവസം കുട്ടികളില്‍ ഒന്നിനെ വായില്‍ കടിച്ചു പിടിച്ച് മണിക്കുട്ടി ഓടി മറയുന്നത് ഞാന്‍ കണ്ടു . ബാക്കി ഏഴെണ്ണത്തിന്‍റെ മുഖത്തും പരിഭ്രമം കലരുന്നതായി എനിക്ക് തോന്നി , നിര്‍ത്താതെയുള്ള നേര്‍ത്ത കരച്ചില്‍ അന്തരീക്ഷത്തില്‍ ദീനവിലാപമായി തീര്‍ന്നു .
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞു മണിക്കുട്ടിക്ക് ഇപ്പോള്‍ അഞ്ചു മക്കളെ ഉള്ളൂ .. മൂന്നെണ്ണം മാഞ്ഞുപോയി ..
തട്ടിന്‍പുറത്തെ അവളുടെ വാസസ്ഥലം ഞാന്‍ ഒളിഞ്ഞു നോക്കി ... ഭാര്യ പറഞ്ഞത് ശരിയാണ് , മണിക്കുട്ടിയോടൊട്ടി അഞ്ചുമക്കള്‍ . പറാവുകാരനെ പോലെ ഒരു കണ്ടന്‍ അവള്‍ക്കു കൂട്ടിരിക്കുന്നു .
മണിക്കുട്ടി മനസ്സില്‍ നിന്നും തല്‍ക്കാലത്തേക്ക് മാഞ്ഞു , അത്യാവശ്യം മറ്റു ചില ദാര്‍ശനിക വ്യഥകളിലേക്ക് എന്‍റെ ചിന്തകള്‍ വ്യാപരിച്ചു .
ഒരു ദിവസം രാവിലെ ഇളയമകള്‍ വന്നുപറഞ്ഞു മണിക്കുട്ടിയും മക്കളും മിസ്സ്ട് .. തീരോധനത്തെയോര്‍ത്തു ഭാര്യക്ക് സങ്കടം , മക്കള്‍ക്ക്‌ സങ്കടം , അവരുടെ കണ്ണുകളില്‍ നേര്‍ത്ത നനവ്‌ .. ഭാര്യ പറഞ്ഞു , വയ്യാ .. മുന്നാല് വര്‍ഷമായി അടുക്കളയില്‍ അവളെ മുട്ടിയുരുമ്മി നടന്ന മണിക്കുട്ടിയുടെ വേര്‍പാട് , പരഞ്ഞുതീരുന്നതിനുമുമ്പ് ഭാര്യ വിതുമ്പി .
തട്ടിക്കുടഞ്ഞെഴുന്നേറ്റു ഞാന്‍ കണ്ണട തപ്പിയെടുത്തു .. പത്രത്തിന്‍റെ താളുകള്‍ തിരിച്ചും മറിച്ചും നോക്കി , അപകടമരണത്തിന്‍റെ , അജ്ഞാത ജഡത്തിന്‍റെ  പേജുകള്‍ താണ്ടി , അമ്മയും അഞ്ചുമക്കളും ..ദാരുണ മരണത്തിന്‍റെ കറുത്ത അക്ഷരങ്ങള്‍ തെളിഞ്ഞു . സഹതപിക്കാനും അപലപിക്കാനും അധികം ആള്‍ക്കുട്ടമുണ്ടായില്ല . ആത്മഹത്യാണോ കൊലപാതകമാണോ എന്നു തര്‍ക്ക - വിതര്‍ക്കങ്ങള്‍ ഉണ്ടായില്ല .
ഇളയമകള്‍ മറ്റൊരു വാര്‍ത്തയിലേക്ക് വിരല്‍ ചൂണ്ടി .. എട്ടുപെറ്റ തള്ള കാമുകന്‍റെ കൂടെ ഒളിച്ചോടി .. അഞ്ചു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച നിലയില്‍ , റെയില്‍വേ ട്രാക്കില്‍ ശവങ്ങള്‍ കഴുകന്മാര്‍ കൊത്തിവലിക്കുന്നു .
സാക്ഷി വിസ്താരങ്ങളും കോടതി വിധികളുമില്ലാതെ  വെയില് നേര് പറഞ്ഞു , സൂര്യന്‍ നേര് പറഞ്ഞു .. മണിക്കുട്ടിയുടെ എട്ടുമക്കളും ഇല്ലാതായി ഈ പകല്‍ അതു സാക് ഷ്യപ്പെടുത്തുന്നു .
.................................................................................................................................................................................................................................................

ടി.സി.വി.സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍ - 670307
.....................................................
മൊബൈല്‍ : 9447685185

Tuesday, July 10, 2012

വെളുത്ത കുറുക്കന്‍
( കഥ )
ടി.സി.വി.സതീശന്‍
.............................................................................................

കുറുക്കന്‍റെ കൂട്ടിലെ വിശേഷങ്ങള്‍ നാട്ടില്‍ പാട്ടായി , നാട്ടിലെ നല്ലവരായ ആളുകളും കോഴികളും കൂട്ടത്തോടെ കുറുക്കന്‍റെ മാളത്തിലേക്ക് പാഞ്ഞു . കുറുക്കത്തി പെറ്റ അഞ്ചു മക്കളില്‍  മൂന്നെണ്ണം വെളുത്ത കുഞ്ഞുങ്ങള്‍ , വിസ്മയക്കാഴ്ചയോടു പൊരുത്തപ്പെടാന്‍ നാട്ടുകാര്‍ക്കോ സ്ഥലത്തെ കോഴികള്‍ക്കോ ആയില്ല .. നേരിനെ നേരില്‍ കണ്ടിട്ടും അതു സത്യമാണോ എന്നറിയാന്‍ അവര്‍ സ്വന്തം കൈത്തണ്ടകളില്‍ നുള്ളി നോക്കി , മൂക്കത്ത് വിരല്‍ വെച്ച് നെട്ടോട്ടമോടി . കാതായ കാതുകളില്‍ കുശുകുശുത്തു .
കറുത്ത കുറുക്കനും കുറുക്കത്തിക്കും വെളുത്ത കുട്ടികളോ ? നാട്ടു പ്രമാണിമാരുടെ  തലയ്ക്കകത്ത് കടന്നല് കുത്തി , നാട്ടുക്കൂട്ടം കൂടി , ചര്‍ച്ചകള്‍ സജീവം . കുറുക്കത്തി പിഴച്ചവളാണ് , മക്കള്‍ കുറുക്കന്‍റെതല്ല.. വാദം ശക്തമായി . മൂപ്പന്‍ വെറ്റില മുറുക്കി , ചുണ്ണാമ്പു തേച്ച വെറ്റില ചവച്ചരച്ചു തുപ്പിയപ്പോള്‍ തുപ്പലിനു ചുവപ്പ് നിറം .. അതേ , കുറുക്കത്തി പിഴച്ചവളാണ് .. നാട് കടത്തുക .
സ്കൂള്‍ പറമ്പിലെ കുറ്റിക്കാട്ടിലുള്ള കുറുക്കന്‍റെ മാളത്തിലേക്ക് നാട്ടു പട്ടാളം യാത്രയായി .. കയ്യില്‍ പെട്രോള്‍ നിറച്ച കന്നാസുമായി , കുറുവടികളുമായി .. കത്തുന്ന ഓല ചൂട്ട് അവര്‍ക്ക് വഴി കാട്ടിയായി . ആരവങ്ങള്‍ കേട്ട് ഭയന്ന കുറുക്കനും കുറുക്കത്തിയും കുട്ടികളും മാളത്തില്‍ നിന്ന് പുറത്തു വന്നില്ല .. ഇത്തവണ ഒരിയിട്ടത് നാട്ടിലെ കോഴികളായിരുന്നു . വംശമഹിമ പറഞ്ഞു ഞങ്ങളെ ഇരയാക്കിയ ഇവന്‍ കാട്ടുകള്ളനാ , പിഴച്ചുപോയ പെണ്ണൊരുത്തിയുടെ  പേറിന് കാവലിരിക്കുന്ന ഈ കോഴി കള്ളനെ ചുട്ടു കൊല്ലണം .. കോഴികള്‍ നിലവിളിച്ചു .
നാട്ടുകാര്‍ വശം തിരിഞ്ഞു , പുകച്ചു പുറത്തു ചാടിക്കുക .. കുറുക്കത്തിയുടെ ജാരനെ കണ്ടു പിടിക്കണം , മറ്റൊരു പെണ്ണും ഇനി പിഴച്ചു പെറ്റു കൂടാ , ഇത് നാട്ടിന്‍റെ സദാചാര പ്രശ്നമാണ് .
ഒണക്കിലകളും പുല്ലും കൂട്ടി മാളത്തിന്‍റെ വായ്ക്കല്‍ തീയിട്ടു , കുറുക്കനും പരിവാരിങ്ങളും ശാസം കിട്ടാതെ പുറത്തേക്ക് വന്നു . കുറുക്കനെ മരത്തില്‍ കെട്ടിയിട്ടു .. കുറുക്കത്തിയെ വിചാരണ ചെയ്തു .. കേട്ടു ശീലിച്ചിട്ടില്ലാത്ത അശ്ലീല പദങ്ങള്‍ കൊണ്ട് അവളുടെ കാതു നിറച്ചു . മുഖം കുനിച്ചു നിന്ന അവളുടെ താടി ആരോ പിടിച്ചു മേല്‍പ്പോട്ടുയര്‍ത്തി . പറയണം .. നിന്‍റെ ജാരന്‍ ആരാണ് ? പാവനമായ പാതിവൃത്യമാണ് നീ കളഞ്ഞു കുളിച്ചത് , കൂടെ കിടന്നവന്‍റെ പേര് പറയാന്‍ നിനക്ക് മടിയാണെങ്കില്‍ ആളെ ചൂണ്ടി കാണിച്ച് തന്നാലും മതി . സൌമ്യരായ മിതവാദികള്‍ അല്‍പ്പം അയഞ്ഞു .
കുറുക്കത്തി ഒന്നും മിണ്ടിയില്ല , ചെയ്യാത്ത കുറ്റം എങ്ങിനെ ഏറ്റെടുക്കാനാണ് , തന്‍റെ കുറുക്കന്‍റെ കൂടെയല്ലാതെ നാളിതു വരെ മറ്റാരുടെയും കൂടെ കിടന്നിട്ടില്ല , സത്യം എങ്ങിനെ പറഞ്ഞു മനസ്സിലാക്കണമെന്ന് അറിയാതെ അവള്‍ കരഞ്ഞു . നാട്ടു മൂപ്പന് കലി വന്നു , നാട്ടു കൂട്ടം  ഇളകി .. മുച്ചൂടും കള്ളം പറയുന്ന ഇവളെയും കുട്ടികളെയും ചുട്ടെരിക്കുക തന്നെ .. കന്നാസുകളിലെ പെട്രോള്‍ തൂവി .. ഓല ചൂട്ടില്‍ നിന്നും പൊരി ചിതറി ..
നാട്ടു മൂപ്പന്‍റെ വീട്ടിലെ പോമറെനിയനു ആധിയായി , ഭയമായി .. പിടിക്കപ്പെടുമോ ? മൂപ്പന്‍റെ കെട്ടിയോളുമായി അല്ലറ ചില്ലറ ശ്രുംഗാരങ്ങള്‍ അവനും നടത്തിയിട്ടുണ്ട് . പെട്രോള്‍ നിറച്ച കന്നാസുകള്‍ ഭീതിയായി മുന്നില്‍ നിന്നു, പോമറെനിയന് ആധിയായി . വെളുത്തു കൊഴുത്തു മൃദുലമായ ആയമ്മയുടെ ശരീരഭാഗങ്ങള്‍  അവനെ സ്വാന്ത്വനിപ്പിച്ചു .. പേടിക്കേണ്ടാ , മൂപ്പനെ വിട്ടു നാട്ടുക്കൂട്ടം നിന്നെ ഒന്നും ചെയ്യില്ല .. കൈപ്പത്തിയില്‍ വിരലുകള്‍ മടക്കി കാണിച്ച് അവള്‍ പറഞ്ഞു , മൂപ്പന്‍ .. ദാ, ഇത്രേയുള്ളൂ . പോമറെനിയനു സന്തോഷമായി , അവന്‍റെ ചുണ്ടുകള്‍ ആയമ്മയുടെ മുലക്കണ്ണില്‍ അമര്‍ത്തിയുരുമ്മി . നനുത്ത രോമങ്ങളെ നാക്ക് കൊണ്ട് തുടച്ചു .
ചുട്ടെരിഞ്ഞു ചാമ്പലായ കുറുക്കത്തിയുടെയും കുഞ്ഞുങ്ങളുടെയും ചിതയെരിഞ്ഞ ഭസ്മം വര്‍ണ്ണ ക്കടലാസ്സുകളില്‍ പൊതിഞ്ഞ്,
സദാചാരം കാത്തു സൂക്ഷിച്ച ആത്മവിശ്വാസത്തില്‍ നാട്ടുകുട്ടം പിരിഞ്ഞു . കോഴികള്‍ പിന്നോക്കം പോയില്ല , അവയ്ക്ക് സഹതാപം വന്നു , പിടക്കോഴികള്‍ പൂവന്‍ കോഴിയുടെ കാതില്‍ പറഞ്ഞു,  നമ്മുടെ പാതിവൃത്യം...?  കുറുക്കനില്ലാതെ എന്ത് ജീവിതം , കോഴികള്‍ വേവലാതിപ്പെട്ടു . നീലാകാശത്തില്‍ കറുത്ത പുള്ളികളായി സദാചാരം പടര്‍ന്നു . കറുത്തമേഘങ്ങള്‍ രഥയോട്ടം നടത്തുന്ന ആകാശം കൂടുതല്‍ കറുത്തു .
കെട്ടിത്തൂങ്ങിയ രണ്ടു പെണ്‍കുട്ടികളുടെ ജഡം നോക്കി ആളുകള്‍ സഹതപിച്ചു . പാവം കുട്ടികള്‍ . നരാധരന്മാര്‍ വേട്ടയാടി കെട്ടിത്തൂക്കിയ ഉടുവസ്ത്രം നഷ്ടപ്പെട്ട ജഡത്തിലെ നഗ്നത ആ കണ്ണുകളില്‍ ആനന്ദം ഉണ്ടാക്കി . അറിയാതെ ഉള്ളില്‍ രതി പടര്‍ന്നു , അപ്രതീക്ഷമായി ഉണ്ടായ  സ്ഖലനത്തില്‍ പലരും ജാള്യരായി . ഒളിഞ്ഞും തെളിഞ്ഞും അതാസ്വാദിക്കുമ്പോഴും  അവരുടെ നാക്കുകളില്‍ ഹനിക്കപ്പെടുന്ന സദാചാരത്തെയോര്‍ത്ത് രോഷവും സഹതാപവും ഇണചേര്‍ന്നു .
ആകാശം ഭൂമിയോട് ചോദിച്ചൂ .. നിനക്കെന്തെങ്കിലും പറയാനുണ്ടോ ?
ഭൂമി കൈമലര്‍ത്തി .. കാര്യങ്ങള്‍ എന്നില്‍ നിന്നു വിട്ടിട്ട് കാലമേറെയായി .
വെളുത്തമക്കളെ പെറ്റ കുറുക്കനും കെട്ടിത്തൂങ്ങി ചത്ത പെണ്‍കുട്ടികളും ചോദ്യചിഹ്നങ്ങളായി അന്തരീക്ഷത്തില്‍ കലര്‍ന്നു . സങ്കടങ്ങള്‍ ഏറ്റു വാങ്ങാന്‍ വിശാലമായ കടല്‍ കൈകള്‍ നീട്ടി .. ആകാശവും ഭൂമിയും നിസ്സഹായത കരഞ്ഞു തീര്‍ത്തു .
..............................
..................................................................................................................................................
ടി.സി.വി.സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍ - 670307
..............................
.......................
മൊബൈല്‍ : 9447685185

Saturday, May 26, 2012

പെരുമാള്‍പുരത്തിന്‍റെ നാള്‍ വിശേഷങ്ങള്‍


നോവല്‍
ടി.സി.വി.സതീശന്‍
...............................................................................
സഫലമാകാം നിന്‍റെ  യാത്ര, പക്ഷേയിതിനെ
വിഫലമെന്നനുനിമിഷമോര്‍ക്കുന്ന ഞങ്ങള്‍ക്കു,
വിഫലമെന്നനുനിമിഷമറിയുന്ന ഞങ്ങള്‍ക്കു,
വിഷുവെവിടെ, യാതിരയുമോണവും വര്‍ഷവും
തളിര്‍പൂക്കള്‍ കായ്കളും തടിനികളുമെവിടെ?
(സഫലമീ യാത്ര    ..............     എന്‍ .എന്‍ . കക്കാട് )




ഒന്ന്

മറ്റെല്ലായിടത്തും എന്നപോലെ പെരുമാള്‍പുരത്തും സൂര്യനുദിച്ചു . വെയില്‍ പരന്നു . കഥ തുടങ്ങുന്നത് സ്ഥലത്തിന്‍റെ  ചരിത്രം മിത്തും യാഥാര്‍ത്യവുമായി  കൂട്ടിക്കുഴച്ച് വേണമെന്ന് ശിഖയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ചരിത്രമെന്നാല്‍ നാള്‍ കീറിയുള്ള കണക്കെടുപ്പല്ല . അവിടുത്തെ ജീവിതത്തിന്‍റെ  പച്ചപ്പ്‌ പൊടിപ്പും തൊങ്ങലും വെച്ച് അവരുടെ ആംഗ്യങ്ങളിലൂടെ,  വാക്കുകളിലൂടെ ..അവരുടെ ഭാഷയില്‍ . ആ നാക്കുകളില്‍ നിന്നും പുറത്തേക്ക് വരുന്ന മുത്തുമണികള്‍ ഒരു രസച്ചരടില്‍ കോര്‍ക്കുക , അതില്‍ സത്യത്തിന്‍റെ അംശം അളന്നു തൂക്കി കുറിക്കേണ്ടതില്ല . നേരും പതിരും കലര്‍ന്ന ഭാവനാപൂര്‍ണ്ണമായ  ഒരു ഗ്രാമം .. കേരളത്തിലെ എല്ലാ ഗ്രാമങ്ങളുടെയും ഒരു കൂട്ടികിഴിക്കല്‍ , അത്രമാത്രം .
അവള്‍ പെരുമാള്‍പുരത്തിന്‍റെ പാടങ്ങളിലൂടെ നടന്നു. വയല്‍വരമ്പിലൂടെ നടന്ന് കുളക്കടവ്  പിന്നിട്ട് പെരുമാള്‍പുരം അങ്ങാടിയിലെത്തി. ടൈലര്‍ ദാമോദരനെ കണ്ടു , ബാര്‍ബര്‍ വേലായുധനെ കണ്ടു , റേഷന്‍ കടക്കാരന്‍ കുഞ്ഞിക്കണ്ണനെ കണ്ടു . അവര്‍ പറഞ്ഞ തുണ്ടുവാക്കുകള്‍ നോട്ടുബുക്കില്‍ കുറിച്ചെടുത്തു. ചിരുതേയിയെ കാണാന്‍ അവളോട്‌ പറഞ്ഞത് സ്രാപ്പ് ബാലനാണ് . കോന്തുണ്ണി കുറുപ്പ് ഇല്ലാത്ത പെരുമാള്‍പുരം ചരിത്രപരമായി ശരിയാവില്ല . കോന്തുണ്ണി കുറുപ്പിനെ കുറിച്ചു മാത്രമല്ല പെരുമാള്‍പുരത്തെ ഓരോ ആളിനെകുറിച്ചും ആധികാരികമായി പറയാന്‍ പറ്റുന്ന ആള്‍ ചിരുതേയി ആണ്,ചിരുതേയി കുറുപ്പിന്‍റെ ഭാര്യയല്ല.പെരുമാള്‍പുരത്തിന്‍റെ പൊതുസ്വത്താണ് , അവള്‍ക്കെല്ലാം അറിയാം. അമ്പലമണികള്‍ മുഴങ്ങി . നേരം പുലരുന്നേയുള്ളൂ , പെണ്ണുങ്ങളുടെ കുളക്കടവ് സജീവം . ഈരെഴതോര്‍ത്ത് മാത്രമുടുത്ത് അവര്‍ പരസ്പരം പുറം തേച്ചു കൊടുത്തു . കഴിഞ്ഞ രാത്രിയിലെ പരാക്രമങ്ങള്‍ പറഞ്ഞു ചിരിച്ചു. അതിന്‍റെ രസം ആസ്വദിച്ച് കുളത്തിലെ മീനുകള്‍ അവര്‍ക്ക് ചുറ്റും കൂടി.. അവരുപേക്ഷിച്ച അജീര്‍ണ്ണങ്ങള്‍ സ്വാദോടെ ഭക്ഷിച്ചു .
വായിലുള്ള മുറുക്കാന്‍ കോളാമ്പിയിലേക്ക് നീട്ടിതുപ്പി ചിരുതേയി തന്‍റെ  നിവര്‍ത്തിവെച്ച കാലുകളില്‍ തടവാന്‍ ശിഖയോടു പറഞ്ഞു . മോളേ .., വല്യമ്മച്ചിക്കു വയ്യാണ്ടായി. അമര്‍ത്തി തടവൂ  .. പെരുമാള്‍പുരത്തിന്‍റെ  ചരിത്രം ആ നാവില്‍ നിന്നെടുക്കണം , ശിഖ അമ്മച്ചിയുടെ കാലില്‍ അമര്‍ത്തി തടവി. ചരിത്രം ഉപേക്ഷിച്ചു പോകുന്ന കറുത്തപാടുകള്‍ പോലെ വെരിക്കോസിസ് ആ കാലുകളില്‍ ഉണ്ടാക്കിയ കറുത്തപുള്ളികള്‍ അവളില്‍ അറപ്പുണ്ടാക്കി . കര കൊണ്ടുപോയ കടലാണല്ലോ കേരളം , അങ്ങിനെ ഉണ്ടായ ഈ കരക്കും കടല്‍ വെള്ളത്തിന്‍റെ  ഉപ്പുരസം , പാടത്തെ ചേറിന്‍റെ ചവര്‍പ്പ് . മധ്യാഹ്നങ്ങളില്‍ വീശുന്ന കാറ്റിലെ ഉപ്പുരസം പലരുടെയും മനസ്സിലെ മുറിവുകളെ ഉണക്കിയതായി ചിരുതേയി പറഞ്ഞു. ദ്വയാര്‍ത്ഥമുള്ള ആ പ്രയോഗം ശിഖയ്ക്ക് പൂര്‍ണ്ണമായും മനസ്സിലായില്ല , എങ്കിലും അവള്‍ തലകുലുക്കി .
അറ്റം നുള്ളിയ വെറ്റിലയില്‍ ചുണ്ണാമ്പു തേച്ച് പുകയിലക്കഷണവും കിളിരടക്കയും വെച്ച് ചുറ്റി അവള്‍ ചിരുതേയിയുടെ വായില്‍ വെച്ചുകൊടുത്തു. കാതു കൂര്‍പ്പിച്ചു , പെരുമാള്‍ പുരത്തിന്‍റെ  ചരിത്രത്തിനായി ..  പടിഞ്ഞാറ് പാടിപ്പുഴയില്‍ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ഉണ്ടായി . അകക്കൊലായിയില്‍ ഞണ്ടുകള്‍ താവളമുറപ്പിച്ചു . മുറുക്കിന്‍റെ  ഉമിനീരുകള്‍ ചിരുതേയിയെ ഉന്മത്തയാക്കി   . അവര്‍ തന്‍റെ ചുളിവുകള്‍ വീണ തുടകളില്‍ താളം പിടിച്ചു.  തുപ്പല്‍ തെറിപ്പിച്ചുകൊണ്ട് നീട്ടിപാടി. വരളുന്ന തൊണ്ടയിലേക്ക്‌ ശിഖ വെള്ളം പോര്‍ന്നുകൊടുത്തു .
തെങ്ങുകളും നെല്‍വയലുകളും കൊണ്ട് നിറഞ്ഞ പെരുമാള്‍പുരമെന്ന സാധാരണഗ്രാമം . കോന്തുണ്ണി കുറുപ്പില്‍ മാത്രമൊതുങ്ങന്നതല്ല പെരുമാള്‍പുരത്തിന്‍റെ ചരിത്രം. അധികാരിയിലൂടെ , ശങ്കുണ്ണി നായരിലൂടെ ,വട്ട്യന്‍ രാമനിലൂടെ , ചിരുതേയിയിലൂടെ, ജാനുവിലൂടെ അങ്ങിനെ ഒട്ടനവധി പേരിലൂടെ വേണം പെരുമാള്‍പുരത്തെ കുറിച്ച് പറയാന്‍.  പാടിപ്പുഴയിലൂടെ ഒഴുകുന്ന തെളിനീരുപോലെ ആയിരിക്കണം അത്.
ശിഖ ചിരുതേയിയുടെ താടിയില്‍ തട്ടി ,കവിളില്‍ ഉമ്മ വെച്ചു. പെരുമാള്‍പുരത്തിന്‍റെ  നാള്‍വഴികള്‍ക്കായി വീണ്ടും വെറ്റിലകൂട്ടിയുള്ള മുറുക്ക് അവരുടെ വായില്‍ തിരുകി വെച്ചു. ഷണ്മുഖവിലാസം ക്ലബ്ബിനെ കുറിച്ച് . കോന്തുണ്ണി കുറുപ്പ് കൊണ്ഗ്രസ്സും , സോഷ്യലിസ്റ്റും , കമ്മ്യുണിസ്റ്റുമായ കഥ .. എല്ലാമറിയണം . ഒറ്റുകാരനായ അധികാരിയെകുറിച്ച് , ശങ്കുണ്ണി നായരെ കുറിച്ച് , പ്രമാണി ഗോപാലനെ കുറിച്ച്  ചിരുതേയിയുടെ തിരുനാക്കില്‍ നിന്നും വരണം . ഒരു നാടിന്‍റെ  തീര്‍ന്നുപോയ സ്പന്ദനങ്ങള്‍ അവള്‍ തന്‍റെ  മൊബൈല്‍ ഫോണില്‍ ശിഖ റിക്കാര്‍ഡ് ചെയ്തു.
കോന്തുണ്ണി കുറുപ്പിന്‍റെ തറവാട്ടു പറമ്പിലെ കളപ്പുര ഷണ്മുഖവിലാസം ക്ലബ്ബായി . ഓലമേഞ്ഞ , മണ്‍കട്ട കൊണ്ടുണ്ടാക്കിയ ആ ഒറ്റമുറി കുറുപ്പും അനുചരന്മാരും കൂടി അടിച്ചു വൃത്തിയാക്കി . എലികളും പെരുച്ചാഴികളും അവര്‍ക്കുവേണ്ടി താവളമുപെക്ഷിച്ചു . മണ്ണെണ്ണവിളക്കില്‍ തെളിഞ്ഞ പ്രകാശം അവിടുത്തെ രാത്രികളിലെ ഇരുട്ടിനെ ഇല്ലാതാക്കി . ചെറുമംഗലത്തെയും കാളക്കോവ്വലിലെയും മുശാരിമാര്‍ ഊതിയുരുക്കിയുണ്ടാക്കിയ വെള്ളോട്ട് കിണ്ടിയും ലക്ഷ്മി വിളക്കുകളും അന്യദേശത്തും പ്രസിദ്ധമായി . കോന്തുണ്ണി കുറുപ്പ് ഇടനിലക്കാരനായി . അവരുടെ ആലകളില്‍ നിന്നും അത് മൊത്തമായി എടുത്ത് വിദൂര സ്ഥലങ്ങളില്‍ കൊണ്ടുപോയി വില്‍ക്കുകയാണ് അയാളുടെ തൊഴില്‍ . നീണ്ട യാത്രയില്‍ വടകരയിലെ കേളുക്കുറുപ്പില്‍ നിന്നോ മറ്റോ ആണ് അയാള്‍ ഗാന്ധിജിയെയും കൊണ്ഗ്രസ്സിനെയും പറ്റി കേട്ടത് . കോന്തുണ്ണി അങ്ങിനെ കൊണ്ഗ്രസ്സായി , ഷണ്മുഖവിലാസം ക്ലബ്ബ് കൊണ്ഗ്രസ്സോപ്പീസായി .

എന്തെല്ലാം നെല്ല് പൊലിക,
ചെന്നെല്ല് വിത്ത് പൊലിക പൊലി
പതിനെട്ടു വിത്തുമേ പാടിപ്പൊലിപ്പാ
ഭൂമിലോകത്തിതാ കീഞ്ഞേ
ചിരുതേയി നീട്ടിപ്പാടി . ശിഖയുടെ വിരലുകള്‍ താളം പിടിച്ചു. അവര്‍ രണ്ടുപേരും ആവേശം മൂത്ത് കൈകള്‍ കോര്‍ത്തുപിടിച്ച് ചുവടുകള്‍ വെച്ചു .

രണ്ട്
പെരുമാള്‍പുരത്തെ അതിന്‍റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ കണക്കിലെടുത്ത് നാലായി തിരിക്കാം .. പുഞ്ചവയലുകളുടെ വടക്കേപ്പാടം, ഹൈവേ കടന്നു പോകുന്ന കിഴക്കേക്കര തെങ്ങുകളും പാടങ്ങളും കൊണ്ടുനിറഞ്ഞ തെക്കേക്കര പിന്നെ കൈപ്പാടുകളും ചുള്ളികളും ഉള്ള പടിഞ്ഞാറേക്കര . പെരുമാള്‍ പുരത്തിന്‍റെ  മധ്യഭാഗത്തായി മയില്‍ വാഹനന്‍ സാക്ഷാല്‍ ശ്രീ .സുബ്രമണ്യന്‍റെ അമ്പലം. ശിഖ കടലാസ്സില്‍ വെറുതെ വരച്ചു നോക്കി.പെരുമാള്‍പുരത്തിന്‍റെ  ജ്യാമിതി , അളവുകള്‍ കൃത്യമായി കൂട്ടിയെടുക്കാന്‍ അവള്‍ക്കായില്ല . അല്ലെങ്കില്‍ തന്നെ ഭൂമി (ജ്യാ) യുടെ അളവെടുക്കാന്‍ (മിതി) താനാരാ ? അവള്‍ ശ്രമം ഉപേക്ഷിച്ചു .അമ്പലത്തെ കൂടാതെ രണ്ടു കാവുകളും ഏതാണ്ട് പത്തോളം തറവാട്ടു ക്ഷേത്രങ്ങളും രണ്ട് മുണ്ട്യകളും ചേര്‍ന്നതാണ് പെരുമാള്‍പുരം . ആറോളം തണ്ണീര്‍പ്പന്തലുകളും നാല് ചുമടുതാങ്ങികളും വേറെ .
പാടിപ്പുഴ അതിരുകളിട്ട പടിഞ്ഞാറെക്കരയിലേക്ക് ശിഖയെ ചിരുതേയി കൂട്ടികൊണ്ടുപോയി . വിശാലമായ ചതുപ്പുനിലങ്ങള്‍. അറ്റം കൂര്‍മ്പിച്ചു വളര്‍ന്നു നില്‍ക്കുന്ന പോട്ടപ്പുല്ലുകള്‍ . കൈലിയും ബ്ലൌസുമിട്ടു അരിഞ്ഞ പുല്ലുകള്‍ അട്ടിവെയ്ക്കുന്ന നാട്ടുപെണ്ണുങ്ങള്‍ . അങ്ങിങ്ങായി മേയുന്ന പശുക്കള്‍. മണല്‍ തിട്ടകളുണ്ടാക്കി വരിവരിയായി നട്ടുപിടിപ്പിച്ച തെങ്ങുകള്‍. പടര്‍ന്നു പന്തലിച്ച കണ്ടല്‍ ചെടികളുടെ പച്ചപ്പ്‌. അതിന്‍റെ ആഴ്ന്നിറങ്ങിയ വേരുകളില്‍ കുരുങ്ങിക്കിടക്കുന്ന ചെറുമീനുകളെയും ചെമ്മീനുകളെയും പിടിക്കാന്‍ ആയാസപ്പെടുന്ന ചെറുമികള്‍ . ചെറു ഓളങ്ങളുയര്‍ത്തികൊണ്ട്‌ , ആഴങ്ങളും പരപ്പുകളും അറിയിക്കാതെ, ദൈന്യതകള്‍ ഉള്ളിലൊതുക്കി ശാന്തയായൊഴുകുന്ന പുഴ. പഴയതെങ്കിലും ഒരുപാട് ചരിത്രങ്ങള്‍ക്ക്‌ സാക് ഷ്യം  വഹിച്ച കടത്തുവള്ളം . ദശാസന്ധികളില്‍ കൈത്തിരിയായി നിന്നിരുന്ന വട്ട്യന്‍ രാമനെന്ന കടത്തുകാരന്‍ . തുഴകളുടെ താളത്തിനൊത്ത് അയാളുടെ വയറും നൃത്തമാടും . ഭയങ്കര രസമുള്ള കാഴ്ച തന്നെയാണത് . കുടിച്ചു തീര്‍ത്ത കള്ളിന്‍റെയോ രുചിച്ചു നോക്കിയ ചാക്കണയുടെതോ ആവാം ആ വയറ് . . പോയകാല സ്മരണകള്‍ അയവിറക്കി അയാള്‍ നീട്ടിയൊന്നു കൂവി...ഊഹേയ്. അതിന്‍റെ  പ്രതിധ്വനികള്‍ നീണ്ടുകിടക്കുന്ന പുഴയിലൂടെ പരന്നു കണ്ടല്‍ ചെടികളില്‍ തട്ടി പ്രതിവചിച്ചു...ഊഹേയ് .
ഓലയും മുളയും കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കൂര. മുന്നിലിട്ടിരിക്കുന്ന കാലൊടിഞ്ഞ ബഞ്ചിലിരുന്നു വട്ട്യന്‍ രാമന്‍ രണ്ടു കുടം കള്ളിനു വിളിച്ചു പറഞ്ഞു. പിന്നെയൊരു കോപ്പ കാളയിറച്ചിക്കും . ചത്തുവീണ ഈച്ചകളെ എടുത്തു മാറ്റി മുന്നിലെ കള്ള് അയാള്‍ ഒറ്റയിറക്കിനു മോന്തി . ഇടതു കയ്യില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ മുഴക്കോലും കൊട്ടുവടിയും വീതുളിയും അല്ലറചില്ലറ മറ്റു സാധനങ്ങളുമായി കേളുവാശാരി എന്ന കേരളവര്‍മ്മന്‍. മുഷിഞ്ഞ ഒറ്റമുണ്ടും അരക്കയ്യന്‍ ജുബ്ബയുമാണ് വേഷം . ചെവിക്കിറുക്കിയ കുറ്റിപെന്‍സില്‍ , ലോകത്തിന്‍റെ  എല്ലാ കണക്കുകളും കുറിക്കുന്നത് തന്‍റെ  ഈ കുറ്റിപെന്‍സില്‍ ആണെന്ന ഭാവമാണയാള്‍ക്ക് . കൂട്ടയില്‍ മീന്‍ ചുമന്നു വില്‍ക്കുന്ന ഉമ്പായി. തേങ്ങയും നെല്ലും പാട്ടത്തിനെടുത്ത് വില്‍ക്കുന്ന പ്രമാണി ഗോപാലന്‍. തന്‍റെ കുടവയറിനുമീതെ തൂങ്ങുന്ന സ്വര്‍ണചെയിന്‍ , അതായിരിക്കണം ഒരുപക്ഷെ ഗോപാലന് പ്രമാണിയെന്ന പേര് വീഴാന്‍ കാരണമായത്‌. കുഞ്ഞാപ്പുവിന്‍റെ കള്ളുഷോപ്പിലെ സ്ഥിരം കുറ്റികള്‍ ഇവരൊക്കെയാണ്.
ഇവരോത്തുകൂടിയാല്‍ പടിഞ്ഞാറേകരയിലൊരുത്സവമായി . പാട്ടായി ,കൂത്തായി .. പിന്നെ ഉടുമുണ്ടുരിയലും വക്കാണവുമായി . ഇതിനു കൊഴുപ്പേകാന്‍ മാധവി എന്ന മാതു കറിപാത്രവുമായി മുന്നില്‍ തന്നെയുണ്ടാകും . അവളുടെ വയറില്‍ വീണ മടക്കുകളുടെ എണ്ണം , അതില്‍ വിടര്‍ന്ന പോക്കിള്‍ക്കുഴി . ബ്ലൌസിന്‍റെ ബട്ടണുകള്‍ കടന്നു പുറത്തേക്ക് വിതുമ്പുന്ന മുഴുത്ത മാറിടം. അന്തിക്കള്ളിനെ ചൂടുപിടിപ്പിക്കാന്‍ മാതുവിന്‍റെ  മാദകത്വം . അങ്ങിനെ അരവങ്ങളുയര്‍ത്തി കുഞ്ഞാപ്പുവിന്‍റെ കള്ളുഷോപ്പ് അസ്തമയസൂര്യനെ കൂടുതല്‍ ചുവപ്പിച്ചു. നിലാവ് പെയ്യുന്ന രാത്രിവരെ അതു നീണ്ടു നിന്നു . ഭൂമിയിലുള്ള സകലമാന വിഷയങ്ങളും അവര്‍ എരിവും പുളിയും ചേര്‍ത്ത് ചര്‍ച്ച ചെയ്തു. അവരോരുത്തരെയും മുട്ടിയുരുമ്മി മാധവി പ്രോത്സാഹിപ്പിച്ചു. .
ഇനി നമുക്ക് തെക്കേക്കരയിലേക്ക് പോകാം ചിരുതേയി പറഞ്ഞു . പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍. അങ്ങിങ്ങ് ചെറിയ തുരുത്തുകള്‍ പോലെ തെങ്ങിന്‍ കൂട്ടങ്ങള്‍ . അതിന്‍റെ  നടുവില്‍ മണ്‍കട്ട കൊണ്ടുണ്ടാക്കിയ ഓല മേഞ്ഞതോ ഓടു മേഞ്ഞതോ ആയ ചെറിയ വീടുകള്‍. ഓടു മേഞ്ഞവ നാട്ടിലെ പ്രമാണിമാരുടെതാണ് . മുറ്റത്തു കൂട്ടിയിട്ടിരിക്കുന്ന നെല്‍ക്കറ്റകള്‍ക്കിടയില്‍ നിന്ന് വിയര്‍ക്കുന്ന ശങ്കുണ്ണി നായര്‍ . പെണ്ണുങ്ങള്‍ കെട്ടിയ പതംകറ്റകളില്‍ നിന്ന് അയാള്‍ ശക്തമായി വലിച്ചുതിര്‍ക്കുന്ന നെന്മണികള്‍. അവരുടെ ശാപവാക്കുകളെ ഒഴിവാക്കി കൊണ്ടയാള്‍ നിര്‍ബാധം അതില്‍ തന്നെ ശ്രദ്ധയൂന്നി
നെല്ല് മൂരുന്ന പെണ്ണുങ്ങള്‍ അവരുടെ കൂലിക്കായി അമര്‍ത്തിക്കെട്ടുന്നതാണ് പതംകറ്റകള്‍.. ജാനു തന്‍റെ തോളില്‍ കിടന്ന തോര്‍ത്തുമുണ്ടെടുത്ത് വിയര്‍പ്പുതുടച്ചു, ഒന്ന് ആവിയിട്ടതിനു ശേഷം കൈലിമുണ്ട് അഴിച്ചുടുത്തു... അരക്കെട്ടിനല്‍പ്പം താഴെയായി. പിന്നെ ബ്ലൌസിന്‍റെ  മേല്‍ കുടുക്കഴിച്ചു മാറ് തുടച്ചു . കുനിഞ്ഞുനിന്നു അവള്‍ കറ്റകള്‍ എടുത്തു ശങ്കുണ്ണി നായരുടെ കയ്യില്‍ കൊടുത്തു. ഒന്ന് കുഴഞ്ഞവള്‍ പറഞ്ഞു . ശങ്കുണ്ണി ഏട്ടാ  .. , അത്രക്കങ്ങട്‌ വലിക്കാതെ.. ഈ പാവങ്ങള്‍ടേ അടുപ്പും പൊകയെണ്ടേ ..? ശങ്കുണ്ണിയുടെ നോട്ടം അവളുടെ നിറഞ്ഞ മാറിടത്തില്‍ തറച്ചു നിന്നു. എന്നിട്ടവളെ നോക്കിയൊന്നു ചിരിച്ചു. കൈക്കൂമ്പിളിലെ നെല്‍കറ്റയുടെ പിടിയില്‍ അല്പം അയവ് വന്നു. അവരുടെ കണ്‍കോണുകള്‍ തമ്മിലിടഞ്ഞു .. ജാനു ബ്ലൌസിന്‍റെ ബട്ടനുകള്‍ ഒന്നുകൂടി അഴിച്ചു തോര്‍ത്തു കൊണ്ട് വീശി വിയര്‍പ്പകറ്റി .
അവള്‍ പാവമാണ്. അവളെ പിണക്കിക്കൂടാ . ഇരുളടഞ്ഞ പത്തായപ്പുരയില്‍ എത്രയോ തവണ അവളുടെ മടിക്കുത്തുകള്‍ തനിക്കായി അഴിഞ്ഞുവീണിട്ടുണ്ട് . ആ വിയര്‍പ്പുകള്‍ താന്‍ ആസ്വദിച്ചിട്ടുണ്ട് .പിന്നെ അവളുടെ കുട്ടികള്‍ക്കായുള്ള അടുപ്പുകള്‍ പുകയെണ്ടത് തന്‍റെ കൂടി ആവശ്യമല്ലേ. തന്‍റെ ചോരയും കാണില്ലേ അവിടെ. ശങ്കുണ്ണിനായര്‍ മഹാമനസ്കനായി.
മൂന്ന്
നേരം വൈകുന്നേരമായി , ഇരുള് പടരുന്നതിന് മുമ്പ് വീട്ടിലെത്തണം . ശിഖ കടലാസ്സുതുണ്ടുകള്‍ മടക്കി തന്‍റെ തുണിസഞ്ചിയില്‍ വെച്ചു. പഴ്സില്‍ നിന്നും രണ്ടു നൂറിന്‍റെ  നോട്ടുകള്‍ എടുത്ത് ചിരുതേയിയുടെ കയ്യില്‍ തിരുകിവെച്ചു . പോട്ടേ , വല്യമ്മച്ചീ .. നാളെ കാലത്തു വരാം . പെരുമാള്‍പുരത്തിന്‍റെ  ഓരോ വിശേഷങ്ങളും എനിക്ക് പറഞ്ഞു തരണം . ശിഖ യാത്ര പറഞ്ഞിറങ്ങി.
ഉറക്കപ്പായില്‍ ശിഖ എഴുന്നേറ്റിരുന്നു. മനസ്സ് ഞെരിപിരി കൊള്ളുകയാണ്. പെരുമാള്‍പുരം അവളുടെ ഉറക്കത്തെ ഇല്ലാതാക്കി. ലൈറ്റ് തെളിച്ച് അവള്‍ കടലാസ്സുകള്‍ക്കായി പരതി . പെരുമാള്‍പുരത്തെ ഓരോ മുഖങ്ങളും മനസ്സില്‍ തെളിയുകയാണ് . ആജാനുബാഹുവായ കോന്തുണ്ണി കുറുപ്പ് , ശങ്കുണ്ണി നായര്‍ , വട്ട്യന്‍ രാമന്‍ , മാധവി ,ജാനു - അങ്ങിനെ ഓരോരുത്തരും . താനിതുവരെ കണ്ടിട്ടില്ലാത്ത അവര്‍ക്കൊക്കെ അവള്‍ ഓരോ മുഖങ്ങള്‍ നല്‍കി , അനുസൃതമായ ഓരോ രൂപവും .
തോരാതെ പോയ മഴയാണ് വാര്‍ധക്യം , പെയ്തൊഴിയാന്‍ മറന്നുപോയ ആകാശത്തിന്‍റെ  വിങ്ങലുകളാണ് .പീളകെട്ടിയ തന്‍റെ കണ്ണുകള്‍ തിരുമ്മി ശിഖക്കായി ചിരുതേയി ചുറ്റും പരതി . മുറ്റത്തെ ഇളമാവിന്‍റെ  കൊമ്പില്‍നിന്നും പഴുത്തിലകള്‍ ചിരിച്ചു. കടപുഴകാനായ വന്മരത്തിന്‍റെ  വരാനിരിക്കുന്ന വീഴ്ചയെ ഓര്‍ത്ത്‌ അവര്‍ സഹതാപം കൊണ്ടു . പഴുത്തിലകള്‍ തങ്ങളുടെ ഗതിയും ഇതുതന്നെയെന്ന് അറിയാത്തതുപോലെ വീണ്ടും വീണ്ടും ചിരിച്ചു .
ഒരു കണം വാസനാ പൊകേലയും രണ്ടുകെട്ട് സേലം വെറ്റിലയും ശിഖ ചിരുതേയിയുടെ മടിയില്‍ വെച്ചു . അടക്ക കൊണ്ടാന്നില്ലേ മോളേ..?ചിരുതേയി ചോദിച്ചു .ചുണ്ണാമ്പുതേച്ച് നാലും കൂട്ടിയുള്ള മുറുക്ക് ചിരുതേയിയെ ആവേശത്തിലാക്കി . അവള്‍ കഥ തുടര്‍ന്നു , അന്നെനിക്ക് പതിമ്മൂന്നോ പതിനാലോ വയസ്സ് പ്രായം. കണ്ണെഴുതി നെറ്റിയില്‍ വലിയ പൊട്ടു തൊട്ടു പറന്നു നടക്കുന്ന കാലം . നേരിയ ചീട്ടിത്തുണി കൊണ്ടുള്ള ബ്ലൌസ്സില്‍നിന്നും മാറ് പുറത്തേക്ക് തുളുമ്പി . അധികാരീന്‍റെ , ശങ്കുണ്ണീന്‍റെ   കണ്ണില്‍ പെടാതെ നോക്കണം , കണ്ടാല്‍ അവരുടെ മോറു മാറില്‍ തറച്ചുനില്‍ക്കും . കണ്ണുകള്‍ ഓന്തിനെ പോലെ സത്ത് ഊറ്റി കുടിക്കും .
കേട്ടറിഞ്ഞതാണ് , എങ്കിലും പറയാം .. ചിരുതേയി തുടര്‍ന്നു . കോന്തുണ്ണി കുറുപ്പിന്‍റെ അമ്മ കുഞ്ഞിപാര്‍വ്വതീന്‍റെ  കഥ. അമ്മ്യാര് കല്യാണം കഴിച്ച്‌ കെട്ട്യോന്‍റെ വീട്ടില്‍ പോയി രണ്ടീസം കഴിഞ്ഞു തിരിച്ചു വന്നു ,മടങ്ങി പോകുമ്പോള്‍ ബ്ലൌസ്സിട്ടൂത്രേ .. അത് പുകിലായി , നാട്ടാര് ഇളകി. അന്നൊക്കെ പെണ്ണുങ്ങള് മാറില്‍ ഒരു നേര്യതു ഇട്ടുമറക്കുക മാത്രേ ചെയ്തിരുന്നുള്ളൂ. കെട്ട്യോനും ബന്ധുക്കളും കുശുകുശുത്തു . മുന്നാംപക്കം കുഞ്ഞിപ്പാര്‍വ്വതിയെ കെട്ട്യോനൊഴിഞ്ഞു . അത്യാവശ്യം തരത്തിലുള്ള കുടുംബം ആയതോണ്ട് അധികം വൈകാതെ കുഞ്ഞിപ്പാര്‍വ്വതീന്‍റെ  രണ്ടാംകെട്ട് നടന്നു. അതില്‍ പതിനൊന്നു മക്കള്‍ ,എഴാമത്തവന്‍ കോന്തുണ്ണി . ഓറിന്‍റെ മാറിന്‍റെ  വീതി കണ്ടാല്‍ ഏത് പെണ്ണാ നോക്കാത്തേ . ഈ ചിരുതേയിക്കും ഒത്തിരി ആശയുണ്ടാരുന്നു ഓറിന്‍റെ മേല് .
കാക്കോത്ത് അംശം ദേശത്ത്‌ കുഞ്ഞികൃഷ്ണനായിരുന്നു കുഞ്ഞിപ്പാര്‍വ്വതിയുടെ ആദ്യ ഭര്‍ത്താവ് . അഞ്ചാറെക്കര്‍ കൃഷിനിലം , വയലില്‍ കന്നുപൂട്ടിയും കൃഷിപ്പണിയുമായി കഴിച്ചു കൂട്ടുന്നു. മൂര്‍ന്നിട്ട നെല്‍ക്കറ്റകള്‍ക്കുമീതെ ഉയര്‍ന്നുനില്‍ക്കുന്ന അയാളുടെ ചെവിരോമങ്ങള്‍ . കാളകളുമായുള്ള നിരന്തര സമ്പര്‍ക്കമായിരിക്കണം ശബ്ദത്തിന് ഒരു മുരള്‍ച്ച .പെരുമാള്‍പുരം അങ്ങാടിയിലൂടെ കുഞ്ഞിപ്പാര്‍വ്വതി ബ്ലൌസ്സിട്ട് വാല്യക്കാരികളുമായി നടന്നത് കാക്കൊത്തു  ദേശത്തെ ഞെട്ടിച്ചു . പരിവാരങ്ങളുമായി കുഞ്ഞിപ്പാര്‍വ്വതി എത്തുന്നതിനു മുമ്പേ ദേശത്ത്‌ പ്രമാണിമാര്‍ സംഘം ചേര്‍ന്നു . ഒരുപക്ഷെ പെരുമാള്‍പുരത്തെ ആദ്യത്തെ കൊണ്ഗ്രസ്സും സോഷ്യലിസ്റ്റും കമ്മ്യൂണിസ്റ്റും കുഞ്ഞിപ്പാര്‍വ്വതി അമ്മയായിരിക്കണം , ശിഖയുടെ മനസ്സില്‍ സന്തോഷം നിറഞ്ഞു .
കുഞ്ഞിപ്പര്‍വ്വതിയുടെ കയ്യും പിടിച്ചു കാര്‍ന്നോമ്മാരും നാട്ടുപടയും പെരുമാള്‍പുരത്തേക്ക് വെച്ചുപിടിച്ചു . . ഒരു വിചാരണക്കുള്ള തയ്യാറെടുപ്പുകളുമായി പത്തിരുപതുപേര്‍ പെട്രോമാക്സും ഓലചൂട്ടും പിടിച്ചു ജാഥയായി പെരുമാള്‍പുരത്തെത്തി . ആരവം കേട്ട് കുഞ്ഞിപ്പാര്‍വ്വതിയുടെ അച്ഛന്‍ വല്യ രാമന്നായര്‍  മുറ്റത്തേക്കിറങ്ങി. അയാളുടെ കണ്ണുകളില്‍ തീപ്പാറി , ശബ്ദം പെരുമാള്‍പുരം ആകെ വിറപ്പിച്ചു . ആ പ്രമാണിത്വത്തിനു മുന്നില്‍ നാട്ടുപട നിന്ന് വിയര്‍ത്തു. അതായിരുന്നുവത്രേ പെരുമാള്‍ പുരത്തിന്‍റെ ആദ്യവിപ്ലവം . കുഞ്ഞിപ്പാര്‍വ്വതിയമ്മ ബാക്കിവെച്ചുപോയ പെരുമാള്‍പുരത്തിന്‍റെ  ചരിത്രമായ മാറുമറയ്ക്കല്‍ പ്രക്ഷോഭം വാര്‍ത്തയായി . ശിഖയ്ക്ക് കുഞ്ഞിപ്പാര്‍വതിയമ്മയോടു ബഹുമാനം തോന്നി. കാതില്‍ ഓലത്തോടയണിഞ്ഞ അവരുടെ മുഖം അവള്‍ മനസ്സില്‍ കുറിച്ചെടുത്തു .
അടുത്ത ഫ്ലാറ്റിലെ ആളെ സുഹൃത്തായി കിട്ടണമെങ്കില്‍ ഓര്‍ക്കൂട്ടും ഫെയ്സ്ബൂക്കും സെര്‍ച്ച് ചെയ്യേണ്ടിവരുന്ന ഈ കാലത്ത് പോയവസന്തങ്ങളെ ഓര്‍ത്ത്‌ അവള്‍ അസൂയപ്പെട്ടു . ഒരു പ്രണയത്തിനുപോലും ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ നടക്കാത്ത അസുരകാലത്ത് ചിരുതേയിയില്‍ നിന്നും വീഴുന്ന മണിമുത്തുകളുടെ ജൈവത അവളെ അമ്പരപ്പിച്ചു . നൂറ്തേച്ചു ഒരു വെറ്റില കൂടിചുരുട്ടി അവരുടെ വായിലേക്ക് തിരുകി ശിഖ തന്‍റെ സന്തോഷം പ്രകടിപ്പിച്ചു .

നാല്
അകംകളിക്കാരും പുറംകളിക്കാരും അങ്ങിനെ രണ്ടുതരം കളിക്കാര്‍ , ചിലപ്പോള്‍ അവര്‍ സ്ഥാനം മാറിക്കളിക്കും . കോര്‍ക്കല്‍ എന്ന് വേണമെങ്കില്‍ ഇതിനു പറയാം . ഓരോ കളിക്കും ഓരോ താളമാണ്. കളിക്കാര്‍ വായ്ത്താരിതാളം കൂടി പഠിച്ചിരിക്കണം . കാലും കോലും ശരീരവും കണ്ണും ഒത്തിണങ്ങിയാല്‍ മാത്രമേ കളി ശരിയാവുകയുള്ളൂ , നല്ല കളിക്കാരന് വേണ്ട ഗുണങ്ങളെ കുറിച്ച് കുഞ്ഞിക്കോമകുറുപ്പ് പറഞ്ഞു . അറുപതു തരം കളികള്‍ , ഓരോന്നിനും അതിന്‍റെതായ പാട്ടും താളവും . മനസ്സും ശരീരവും താളനിബദ്ധമായി മെരുക്കിയെടുക്കണം . ആല്‍ത്തറയ്ക്ക് ചുറ്റും നിന്ന ചെറുപ്പക്കാര്‍ വൃത്തത്തില്‍ നിന്നു . മണികെട്ടിയ മരക്കമ്പുകള്‍ ഭക്ത്യാദരം കയ്യിലെടുത്തു. കുഞ്ഞിക്കോമകുറുപ്പ് ദ്രോണനായി . പെരുമാള്‍പുരത്തെ ചെറുപ്പക്കാര്‍ കൌരവരായി. ശിഖയ്ക്ക് ഒരു സംശയം ബാക്കിനിന്നു , അവര്‍ ശരിക്കും പാണ്ടാവരല്ലേ ആകേണ്ടത് ? വായിച്ചുപഠിച്ചതും കേട്ടുപഠിച്ചതും നന്മയുടെ , ധര്‍മ്മത്തിന്‍റെ ആളുകള്‍ പാണ്ടാവരാണെന്നാണ് . കൌരവര്‍ അത്രയ്ക്ക് നല്ലവരായി ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല .
ശിഖ തന്‍റെ ബാഗില്‍ നിന്നും ചീര്‍പ്പെടുത്ത് ചിരുതേയിയുടെ മുടി കോതിയൊതുക്കി , ചുവന്ന റിബ്ബണ്‍ കൊണ്ട് കെട്ടി വെച്ചു . മുഖത്തു പൌഡര്‍ തേച്ചു . നെറ്റിയില്‍ ചുവന്ന വലിയ പൊട്ടു കുത്തി. കയ്യിലെ വാല്‍ക്കണ്ണാടിയില്‍ അവരുടെ മുഖം കാണിച്ചുകൊടുത്തു. വല്യമ്മച്ചീ ഇപ്പോഴും ചുന്ദരി തന്യേ . അവള്‍ ഒരു കമന്റ്റ് എറിഞ്ഞുകൊടുത്തു. ചിരുതേയിയുടെ മുഖത്തു വീണ നാണം അവളുടെ കാമറ കണ്ണുകള്‍ ഒപ്പിയെടുത്തു. കയ്യില്‍ കരുതിയ പ്ലാസ്റ്റിക്ക് കൂടില്‍ നിന്നും കസവ് നേര്യതും ചുവന്ന ബ്ലൌസും അവര്‍ക്ക് നേരെ നീട്ടി. പോയി ഉടുത്തുവാ .. ഇത്തിരി നാണത്തോടെ അതുമെടുത്ത് ചിരുതേയി അകമുറിയിലേക്ക് പോയി . ശിഖ മനസ്സില്‍ കൂട്ടി വല്യമ്മച്ചിയെ പതിനഞ്ചു - ഇരുപത് പ്രായത്തിലേക്ക് കൊണ്ടുവരണം. യവ്വനത്തിന്‍റെ ആ പ്രസരിപ്പില്‍ പെരുമാള്‍പുരത്തെ കുറിച്ച് കൂടുതല്‍ അറിയണം ,അവരുടെ ഓര്‍മ്മകളെ മടക്കി കൊണ്ടുവരണം . അല്‍പ്പനേരം കഴിഞ്ഞ് ചിരുതേയി പുറത്തേക്ക് വന്നു. . ശിഖ അവരുടെ കവിളില്‍ ഒരുമ്മ കൊടുത്തു . ഇപ്പൊ കണ്ടാ വല്യമ്മച്ചിയെ ആരെങ്കിലും കൊത്തികൊണ്ടോവ്വല്ലോ , അത്രക്കങ്ങട് സുന്ദരിയായിരിക്കുന്നു. അവളുടെ നമ്പര്‍ ഏറ്റൂന്ന തോന്നണ് , ചിരുതേയി ശിഖയുടെ കവിളില്‍ തിരിച്ച് ചുംബിച്ചു ... ഒന്നല്ല ഒമ്പത് പ്രാവശ്യം , വെറ്റിലപ്പാക്കിന്‍റെയും ഉമിനീരിന്‍റെയും സമ്മിശ്ര ഗന്ധം അവളില്‍ ഒക്കാനമുണ്ടാക്കി . വളരെ പ്രയാസപ്പെട്ടു ശിഖ അത് തടഞ്ഞു നിര്‍ത്തി. വല്യമ്മച്ചിയ്ക്ക് മുഷിച്ചില്‍ വരാതെ നോക്കണം .അതവളുടെ ആവശ്യമാണ് .
പന്ത്രണ്ടോ പതിമ്മൂന്നോ വയസ്സ് , ഒരു ദിവസം ഉച്ചയ്ക്ക് ശങ്കുണ്ണി നായരുടെ കളത്തില്‍ നെല്ല് മെതിയ്ക്കാന്‍ പോയതായിരുന്നു.. ആ കൈക്കരുത്തില്‍ അവള്‍ പിടഞ്ഞുവീണു. അങ്ങിനെ ചിരുതേയിയുടെ ശ്രീകോവിലില്‍ ആദ്യമായി കള്ളന്‍ കയറി , ശങ്കുണ്ണി നായര്‍ നല്ല ശാന്തിക്കാരനായി . ഉച്ചപ്പൂജയില്‍ അവള്‍ തളര്‍ന്നുറങ്ങി. ചുണ്ടുകള്‍ തടിച്ചുവീര്‍ത്തു . മാറില്‍ പല്ലുകള്‍ അടയാളങ്ങള്‍ ബാക്കിയാക്കി . പൂജയില്‍ ചില്ലറ വീഴ്ചകള്‍ ഉണ്ടായെങ്കിലും ശങ്കുണ്ണിയുടെ പരാക്രമത്തില്‍ പറ്റിയ അല്ലറ ചില്ലറ പരിക്കുകള്‍ അവളെ വേദനിപ്പിച്ചില്ല .. നാണത്തോടെ ചിരുതേയി മുഖം കുനിച്ചു .
കളപ്പുരയിലെ ഒറ്റമുറി കെട്ടിടത്തിനു മുന്നില്‍ ഓലചൂട്ടുകള്‍ കേട്ടണഞ്ഞു . പുലരും വരെ മണ്ണെണ്ണ വിളക്ക് തെളിഞ്ഞു. കോന്തുണ്ണി കുറുപ്പിന്‍റെ ചില സുഹൃത്തുക്കള്‍ രാത്രിയുടെ മറവില്‍ വന്നും പോയും കൊണ്ടിരുന്നു. കാര്യങ്ങള്‍ അധികാരിയുടെ ചെവിയിലെത്തി കരംപിരിക്കുകയും കരംപിടിക്കുകയും ചെയ്തുനടന്ന അധികാരി മാനവും കാര്‍ന്നെടുക്കാന്‍ തുടങ്ങി ,,
അധികാരി വിളിപ്പിച്ചു..ശങ്കുണ്ണി നായര്‍ വിളിച്ചു , ചിരുതേയി ശങ്കുണ്ണിയുടെ വീട്ടിന്‍റെ  ഉമ്മറമുറ്റത്ത് ഒച്ചാനിച്ചു നിന്നു . അടിയന്‍ ..? നില്‍പ്പിന്‍റെ  പകപ്പ് കണ്ട് അധികാരി വന്നു കൈപിടിച്ചു . ഇന്ന് പത്തായപ്പുരയല്ല , കിടപ്പുമുറിയിലേക്ക് ചിരുതേയിയെ ശങ്കുണ്ണി പിടിച്ചുവലിച്ചു . വെപ്രാളം കൊണ്ട് പരവശയായ ഈ ചിരുതേയിക്കവര്‍ നെല്ലുവാറ്റിയ റാക്ക്‌ തന്നു . കൊടലുകത്തുന്നത് നിക്കാന്‍ കോഴിയിറച്ചി തന്നു . മാറ് വളര്‍ന്നു വലുതായി . അരക്കെട്ടില്‍ അമര്‍ത്തിയ അധികാരിയുടെ കൈകള്‍ . ഉടുത്തിരുന്ന പോളിസ്റ്റര്‍ കൈലി താനേ അഴിഞ്ഞുവീണു . ശങ്കുണ്ണി കാഴ്ചക്കാരനായി നിന്നതേയുള്ളൂ പൂജയ്ക്കുള്ള തെച്ചിയും തുളസിയും ഒരുക്കി നിസ്സഹായതയോടെ അയാള്‍ കയ്യാളനായി നിന്നു.
മാറില്‍ മലയമര്‍ന്നു . മുലകള്‍ ഉടഞ്ഞില്ലാതാവുന്നത് പോലെ . ചിരുതേയി വിയര്‍ത്തു . അധികാരി വിയര്‍ത്തു . അനന്തരം ചെത്തിയ ചെന്തെങ്ങിന്‍റെ  കരിക്ക് അധികാരിക്ക്‌ കുടിക്കാന്‍ ശങ്കുണ്ണി  കൊടുത്തു . കൈലിയും ബ്ലൌസും പരതിയെടുക്കുന്നതിനിടെ അധികാരി ചെവിക്കു പിടിച്ചു . ശങ്കുണ്ണി  പറഞ്ഞു .. ചിരുതേ .. കോന്തുണ്ണിന്‍റെ   പൊരേല് എപ്പോഴും നെന്‍റെ  ഒരു കണ്ണ് വേണം . അവിടെ ആരൊക്കെയോ കൂട്ടം കൂടുന്നുണ്ടാത്രേ . ഓരോ നാളും നീയത് നോക്കി ഇവിടെ വന്നു പറയണം .. നെനക്ക് വേണ്ടത് എന്താന്നു വെച്ച്വാല്‍ ശങ്കുണ്ണിന്‍റെ  അടുത്തുന്നും വാങ്ങിച്ചോ . എന്നാ നീ ഇപ്പൊ പൊയ്ക്കോ . അധികാരിന്‍റെ മുന്നില്‍ പത്തി ഉയര്‍ത്താന്‍ പറ്റാത്തതിലുള്ള സങ്കടം ശങ്കുണ്ണിക്കുണ്ട് . ഉമ്മറമുറ്റം വരെ അയാള്‍ തന്നെ പിന്തുടര്‍ന്നു . പിന്‍ഭാഗം തോണ്ടിപറഞ്ഞു. ചിരുതേ നീ പോയി വാ പെണ്ണേ .. ആ നോട്ടത്തില്‍ എല്ലാമുണ്ടായിരുന്നു .
ചിരുതേയി ഒറ്റമുറി കൊണ്ഗ്രസ്സാപ്പീസിലെത്തി , തഞ്ചത്തില്‍ കോന്തുണ്ണി കുറുപ്പിന്‍റെ  അടുത്തുകൂടി. നിലം അടിച്ചുതൂത്ത് വൃത്തിയാക്കി , ഒടിഞ്ഞ മരബഞ്ചുകളിലെ പൊടി ഉടുത്തിരുന്ന കൈലികൊണ്ട് തുടച്ചു . അബദ്ധത്താല്‍ എന്നവണ്ണം ചില കൈകാല്‍ കണ്ണ് പ്രയോഗങ്ങള്‍ നടത്തിനോക്കി. ഒറ് വീഴുന്നില്ല . വിവരങ്ങള്‍ ശേഖരിക്കണം , ശങ്കുണ്ണിയുടെ അടുത്തു കൊണ്ടുകൊടുക്കണം . അവള്‍ ബ്ലൌസിന്‍റെ കുടുക്കഴിച്ചു , മാറ് വലുതാക്കി .. ഒറ്റുകാരിയെന്നതിലപ്പുറം ചില ഉദ്ദേശങ്ങള്‍ ഉണ്ടെന്നുതന്നെ കൂട്ടിക്കോ , ഓറെ ഇഷ്ടാ , ആ നെഞ്ചും അതില്‍ പടര്‍ന്ന രോമങ്ങളും ഒരു നേരത്തേക്കെങ്കിലും സ്വന്തമാക്കണമെന്ന് ചിരുതേയി കൊതിച്ചു. കോന്തുണ്ണി വീണില്ല .. കോഴിക്കോട്ടു നിന്നും വന്ന കുറുകിയ ആളുടെ ആംഗ്യങ്ങള്‍ കാട്ടിയുള്ള പ്രസംഗം ചിരുതേയിക്കിഷ്ടായി . കോന്തുണ്ണിയോടുള്ള ഇഷ്ടം ചിരുതയെ കൊണ്ഗ്രസ്സിലെക്കടുപ്പിച്ചു .അധികാരിക്ക്‌ ഉദ്ദേശിച്ച വിവരങ്ങള്‍ ചിരുതയില്‍ കിട്ടിയില്ല . അധികാരിന്‍റെ  മുന്നില്‍ ശങ്കുണ്ണി നിന്നു പരുങ്ങി, അധികാരിയുടെ മുഖം വീര്‍ത്തു.
ശിഖ കര്‍ച്ചീഫെടുത്തു മുഖം തുടച്ചു. കുഞ്ഞിക്കോമകുറുപ്പിനെ കുറിച്ചറിയണം , കേളുസ്രാപ്പിനെ കുറിച്ചറിയണം . പിന്നെ കോഴിക്കോട്ടുനിന്നും വടകരയില്‍ നിന്നും വന്ന നേതാക്കളെ കുറിച്ചറിയണം . കൊണ്ഗ്രസ്സിനെയും പെരുമാള്‍പുരത്തെ കോല്‍ക്കളിയെയും കുറിച്ച് കൂടുതല്‍ അറിയണം .. ചിരുതേയിയുടെ മാംസളമായ വിവരണത്തില്‍ മാത്രം ഒരു നാടിനെ കുറിച്ച് പറയാനാവില്ല. അഞ്ച്
ഒരു ബിന്ദു ... അനേകം ബിന്ദുക്കള്‍ ചേര്‍ന്നതൊരു രേഖയായി .പിന്നെയൊരു ത്രികോണം . ജ്യാമിതികളില്‍ ശിഖയ്ക്കുള്ള താത്പര്യം അവളതൊരു കടലാസ്സില്‍ വരച്ചു . ത്രികോണത്തിലെ കോണുകളും വശങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അവള്‍ ആലോചിച്ചു . പെരുമാള്‍പുരത്തെ ഒരു ത്രികോണമിതിയില്‍ തളച്ചിടാനാവുമോ , അവളുടെ ചിന്തകള്‍ ആ വഴിക്ക് നീങ്ങി . അവള്‍ ഹിപ്പാര്‍ക്കസ്സിനെ ധ്യാനിച്ചു . പെരുമാള്‍ പുരത്തെ പരദൈവങ്ങളെ ധ്യാനിച്ചു ...മണ്മറഞ്ഞു പോയ കുഞ്ഞിപ്പാര്‍വ്വതിയെ , അധികാരിയെ , ശങ്കുണ്ണി നായരെ , കോന്തുണ്ണി കുറുപ്പിനെ , കുഞ്ഞിക്കോമ കുറുപ്പിനെ,അങ്ങിനെ പരശ്ശതം പെരുമാള്‍പുരം വാസികളെ വന്ദിച്ചു .
മൂന്നു ഋജുരേഖാഖണ്ഡങ്ങള്‍ മാത്രം വശങ്ങളായി വരുന്ന ഒരു സംവൃതചിത്രമായി പെരുമാള്‍പുരത്തെ വരച്ചെടുക്കാന്‍ കഴിയില്ല .അതിന് കോണുകളും വശങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ച് കൂടുതല്‍ പഠിക്കണം .വൃത്തത്തിന്‍റെ ആരവും പരിധിയും അറിയണം . ചിരുതേയി അവിടെ ഒരു ബീജീയ സമവാക്യമായി മാറുന്നില്ല . കൂടുതല്‍ അന്വേഷണങ്ങള്‍ കൂടിയേതീരു . നിര്‍വ്വചിക്കപ്പെട്ട ത്രികോണമിതിയുടെ ഫലങ്ങള്‍ വെച്ച് വശങ്ങളും കോണുകളും ബീജീയമായി ബന്ധപ്പെടുത്തണം . ശിഖയുടെ രാത്രിയില്‍ ഹിപ്പാര്‍ക്കസ്സ് നിറഞ്ഞു നിന്നു .
പേരുകേട്ട റിയാലിറ്റി ഷോയില്‍ പാട്ട് പാടുക എന്നത് ജീവിതാഭിലാഷമായി കൊണ്ടു നടക്കുന്ന മെഡിക്കല്‍ റപ്രസെന്‍റെറ്റിവ് മുരളീമനോഹാര്‍ , ന്യു ജനറേഷന്‍ ബാങ്കിലെ ഉധ്യോഗസ്ഥ അപര്‍ണ്ണ ,പേരെടുത്ത ഒരു ജ്വല്ലറിയുടെ ഫ്ലോര്‍ മനജേര്‍ വര്‍ഷ എന്നിവരാണ് ശിഖയുടെ പെരുമാള്‍പുരത്തെ കൂട്ട് . കഥയുടെ വിവിധ ഘട്ടങ്ങള്‍ ശിഖ അവരുമായി പങ്കു വെച്ചു .
അല്‍പ്പമൊന്നു കുണുങ്ങി,തൊണ്ട ശരിയാക്കി മുരളിമനോഹര്‍ പറഞ്ഞു ഷണ്മുഖപ്രിയയില്‍ ഒരു കാച്ചു കാച്ചിയാലോ ? സംഗതികള്‍ ഉണ്ടാകണം ,അപര്‍ണ്ണ കളിയാക്കി .സ്വരസ്ഥായികള്‍ ശരിയാവണം, വര്‍ഷ പറഞ്ഞു. ശിഖ മിണ്ടാതിരുന്നതെയുള്ളൂ . ഷണ്മുഖപ്രീയ സുബ്രമണ്യനു പ്രീയപ്പെട്ട രാഗമാണ് . അവളുടെ മനസ്സ് പെരുമാള്‍പുരത്ത് അലയുകയാണ് .
ഇതിലെ ഗാന്ധാരം ,പഞ്ചമം ,ധൈവതം എന്നി സ്വരങ്ങളെ ആധാരഷഡ്ജമാക്കി ശ്രുതിഭേദം ചെയ്‌താല്‍ ശൂലിനി, ധേനുക ,ചിത്രാംബരി എന്നീ രാഗങ്ങള്‍ ജനിക്കും . ശിഖ ഒന്നുകൂടി മുന്നോട്ടഞ്ഞു മുരളിയുടെ വിരലുകളില്‍ തലോടി അവനെ പ്രോത്സാഹിപ്പിച്ചു .അവളുടെ അഴകാര്‍ന്ന കണ്ണുകളിലേക്ക് നോക്കി മുരളി തുടര്‍ന്നു .ജണ്‍ധസ്വരപ്രയോഗങ്ങളും ഗഗരിരിസസനിനി - ഷഡ്ജവര്‍ജ്യ പ്രയോഗങ്ങളും നിരി ഗിരി നിരി നിധ - പ്രത്യാഹതഗമകങ്ങളും രാഗത്തിന്‍റെ ഭംഗി വര്‍ധിപ്പിക്കുന്നു. ശിഖയുടെ കണ്ണുകള്‍ മുരളിയുടെ മുഖത്തു തറച്ചു നിന്നു . അവന്‍റെ വായില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന സംഗീതത്തിനായി അവള്‍ കാതുകള്‍ കൂര്‍പ്പിച്ചു .
"ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കില്‍ ..." അമ്പത്തിയാറാമത്തെ മേളരാഗമായ ഷണ്മുഖപ്രിയയില്‍ അവന്‍ പാടി തീര്‍ത്തപ്പോള്‍ ശിഖയുടെ മുന്നില്‍ മുരളി മാത്രമായി. അവള്‍ തെരുതെരെ അവന്‍റെ നെറ്റിയില്‍ , കവിളുകളില്‍ ഉമ്മ വെച്ചു .അപര്‍ണ്ണയും വര്‍ഷയും സ്തംഭിച്ചിരുന്നു .
വര്‍ഷ സല്‍വാറിന്‍റെ ഷാളെടുത്ത് മുരളിയുടെ കഴുത്തിലണിയിച്ചു . അപര്‍ണ്ണ തന്‍റെ ചുവന്ന ബിന്ദി അവന്‍റെ നെറ്റിയില്‍ ഒട്ടിച്ചു. കൈവിരലുകള്‍ ചേര്‍ത്തുപിടിച്ച് മുരളി ഓടക്കുഴലൂതി . അപര്‍ണ്ണയും ശിഖയും വര്‍ഷയും കൈകള്‍ കോര്‍ത്തുപിടിച്ച് അവനു ചുറ്റും വട്ടത്തില്‍ താളം ചവുട്ടി .അവന്‍ ഉണ്ണികൃഷ്‌ണനായി , അവര്‍ ഗോപികമാരും .
ആറ്
ദേശീയ സ്വാതന്ത്ര സമരം കൊടുമ്പിരി കൊള്ളുകയാണ് . യുവാക്കളും വിദ്യാര്‍ത്ഥികളും ഗാന്ധിജിക്ക് പിന്നില്‍ അണിനിരന്നു , സ്വാഭാവിക പ്രതികരണങ്ങള്‍ പെരുമാള്‍പുരത്തും ഉണ്ടായി . കോന്തുണ്ണികുറുപ്പിന്‍റെ ഒറ്റമുറി കെട്ടിടം സജീവമായി. അബ്ദുള്ള മാഷ്‌ അവിടേക്ക് വീണ്ടും വീണ്ടും വന്നു . ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക .. അതില്‍ കുറഞ്ഞ ഒന്നിനും ആ ചെറുപ്പക്കാര്‍ തയ്യാറായിരുന്നില്ല . അധികാരിയുടെ കുറുക്കന്‍ കണ്ണുകള്‍ പരാജയപ്പെട്ടു . പാതിരാനേരങ്ങളില്‍ പുറത്ത് അടുപ്പ് കൂട്ടി ചിരുതേയി വെല്ലക്കാപ്പിയും കപ്പ പുഴുങ്ങിയതും കോണ്ഗ്രസ്സാപ്പിസിലെത്തിച്ചു കൊടുത്തു . നാടന്‍ ശീലുകളില്‍ അവരുടെ പാട്ടുകള്‍ അവള്‍ക്കറിയാവുന്ന രീതിയില്‍ പാടി രസിപ്പിച്ചു .
അബ്ദുള്ള മാഷുടെ കണ്ണുകളില്‍ തീപ്പാറി . കടുത്ത തീരുമാനങ്ങള്‍ വേണം. സാമ്രാജ്വത്വം തുലയട്ടെ ..! കൂടി നിന്നവര്‍ ഉച്ചത്തില്‍ ഏറ്റു വിളിച്ചൂ . ഒന്നും മനസ്സിലായില്ലെങ്കിലും ചിരുതേയിയും അതുതന്നെ വിളിച്ചു . പോലീസ്സ് സ്റ്റേഷനിലെ ഫ്ലാഗ് പോസ്റ്റില്‍ കയറി യുനിയന്‍ ജാക്ക് വലിച്ചു താഴെയിടണം , മൂവര്‍ണ്ണ കൊടി പറത്തണം . ആരാ പറ്റ്യാള് അബ്ദുള്ള മാഷ്‌ ആര്‍ത്തു . കുഞ്ഞിക്കണ്ണനും കേളുവും കുഞ്ഞമ്പുവും ഏകസ്വരത്തില്‍ പറഞ്ഞു .. ഞങ്ങളത് ചെയ്യും ...
പൂവന്‍കോഴികള്‍ കൂവിയില്ല , കൂരാക്കൂരിരുട്ട് . പെരുമാള്‍പുരം അങ്ങാടിയെത്തുന്നതിനു മുമ്പേ കുഞ്ഞമ്പു തന്‍റെ കയ്യിലുള്ള ഓലചൂട്ട് മുന്നില്‍കണ്ട മൈല്‍കുറ്റിയില്‍ ഉരച്ചു കെടുത്തി . അങ്ങാടിയില്‍ നിന്നും അര ഫര്‍ലോങ്ങുകൂടി പോകണം പോലീസ്സ് സ്റ്റേഷനിലെത്താന്‍ . കൈലി മുറുക്കിയുടുത്ത് അവര്‍ വേഗത്തില്‍ നടന്നു. കുഞ്ഞിക്കണ്ണന്‍ പോസ്റ്റില്‍ കയറണം മറ്റു രണ്ടുപേര്‍ കാവലിനായി കുറച്ചു മാറി നില്‍ക്കുക .. സെന്ട്രി അറിഞ്ഞാല്‍ അവന്‍റെ ശ്രദ്ധ മാറ്റുക ,ആ ദൌത്യം കേളു ഏറ്റെടുത്തു. ദേഹമാസകലം കരി പുരട്ടിയിരുന്നു. ഇരുട്ടാണെങ്കിലും പിടിക്കപ്പെടാതെ പോകണമല്ലോ .
നേരിയ മകരത്തണുപ്പ് പാറാവുകാരനെ ഉറക്കത്തിലേക്ക് കൊണ്ടുപോയി . കുഞ്ഞിക്കണ്ണന്‍ ഫളാഗ്പോസ്റ്റില്‍ കയറി . മറ്റു രണ്ടുപേരും കാവല്‍ നിന്നു . യുനിയന്‍ ജാക്ക് അവന്‍ കൈവെള്ളയിലിട്ടു ഞെരിച്ചു . വെറുപ്പ്‌ തലയോട്ടില്‍ കയറി . മനസ്സില്‍ മൂന്നു പ്രാവശ്യം ഭാരത്‌ മാതാ കീ ജയ് വിളിച്ചു . അരയില്‍ തിരുകിയ മൂവര്‍ണ്ണകൊടി ഉയര്‍ത്തി കെട്ടി .മൂന്നുപേരും പാടിപ്പുഴ ലക് ഷ്യമാക്കി നടന്നു. പുഴവക്കത്തെ തെങ്ങില്‍ നിന്നും കരിക്കുകള്‍ ചെത്തികുടിച്ചു . ഒഴുകുന്ന പാടിപ്പുഴയില്‍ യുനിയന്‍ജാക്ക് മീനുകള്‍ കൊത്തിപ്പറിച്ചു. അങ്ങിനെ അവരും സാമ്രാജ്വത്വ വിരുദ്ധവികാരം പ്രകടിപ്പിച്ചു. ക്യിറ്റ് ഇന്ത്യ .. സാമ്രാജ്വത്വം തുലയട്ടെ അവര്‍ മൂവരും ചേര്‍ന്ന് വിളിച്ചു. കൈപ്പാടുകളില്‍ നിലയുറപ്പിച്ച കാലന്കോഴികള്‍ അതേറ്റു വിളിച്ചു.
നേരം പുലര്‍ന്നു . പതിവിലേറെചുവന്ന സൂര്യന്‍ കിഴക്കുദിച്ചു . പോലീസ് സ്റ്റേഷനില്‍ മൂവര്‍ണ്ണക്കൊടി പാറുന്നു . ചായക്കടയില്‍ പണിക്കു പോയ കമ്മാരന്‍ അത് കണ്ടു . മറ്റുള്ളോരോട് പറഞ്ഞു . വാര്‍ത്ത നാട്ടില്‍ പരന്നു . അധികാരി കിടക്കപ്പായില്‍ മൂത്രമൊഴിച്ചു . ശങ്കുണ്ണി നായരുടെ ചങ്ക് പൊട്ടി . തൊപ്പിയും നിക്കറുമിട്ട ബ്രിട്ടീഷ് കാവല്‍ നായ്ക്കള്‍ നാടുനിരങ്ങി . കണ്ണില്‍ കണ്ടതെല്ലാം വെട്ടിയിട്ടു , കയ്യില്‍കിട്ടിയവനെ തല്ലിയുടച്ചു . അന്യനാട്ടില്‍ നിന്നും വലിയ കാക്കിക്കാര്‍ വന്നു . അവര്‍ അവരുടെതായ പുതിയമുറകള്‍ പരീക്ഷിച്ചു .
ഒറ്റമുറി കെട്ടിടം തീയിട്ടു. വെട്ടിയിട്ട കുലച്ച നേന്ത്ര വാഴകള്‍ കൌരവ പടപോലെ സങ്കടം കരഞ്ഞു തീര്‍ത്തു . കൊണ്ഗ്രസ്സുകാര്‍ ഒളിവില്‍ പോയി . പെണ്ണുങ്ങള്‍ ദിനകൃത്യങ്ങള്‍ക്കു പോലും പുറത്തു പോകാനാകാതെ കാര്യങ്ങള്‍ അടുക്കളകോലായില്‍ സാധിച്ചു . പഴുത്ത ചക്കയും മാങ്ങയും കൊത്തി തിന്നാന്‍ വരുന്ന അണ്ണാന്മാരുടെ വരവ് നിലച്ചു . കോന്തുണ്ണി കുറുപ്പിനെ ചിരുതേയി ഒളിപ്പിച്ചു. അബ്ദുള്ള മാഷ്‌ പാടിപ്പുഴ കടന്നു. കുഞ്ഞിക്കണ്ണനും കേളുവും കുഞ്ഞമ്പുവും എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. അധികാരി കരം പിരിവു നിര്‍ത്തി പെണ്ണുങ്ങളുടെ മാനം പറിച്ചെടുത്തു . ശങ്കുണ്ണി നായര്‍ വീണ്ടും നല്ല കയ്യാളനായി ..
ഏഴ്
സുബ്രമണ്യവിലാസം ഹോട്ടലിലെ മസാലദോശ പെരുമാള്‍പുരത്തിന്‍റെ പെരുമകളില്‍ ബാക്കിവെച്ച ഒന്നാണ് . മസാലകളുടെ ചേരുവയും നെയ്യും ചേര്‍ന്ന് ആവിപാറുന്ന മണം . വെയിറ്റര്‍ ക്ലാവുപിടിച്ച ഓട്ടു ടംബ്ലറില്‍ ചൂട് വെള്ളം കൊണ്ടുവന്ന് മുന്നില്‍ വെച്ചു . അപര്‍ണ്ണ നാല് മസാലദോശയ്ക്ക് ഓര്‍ഡര്‍ കൊടുത്തു . ശിഖാ കഥയെങ്ങിനെ മുന്നോട്ടു കൊണ്ടുപോകാനാണ്‌ തന്‍റെ ഉദ്ദേശം ? വര്‍ഷ ചോദിച്ചു. മുരളി വെറുതെ ഇരുന്നതെയുള്ളൂ . പെരുമാള്‍പുരത്തെ നാല് തലമുറ .. അതാണ്‌ ലക്ഷ്യമിടുന്നത് ശിഖ മറുപടി കൊടുത്തു . ഏഴു ദശവത്സരങ്ങള്‍ രസച്ചരട് മുറിയാതെ ഒരു നൂലില്‍ കോര്‍ക്കുക .
അപര്‍ണ്ണ ചാനല്‍ അവതാരികയെ പോലെ കാല്‍പാദത്തില്‍ മറ്റേ കാല്‍കയറ്റി വെച്ച് ,ഒന്ന് കുണുങ്ങി മുരളിയുടെ താടിയില്‍ തട്ടി . മലയാളം കലര്‍ന്ന ഇംഗ്ലീഷില്‍ മൊഴിഞ്ഞു 'വാം അപ്പ് ' ഒന്ന് ഉഷാറാവഡോ ? അതിനു ഉഷാറാവണമെങ്കില്‍ അപര്‍ണ്ണ ആയമ്മയെപ്പോലെ മിനി സ്കര്‍ട്ടോ , ഫ്രോക്കോ അല്ലല്ലോ ഇട്ടിരിക്കുന്നത് .. വര്‍ഷയുടെ കമന്റു വന്നു .
ബാര്‍ബര്‍ വേലായുധന്‍റെ  പീടികയില്‍ മുടിമുറിക്കാന്‍ വന്ന അസ്സൈനാര്‍ ഹാജിയാണ് പറഞ്ഞത് .. പെരുമാള്‍പുരത്തെ ആരൊക്കെയോ പോലീസ്സ് പിടിച്ചു കൊണ്ടുപോയിട്ടുണ്ടാത്രേ , കൊയമ്പത്തൂരോ മറ്റോ ജയിലില്‍ അവരുടെ നാഭിയില്‍ പൊന്നീച്ച പാറിക്കുന്നുവെന്നും പറഞ്ഞുകേട്ടു . നേരമിരുട്ടിയ നേരത്ത് രണ്ടു പോലീസ്സുകാര്‍ ചിരുതേയിയെ തേടി അവളുടെ കുടിയിലെത്തി. കോന്തുണ്ണി എവിടെടീ , താനെവിടെയോളിപ്പിച്ചാലും തങ്ങളവനെ പൊക്കും , കലിപൂണ്ട പോലീസ്സുകാരന്‍ അവളുടെ മടിക്കുത്തില്‍ അമര്‍ത്തിപ്പിടിച്ചു . ഉലഞ്ഞുപോയ തന്‍റെ  കൈലിമുണ്ട് എടുക്കാന്‍ അവള്‍ ശ്രമിച്ചു . പോലിസ്സുകാരന്‍റെ കൈക്കരുത്തില്‍ അവളുടെ അരക്കെട്ട് ഉടഞ്ഞു. ഉള്ളില്‍ പരദേവത കനിഞ്ഞു. അടുപ്പില്‍ പുകയുന്ന തീക്കൊള്ളി എടുത്തുകൊണ്ടവള്‍ ആ പോലീസ്സുകാരന് ലിംഗഹോമം നടത്തി. ആവിയായി പോകുന്ന പച്ചമാംസത്തിന്‍റെ മണം ആസ്വദിച്ചു. നല്ല നാടന്‍ പോര്‍ണോവില്‍ നാല് പച്ചത്തെറി കാച്ചി . കുടിച്ചിരുന്ന മുലപ്പാല് ഓര്‍ത്ത്‌ കൂടെവന്ന പോലീസ്സുകാരന്‍ ഓക്കാനിച്ചു .
ചെളിയും കയറും കൊണ്ടുകെട്ടിയ ബണ്ട് പൊളിച്ചു ശങ്കുണ്ണി നായരുടെ നെല്‍പ്പാടത്ത് ഓരുവെള്ളം കേറ്റി പെരുമാള്‍ പുരത്തെ അടിയാന്മാര്‍ പ്രതിഷേധിച്ചു . വിളഞ്ഞുനില്‍ക്കുന്ന പാടത്ത് കതിര്‍മണികള്‍ ഉതിര്‍ന്നു വീണു . ജാനു സമരത്തിന്‍റെ നേതാവായി . അധികാരിയെ ചിരുതേയി തഞ്ചത്തില്‍ അവളുടെ കുടിയിലേക്ക് വരുത്തി. പെരുമാള്‍ പുരത്തെ മറ്റു പെണ്ണുങ്ങള്‍ കത്തിച്ച ഓലചൂട്ടുകള്‍ ഉയര്‍ത്തികാട്ടി. ചിരുതേയി അധികാരിയുടെ ഉടുമുണ്ടഴിച്ചു... പിറന്നപടി നിര്‍ത്തി. നാട്ടുപെണ്ണുങ്ങള്‍ സന്തോഷത്തോടെ കുരവയിട്ടു. അവര്‍ ചുറ്റും നിന്ന് താളത്തില്‍ നൃത്തം ചവുട്ടി ...
കോഴിക്കോട്ടു നിന്നും കെ.കേളപ്പന്‍ പെരുമാള്‍പുരത്തു വന്നു ക്യാമ്പ് ചെയ്തു. അങ്ങാടിമൈതാനത്ത് പണ്ഡിറ്റ്‌ നെഹ്രു പ്രസംഗിച്ചു . നാടും നാട്ടാരും ആവേശത്തിലായി. അഞ്ചാംപത്തികള്‍ സ്വയംതീര്‍ത്ത മാളങ്ങളില്‍ ഒളിച്ചു. കോന്തുണ്ണി കുറുപ്പ് മധുരയില്‍ നിന്നും ഇരുപത് ചര്‍ക്കകള്‍ കൊണ്ട് വന്നു. ചിരുതേയിയും ജാനുവും തങ്ങളുടെ പോളിസ്റ്റര്‍ കൈലികള്‍ ഉപേക്ഷിച്ചു . വാസുദേവ കാമത്ത് തന്‍റെ പീടികയിലെ തുണിത്തരങ്ങള്‍ നടുറോഡില്‍ കത്തിച്ചു. മാരാര്‍മാഷ്‌ ഏകാദ്ധ്യാപക ഹിന്ദി വിദ്യാപീഠം തുറന്നു .അങ്ങിനെ പെരുമാള്‍പുരത്ത് ഹിന്ദിക്കും ഖാദിക്കും പ്രചാരം വന്നു .
ചര്‍ക്കകള്‍ തിരിഞ്ഞു ,അടുക്കളയിലും അകക്കോലായിലും നൂല്‍ നൂല്‍പ്പിന്‍റെ മര്‍മ്മരശബ്ദങ്ങള്‍ അവരുടെ കുടുംബ ജീവിതത്തില്‍ ശാന്തതയുണ്ടാക്കി . നാടെങ്ങും പരുത്തിചെടികള്‍ സമൃദ്ധമായി വളര്‍ന്നു . പടിഞ്ഞാറ് പാടിപ്പുഴയെ തഴുകി വന്ന കാറ്റ് പെരുമാള്‍ പുരത്തിന്‍റെ പട്ടിണിയെ ഇല്ലാതാക്കി . കേളുവാശാരി കോന്തുണ്ണി കുറുപ്പ് മധുരയില്‍ നിന്നും കൊണ്ടുവന്ന ചര്‍ക്കയെ നോക്കി കൂടുതല്‍ ചര്‍ക്കകള്‍ ഉണ്ടാക്കി , ആഞ്ഞിലിയും പ്ലാവും കേളുവാശാരിക്ക് വഴങ്ങി കൊടുത്തു എന്നതാണ് നേര് .  
കുഞ്ഞാപ്പുവിന്‍റെ  കള്ളുഷോപ്പില്‍ പരുത്തി വസ്ത്രങ്ങള്‍ നെയ്തെടുക്കാനുള്ള തറികള്‍ നിരന്നു .ജീവിതത്തിനു പുതിയ ലക് ഷ്യബോധമുണ്ടായി . ദേശീയ നവോത്ഥാനത്തില്‍ പെരുമാള്‍ പുരത്തിന്‍റെ പേരും എഴുതി ചേര്‍ക്കപ്പെട്ടു. വഴിയോരത്തെ മരക്കൊമ്പുകളില്‍ കോണ്ഗ്രസ്സിന്‍റെ പതാക പാറിക്കളിച്ചു . ഉടുവഴികളില്‍ വള്ളത്തോളിന്‍റെയും പൊതുവാളിന്‍റെയും വരികള്‍ ചെറുപ്പക്കാര്‍ ഈണത്തില്‍ പാടി നടന്നു . എല്ലാറ്റിനും കോന്തുണ്ണി കുറുപ്പും സഹായികളും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു .
ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തിയേഴ് ആഗസ്റ്റ്‌ 15 , രാവിലെ സൂര്യനുണര്‍ന്നത് പുതിയ ആവേശത്തോടെയാണ് .കിളികള്‍ അതിരാവിലെ എഴുന്നേറ്റു . പൂവന്‍കോഴികള്‍ നേരത്തെ കൂവി. ഭാരതത്തിലെ മറ്റെല്ലായിടത്തും എന്നപോലെ പെരുമാള്‍പുരത്തും ആഘോഷങ്ങള്‍ തുടങ്ങി . പെരുമാള്‍പുരംഅങ്ങാടി തിരിയോലകള്‍കൊണ്ടും പൂക്കള്‍കൊണ്ടും അലങ്കരിച്ചു . ഖാദര്‍ ധരിച്ച പെരുമാള്‍പുരത്തുകാരെകൊണ്ട് അങ്ങാടി മൈതാനം നിറഞ്ഞു . കോന്തുണ്ണി കുറുപ്പും കുഞ്ഞിക്കണ്ണനും കേളുവും കുഞ്ഞമ്പുവും ഓടിയോടി കാര്യങ്ങള്‍ നടത്തി. അവര്‍ക്ക് പിന്നില്‍ ചിരുതേയിയും ജാനുവും മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊടുത്തു . മഹാത്മാ ഗന്ധീക്കീ ജയ്‌ ... ഭാരത്‌ മാതാക്കീ ജയ്‌ ...പെരുമാള്‍പുരത്തെ ഓരോ മണല്‍ത്തരിയും അതേറ്റുവിളിച്ചു . ആയിരം കതിനകള്‍ പൊട്ടി . വലിയവട്ടിളത്തില്‍ ശര്‍ക്കരപ്പായസം തിളച്ചുമറിഞ്ഞു .വലിയ വലിയ നേതാക്കന്മാര്‍ അങ്ങാടി മൈതാനത്ത് പ്രസംഗിച്ചു . ആരവങ്ങള്‍ക്കും വലിയവലിയ ആഘോഷങ്ങള്‍ക്കും ശേഷം ഏറെ വൈകിയാണ് അന്ന് പെരുമാള്‍പുരത്ത് സൂര്യന്‍ അസ്തമിച്ചത് .
ഷണ്‍മുഖവിലാസം ക്ലബ്ബ് പെരുമാള്‍പുരം ദേശീയ കലാസമിതിയായായി പുനര്‍നാമകരണം ചെയ്യപ്പെട്ടു . അതിനോടടുത്ത്‌ പുതുതായി ഉണ്ടാക്കിയ ഓലഷെഡ്‌ ദേശീയ വായനശാലയും . കോന്തുണ്ണി കുറുപ്പ് പ്രസിഡന്റും കുഞ്ഞമ്പു സെക്രട്ടറിയുമായി . നാടകങ്ങങ്ങളും കൊല്‍ക്കളിയുമായി ക്ലബ്ബ് പ്രവര്‍ത്തനം മുന്നോട്ടുപോയി . പെരുമാള്‍പുരത്തെ ചെറുപ്പക്കാരും ചെറുപ്പക്കാരികളും വൈകുന്നെരമാകാന്‍ കാത്തിരുന്നു. ഖാദിയൊഴിച്ചുള്ള വസ്ത്രങ്ങള്‍ പെരുമാള്‍പുരത്തിന് അന്യമായി . ആയിടക്ക്‌ കോന്തുണ്ണി കുറുപ്പിന് ഉണ്ടായ ചില ബന്ധങ്ങള്‍ പെരുമാള്‍പുരത്തും കോണ്ഗ്രസ് സോഷ്യലിസം ഉണ്ടാക്കി. കോണ്ഗ്രസ്സിന്‍റെ തെറ്റായ പോക്കിനെതിരെ ഒരു തിരുത്തല്‍ശക്തിയായി അവര്‍ നിലകൊണ്ടു .
ഇ .എം. എസ് . അങ്ങാടി മൈതാനത്ത് പ്രസംഗിച്ചു . പുതിയ ചിന്താധാരകള്‍ പരീക്ഷണ നാടകങ്ങളായി ദേശീയ കലാസമിതി അവതരിപ്പിച്ചു. പെരുമാള്‍പുരത്തിന്‍റെ മനസ്സില്‍ ചില ആശങ്കള്‍ പിറന്നു . കൊന്തുണ്ണിയും കുഞ്ഞമ്പുവും കോണ്ഗ്രസ് സോഷ്യലിസ്റ്റായപ്പോള്‍ കേളുവും കോമക്കുറുപ്പും മറ്റും കൊണ്ഗ്രസ്സായി തന്നെ തുടര്‍ന്നു . രണ്ടുകൂട്ടരെയും വെറുപ്പിക്കാതെ ചിരുതേയിയും ജാനുവും നിന്നു . ഈ ചര്‍ച്ചകളില്‍ അവരുടെ മനസ്സ് നൊന്തു . കോല്‍ക്കളി ഗ്രൂപ്പ് കൊണ്ഗ്രസ്സിനെ പിന്തുണച്ചു . ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടെങ്കിലും അവരുടെ പ്രേതങ്ങള്‍ ഭാരതത്തിന്‍റെ തെരുവുകളില്‍ അവശേഷിക്കുന്നുവെന്നും , കോണ്ഗ്രസ് പുതിയ ദല്ലാള വര്‍ഗ്ഗമായി അധ:പതിച്ചുവെന്നും കൊന്തുണ്ണിയും കൂട്ടരും പ്രചരിപ്പിച്ചു. രാത്രികാലങ്ങളില്‍ അവര്‍ വെവ്വേറെ യോഗങ്ങള്‍ ചേരുകയും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്തു .
ശിഖ പറഞ്ഞു ..., അപര്‍ണ്ണയ്ക്കും വര്‍ഷയ്ക്കും താല്‍പ്പര്യം കൂടി . എന്നിട്ട് ..? ബാക്കി കൂടി പറയെടോ ,അവര്‍ തിരക്ക് കൂട്ടി . ഏതോ സ്വപ്നലോകത്ത് മുരളിയും ഞെട്ടിയുണര്‍ന്നു. അവള്‍ പറഞ്ഞു , നമുക്ക് പാടിപ്പുഴയുടെ തീരത്തേക്ക് പോകാം . ഈ സായാഹ്നം അസ്തമയസൂര്യനുമായി നമ്മള്‍ അവിടെ പങ്കിടുന്നു .. എന്തേ , സമ്മതമാണോ ? മൂവരും ശിഖയുടെ ചോദ്യത്തിന് തലകുലുക്കി.
തെളിഞ്ഞ നീര് ഒഴുക്കുന്ന പുഴയ്ക്ക് എന്തെങ്കിലും പറയാനുണ്ടാകും . ചുള്ളികള്‍ വകഞ്ഞു മാറ്റി ഒരു ഒഴിഞ്ഞ സ്ഥലത്ത് അവരിരുന്നു. വട്ട്യന്‍ രാമന്‍റെ പിന്മുറക്കാരനാരോ മറുകരയില്‍ നിന്നും നീട്ടിക്കൂവി ..ഓഹേയ്‌. അപര്‍ണ്ണ അല്പംകൂടി മിടുക്ക് കാണിച്ച് ഒരു തിരിച്ചുകൂവല്‍ കൊടുത്തു . ചെത്തിയ ചെന്തെങ്ങിന്‍ കരിക്കുകളും അഞ്ചാറു കുപ്പി അന്തിക്കള്ളൂമായി അയാള്‍ പുഴ നീന്തി. ചെത്തിയ കരിക്കുകളില്‍ അയാളത് മിക്സ് ചെയ്തു. പുതിയ കൊമ്പിനേഷന്‍ ഓര്‍ത്ത്‌ വര്‍ഷയുടെ നാക്കില്‍ വെള്ളമൂറി. അപര്‍ണ്ണ അയാളുടെ കയ്യില്‍ നിന്നും അത് എത്തിപ്പിടിച്ചു .അയാളെ നടുക്കിരുത്തി അവര്‍ ചുറ്റുമിരുന്നു . കരിക്കുകള്‍ കാലിയായി .. നാടന്‍ ശീലില്‍ അയാള്‍ പാടി. അവര്‍ അത് ഏറ്റുപാടി...
കലശം തൊണ്ടച്ചന്‍ ദൈവത്തിന്നും വേണം
കലശം മുത്തപ്പന്‍ ദൈവത്തിനും വേണം
കലശം പൊട്ടന്‍ ദൈവത്തിനും വേണം
കലശം നാടും പൊലിക നഗരം പൊലിക
കള്ളും പൊലിക കലശം പൊലിക -
ദൈവത്തിനും വേണം .........
ശിഖ തഞ്ചത്തില്‍ അയാളുടെ പേര് ചോദിച്ചു . കരുണന്‍ എന്നാണത്രേ പേര് . അപര്‍ണ്ണ അവളുടെ ഷാള് കരുണന്‍റെ  കഴുത്തിലേക്കെറിഞ്ഞു . ഒരു തുമ്പ് അപര്‍ണ്ണയും മറ്റേ തുമ്പ് വര്‍ഷയും പിടിച്ച് റോക്ക് ചെയ്തു . മുരളി ശീലുകളുടെ താളബോധത്തെ കുറിച്ച് വാചാലനായി. ശിഖ അടുത്ത കരിക്കിന് വേണ്ടി തിരച്ചില്‍ നടത്തി .

എട്ട്

കതകിനുള്ള മുട്ട് കേട്ട് ശിഖ ഉച്ചയുറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു . ഊണ് കഴിച്ചാല്‍ ഒരു ചെറിയ മയക്കം അവള്‍ക്കു പതിവുള്ളതാണ്. ആരാണ് ഈ നേരത്ത് ? തെല്ലൊരു വിമ്മിഷ്ടത്തോടെ അവള്‍ കതകു തുറന്നു .
അറുപതോടടുത്തു പ്രായമുള്ള ഒരാള്‍ സമ്മതം ചോദിക്കാതെ തന്നെ അകത്തേക്ക് കയറി . തന്‍റെ കാലന്‍ കുട മുറിയുടെ മൂലയില്‍ ചാരിവെച്ച് മുന്നിലെ കസേര വലിച്ച് അതിലമര്‍ന്നിരുന്നു .വേഷ്ടി കൊണ്ട് മുഖം തുടച്ചു .തലയില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ തുടച്ചു. ഞാന്‍ ശശാങ്കന്‍ നായര്‍ .. പുതിയേടത്ത് കിഴക്കേ വീട്ടില്‍ ശശാങ്കന്‍ നായരെന്ന പി.കെ .ശശാങ്കന്‍ നായര്‍ ..മുഖവുര കൂടാതെ അയാള്‍ തുറന്നടിച്ചു . ശിഖക്കൊന്നും മനസ്സിലായില്ല . ഉച്ചമയക്കം നഷ്ടപ്പെട്ട കെറുവ് അവളുടെ മുഖത്തു കാണാം. തന്നോട് ഇതെല്ലാം പറയാന്‍ ഇയാള്‍ ആരാണ് ?എന്താണ് ഈ വരവിന്‍റെ ഉദ്ദേശം ? ഒരെത്തും പിടിയും കിട്ടുന്നില്ല . ഓര്‍മ്മ ബാക്കിവെച്ച മുഖങ്ങളിലൊന്നും ഇയാളുടെ മുഖം മനസ്സില്‍ തെളിഞ്ഞില്ല .
വല്ലാത്ത ചൂട് .. സംഭാരം ഉണ്ടെങ്കില്‍ എടുത്തു കൊണ്ടു വാ. അയാളുടെ ആജ്ഞകള്‍ക്ക് മുന്നില്‍ ശിഖ നിന്ന് പതറി. കാണില്ലായിരിക്കും ല്ലേ ? എങ്കില്‍ പോയി ഒരു ചായ ഉണ്ടാക്കി കൊണ്ടുവാ .. അല്‍പ്പം അമര്‍ഷത്തോടെ അവള്‍ അടുക്കളയിലേക്കു നീങ്ങി . അയാളുടെ നേര്‍ക്ക്‌ നീട്ടിയ ചായ ഒറ്റയിറക്കിന് അകത്താക്കി കൊണ്ടു ഗ്ലാസ്‌ ടീപ്പോയിയുടെ മുകളില്‍ വെച്ചു . അയാളുടെ മുഖത്തു നിഴലിച്ച ഗൌരവം ചെറിയ ഭയപ്പാടുകള്‍ അവളില്‍ ഉണ്ടാക്കി . വല്ലാത്ത ഒരു തീക്ഷ്ണത ആ കണ്ണുകള്‍ക്കുണ്ടായിരുന്നു . തീ പാറുന്ന നോട്ടത്തില്‍ അവളൊന്ന് ചുളിഞ്ഞു . അനുസരണയുള്ള ആട്ടിന്‍കുട്ടിയെ പോലെ ശിഖയുടെ കാതുകള്‍ അയാളുടെ വാക്കുകള്‍ക്കായി കാത്തു നിന്നു . ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാതെ ചത്ത കണ്ണുകള്‍ അയാളെ തന്നെ നോക്കി. തന്‍റെ തുണിസഞ്ചിയില്‍ നിന്നും നാലഞ്ചു പഴയ പത്രങ്ങള്‍ എടുത്തു അയാള്‍ അവളുടെ മുന്നിലേക്ക്‌ വലിച്ചെറിഞ്ഞു .
ശുംഭ .. ഒന്നും അറിയാത്തവളെ പോലെ മൃഷ്ടാഹ്നം ഭക്ഷണോം കഴിച്ചു കിടന്നുറങ്ങുകയായിരുന്നു അല്ലേ ? ആ മുഖത്തു നിന്നും അവള്‍ വായിച്ചെടുത്തത് അതായിരുന്നു . നിലത്തു വീണുകിടക്കുന്ന പത്രങ്ങള്‍ എടുക്കുവാന്‍ ഭയം അനുവദിച്ചില്ല. എന്ത് ചെയ്യണമെന്നറിയാതെ ശിഖ മിഴിച്ചു നിന്നു. അയാളുടെ വാക്കുകളിലെ പരിഹാസം , കണ്ണുകളിലെ തീപാറുന്ന നോട്ടം .. അതവളെ പരിഭ്രാന്തയാക്കി . കോടതി മുറിയില്‍ വിധി കാത്തുനിക്കുന്ന പ്രതിയുടെ മുഖത്തു കാണുന്ന അതേ ദൈന്യത അവളുടെ കണ്ണുകളില്‍ , അയാളുടെ ദയാവായ്പിനായി നോക്കി മൌനമായി അവള്‍ നിന്നു . ശിഖയുടെ കയ്യിലെ ഒരു മാപിനിക്കും അയാളുടെ ഉള്ളിലെ താപത്തെ അളക്കാന്‍ ആയില്ല . കലങ്ങിയ കണ്ണുകളിലെ രോഷം അഗ്നിയായി ,ശരീരത്തിന്റെ വിയര്‍പ്പായി പിന്നീടത്‌ ആവിയി മുറിക്കുള്ളിലെ വായുവില്‍ അലിഞ്ഞില്ലാതായി .
പത്തു മിനുട്ടില്‍ കൂടുതലുള്ള ആ പ്രകടനത്തില്‍ അയാള്‍ തളര്‍ന്നു കാണണം . കസേരയിലേക്ക് ചാഞ്ഞമര്‍ന്നു , തന്റെ വേഷ്ടി വീശി അയാള്‍ വിയര്‍പ്പകറ്റി . ഉള്ളില്‍ പതഞ്ഞ സഹതാപം ഒരു ചായയാക്കി ശിഖ വീണ്ടും അയാള്‍ക്ക്‌ കൊടുത്തു രണ്ടു പൂവന്‍ പഴവും . ആഹരിക്കുന്നതിലെ ആര്‍ത്തി കണ്ടപ്പോള്‍ ,വിശപ്പ്‌ അയാളെ തിന്നിരുന്നു എന്നവള്‍ക്ക് തോന്നി.
ശശാങ്കന്‍ ചേട്ടന് വിശ്രമിക്കണോ , ഉള്ളിലെ ഭയം കനം കുറഞ്ഞ വാക്കുകളായി പുറത്തേക്ക് വന്നു . ഏതോ പ്രശ്നം അയാളെ അലട്ടുന്നുണ്ടായിരിക്കണം , അതിന്‍റെ ഉഷ്ണപ്രവാഹം പുറത്തേക്ക് വമിക്കാനുള്ള ആന്തലായിരിക്കണം കുറച്ചു മുമ്പ് കണ്ടത് . അവളുടെ ആകാംക്ഷ കൂടി കൂടി വന്നതേയുള്ളു . നിലത്തു കിടക്കുന്ന പത്രങ്ങളും കടലാസ്സുകളും അവള്‍ പെറുക്കിയെടുത്തു .
58 - 59 കാലഘട്ടം , അന്നെനിക്ക് മുപ്പതോ മുപ്പത്തിരണ്ടോ പ്രായം . വിനോബജീ കേരളത്തിലെത്തി ,സര്‍വ്വോദയ മണ്ഡലം നാട്ടില്‍ സജീവം .. ശശാങ്കേട്ടന്‍റെ  നാക്കില്‍ നിന്നും ആയാസരഹിതമായി വാക്കുകള്‍ ഉതിര്‍ന്നു വീണു.
റോഡിനു എതിര്‍വശത്ത്‌ പണിതുയര്‍ത്തുന്ന ബഹുനില കെട്ടിടത്തിലേക്ക് ശിഖയുടെ കണ്ണുകള്‍ ചെന്നു പെട്ടു . മറ്റൊരു താജ്മഹല്‍ രൂപപ്പെടുത്തുന്നതില്‍ ഒഴുകുന്ന വിയര്‍പ്പിനെ കുറിച്ച് അവള്‍ നോമ്പരപ്പെട്ടു . അവരുടെ ചേഷ്ടകളും രീതികളും വെച്ചുനോക്കുമ്പോള്‍ ബീഹാറികളോ , ബംഗാളികളോ ആയ തൊഴിലാളികള്‍ ആയിരിക്കണം അവര്‍. അവരുടെ മൊബൈല്‍ ഫോണില്‍ ഏതോ ഹിന്ദി ഗായകന്‍ തൊണ്ട പൊട്ടിക്കുന്നത് അവ്യക്തമായി കേള്‍ക്കാം .
വീടും കുടുംബവും വിട്ടു ഒരാവേശത്തില്‍ കിഴക്കന്‍ മലയോരങ്ങളിലേക്ക് പുറപ്പെട്ടു , ഖാദിയുടെ ഒറ്റമുണ്ടും പരുക്കന്‍ ജുബ്ബായുമിട്ട നാലഞ്ചുപേര്‍ ഒപ്പമുണ്ടായിരുന്നു , ശശാങ്കന്‍ നായര്‍ തുടര്‍ന്നു . അധിക ഭൂമി ദാനം ചെയ്യുന്നതിനായി അത് കൈവശമുള്ളവരെ നയത്തിലും ഭീഷണിപ്പെടുത്തിയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി . അങ്ങിനെ കിട്ടിയ പട്ടിണിപ്പാവങ്ങള്‍ക്ക് വീതം വെച്ച് കൊടുത്തു . ഇന്ന് അതിറ്റകളെ വഞ്ചിച്ചു തന്ത്രത്തില്‍  ഭൂമി കൈപ്പെടുത്തിയ സര്‍ക്കാര് അത് വന്‍കിട കമ്പനിക്കു പതിനായിരം കൊല്ലത്തേക്ക്‌ ലീസിനു കൊടുക്കുകയാണത്രേ.. ആരാ ഇവനൊക്കെ ഈ അധികാരങ്ങള്‍ കൊടുത്തത് ? പതിനായിരം കൊല്ലം പോലും .. ഇവനും ഇവന്‍റെ സന്തതി പരമ്പരകളും കാണ്വോ അത്രേം കൊല്ലം. ദേഷ്യം വിയര്‍പ്പായി പൊടിഞ്ഞു . വേദനയാല്‍ നീട്ടിയുള്ള ശ്വാസം വലിയ ശബ്ദത്തോടെ പുറത്തേക്ക് വന്നു. പരവശനായ ശശാങ്കന്‍ ചേട്ടനെ പതിയെ പിടിച്ച് അവള്‍ കിടക്കയിലേക്ക് കിടത്തി , കമുകിന്‍ പാള കൊണ്ടുണ്ടാക്കിയ വിശറി കൊണ്ട്  വീശി കൊടുത്തു .
എട്ട്‌
അപര്‍ണ്ണ ശിഖയോട് പറഞ്ഞു .. തന്‍റെ റോള്‍ മോഡല്‍ ചിരുതേയിയെ ഒന്ന് കാണണമല്ലോ ? വര്‍ഷയും ഒപ്പം കൂടി . മുരളി അവിടെയും മൌനം പാലിച്ചതെയുള്ളൂ . കാണാം .. ചിരുതേയി ഒരു പേരില്‍ മാത്രം ഒതുക്കാന്‍ പറ്റുന്ന കേസുകെട്ടല്ല .ആഴത്തില്‍ പഠിക്കേണ്ടുന്ന ഒരു പ്രസ്ഥാനം തന്നെയാണ് ,ശിഖ പറഞ്ഞു നിര്‍ത്തി .
കിഴക്കന്‍ മലയില്‍ ഉരുള്‍പൊട്ടി , മണ്ണിടിഞ്ഞു . മഴവെള്ളം കുത്തിയൊലിച്ചു . മലവെള്ളപ്പാച്ചിലില്‍ മരങ്ങളും ജടങ്ങളും ഒഴുകി . നാട്ടില്‍ ദീനവും പട്ടിണിയും പടര്‍ന്നു . കോളറയും വസൂരിയും നാടെങ്ങും താണ്ടവമാടി . ദുരിതത്തിലായ പടിഞ്ഞാറേക്കരയിലേക്ക്  കുഞ്ഞമ്പു തന്‍റെ അരക്കയ്യന്‍ ഖാദിജുബ്ബ ഒന്നുകൂടി തെറുത്തുകയറ്റി നടന്നു . മച്ചകങ്ങളില്‍ കിടന്ന പോതി പോലും നോക്കാനില്ലാത്ത ആ ദുരിതങ്ങളുടെ നടുക്കയത്തിലേക്ക് അവന്‍ നടന്നു നീങ്ങി . കിടപ്പിലായ ദീനക്കാരെ ചുമലില്‍ താങ്ങിയെടുത്തു. കോന്തുണ്ണിയും കുഞ്ഞമ്പുവും അധികാരിയുടെ പത്തായപ്പുര കവര്‍ന്നു . ചിരുതേയി നെല്ല് പുഴുങ്ങിയുണക്കി അരിയാക്കി . നനഞ്ഞ ഓലക്കീറുകള്‍ കത്തിച്ച്‌ പട്ടിണിക്കോലങ്ങള്‍ക്ക്  കഞ്ഞിയുണ്ടാക്കി കൊടുത്തു . നാടുനിറഞ്ഞ നടപ്പുദീനത്തെ വേപ്പില തിളപ്പിച്ച വെള്ളത്തില്‍ അവര്‍ മുക്കിത്താഴ്ത്തി .
മുരളി ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നവനെ പോലെ നിലവിളിച്ചു. അപര്‍ണ്ണ മുടിയൊതുക്കി കാത്തു നീട്ടി , വര്‍ഷ ചോദിച്ചു .. എന്നിട്ട് , ഒന്ന് വേഗം പറഞ്ഞു തീര്‍ക്കടോ ?ശിഖേയ് , തന്‍റെ ചിരുതേയി ആളൊരു ലജെന്റ്റ് തന്നെ അല്ലേ?ശിഖ തിരുത്തി .. പെരുമാള്‍ പുരത്തിനു തന്നെ ഒരു ലെജെന്ടസി ഉണ്ടെന്നതാണ് വാസ്തവം .
വര്‍ഷേ , നമുക്ക്  സാവിത്രിയമ്മയെ ഒന്നുപോയി കാണണം , ചിരുതേയി പറഞ്ഞതാ .. അവളെ കണ്ടാ കുറച്ചൂടെ കിട്ടുംന്ന് ,ശിഖ പറഞ്ഞു . അപര്‍ണ്ണയും റെഡിയായി . തൂശനിലയില്‍ കുത്തിയരി ചോറ് വിളമ്പിയത് പോലുള്ള നിറം . സന്ധിവാതത്തിന്‍റെ അസ്കിതയുള്ളത് കൊണ്ട് നീവര്‍ന്നു നടക്കാന്‍ പ്രയാസപ്പെടുന്നു . വെള്ളിനാരുകള്‍ പോലുള്ള തലമുടിയില്‍ കൈ തിരുകി കൊണ്ട് കിഴക്കേടത്ത് സാവിത്രിയമ്മ എടുത്തിട്ടത് പോലെ പറഞ്ഞു .. ഓറ് ന്‍റെ  ദൈവാണ്, ഞാന്‍ തൊട്ടറിഞ്ഞ ദൈവം . എന്‍റെ മാത്രല്ല , ഇവിടെ എല്ലാരുടെയും ദൈവമാണ് .ആറു മക്കളേം കൊണ്ട് അടുപ്പില്‍ തീ പൊകക്കാനുള്ള വകെല്ലാതെ കഷ്ടപ്പെടുന്ന കാലം . കോന്തുണ്ണി കൊണ്ട് വന്ന ചര്‍ക്കയില്‍ നിന്നും ഒരെണ്ണം തന്നു . ഉണങ്ങിയ പരുത്തീന്നു നൂലെടുക്കാനും പഠിപ്പിച്ചു തന്നു . പട്ടിണി കിടക്കുമ്പോ അന്നവുമായി വരുന്നവനെ ദൈവന്ന്വല്ലാതെ മറ്റെന്താപ്പ വിളിക്കണ്ടേ . കോന്തുണ്ണി കുറുപ്പിനെ കുറിച്ച് പറഞ്ഞപ്പോള്‍ സാവിത്രിയമ്മക്ക് ആയിരം നാക്കാണ് , പ്രായത്തിന്‍റെ അരിഷ്ടതകള്‍ മറന്നു ആ മുഖത്തെ ചുളിവുകള്‍ ഇല്ലാതായി .
ഒമ്പത്
പാടിപ്പുഴയില്‍ കലക്ക വെള്ളം ഒഴുകി , മീനുകള്‍ ചത്തുപൊന്തി. പുഴയെന്നും അങ്ങിനെയാണ് , ഒരു നാട്ടിന്‍റെ വേദനകളെ സന്തോഷങ്ങളെ ഒട്ടും മറച്ചു വെക്കാതെ ഒരു കണ്ണാടിയിലെന്ന പോലെ അതിന്‍റെ നീരൊഴുക്കില്‍ അത് പ്രതിഫലിപ്പിക്കും .
കോന്തുണ്ണിക്ക് വയ്യാതായി , കുഞ്ഞമ്പുവിന്‍റെ മുഖത്തു കുരിപ്പുകള്‍ പൊന്തി . പെരുമാള്‍പുരത്തു മ്ലാനത പടര്‍ന്നു . അങ്ങാടിയില്‍ ആളുകള്‍ കുറഞ്ഞു . ഒരു യുഗം തീരുന്നതായി ചിരുതേയിക്ക്‌ തോന്നി . പാടം വിണ്ടുകീറുന്നതായും തെങ്ങോലകള്‍ അകാലത്തില്‍ ഉങ്ങന്നുതായും അവള്‍ കണ്ടു . അമ്പല കുളത്തിലെ തവളകള്‍ അകാരണമായി കരഞ്ഞു . കുരിപ്പുകള്‍ കുഞ്ഞമ്പുവിനെ കൊണ്ടുപോയീ .. നെഞ്ചത്തടിച്ചു ചിരുതേയി നിലവിളിച്ചു . ശിഖയും അപര്‍ണ്ണയും വര്‍ഷയും എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി .
വര്‍ഷ ശിഖയോടു കണ്ണു കാണിച്ചു , നിന്‍റെ വാസനാ പോകെലെ കാട്ടി മയക്കാന്‍ പറ്റ്വോ, ഒന്നു ശ്രമിച്ചു നോക്കെടോ ? ശിഖയ്ക്ക് വര്‍ഷയോട് ദേഷ്യമാണ് തോന്നിയത് , തന്‍റെ തലക്കകത്ത് എന്താ കളിമണ്ണാണോ നിറച്ചിരിക്കുന്നത്‌ ? ഔചിത്യമില്ലാത്ത ആ ഇടപെടലിനോട് ശിഖ നീരസം പ്രകടിപ്പിച്ചു. അപര്‍ണ്ണ തന്ത്രപൂര്‍വ്വം ഇടയാളായി ആ പിണക്കത്തെ നീട്ടികൊണ്ട് പോകാന്‍ അനുവദിച്ചില്ല .
കുഞ്ഞമ്പുവിന്‍റെ മരണം ഉണ്ടാക്കിയ ശൂന്യത കോന്തുണ്ണി കുറുപ്പിന്‍റെ മനസ്സിനെ വല്ലാതെ ഉലച്ചു ..   അയാളുടെ മനസ്സില്‍ അത് ഉണ്ടാക്കിയ മുറിവ് ഉണക്കാന്‍ കാലത്തിനായില്ല . ആരോടും മിണ്ടാട്ടമില്ലാതെ തെക്കിനി കോലായിയിലെ ചാരുകസേരയിലിരുന്നു കലണ്ടറിന്‍റെ പേജുകള്‍ അയാള്‍ കീറിമാറ്റി . അങ്ങിനെ മരണത്തിലേക്കുള്ള ദൂരം കുറച്ചു .
ഒരു വ്യാഴവട്ടം അവസാനിക്കുന്നതിലുള്ള വെവലാതിയായിരിക്കണം പെരുമാള്‍ പുരത്തെ കാക്കകള്‍ ചത്തുമലച്ചു , പെണ്ണുങ്ങള്‍ മാറത്തടിച്ചു നില വിളിച്ചു .. ഒന്നുമറിയാത്തവരെ പോലെ പെരുമാള്‍ പുരത്തിന്‍റെ  കുഞ്ഞുങ്ങള്‍ ഇതൊക്കെ കണ്ടും കെട്ടും ഒന്നും സംഭവിക്കാത്തത് പോലെ മൂക്കിളയൊലിപ്പിച്ചു നടന്നു .
ഉടുത്തിരുന്ന മുണ്ടിന്‍റെ കോന്തലയില്‍ ചിരുതേയി കണ്ണുകള്‍ തുടച്ചു , കണ്ണീരൊപ്പി . അടുക്കള ചായ് വിലെ പ്ലാസ്റ്റിക് ഡബ്ബയില്‍ നിന്നും രണ്ടു നൂറിന്‍റെ കടലാസ്സുകള്‍ എടുത്തു .. ഇതവ്ട വെക്കൂ മോളേ , നീ അന്ന് തന്നതാ . എനിക്കെന്തിനാ ഈ പണം ,അല്ലെങ്കില്‍ത്തന്നെ പെരുമാള്‍ പുരത്തെ കുറിച്ച് പറഞ്ഞുതന്നതിനു പണം വാങ്ങിക്ക്യേ?ഞാന്‍ മോളെ അമ്മൂമ്മല്ല്യെ , ത്രേം നെനച്ചാ മതീ ന്‍റെ പൊന്നുമോള്  . ശിഖയുടെ കയ്യില്‍ തിരുകി പിടിപ്പിച്ച നോട്ടുകള്‍ അവളെ ആകെ ആശയക്കുഴപ്പത്തിലാക്കി .
ഇനി ന്‍റെ മോള് പോയി ആ കരുണനെ കാണ് . വട്ട്യന്‍ രാമന്‍റെ മോന്‍ കരുണന്‍ . ആ തെറിച്ച ചെക്കന്‍ ,ഓന്‍ പറഞ്ഞു തരും  പെരുമാള്‍ പുരം ചോത്തതിന്‍റെ , ചോപ്പിച്ചതിന്‍റെ കഥ .
പത്ത്
സഹയാണ് പുഴ എന്ന് കേട്ടിട്ടുണ്ട് , എന്തും ഏതും ആവാഹിക്കുകയും അനുസരിക്കുകയും ചെയ്യുകയാണ് പുഴ എന്നും കേട്ടിട്ടുണ്ട് . പുറത്തു നികത്തിയ ചരല്‍മണ്ണിലൂടെ ഒഴുകി വന്ന വെള്ളം കലര്‍ന്നത് കൊണ്ടായിരിക്കണം പാടിപ്പുഴയിലൂടെ ചെന്നീര് ഒഴുകി . ചുവന്ന വെള്ളത്തില്‍ വെളുത്ത പരല്‍മീനുകള്‍ പളപളച്ചു.
പുഴ കടന്ന് അക്കരെയുള്ള കരുണന്‍റെ കുടിലിലേക്ക് ശിഖയും അപര്‍ണ്ണയും വര്‍ഷയും നടന്നു. പെരുമാള്‍ പുരം ചുവത്തതിന്‍റെ, ചുവപ്പിച്ചതിന്‍റെ കഥ അയാളില്‍ നിന്നും അറിയണം .
ശ്വാസം നീട്ടി വലിക്കാന്‍ ആയാസപ്പെടുകയും  ഇടയ്ക്കിടെ കഫം കാര്‍ക്കിക്കുകയും ചെയ്തുകൊണ്ട്  ഒടിഞ്ഞ മരബഞ്ചില്‍ കുനിഞ്ഞിരിക്കുകയായിരുന്ന കരുണനെ അവര്‍ തോണ്ടി വിളിച്ചു .. സഖാവേ .
പുഴക്കക്കരെയുള്ള പഴയ ഓര്‍മ്മ വെച്ച് വര്‍ഷ പറഞ്ഞു , രണ്ടു കുടുക്ക കള്ളും നാല് ചെന്തെങ്ങിന്‍റെ കരിക്കും ഉണ്ടായാല്‍ സംഗതി കുശാലാവും . ശിഖ കണ്ണു മിഴിച്ചു , ഒന്ന് മിണ്ടാതിക്കെടീ . അപര്‍ണ്ണ വര്‍ഷയുടെ വായോടു കൈ ചേര്‍ത്തുപിടിച്ചു അവളെ നിശബ്ദയാക്കി .
കരുണേട്ടന്‍ കമ്മ്യൂണിസ്റ്റായതില്‍ , സഖാവ് കരുണന്‍ ആയതില്‍ ഇപ്പോഴും അഭിമാനം തോന്നുന്നുണ്ടോ ? ചാനല്‍ മോഡറെറ്ററെ പോലെ അപര്‍ണ്ണ ചോദ്യമെറിഞ്ഞു . മറ്റുള്ളവരുടെ വേദനകളെ സ്വന്തം വേദനകളുമായി കൂട്ടിവായിക്കുന്ന സഖാവ് കരുണന്‍ തൊണ്ടയനക്കി വാക്കുകള്‍ ശരിയാക്കി പറഞ്ഞു .. തീര്‍ച്ചയായും , അതൊരു ചരിത്ര നിയോഗമാണ് .അടുക്കളയില്‍ ഒരു കട്ടന്‍ കാപ്പി തയ്യാറാക്കുന്ന തിരക്കിലാണ് . കരുണേട്ടന്‍റെ തൊണ്ടയില്‍ കുടുങ്ങിയ കഫക്കെട്ടിനെ മാറ്റണം , സ്പുടതയോടെ ആ നാക്കില്‍ നിന്നും പെരുമാള്‍ പുരം ചുവന്നതിന്‍റെ കഥ ഊറ്റി എടുക്കണം.
തിരഞ്ഞെടുപ്പ് കഴിഞ്ഞു കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നു . ഇ .എം.എസ് കേരളത്തിന്‍റെ
ആദ്യ മുഖ്യമന്ത്രിയായി .കേരളത്തിന്‍റെ മറ്റു പ്രദേശങ്ങളിലെന്ന  പോലെ പെരുമാള്‍പുരത്തും ചുവപ്പിന്‍റെ അനുരണനങ്ങള്‍ ഉണ്ടായി . കയ്യാലപ്പുറങ്ങളിലും പറങ്കിമാവിന്‍റെ ഉച്ചിയിലും ഉയര്‍ന്ന ചുവപ്പ് കൊടികള്‍ പുതിയൊരു അരുണോദയത്തിന്‍റെ പ്രതീക്ഷകള്‍ വിളിച്ചോതി . ഉണ്ണാനും ഉടുക്കാനുമില്ലാത്ത കുടുംബങ്ങളില്‍ നിന്നും വന്ന , ചോര തിളയ്ക്കുന്ന കരുണനെ പോലുള്ള അനേകം ചെറുപ്പക്കാര്‍ ചെങ്കൊടികളേന്തി സാര്‍വ്വദേശീയ ഗാനവും പാടി പെരുമാള്‍പുരത്തെ ആവേശം കൊള്ളിച്ചു . പാടിപ്പുഴ കരുണനും കമ്മ്യൂണിസത്തിന്നും  വേണ്ടി അനര്‍ഗളം ഒഴുകി . പണ്ട് ഒളിവു കേന്ദ്രങ്ങളില്‍ അതീവ രഹസ്യമായി ചേര്‍ന്ന യോഗങ്ങളില്‍ നിന്നും പഠിച്ചെടുത്ത വിപ്ലവത്തിന്‍റെ നാള്‍വഴികളിലേക്കുള്ള ഉദ്ധരണികള്‍ കരുണന്‍ അവസരത്തിലും അനവസരത്തിലും പറഞ്ഞു കൊണ്ടേയിരുന്നു . അപ്പോള്‍ ആ മുഖത്തു പേശികള്‍ ദൃഡമാവുകയും കണ്ണുകളില്‍ തീ പാറുകയും ചെയ്യുന്നുണ്ടായിരുന്നു .
ചൂണ്ടയിട്ടു പിടിച്ച കരിമീനുകളെയും കൊണ്ട് മുരളി എത്തി. ഇത് മുളകിട്ട് പൊള്ളിക്കണം , പിന്നെ നാല് കുപ്പി കള്ളും വര്‍ഷയുടെ നാക്കില്‍ വെള്ളമൂറി . ഇന്നത്തെ സായാഹ്നം ഇവിടെ തീര്‍ക്കുന്നതില്‍ വിഷമം ഒന്നുമില്ലല്ലോ കരുണേട്ടാ ?അപര്‍ണ്ണയും  വര്‍ഷയും അടുക്കളയിലേക്കു നീങ്ങി. ശിഖ കടലാസ്സു തുണ്ടില്‍ കരുണേട്ടന്‍റെ നാക്കില്‍ നിന്നും ഉതിരുന്ന വാക്കുകളെ പകര്‍ത്തിയെഴുതി . മുരളി മിണ്ടാതിരുന്നു .
അരമണിക്കൂര്‍ കഴിഞ്ഞില്ല .. അടുക്കളയില്‍ ഭക്ഷണം റെഡി .അത് പുറത്തെ ചായ് വിലേക്ക് ആനയിക്കപ്പെട്ടു . ഒടിഞ്ഞ മരബെഞ്ചുകള്‍ ശിഖ തുടച്ചു വെടിപ്പാക്കി. വാട്ടിയ വാഴയിലയില്‍ കരിഞ്ഞ മീനുകള്‍ നിസ്സഹായരായി. വേട്ടക്കാരന്‍റെ ആര്‍ത്തിയോടെ നാലും കരുണേട്ടന് ചുറ്റുമിരുന്നു .
മുതലാളിത്വം , പത്തു തലകളും ഇരുപതു കണ്ണുകളും ഇരുപത് കൈകളുമുള്ള രാവണന്‍ ആണ് . മാനായും മായപൊന്മാനായും അത് നമ്മുടെ അകത്തളങ്ങളിലേക്ക് എപ്പോഴും കടന്നു വരാം  .. കരുതിയിരുന്നില്ലെങ്കില്‍ ഇനിയൊരു ലങ്കാദഹനം സാധ്യമല്ല .. ഇത് പറയുമ്പോള്‍ കരുണേട്ടന്‍റെ തൊണ്ട ഒന്നുകൂടി ഇടറിയിരുന്നോ? ശിഖയുടെ ഉള്ളില്‍ ഒരു സംശയം മുളച്ചു .
അധികാരീന്‍റെ അധികഭൂമി സര്‍ക്കാര് പിടിച്ചെടുത്തു . കുഞ്ഞാമാനും കല്യാണിക്കും എറമുള്ളാനും അത് വീതം വെച്ച് കിട്ടുകയും ചെയ്തു . അത് ഉണ്ടാക്കിയ പുതിയ ഉണര്‍വ്വില്‍ പുതിയതരം നെല്‍വിത്തുകള്‍ വയലില്‍ പരീക്ഷിക്കപ്പെട്ടു . ഐ .ആര്‍ .എട്ടിന്‍റെ കനത്ത കതിര്‍കുലകള്‍ പാടത്തിന്‍റെ ഭംഗി കൂട്ടി  . ആലകളില്‍ വലിയ പശുക്കള്‍ പത്തും ഇരുപത്തിയഞ്ചും ലിറ്റര്‍ പാല്‍ ചുരത്തി . ആയാസരഹിതമായി എങ്ങിനെ പണം ഉണ്ടാക്കാമെന്ന് അടുക്കള ചുവരുകള്‍ക്കിടയില്‍ ഇരുന്നു കൊണ്ട് ആളുകള്‍ ചര്‍ച്ച ചെയ്തു. പലതും അകച്ചുമരുകള്‍ക്കുള്ളില്‍  ഒതുങ്ങിക്കൂടിയ പെണ്ണുങ്ങള്‍ അറിഞ്ഞതേ ഇല്ല . നാട്ടില്‍ പുരോഗമനത്തിന്‍റെ ജീഹ്വകള്‍ മുഴങ്ങി .. സഖാവ് പറയുന്നത് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മനസ്സിലാക്കുവാന്‍ ശിഖയ്ക്ക് കഴിയുന്നില്ല , എങ്കിലും അവളെല്ലാം കുറിച്ചെടുത്തു .
കോപ്പ കള്ള് കാലിയായി , വറചട്ടിയില്‍ പൊരിഞ്ഞ കരിമീനും കാലിയായി ... സിരകളിലൂടെ മത്തു തലയ്ക്കു പിടിച്ചു . വര്‍ഷ മരബെഞ്ചില്‍ താളം പിടിച്ചു , മുരളി പാട്ട് തുടങ്ങി . നിര്‍ത്തെടോ തന്‍റെയൊരു ശാസ്ത്രീയ സംഗീതം ,അപര്‍ണ്ണ കോപിച്ചു . കരുണേട്ടന്‍ അന്നുപാടിയ പൊട്ടന്‍ തെയ്യത്തിന്‍റെ ആ പാട്ടില്ലേ ? അത് പാട് . വര്‍ഷ തൊണ്ടയനക്കി തുടക്കമിട്ടു .
കലശം നാടും പൊലിക നഗരം പൊലിക
കള്ളും പൊലിക കലശം പൊലിക -
ദൈവത്തിനും വേണം .........
കൊയ്ത്തുത്സവം കഴിഞ്ഞു .. യഥാര്‍ഥത്തില്‍ അതൊരു ഉത്സവം തന്നെയായിരുന്നു . ഇന്നലെ വരെ തങ്ങള്‍ മൂര്‍ന്ന കറ്റകള്‍ക്ക് പതമളക്കേണ്ടത് കാത്തു നില്‍ക്കേണ്ട ഗതികേടിലായിരുന്നു അവര്‍ . ഇന്നതല്ല സ്ഥിതി. ജന്മിയും കുടിയാനും ഒരേ ആള്‍ ആകുന്നതിലുള്ള പ്രത്യേക തരം സന്തോഷത്തില്‍ ആയിരുന്നു പെരുമാള്‍പുരത്തിലെ ആണുങ്ങളും പെണ്ണുങ്ങളും . ചെങ്കൊടികള്‍ ആ മനസ്സിലൂടെ പാറി കളിച്ചു . കൂടുതല്‍ ചുവന്ന സൂര്യനായി ആ കണ്ണുകള്‍ ആകാശത്തേക്കു നട്ടു . കരുണന്‍ നേതാവായി , ജാനു നേതാവായി , കുഞ്ഞാമനും എറമുള്ളാനും നേതാവായി .. അങ്ങിനെ പെരുമാള്‍പുരത്തെ പാവങ്ങള്‍ ഒരേ സമയം നേതാവും അനുയായിയും ആയി . മനസ്സിലായില്ല അല്ലേ ? ശിഖയുടെ മുഖത്തെ അന്ധാളിപ്പ് കണ്ട് കരുണേട്ടന്‍ ചോദിച്ചു . പെരുമാള്‍ പുരത്തെ സാധാരണക്കാരുടെ ശരാശരി ജീവിതത്തോട് ഒപ്പം നിന്നവരായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കള്‍ . അവര്‍ക്കായി പ്രത്യേക ഭക്ഷണ പാത്രങ്ങള്‍ അനുയായികള്‍ കരുതിയിരുന്നില്ല എന്നതാണ് സത്യം ...ശബ്ദം താഴ്ത്തി കരുണേട്ടനിലെ സഖാവ് മന്ത്രിച്ചു .
ചോന്ന വിതാനങ്ങള്‍ പെരുമാള്‍പുരം അങ്ങാടിയെ ത്രസിപ്പിച്ചു . ഏ .കെ. ജി വരുന്നു , മൈതനാത്ത് പ്രസംഗിക്കും . പെരുമാള്‍പുരത്തെ കുടിലുകളില്‍ ആളനക്കം ഇല്ലാതായി , എല്ലാവരും അങ്ങാടി മൈതാനത്ത് വന്ന് നേരത്തെ നിലയുറപ്പിച്ചു .ഏ .കെ. ജി യുടെ വാക്കുകള്‍ക്കായി അവരുടെ കാതുകളെ ഒരുക്കി നിര്‍ത്തി . അധികാരം ആര്‍ത്തിയുടെ കനിയാവരുത് , ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ളതായിരിക്കണം ജനായത്തം ..  പെരുമാള്‍ പുരത്തുകാര്‍ക്ക് മനസ്സിലായത്‌ അതൊക്കെയാണ്‌ . അവര്‍ കയ്യടിച്ചു , ഇങ്ക്വിലാബ് വിളിച്ചു . സന്തോഷത്തോടെ സ്വന്തം കുടിലുകളിലേക്ക് മടങ്ങിപ്പോയി .
കരുണേട്ടന്‍റെ വാക്കുകളിലൂടെ നടന്നപ്പോള്‍ ദേശീയ സ്വാതന്ത്യ സമരം പോലെ കമ്മ്യൂണിസവും പെരുമാള്‍ പുരത്തിന്‍റെ നാഡി സ്പങ്ങങ്ങള്‍ക്ക് ആക്കം കൂട്ടിയതായി ശിഖയ്ക്ക് മനസ്സിലായി .
പതിനൊന്ന്
സിമന്റു കട്ടകള്‍ കൊണ്ട് കെട്ടിമറച്ചതും ആസ്ബസ്റ്റൊസ് ഷീറ്റുകള്‍ കൊണ്ട് മേല്‍ക്കുര തീര്‍ത്തതുമായ പതിനാലോ പതിനഞ്ചോ വീടുകള്‍ ഒരു മണല്‍ത്തിട്ടക്ക് നടുവില്‍ തീപ്പെട്ടിക്കൂടുകള്‍ നിരത്തിയിട്ടത് പോലെ .. ഇത് പെരുമാള്‍പുരത്തിലെ അടിയാ കോളനി . പത്രത്തില്‍ നിന്നും ആള് വരുന്നുവെന്നറിഞ്ഞു കാലെക്കൂട്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു കാരിച്ചി എന്ന അടിയാത്തി തള്ള . മുഖം നിറയെ പൌഡര്‍ പൂശി , ചാന്തു തൊട്ട് , മുടിയില്‍ ചുവന്ന റിബ്ബണ്‍ വലിച്ചു കെട്ടി അവര്‍ കാത്തോരുങ്ങി നില്‍ക്കുകയായിരുന്നു .
മുന്നിലെ മുറ്റത്ത് പാതിയുണങ്ങിയ കൈതോലകള്‍ നിരത്തിയിട്ടിരിക്കുന്നു .. നാളെ കിടപ്പായകള്‍ ആയി മറ്റൊരാള്‍ക്ക് കിടപ്പ് സുഖം നുകരേണ്ടുന്ന കൈതോലകളെ നോക്കി  ശിഖ അല്‍പ്പനേരം മിണ്ടാതിരുന്നു . കാരിച്ചിയുടെ ഞാന്നുതൂങ്ങുന്ന കാതിലെ ഓലത്തോട കണ്ടു അപര്‍ണ്ണ കമന്റെറിഞ്ഞു .. നവ ഓര്‍ണമെന്റ്സ്,ഈ ഇയര്‍ റിങ്ങിന്‍റെ പാറ്റ ന്റ്റ് നമുക്ക് കൈക്കലാക്കിയാലോ ശിഖേയ് .
വര്‍ഷ അല്‍പ്പം കെറുവിലാണ്, അവള്‍ എന്ത് പറഞ്ഞാലും ഏശുന്നില്ല എന്നൊരു പരാതി ആ മുഖത്തുണ്ട്. മുരളി കേമറ ശരിയാക്കി .. കാരിച്ചിയും മറ്റിരുപത്തി മൂന്നുപേരും .. വര്‍ഷക്ക് ചിരിവന്നു .. ഇത് പണ്ടത്തെ സെക്കണ്ടറി സ്കൂളിലെ ഫോട്ടോ പോല്യാവല്ലോ ദൈവമേ . ശിഖ കാരിച്ചിയെ പോസ്സു ചെയ്യിച്ചു , സന്തതിപരമ്പരകളെ ഓരോന്നിനെയും പോസ്സു ചെയ്യിച്ചു.കറുത്ത മുഖങ്ങളില്‍ തേച്ച പൌഡര്‍ വെളുത്ത പാണ്ടായി തിളങ്ങി .
കെട്ടുറപ്പില്ലാത്ത ഓല ചാളകളില്‍ പെണ്ണുങ്ങളുടെ മാനം കാത്ത കമ്മ്യൂണിസ്റ്റുകാരെ കുറിച്ച് കാരിച്ചി പറഞ്ഞു .. സഖാവ് കരുണനെ കുറിച്ച് കൊതിയോടെ പറഞ്ഞു. ചിറിയിലേക്ക് ഒലിച്ചിറങ്ങിയ മുറുക്കാന്‍ ചണ്ടി കൈകള്‍ കൊണ്ട് തുടച്ച്‌ അവര്‍ തുടര്‍ന്നു .. അതൊരു കാലം . ആ മുഖത്ത് മിന്നിമറയുന്ന വെളുത്ത ചന്ദ്രനെ നോക്കി ശിഖ ഒരുപാടുനേരം ഇരുന്നു .
പന്ത്രണ്ട്
മാറ്റത്തിന്‍റെ മണിമുഴക്കങ്ങള്‍ പെരുമാള്‍പുരത്തെ അന്തരീക്ഷത്തിലും കലര്‍ന്നു . രണ്ട് സഹകരണ സ്ഥാപനങ്ങള്‍ .. പായ നെയ്ത്തിന്‍റെയും തുണി നെയ്ത്തിന്‍റെയും . പെരുമാള്‍പുരത്തിന്‍റെ സാധാരണക്കാര്‍ ചെറു സമ്പാദ്യങ്ങള്‍ കൊണ്ട് അവരുടെ സ്വപ്നം നിറവിലെത്തിച്ചു. കോന്തുണ്ണി കുറുപ്പിനെ നെയ്ത്ത് സഹകരണ സ്ഥാപനത്തിന്‍റെ പ്രസിഡണ്ടാക്കാന്‍ കരുണന്‍ ആവതും ശ്രമിച്ചു . കുറുപ്പ് പുറം തിരിഞ്ഞു നിന്നതേയുള്ളൂ .. ശാരീരിക അസ്വസ്ഥതകളാണ് പുറമേക്ക് കാരണം പറഞ്ഞതെങ്കിലും ആ മനസ്സില്‍ നിരാശയുടെ പുതിയ പുഴ രൂപപ്പെടുന്നതായി സഖാവ് കരുണന് തോന്നി . അയാളുടെ മൌനവും ആരോഹണാവരോഹണ ക്രമത്തിലുള്ള രുദ്രാക്ഷമണികളുടെ കണക്കെടുപ്പും പുഴയില്‍ ആഴത്തിലുള്ള ചുഴികള്‍ രൂപപ്പെടുന്നതായി കരുണനെ ചിന്തിപ്പിച്ചു . നിരാശകള്‍ ആണല്ലോ ചുഴികളെ ഉണ്ടാക്കുന്നതും പിന്നീടത്‌ ആന്തരിക സമ്മര്‍ദ്ധത്താല്‍ പൊട്ടിയൊലിക്കുന്നതിനും  ഇടയാക്കുന്നത് , കരുണന്‍റെ ചിന്തകള്‍ ആ വഴിക്ക് നീങ്ങി .
'അധികാരം ആര്‍ത്തിയുടെ കനിയാകരുത് ' മനസ്സില്‍ ആ വാക്കുകള്‍ പലവട്ടം ചുറ്റിത്തിരിഞ്ഞു . പണം രണ്ടാമത് ഉണ്ടായതാണ് , സ്നേഹമാണ് ആദ്യം പിറന്നത്‌ . പിന്നീടു വന്ന പണം സ്നേഹത്തെ ഞെരുക്കുന്നു എന്നുമാത്രം . വശീകരണത്തില്‍ അകപ്പെട്ടു പോകാതെ കരുണന്‍ എന്ന സത്വം നിലനില്‍ക്കണമേ എന്ന് ആഗ്രഹിച്ചു . ചുറ്റും പറന്നു നടക്കുന്ന കഴുകന്‍റെ മയപ്പെട്ട കണ്ണുകളെ സഖാവ് കരുണന്‍ ഭയപ്പെട്ടു ..
സഹകരണ സ്ഥാപനങ്ങള്‍ നല്ല നിലയില്‍ നടന്നുപോയി .  ഊടുവഴികളിലൂടെ മാത്രം നടന്നു ശീലിച്ച പ്രമാണി ഗോപാലന്‍ കുറുക്കുവഴികളിലൂടെ സംഘം പ്രസിഡണ്ടായി . മറ്റേതൊരു വാണിക്കിനെയും പോലെ ലാഭക്കൊതി ഏകജാലകമായി വര്‍ത്തിച്ചു . വലിയ കുമ്പകളും കഴുത്തില്‍ കയര്‍വണ്ണമുള്ള സ്വര്‍ണ്ണ ചെയിനുകളുമായി പുതിയ വരേണ്യന്മാര്‍ പെരുമാള്‍പുരത്ത് അങ്ങാടിയിലൂടെ വിലസി .   കുമിഞ്ഞു കൂടിയ പണം ഒരു പ്രശ്നമായി, പിടിച്ചു നില്‍ക്കാനാകാതെ കരുണന്‍ കമ്മാളന്മാരുടെ തെരുവിലെക്കുള്ള വാതിലുകള്‍ പരതി.
പെരുമാള്‍പുരം അങ്ങാടിയിലൂടെ പുതിയ തരം കാറുകള്‍ തലങ്ങും വിലങ്ങും ഓടി . പാടിപ്പുഴയ്ക്ക് കുറുകെ പാലം വന്നു . തടയണകളില്‍ പെട്ട് പുഴയിലെ നീരൊഴുക്ക് മന്ദഗതിയിലായി . കരുണന്‍ കാരിച്ചിയുടെ ചെറ്റയില്‍ പൊറുപ്പ്‌ തുങ്ങി .കരുണന്‍ കാരിച്ചിയുടെതും , കാരിച്ചി കരുണന്‍റെതും മാത്രം ആയി . വട്ട്യന്‍ രാമന്‍റെ പഴയ കടത്തുവള്ളത്തില്‍ വീണ  തുളകള്‍ അടച്ചു , മരോട്ടിക്കായയുടെ എണ്ണയും കരി ഓയിലും  കശുവണ്ടി തോടിന്‍റെയും കറയും ചേര്‍ത്തുള്ള മിശ്രിതം തേച്ച്‌ കരുണന്‍ വള്ളത്തിനു മൊഞ്ച് വരുത്തി . ഒരു പ്രസ്ഥാനത്തിന്‍റെയും പിന്തുണയില്ലാതെ വള്ളം പാടിപ്പുഴയ്ക്ക് കുറുകെ തുഴഞ്ഞു . പുഴ അയാളെ അതിനു  പ്രോത്സാഹിപ്പിച്ചു .  കറുത്ത കര്‍ക്കിടകത്തില്‍ തോരാതെ പെയ്യുന്ന മഴയില്‍ കാരിച്ചി വയറൊഴിഞ്ഞു . കരുണനെ പോലെ കാരിച്ചിയെ പോലെ കറുത്ത നിറമുള്ള കുഞ്ഞ് പുറത്തേക്ക് വന്നു , ആണ്‍കുഞ്ഞായിരുന്നു അത് . വാ കീറിയത് തൊട്ടേ അവന്‍ കരച്ചിലായിരുന്നു .കരുണന്‍ അവനു അമാവാസി എന്ന് പേരിട്ടു . വെളുക്കെ ചിരിക്കുന്ന പ്രമാണി ഗോപാലനെ നോക്കി അമാവാസി തന്‍റെ കുഞ്ഞുമോണകള്‍ കാട്ടി ചിരിച്ചു . വലിയ  മത്സ്യങ്ങളെ കൊത്താനുള്ള ഇരകളെ കോര്‍ക്കാന്‍ കരുണന്‍റെ ചൂണ്ടയ്ക്കായില്ല , പുഴ അവനെ അത് പഠിപ്പിച്ചിരുന്നില്ല എന്നതാണ് സത്യം . കരുണന്‍ നീട്ടിക്കൂവി .. ഊഹേയ്‌. പുഴ പ്രതിധ്വനിച്ചു ... ഊഹേയ്‌. കടത്തുവള്ളം പുതിയ യാത്രക്കാര്‍ക്കായി കാത്തിരുന്നു .
വെട്ടി മാറ്റപ്പെട്ട കാലുകളില്‍ നിന്നും ചോര വാര്‍ന്നോഴുകുന്നു .. കണ്ണുകള്‍ പിഴുതെടക്കപ്പെട്ടിരിക്കുന്നു .. ചോരം തളം കെട്ടിയ ദൈന്യതകള്‍ പേറി കാലുകള്‍ മുടന്തിക്കൊണ്ട് തെരുവ് നായ്ക്കള്‍ മോങ്ങി , ഒന്നല്ല അനേകം നായ്ക്കള്‍. കരുണന്‍റെ മനസ്സ് പിടഞ്ഞു. അതിലെ ദുസ്സൂചനകള്‍ അയാള്‍ ഗ്രഹിച്ചെടുത്തു . ഇത് ഒരു പാഠമാണ് ... പ്രമാണി ഗോപാലന്‍റെ ചുണ്ടില്‍ വിരിഞ്ഞ ചിരിയുടെ അന്തരാര്‍ത്ഥം അതായിരുന്നു . ആ കണ്ണുകളിലെ ചോരയോടുള്ള ആര്‍ത്ഥി കരുണന്‍ മണത്തെടുത്തു. പ്രത്യേക പരിശീലനം സിദ്ധിച്ച ഗോപാലന്‍റെ ശിങ്കിടികള്‍ ആര്‍ത്തു വിളിച്ചു അങ്ങാടി കയ്യടക്കി . പാടിപ്പുഴ വല്ലാത്തൊരു അവസ്ഥയിലായിരുന്നു . ഒഴുക്ക് നിയന്ത്രിച്ചു പുഴ ഒന്നും ചെയ്യാനില്ലാതെ വിങ്ങി നിന്നു .
എല്ലാ തെരുവ് നായ്ക്കളുടെയും കാലുകള്‍ ഒരേതരത്തില്‍ വിച്ഛെദിക്കപ്പെട്ടിരിക്കുന്നു .. കരുണനിലെ മനുഷ്യന്‍ തന്‍റെ ആശങ്കകളെ ജിജ്ഞാസയിലേക്ക് തിരിച്ചു വിട്ടു . ഇത് കേവലാനുഭവം ആയിരിക്കില്ല , ആസൂത്രിതമായ എന്തെങ്കിലും സന്ദേശം ഇതില്‍ അടങ്ങിയിരിക്കണം . ലോകം ഉണ്ടായത് മുതലേ ഉണ്മൂലനവും തമസ്കരണവും ഉണ്ടായിരുന്നുവല്ലോ , സത്യങ്ങളെ പ്രീയതരവും അപ്രീയതരവും ആക്കുന്നത് മനുഷ്യ മനസ്സ് ആണ് . അപ്രീയകരമായതിനെ വെച്ചു പൊറുപ്പിക്കരുത് എന്നകാര്യത്തില്‍ ആദിമനുഷ്യന്‍ മുതല്‍ ആധുനിക മനുഷ്യര്‍ വരെ ഒരേ ആഗ്രഹക്കാരായിരുന്നു എന്നുവേണം കരുതാന്‍. യുക്തി ഭദ്രമായ അത്തരം ഒരു ചിന്തയില്‍ കരുണന്‍ തന്‍റെ ആശങ്കയെ ഒതുക്കി നിര്‍ത്തി .
അമാവാസി മറ്റെല്ലാ അടിയാക്കിടാങ്ങളെയും പോലെ മൂക്കിളയൊലിപ്പിച്ചും കുരുത്തക്കേടുകള്‍ കാട്ടിയും വളര്‍ന്നു . വലിയ വലിയ ചിന്തകള്‍ക്കൊന്നും തലച്ചോറില്‍ ഇടം കടുക്കാതെ കശുമാങ്ങ പെറുക്കി വള്ളി നിക്കറിന്‍റെ പോക്കറ്റില്‍ തിരുകി അവന്‍ കരുണന് നേരെ നോക്കി ചിരിച്ചു . കരുണനിലെ അച്ഛനും സഖാവും ആ ചിരിയുടെ പൊരുളറിയാതെ പകച്ചു .

പതിമ്മൂന്ന്

പൊടികളുതിര്‍ത്തു കൊണ്ട് പടിഞ്ഞാറന്‍ കാറ്റ് ആഞ്ഞുവീശി . തെങ്ങോലകള്‍ കാറ്റിലുലഞ്ഞു . ഒടിഞ്ഞുവീണ നെന്ത്രവാഴക്കൂട്ടം . പെരുമാള്‍പുരത്തിന്‍റെ മനസ്സില്‍ പകയും ഭയവും വളര്‍ന്നു .. പാടിപ്പുഴയില്‍ മീനുകള്‍ ചത്തു പൊന്തി , പുഴ ദുര്‍ഗ്ഗന്ധം പേറി . കരുണന്‍റെ വള്ളത്തിനു ആരോ തീയിട്ടു . പുകച്ചുരുളുകള്‍ നാടിന്‍റെ ആകാശത്തില്‍ പടര്‍ന്നു .. പോര്‍വിളികളെ ഭയന്ന് പലരും മാളങ്ങളില്‍ ഒളിച്ചു . അങ്ങാടി വിജനമായി . പുറത്തു നിന്നും വന്ന വരത്തന്മാര്‍ പെരുമാള്‍പുരം കയ്യടക്കി . അത് അവിടുത്തെ ഉദയാസ്തമയങ്ങളില്‍ പോലും മാറ്റമുണ്ടാക്കി . എല്ലാം കേട്ടപ്പോള്‍ അവിടുത്തെ ആള്‍ക്കാരെ പോലെ ശിഖയും വേദനിച്ചു .
അവള്‍ നേരെ പാടിപ്പുഴയുടെ തീരത്തേക്ക് നടന്നു . ആകുലതകള്‍ മനസ്സിനെ അലട്ടുമ്പോള്‍ രക്ഷപ്പെടുവാന്‍ അവള്‍ കണ്ടെത്തിയ വഴി പുഴയുമായി കിന്നരിക്കുക എന്നതാണ് . പാലത്തിന്‍റെ കൈവരികളില്‍ ഇരുന്നു ശിഖ പുഴയെ നോക്കി മന്ത്രിച്ചു .. പുഴ പ്രണയമാണ് , ജീവിതമാണ് . ഒഴുകുന്ന വെള്ളത്തില്‍ സൂര്യ രശ്മികള്‍ തട്ടി വെളുത്ത മിന്നലുകളെ ഉണ്ടാക്കി പുഴ  അതു ശരിവെച്ചു . തടയണകള്‍ പ്രതിസന്ധികളായി വരാം , തരണം ചെയ്യണം പുഴ ശിഖയോടു പ്രതിവചിച്ചത് അതായിരിക്കണം . പെരുമാള്‍ പുരത്തിന്‍റെ ആകുലതകളില്‍ നിന്നും വിട്ടുമാറി അവളുടെ മനസ്സ് തെളിനീരു ഒഴുകുന്ന പാടിപ്പുഴ പോലെ ശാന്തമായി . വെള്ളിവെളിച്ചം പോലെ പരല്‍മീനുകള്‍ നീന്തിക്കളിച്ചു . അച്ഛനും അമ്മയും ഒരു പക്ഷെ മകളെ ഡോക്ടറാക്കണമെന്ന് ചിന്തിച്ചു കാണണം , നിര്‍ബന്ധിച്ചില്ലന്നെ ഉണ്ടാവൂ . തന്‍റെ വഴി അതല്ലെന്ന് തിരിച്ചറിഞ്ഞ താന്‍ ജെര്‍ണലിസം തിരഞ്ഞെടുത്തു . കുഞ്ഞുന്നാളിലേ ഉള്ള കുത്തിക്കുറിക്കലുക ളായിരിക്കാം ഒരുപക്ഷെ അതിനു നിദാനമായത്. . പുരുഷ കേസരികള്‍ വാഴുന്നിടെത്തു പിടിച്ചു നില്‍ക്കാന്‍ ആദ്യമൊക്കെ പാടുപെട്ടിരുന്നു എന്നത് നേര് . ശരീരം ഒരു വിനയായി തീര്‍ന്ന ഒട്ടനവധി സംഭവങ്ങള്‍ ആ മനസ്സിലൂടെ മിന്നിമറഞ്ഞു . അതെ പുഴ പറഞ്ഞതാണ് ശരി .. തടയണകളെ തട്ടി മാറ്റണം , എങ്കിലേ ജീവിതത്തിനു ഒഴുക്കുണ്ടാവൂ . തെളിനീരോഴുന്ന പുഴയെ സാക്ഷി നിര്‍ത്തി അവള്‍ ചില തീരുമാനങ്ങളിലേക്ക് നടന്നു നീങ്ങി . ദുര്‍ഗ്ഗന്ധം വമിക്കുന്ന ചാലുകള്‍ക്കരികിലൂടെ നടക്കുമ്പോള്‍ ദേഹത്ത് അഴുക്കു പുരളാതിരിക്കാന്‍ താന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു . എങ്കിലും തികച്ചും വെടിപ്പാര്‍ന്നതാണോ തന്‍റെ ശരീരവും ചിന്തകളും , ഒരു സന്ദേഹം മനസ്സിനെ ഉലച്ചു . ഒരു മനുഷ്യന് , നാട്ടിന് വീഴ്ചകള്‍ സംഭവിക്കുന്നത്‌ എപ്പോഴാണ് അവള്‍ തന്‍റെ ആലോചനകളെ ആ വഴിക്ക് വിട്ടു . അധികാരത്തോടുള്ള അധമ്യമായ ആര്‍ത്തി അവനെ കൊണ്ടെത്തിക്കുന്ന പടുകുഴിയെ എന്തേ ഒരാള്‍ക്ക്‌ മുമ്പേ കണ്ടെത്താനാകുന്നില്ല .. പ്രമാണി ഗോപാലന്‍റെ  വസ്ത്രങ്ങളിലെ മാറ്റം വരുന്നുള്ളൂ , അധികാരം എന്നും അവന്‍റെ നീണ്ട ജുബ്ബയുടെ പോക്കറ്റില്‍ തന്നെ കിടക്കുകയും ചെയ്യും .  അടിയാളനും കാര്യസ്ഥനും മാത്രമേ മാറുന്നുള്ളൂ .. അതല്ലേ ശരി എന്നചോദ്യം ശിഖയുടെ മനസ്സ് അവളോട്‌ ചോദിച്ചു .
അമാവാസിയുടെ പകലുകളും രാവുകളും ഇരുളടഞ്ഞതായിരുന്നു . ആഴ്ച ചന്തയിലെന്നോണം സ്കൂളില്‍ അവന്‍ കയറി ഇറങ്ങിയ ദിവസങ്ങളില്‍ അദ്ധ്യാപകന് തലവേദന കൂടി വന്നു . ശാസിക്കുന്നതിനും ഒരു പരിധിയില്ലേ , സഖാവ് കരുണന്‍ അയാളുടെ മനസ്സിലെ വിഗ്രഹമായിരുന്നു . അയാളുടെ സന്തതി ഇങ്ങിനെ .. കാലം പോയ പോക്കെന്നല്ലാതെ മറ്റെന്തു പറയും , അദ്ധ്യാപകന്‍ കൈമലര്‍ത്തി നിസ്സഹായത കാട്ടി . നിഷേധത്തിന്‍റെ പൂക്കളെ മാത്രം വിരിയിക്കുന്ന ഈ വിളനിലത്തെ എങ്ങിനെ പരുവപ്പെടുത്തണമെന്നറിയാതെ അയാള്‍ നിന്നു പരുങ്ങി .
പൂവന്‍ കോഴികള്‍ കൂകിയതെയുള്ളൂ , കിഴക്ക് വെള്ള കീറുന്ന നേരത്ത് ഒരു കട്ടന്‍ കാപ്പി വേണാരുന്നു .. കരുണന്‍ പറഞ്ഞത് കാരിച്ചി ഓര്‍ത്തെടുത്തൂ .. മുറ്റത്ത് പൂത്തു നില്‍ക്കുന്ന വാകയുടെ ചുവന്ന പൂക്കള്‍ അവ്യക്തമായ ചില ചിത്രങ്ങള്‍ കോറിയിട്ടതും അവള്‍ ഓര്‍ത്തു . കഴിഞ്ഞ കുറെ ദിവസങ്ങളായി അമാവാസിയുടെ അച്ഛന്‍ മൌനത്തിലായിരുന്നു .. ഓറ് ഒന്നും മുണ്ടൂല , എന്ത് ചോയിച്ചാലും കേക്കോട്ടു നോക്കി ഒറ്റ ഇരുപ്പാ .. കാപ്പി  കുടിച്ചു കരുണന്‍ ഉദിച്ചുയരുന്ന സൂര്യനെ നോക്കി ഒറ്റ പോക്കായിരുന്നു .. കിഴക്കോട്ടെക്ക്. പിന്നീട് കരുണനെ ആരും കണ്ടില്ല .
കാരിച്ചിയോടൊപ്പം കരുണന്‍റെ തീരോധനത്തിന്‍റെ വേദന പെരുമാള്‍പുരവും പങ്കിട്ടെടുത്തു .. ഒരു സൂര്യന്‍ കൂടി അസ്തമിച്ചു എന്ന് ചിരുതേയി പറഞ്ഞു . പ്രമാണി ഗോപാലന്‍ കരുണന്‍റെ കുടിയിലെത്തി , പ്ലാസ്റ്റിക്ക് കൂടില്‍ പൊതിഞ്ഞ പണം നല്‍കി . കാരിച്ചിയുടെ കണ്ണില്‍ നിന്നു തോര്‍ന്ന കണ്ണീരിലെ ഉപ്പു കുറുക്കി തിരികെ പ്ലാസ്റ്റിക് ശേഖരിച്ചു .. പെരുമാള്‍പുരത്തെ അതിന്‍റെ വിപണന സാധ്യത അയാള്‍ക്കറിയാമായിരുന്നു . കരുണന്‍റെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടി . വന്ന കാറിലേക്ക് തിരിച്ചു കയറി .
പ്രമാണി കൊടുത്ത പണം അമാവാസി കൈക്കലാക്കി അവന്‍റെ നിക്കറിന്‍റെ പോക്കറ്റിലിട്ടു . കയ്യില്‍ തിരുകിവെച്ച ചുവന്ന പൂക്കളെ മാറോടു ചേര്‍ത്തുവെച്ച് കാരിച്ചി വിങ്ങിപ്പൊട്ടി . അവള്‍ ആകാശത്തേക്ക് നോക്കി .. ഭൂമിയിലേക്ക്‌ നോക്കി , പാടിപ്പുഴ ലക് ഷ്യമാക്കി  നടന്നു . പുഴ തന്‍റെ വേദനകള്‍ക്കൊപ്പം കാരിച്ചിയുടെ വേദനെയേയും ഏറ്റുവാങ്ങി .
പതിനാല്
സെന്‍സസ്സിനു വന്ന ഉദ്ധ്യോഗസ്ഥരോടും റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കാന്‍ വന്ന അദ്ധ്യാപകനോടും ശങ്കുണ്ണി നായര്‍ ചിരിച്ചുകൊണ്ട് നല്‍കിയ ഉത്തരം ഒന്നായിരുന്നു . പാര്‍വ്വതിയില്‍ തനിക്കുണ്ടായ നാല് മക്കളെ കുറിച്ച് .. ശിവരാമന്‍, ശിവശങ്കരന്‍, ശിവദാസന്‍, ശിവഗംഗ , നാല് ഋതുക്കള്‍ പോലെ ശിവശൈലത്തിന്‍റെ താപ - ശീത മാപിനിയാകുകയും വസന്തങ്ങള്‍ ഉണ്ടാക്കുകയും ചെയ്തുപോന്നവര്‍ . ചെന കൂടുന്ന കോഴികളെ നോക്കി പാര്‍വ്വതി ചിരിച്ചു .. വന്ന മാഷിനു കാര്യം പിടി കിട്ടിയില്ലെങ്കിലും ശങ്കുണ്ണി നായര്‍ കണ്ണുരുട്ടി പാര്‍വ്വതിയുടെ ചിരിയെ ഒതുക്കി .
സെന്‍സസ്സും റേഷന്‍ കാര്‍ഡും ഔദ്യോഗിക രേഖകള്‍ ആയതിനാല്‍ നമുക്കത് തന്നെ വിശ്വസിക്കാം ശിഖ പറഞ്ഞു .  അപര്‍ണ്ണയുടെ സംശയം 'ബാക്കി വര്‍ഷങ്ങളില്‍ അയാള്‍ എന്തു ചെയ്യുകയായിരുന്നു എന്നതാണ് '. .ചിരുതേയിയുടെ വിശേഷണങ്ങള്‍ മുഖവിലക്ക് എടുക്കുകയാണെങ്കില്‍ ശങ്കുണ്ണി നായരുടെ പ്രയാണം നാലില്‍ ഒതുങ്ങേണ്ടതല്ല .    വര്‍ഷ മറുപടി കൊടുത്തു.. ബാക്കിയെല്ലാം' ഓഫ് ദ റിക്കാര്‍ഡ്സ് ' ആണ് മോളേ !   
വര്‍ഷാവര്‍ഷങ്ങളില്‍ ഈറ്റെടുത്തിരുന്ന നാണിത്തള്ള അഞ്ചാമത്തെ കൊല്ലവും പാര്‍വ്വതിയോട് ചോദിച്ചു .. ഇക്കൊല്ലം എനിക്കൊന്നും ഇല്ലേ മോളേ . പാര്‍വ്വതി കൈമലര്‍ത്തി . അതുകേട്ടു നിന്ന ശങ്കുണ്ണി നായര്‍ ഉച്ചത്തില്‍ ചിരിച്ചൂ .. നാണിത്തള്ള പട്ടിണിയാവ്വോന്നും ഇല്ല , ഇക്കൊല്ലം തന്നെ ഒരഞ്ചാറ് പേറെടുക്കാനുള്ള പണി ഞാനുണ്ടാക്കീട്ടുണ്ട് . മുറ്റത്ത്‌ ചെനകൂടുന്ന കോഴികളെ ആട്ടിപ്പായിച്ച്  പാര്‍വ്വതി മുണ്ടിന്‍റെ കോന്തല കൊണ്ട് കണ്ണു തുടച്ച് അടുക്കളയിലേക്കു പോയി .
സുബ്രമണ്യവിലാസം ഹോട്ടലിന്‍റെ കോലായിലിരുന്നു ശിവശങ്കരന്‍ കല്‍ക്കത്തയെ കുറിച്ചു പറഞ്ഞു. ബോംബെയില്‍ ജോലി ചെയ്യുന്ന അകന്ന ബന്ധു രാധാകൃഷ്ണനെ കുറിച്ചു പറഞ്ഞു. നഗരത്തിന്‍റെ മായാക്കാഴ്ചകള്‍ കയ്യും കാലുമിട്ടിളക്കി അവന്‍ ആംഗ്യങ്ങളിലൂടെ , വാക്കുകളിലൂടെ തന്‍റെ ചുറ്റും കൂടിനിക്കുന്ന പെരുമാള്‍പുരത്തെ ചെറുപ്പക്കാര്‍ക്ക് വരച്ചുകൊടുത്തു . കാച്ചിയ എള്ളെണ്ണയുടെ മണമുള്ള അവരുടെ തലകളില്‍ തീപ്പൊരി വീണു . നമുക്ക് ടൈപ്പ് പഠിക്കണം , ചുരുക്കെഴുത്ത് പഠിക്കണം  ഇത് രണ്ടും പഠിച്ചവരെ ബോംബെയിലേക്ക് കൊണ്ടുപോകാമെന്ന് രാധാകൃഷ്ണേട്ടന്‍ വാക്ക് തന്നിട്ടുണ്ട് . അത് പറയുമ്പോള്‍ ശിവശങ്കരന്‍റെ മുഖത്ത് സന്ധ്യാദീപം തെളിഞ്ഞ , ചുറ്റുവിളക്കുകള്‍ തെളിഞ്ഞ  സുബ്രമണ്യന്‍റെ അമ്പലത്തിന്‍റെ പ്രഭയായിരുന്നു .
ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള പാലായനം അവിടെയും തുടങ്ങി എന്നര്‍ത്ഥം .. അപര്‍ണ്ണ ചൊറിഞ്ഞു. നമുക്ക് നഗരങ്ങളില്‍ രാപ്പാര്‍ക്കാം .. വര്‍ഷ വിളിച്ചുകൂവി . ഉറക്കത്തില്‍ നിന്നും ഞെട്ടിയെഴുന്നെറ്റപോലെ മുരളി ആര്‍ത്തു ചിരിച്ചു .
പഴയ നാല് റെമിംഗ്ട്ടന്‍ ടൈപ്പ് മെഷീനുകള്‍ സുബ്രമണ്യവിലാസം ഹോട്ടലിന്‍റെ കിഴക്കേ കോലായില്‍ നിരന്നു.. വാര്‍ത്ത കൊത്തി പെരുമാള്‍പുരത്തെ പെണ്ണുങ്ങള്‍ അങ്ങാടി വഴി നാടിനെ ലക് ഷ്യമാക്കി പറന്നു. ശിവശങ്കരന്‍ പുതിയ ദൈവമായി .. ജനനായകനായി. വിപ്ലവം വരുന്ന വഴികളെകുറിച്ച് ആല്‍മരം കാറ്റിനോട് ചോദിച്ചറിഞ്ഞു .
മാറ്റത്തിന്‍റെ ഉള്‍വഴികളെ കുറിച്ച് പ്രമാണി ഗോപാലന്‍ വാചലാനായി . നഗരം നമുക്ക് ലഭിക്കാവുന്ന സ്വര്‍ഗ്ഗമാണെന്നു അയാള്‍ ഉദ്ഘോഷിച്ചു . കൂടെ വന്ന തുണിമില്ലുടമകളായ പാണ്ടികള്‍ തങ്ങളുടെ പത്തുവിരലുകളില്‍ തൂങ്ങുന്ന ഇരുപതു സ്വര്‍ണ്ണമോതിരങ്ങള്‍ ഉയര്‍ത്തിക്കാട്ടി ചിരിച്ചു .. (അതിലൊരാളുടെ വായില്‍ കിടന്ന സ്വര്‍ണ്ണപല്ല് അബദ്ധത്തില്‍ താഴെ വീണത്‌ മറന്നേക്കുക) , അങ്ങാടിയില്‍ കൂടിയ ചെറുപ്പക്കാര്‍ കയ്യടിച്ചു , ചെറുപ്പക്കാരികള്‍ കയ്യടിച്ചു .. അതുകണ്ട് ജാനുവും ചിരുതേയിയും കയ്യടിച്ചു . ചിരുതേയിയുടെ മനസ്സിലപ്പോള്‍ കോന്തുണ്ണി കുറുപ്പും കുഞ്ഞമ്പുവും കരുണനും ആയിരുന്നു .. പെരുമാള്‍പുരത്ത് മാറ്റങ്ങള്‍ക്കു തുടക്കമിട്ടത് അവരായിരുന്നുവല്ലോ.
പാടിപ്പുഴ ആകുലയായി കാണപ്പെട്ടു . മാറ്റങ്ങള്‍ കൂടെ കൊണ്ടുവരുന്ന ദുരിതങ്ങളെ ഓര്‍ത്ത്‌ അവള്‍ മൌനത്തിലായി . വളര്‍ന്നു പന്തലിച്ച കണ്ടല്‍ക്കാടുകള്‍ അവരുടെ പ്രതിഷേധം ഇലകളെ നിശ്ചലമാക്കി തുടര്‍ന്നു . പരല്‍മീനുകള്‍ ആഴങ്ങളിലേക്ക് ഊളിയിട്ടു അവരുടെ വിമ്മിഷ്ടം രേഖപ്പെടുത്തി .. പ്രമാണി ഗോപാലന്‍ നഗരങ്ങളെ കുറിച്ച് ഗഹനമായി സംസാരിച്ചു സംതൃപ്തിയടഞ്ഞു . ശങ്കുണ്ണി നായര്‍ മോന്‍ കൊണ്ടുവന്ന പുതിയ കുപ്പായമിട്ട് അങ്ങാടിയിലൂടെ വിലസി. ആ കൈക്കരുത്തില്‍ അമര്‍ന്നുപോയ പഴയ മാറുകള്‍ അതിന്‍റെ ഉശിരിനെക്കുറിച്ച് രോമാഞ്ചമണിഞ്ഞു . ചിരുതേയിക്ക്‌ ഒന്നും മനസ്സിലായില്ല , പാടിപ്പുഴയുടെ മൌനം അവളുടെ മുഖത്തു മ്ലാനത പരത്തി .
ശിവശൈലത്തിലെ ചിതലരിച്ച പഴയ കഴുക്കോലുകള്‍ മാറ്റി . പൊട്ടിയ ഓടുകള്‍ മാറ്റി പുതിയ  മേച്ചില്‍ ഓടുകള്‍ വെച്ചു . ചുമരുകളില്‍ ചുണ്ണാമ്പു തേച്ചു വെളുപ്പിച്ചു . പുറംകോലായിലെ ചാരുകസേരയിലിരുന്നു ശങ്കുണ്ണി നായര്‍ പണിക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്തു . പ്രമാണി ഗോപാലന്‍ ഇടിക്കിടെ വന്നു കുശലങ്ങള്‍ അന്വേഷിച്ചു .. ഒരു പുതിയ സൗഹൃദം രൂപപ്പെട്ടു .
ചര്‍ക്കയും നൂല്‍നൂല്‍പ്പും പോലെ തന്നെയാണ് ടൈപ്പ്‌ റൈറ്റിങ്ങും ചുരുക്കെഴുത്തും ഒരു ഗ്രാമത്തിന്‍റെ ആലസ്യങ്ങളെ അകറ്റാന്‍ ഉപകരിച്ചു എന്നു ഞാന്‍ വിശ്വസിക്കുന്നു അപര്‍ണ്ണ തന്‍റെ അഭിപ്രായം തുറന്നടിച്ചു . ഒരു നേട്ടം ഉണ്ടാകുമ്പോള്‍ ചില നഷ്ടങ്ങളെയും നാം വകവെച്ചു കൊടുക്കേണ്ടതായി വരും .. ശിഖയുടെ മൌനത്തെ ഖണ്ഡിച്ചു കൊണ്ട് വര്‍ഷ പറഞ്ഞു . ശിഖയുടെ മനസ്സിലാകട്ടെ പാടിപ്പുഴയാണ് ഏറ്റവും വലിയ ശരി . അന്തരീക്ഷത്തിനു അയവ് വരുത്താന്‍ മുരളി ശുദ്ധ സാവേരിയില്‍ ഒരു പാട്ട് മൂളി , നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ ...
പതിനഞ്ച്
ശിവഗംഗയുടെ മകള്‍ ശിവകാമി, ശിവശൈലത്തിന്‍റെ വേരറ്റു പോകാതിരിക്കാന്‍ കരുതിയിരിക്കേണ്ടവള്‍.. ശങ്കുണ്ണി നായരുടെ വാത്സല്യം ഏറെ അനുഭവിക്കുന്നവള്‍. തോളിലും തലയിലുമായി കൊണ്ടു നടക്കപ്പെടുന്നവള്‍ . പൂത്ത കണിക്കൊന്നപോലെ വെള്ളി കൊലുസ്സിന്‍ മണികളുതിര്‍ത്ത് സ്വര്‍ണ്ണാഭരണ ഭൂഷിതയായി കടുത്ത വര്‍ണ്ണത്തിലുള്ള പട്ടുകുപ്പായവുമിട്ടു അവള്‍ അങ്ങാടിയിലൂടെ നടന്നു , പെരുമാള്‍പുരത്തിന്‍റെ വസന്തവും ഹേമന്തവുമായി. കാര്യമായി തൊഴിലൊന്നുമില്ലാത്ത ചെറുപ്പക്കാര്‍ അന്നന്നത്തെ സ്വപ്നങ്ങളില്‍ വസന്തത്തിന്‍റെ വരവൊരുക്കാന്‍ അവളുടെ വരവിനായി മുക്കിലുംമൂലയിലും പതുങ്ങി നിന്നു, അവളുടെ ഒരു ചിരിക്കായി , ഒരു കടാക്ഷത്തിനായി ..
ശിവകാമിയുടെ വിരല്‍ത്തുമ്പിലമരുന്ന ടൈപ്പിംഗ് കീ ബോര്‍ഡിലെ കറുത്ത അക്ഷരങ്ങള്‍ ഉണ്ടാക്കുന്ന സംഗീതത്തിനായി സുബ്രമണ്യവിലാസം ഹോട്ടലില്‍ ചായ കുടിക്കനെന്നോണം എത്തുന്ന വൃദ്ധന്മാര്‍ കാത്തിരിക്കുകയായി . ഒരു വടവൃക്ഷം പോലെ പെരുമാള്‍പുരത്തെ ആണുങ്ങളുടെ മനസ്സില്‍ ശിവകാമി വളര്‍ന്നു പന്തലിച്ചു . ടൈപ്പ്‌ പഠിക്കാന്‍ ആളുകളുടെ എണ്ണം നിത്യേന കൂടി ..പുതിയ നാല് ടൈപ്പിംഗ് മെഷീനുകള്‍ കൂടി വന്നു. അങ്ങിനെ പെരുമാള്‍പുരം ശികാമി എന്ന പെണ്‍കുട്ടിയിലേക്കുള്ള ചുരുക്കെഴുത്തായി തീര്‍ന്നു . അങ്ങാടിയിലെ തെരുവ് വിളക്കുകള്‍ പകലും പ്രകാശിച്ചു കൊണ്ടിരുന്നു .
കരിമിഴിയിട്ട കടക്കകണ്ണുകളാല്‍ അവള്‍ അവരെ പ്രലോഭിപ്പിച്ചു . ചെറുപ്പക്കാരുടെ രാത്രികളില്‍ പൂനിലാവ്‌ പരക്കുകയും പൂര്‍ണ്ണചന്ദ്രന്‍ തിളങ്ങുകയും ചെയ്തു . ചോറില്‍ തലനാരിഴകള്‍ തേടി , കറിയില്‍ ഉപ്പില്ലെന്നു പറഞ്ഞു മധ്യവയസ്കന്മാര്‍ അവരുടെ ഭാര്യമാരോട് കലഹിച്ചു , ഉറക്കപ്പായില്‍ പുറം തിരിഞ്ഞു കിടന്നു .
രാധാകൃഷ്ണന്‍ പറഞ്ഞവാക്ക് പാലിച്ചു . അത്യാവശ്യം ടൈപ്പ്‌ പഠിച്ച മൂന്നു നാലുപേരെ ബോംബെയ്ക്ക് കൊണ്ടുപോയി . പോസ്റ്റുമാന്‍ കൊണ്ടുവരുന്ന കത്തുകളില്‍ അവര്‍ അവിടെ നല്ല നിലയിലാണെന്നുള്ളതിന്‍റെ സൂചനകള്‍ കാണുന്നുണ്ട് . അക്ഷരങ്ങള്‍ രേഖകളായി , എന്തിനെയും ഏതിനെയും ചുരുക്കിയെഴുതുവാനുള്ള അവസ്ഥയിലേക്ക് പെരുമാള്‍പുരം നടന്നടുക്കുകയാണ് .
ജനങ്ങളെ വരുതിയിലേക്ക് കൊണ്ടുവരാനുള്ള തന്ത്രങ്ങളെ കുറിച്ച് പ്രമാണിയും ശങ്കരന്‍ നായരും തല പുകച്ചു . നാട്ടിലൊഴുകുന്ന പണത്തിനെ സ്വന്തം കീശയിലെത്തിക്കുന്നതിനുള്ള ഉപായങ്ങളെ കുറിച്ച് സമാനരായ മറ്റുള്ളവരില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിച്ചു . അങ്ങിനെ കള്ളിന്‍റെ വെളിവില്‍ തലയിലുദിച്ചതായിരുന്നു ഐഡിയല്‍ ബാര്‍ .. നാട്ടുകാര്‍ അത് ആഘോഷപൂര്‍വ്വം സ്വീകരിച്ചു . തലയ്ക്കു വെളിവില്ലാതെ വരുന്നതുവരെ അവര്‍ കുടിച്ച്‌ പ്രമാണിയെയും ശങ്കരന്‍ നായരുടെയും പ്രോത്സാഹിപ്പിച്ചു . പാര്‍വ്വതിയും ശിവഗംഗയും പുതിയ സ്വര്‍ണ്ണ അരഞ്ഞാണുകള്‍ പണിയിച്ചു , അവരുടെ വീതിയേറിയ അരക്കെട്ടുകളില്‍ അത് അധികഭാരമായി തൂങ്ങി . ലാസ്യത്തിന്‍റെ, ശ്രുംഗാരത്തിന്‍റെ ഭാവ രസങ്ങള്‍ ആ മുഖങ്ങളില്‍ മിന്നിമറഞ്ഞു .
പാടിപ്പുഴ ചെറിയ ഉന്മാദത്തില്‍ വക്കില്‍ ആണെന്ന് തോന്നുന്നു . ശിവകാമിയാണോ ഐഡിയല്‍ ബാര്‍ ആണോ അവളെ പ്രകോപ്പിച്ചതെന്നറിഞ്ഞുകൂടാ .. കരകളിലേക്ക് വെള്ളം തെറിപ്പിച്ചും ചിലപ്പോള്‍ ശാന്തയായി ഒഴുക്കിനെ ഇല്ലായ്മ ചെയ്തും നിസ്സംഗതയുടെയും വെറുപ്പിന്‍റെയും രസങ്ങള്‍ ഒരേ സമയം പ്രകടിപ്പിച്ചു . പെരുമാള്‍പുരത്തെ നെഞ്ചിലേറ്റി നടക്കുന്ന അവള്‍ക്കു അവിടെ വിളയാടുന്ന സ്പന്ദനങ്ങളെ തൊട്ടറിയാനുള്ള കഴിവ് ശ്ലാഘനീയം ആണ്. വളരെ  പോസ്സസ്സീവ്  ആണ് അല്ലേ നിന്‍റെ പാടിപ്പുഴ , അപര്‍ണ്ണ ശിഖയോടു ചോദിച്ചു , ശിഖ തലയാട്ടി .
എടാ , നിന്‍റെ പുഴയ്ക്ക് വട്ടുപിടിച്ച പ്രണയമാണ് ആ ഗ്രാമത്തോട്, നിനക്കും  .. വര്‍ഷയുടെ കുത്തുവാക്കുകള്‍ ശിഖ നിഷേധിച്ചില്ല , അവള്‍ തലയാട്ടി . അതേയ് , പുഴ റൊമാന്റിക് ആണ് , അത് നിന്‍റെതു പോലെ ചാറ്റലില്‍ തുടങ്ങി ചാറ്റലില്‍ അവസാനിക്കുന്ന വഴുവഴുക്കന്‍ സൈബര്‍ പ്രേമമല്ല . നിനവുകളില്‍ കനവുകളില്‍ സദാ പെരുമാള്‍പുരത്തെ പേറി നടക്കുന്ന ദിവ്യാനുരാഗമാണ് . സുഖ - വിഷമവൃത്തങ്ങളില്‍ ഒപ്പം നില്‍ക്കുന്ന മനസ്സിന്‍റെ ആന്ദോളനമാണ്. അരുതാത്തതെന്തെങ്കിലും നടക്കുമ്പോള്‍ പുഴ കരയുകയാണ് . ഇത്രയും പൊസ്സസ്സീവ് ആയ മറ്റൊരു പ്രണയത്തെ കാണിച്ചു തരുവാന്‍ തനിക്കാവുമോ ? ക്ഷോഭം വാക്കുകളായി  ശിഖയുടെ നാക്കില്‍ നിന്നും പുറത്തേക്ക് തെറിച്ചു .
ശിവകാമിയുടെ ആകാശത്ത്‌ ഒരുപാട് നക്ഷത്രങ്ങള്‍ ഒന്നിച്ചുദിച്ചു . അതില്‍ ചോതി നക്ഷത്ര മേതെന്നറിയാന്‍ അവളുടെ മനസ്സ് താംബൂലമെറിഞ്ഞു ..കറങ്ങിത്തിരിഞ്ഞ താംബൂലം മലര്‍ന്നു  വീണത്‌ കോന്തുണ്ണി കുറുപ്പിന്‍റെ അനന്തിരവന്‍ കുമാരന്‍റെ കളത്തിലാണ് . ശങ്കരന്‍ നായരെന്ന പഴയ അധികാരിയുടെ കാര്യസ്ഥന്‍ , പ്രമാണി ഗോപാലന്‍റെ പുതിയ കൂട്ടു കച്ചവടക്കാരന്‍ സടകുടഞ്ഞു . ശിവഗംഗയെ ,അവളുടെ കെട്ട്യോനെ വിളിച്ചുവരുത്തി വിസ്താര മൊഴിയെടുത്തു. കാഞ്ഞ കൈല് കാണിക്കാതെ മുറിക്കകത്ത് പൂട്ടിയിടുക ..പ്രമാണി എഴുതി കൊടുത്ത വിധി ശങ്കരന്‍ നായര്‍ വായിച്ചു . ഒത്താശ ചെയ്യുന്ന പാര്‍വ്വതിയെയും അടച്ചു പൂട്ടുക കണ്ണുരുട്ടലില്‍ അതും കൂടി വായിച്ചെടുക്കെണ്ടതാണ്. ഗോപാലന്‍റെ വിടുപണിക്കാര്‍ കുമാരന്‍റെ വരവുപോക്കിനെ നിയന്ത്രിച്ചു . വാല്‍നക്ഷത്രങ്ങള്‍ പലതും ശങ്കരന്‍ നായരുടെ അകക്കൊലായിലേക്ക് എത്തി നോക്കി. കരഞ്ഞു വീര്‍ത്ത കണ്ണുകളില്‍ ചോതിയായി കുമാരന്‍ വന്നു , അങ്ങിനെ ശിവകാമിയുടെ ദിനങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞു . പടിഞ്ഞാറേ ജനല്‍ വഴി വന്ന കാറ്റ് അവളുടെ കാതില്‍ പാടിപ്പുഴയുടെ സന്ദേശം കൈമാറി ..' വഴിയുണ്ടാക്കാം . ശിവകാമി കണ്ണ് തുടച്ചു , അവള്‍ക്കു പുഴയെ വിശ്വാസമാണ് .
പതിനാറ്
അവര്‍ നാലു പേര്‍ മുഷ്ടികള്‍ ചുരുട്ടി ആകാശത്തേക്ക് എറിഞ്ഞു . കൈത്തറി ഷര്‍ട്ടും കാവിമുണ്ടും ആയിരുന്നു അവരുടെ വേഷം .. ' മരണം ഒരു സാധാരണ സംഭവമാണ് , ജനങ്ങള്‍ക്ക്‌ വേണ്ടി മരിക്കുന്നത് ഹിമാലയത്തെക്കാള്‍ വലുതാണ്‌ '. കാമ്പസ്സ് അവര്‍ക്ക് പിറകെ നടന്നു , എല്ലാവരും അതേറ്റു വിളിച്ചു . ചൂതാട്ടക്കളത്തില്‍ വെട്ടേറ്റു മരിച്ച സഖാവ് രമേശന് വേണ്ടിയായിരുന്നു ആ മുദ്രാവാക്യം . അവര്‍ക്കായി കുന്നിനു മുകളില്‍ നിരനിരയായി തളിര്‍ത്ത ഗുല്‍മോഹറുകള്‍ ആവേശത്തോടെ പൂത്തു .
അശോകന്‍ ജാനുവിന്‍റെ മകനാണ് , ജാനുവിന്‍റെ മകന്‍ എന്നുമാത്രമേ പറയാന്‍ പറ്റൂ . അച്ഛനാരെന്ന ചോദ്യത്തിനു മുന്നില്‍ ജാനു കൈമലര്‍ത്തുകയാണ് ഉണ്ടായത് . കൃത്യമായ ഒരാളെ ചൂണ്ടാന്‍ ആ വിരലുകള്‍ക്ക് ആയില്ല . അത് അധികാരിയിലേക്ക് , ശങ്കരന്‍ നായരിലേക്ക് , ഏറ്റുകാരന്‍ രാമനിലേക്ക് നീണ്ടു . എന്നാല്‍ താഴെയുള്ള മൂന്നു കുട്ട്യോള്‍ടെ കാര്യത്തില്‍ അവള്‍ക്കു ഒരു സംശയവും ബാക്കി നിന്നില്ല . ആചാരപരമായി കെട്ടിയില്ലെങ്കിലും രാമന്‍ കൂടെപ്പാര്‍പ്പ് തുടങ്ങിയതിനു ശേഷം ഉണ്ടായതാണ് അവര്‍ . അത് രാമന്‍റെത് ആണെന്ന് അവള്‍ക്കുറപ്പിച്ച് പറയാന്‍ പറ്റും . നിരാശയില്‍ നിന്നും നിഷേധത്തിന്‍റെ വഴിയിലേക്ക് അശോകന്‍ നടന്നു . ചേയും നെരൂദയും മാവോയും വിപ്ലവത്തിന്‍റെ വസന്തവഴികള്‍ അവനു മുന്നില്‍ തുറന്നു കൊടുത്തു. പുസ്തക കൂമ്പാരങ്ങള്‍ക്ക് മുന്നില്‍ അടയിരുന്നു . പ്രായോഗിക വഴികളെ കുറിച്ച് കുലംകുഷമായി ചിന്തിച്ചു . എരിയുന്ന ബീഡിപ്പുകയില്‍ ആശ്വാസം തേടി . കബനിയെ പോലെ പാടിപ്പുഴയും ചുവക്കുന്നതായി അവന്‍റെ സ്വപ്നങ്ങളില്‍  നിറഞ്ഞു .
രാത്രിയുടെ യാമങ്ങളില്‍ ആകാശത്തേക്ക് നോക്കി അശോകന്‍ പുഴയോരത്തു കിടന്നു . നക്ഷത്രങ്ങള്‍ അവനോടു പലതും പറഞ്ഞിരിക്കണം , പുഴ ഓളങ്ങള്‍ ഉയര്‍ത്തി അവന്‍റെ ചിന്തകളെ ഉണര്‍ത്തി . ചെറു തെന്നല്‍ വന്നു അവനെ തലോടി . അവര്‍ക്കൊക്കെ പറയാനുണ്ടായത് ഒരേ ഒരു കാര്യമാണ് . പ്രമാണി ഗോപാലന്‍ ശക്തനാണ് , പണവും അധികാരവും നാട്ടിലെ നിയമവും അയാളുടെ കയ്യിലാണ് . ശത്രുവിന്‍റെ വലിപ്പമല്ല പ്രശ്നം ചെറുത്തു നില്‍പ്പിന്‍റെ രീതികളാണ് മാറേണ്ടത് .. അവന്‍ ചേയുടെ പുസ്തകം ഒരാവൃത്തി കൂടി വായിച്ചു . ഗറില്ലാ വഴികളിലേക്കുള്ള  നിതാന്ത ജാഗ്രതയെ നിരീക്ഷിച്ചെടുത്തു .. മാവോവിന്‍റെ സൂക്തങ്ങള്‍ ഉരുവിട്ടു പഠിച്ചു .
ചിരുതേയിയാണ് അശോകനോട് കാരിച്ചിയുടെ കുടിലിലേക്ക് മാറാന്‍ പറഞ്ഞത് . സഖാവ് കരുണന്‍റെ പഴയ കാലൊടിഞ്ഞ മരബെഞ്ച് അവന്‍ ശരിയാക്കിയെടുത്തു .അമാവാസി അശോകന്‍റെ അനുജനും കൂട്ടുകാരനുമായി . വീഞ്ഞ പെട്ടിയില്‍ പുസ്തകങ്ങള്‍ അടുക്കിവെച്ചു അയാളെ സഹായിച്ചു ,  മരയോട്ടി എണ്ണയൊഴിച്ചു കത്തിക്കുന്ന തിരിവിളക്ക് തുടച്ചു വൃത്തിയാക്കി കത്തിച്ചു .അതിന്‍റെ പ്രകാശം  അടിയാക്കോളനിയില്‍ പുതിയ വെളിച്ചം പരത്തി . പുഴകടന്ന് തിരിവിളക്കിന്‍റെ ജ്വാല പെരുമാള്‍പുരത്തെ ഇരുളിനെയും അലോസരപ്പെടുത്തി . കുമാരന്‍ വന്നു , കൂട്ടുകാര്‍ വന്നു .. അങ്ങിനെ കാരിച്ചിയുടെ കുടിലില്‍ ഒരു ബ്രെഹ്റ്റീയന്‍ നാടക സംഘം രൂപം കൊണ്ടു .. അരിസ്റ്റോട്ടലീയന്‍ കഥാര്‍സിസ്സിന്‍റെ കര്‍ട്ടനുകള്‍ താനേ അഴിഞ്ഞുവീണു.
 അങ്ങാടിയില്‍ ഒരു വൈകുന്നേരത്ത് ബേബിയുടെ നാട്ടുഗദ്ധിക അരങ്ങേറി . ചുറ്റും കൂടിയിരുന്ന പെരുമാള്‍പുരത്തെ സാധാരണക്കാരില്‍ നാടകം നൊമ്പരമുണര്‍ത്തി . അവരുടെ മനസ്സും യാഥാര്‍ത്ഥ്യവും നാടകത്തിന്‍റെ ആശയങ്ങളില്‍ കുടുങ്ങി നിന്നു. അത്യാവശ്യം ചില ചെറുപ്പക്കാരും മധ്യവയസ്ക്കരും അശോകന്‍റെ കൂട്ട് ആഗ്രഹിച്ചു .  നേരിന്‍റെ നേര്‍വഴി തേടിയുള്ള ഒരു ചെരുസംഘമായി അത് വളര്‍ന്നു.
മുരളിയുടെ മുഖത്തു ഭീതി പടര്‍ന്നു .. പേടിച്ചരണ്ട ശബ്ദത്തില്‍ അവന്‍ ശിഖയോടു ചോദിച്ചു , അവര്‍ പ്രമാണി ഗോപാലനെ , ശങ്കരന്‍നായരെ കൊല്ലുമോ ? അങ്ങിനെയുള്ളവര്‍ കൊല്ലപ്പെടുന്നതല്ലേ നല്ലത് വര്‍ഷ അതേറ്റെടുത്തു. അപര്‍ണ്ണ ഇടപെട്ടു .. പോടാ , ഒന്നും ഉണ്ടാവില്ല. മൂന്നോ നാലോ മഴക്കാലം കഴിയുമ്പോഴേക്കും ഈ ഉശിരൊക്കെ പോകും .. ചരിത്രം കാട്ടിത്തന്ന വലിയ വലിയ വിപ്ലവങ്ങള്‍ ഒടുവില്‍ നനഞ്ഞ പടക്കമായി തീരുകയല്ലേ ഉണ്ടായത് . ശിഖയ്ക്ക് ആ സംഭാഷണങ്ങള്‍ നീട്ടി കൊണ്ടുപോകുന്നതില്‍ താല്‍പ്പര്യമുണ്ടായില്ല .. അവള്‍ തന്‍റെ ഈര്‍ഷ്യ പ്രകടിപ്പിച്ചു .
ശിവകാമിയുടെ അവസ്ഥ പരമ ദയനീയമാണ് ..കുമാരന്‍ കാര്യങ്ങള്‍ അശോകനെ ധരിപ്പിച്ചു . അമാവാസി പറഞ്ഞു ചേച്ചിയെ നമുക്കിങ്ങോട്ടു കൊണ്ടുവരാം .. വഴികളെ കുറിച്ച് അശോകന്‍ തലപുകച്ചു . എതിരിടേണ്ടത് പണത്തെയും അധികാരത്തെയും ആണ് , അടവുകള്‍ പാളിപ്പോകരുത് . അമാവാസിയുടെ തലയില്‍ നൂറു പൂക്കള്‍ വിരിഞ്ഞു , പിടിച്ചിറക്കി കൊണ്ടുവരണം ചേച്ചിയെ , തടസ്സം നില്‍ക്കുന്നവരെ വെട്ടി മാറ്റണം .. അരിശം തീര്‍ക്കാന്‍ അവന്‍ മുറ്റത്തെ കുലച്ച വാഴയെ വാക്കത്തി കൊണ്ടു വെട്ടി .. ഒന്നല്ല , ഒരു പാട് പ്രാവശ്യം .
പ്രമാണി ഗോപാലന്‍ മടക്കുവടയെ കുറിച്ചു പറഞ്ഞു . അവിലും തേങ്ങയും പഞ്ചസാരയും ചേര്‍ത്തു കുഴച്ചു അരിമാവില്‍ വേവിച്ചെടുക്കുന്ന മടക്കുവടയെ , അതിന്‍റെ സ്വാദിനെ കുറിച്ചു പറഞ്ഞു . ശങ്കരന്‍നായരുടെ , പാര്‍വ്വതിയുടെ , ശിവഗംഗയുടെ , കൂടി നിന്ന പണിക്കാരത്തികളുടെ വായില്‍ രുചിയുടെ വെള്ളമൂറി . പ്രേമഹ രോഗിയായ ഗോപാലന്‍ എന്തിനായിരിക്കും മടക്കുവടയെ കുറിച്ചു , അതിന്‍റെ രുചിയെക്കുറിച്ചു ഇത്രയും ഉച്ചത്തില്‍ പറഞ്ഞത് അപര്‍ണ്ണയുടെ സംശയം അതായിരുന്നു . ആലോചിക്കേണ്ടുന്ന വിഷയമാണത്, ശിഖ നോട്ടുബുക്കില്‍ കുറിച്ചിട്ടു .
ശിവകാമി ജനലഴികള്‍ പിടിച്ച് പടിഞ്ഞാറോട്ടെക്ക് നോക്കിയിരുന്നു , ഇന്നേക്ക് പതിമൂന്നു ദിവസങ്ങള്‍ കഴിഞ്ഞു ഈ ഇരുട്ടുമുറിയില്‍ . പാടിപ്പുഴ എന്തെങ്കിലും ഒരു സമാധാനം ഉണ്ടാക്കിത്തരും എന്ന വിശ്വാസത്തില്‍ ആണ് അവളിപ്പോഴും . പുറത്തു ഗോപാലന്‍റെ മുഴങ്ങുന്ന ചിരി അവളെ കൂടുതല്‍ അസ്വസ്ഥയാക്കി . മടക്കുവടയുടെ ലളിത ശാസ്ത്രം ആ ചിരിയില്‍ അവള്‍ അന്വേഷിച്ചു .
നേരമിരുട്ടിയ നേരത്ത് പത്തോളം വരുന്ന സംഘം ശങ്കരന്‍നായരുടെ വീട്ടുമുറ്റത്തെത്തി , ശങ്കരേട്ടാ ,പുറത്തേക്ക് വിളിച്ച് അവര്‍ കാര്യങ്ങള്‍ ചെവിയില്‍ പറഞ്ഞു , അയാള്‍ വഴങ്ങിയില്ല . കൈകള്‍ പിറകോട്ടു തിരിച്ചു മുഖത്തു ആഞ്ഞൊരടി കൊടുത്തു , അയാള്‍ വഴങ്ങിയില്ല . അവര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു .. തീരുമാനിച്ചുറച്ചതു പോലെ അയാളെ പിറകിലെ മുരിക്കിന് ചേര്‍ത്തു കെട്ടി .. അമാവാസി ചോണനുറുമ്പിന്‍റെ മുട്ടകള്‍ അടങ്ങിയ നീറ് കൊട്ട അയാളുടെ ദേഹത്ത് കുടഞ്ഞു .  പാര്‍വ്വതി വാതില്‍ തുറന്നു കൊടുത്തു , ശിവഗംഗ നോക്കിനിന്നതെയുള്ളൂ , ശിവകാമി കുമാരന്‍റെ കൂടെയിറങ്ങി . കാരിച്ചിയുടെ വീട്ടിലേക്കു അവര്‍  നടന്നു , ശിവകാമി അങ്ങിനെ കാരിച്ചിയുടെ മകളായി , മരുമകളായി , കുമാരന്‍റെ കേട്ട്യോളായി , അശോകന്‍റെ സഹയാത്രികയായി .. അന്ന് രാത്രിയായിരിക്കണം പാടിപ്പുഴ ഏറ്റവും കൂടുതല്‍ സന്തോഷിച്ചിരിക്കുക , ശിഖയുടെ മനസ്സ് പറഞ്ഞത് അതാണ്‌ .
ഗോപാലന്‍റെ തേര്‍വാഴ്ച്ചക്കെതിരെ അങ്ങാടിയില്‍ പോസ്റ്റര്‍ പതിഞ്ഞു . നട്ടുച്ചയ്ക്കും വൈകുന്നേരങ്ങളിലും നാലാള്‍ കൂടുന്നെടത്തോക്കെ ചര്‍ച്ചയായി . ഇത് അവസാനിപ്പിക്കണം ഇല്ലെങ്കില്‍ ഗോപാലനെ ഉണ്ടാകൂ , നാടും നാട്ടാരും ബാക്കി കാണില്ല . വെറുപ്പുകള്‍ രൂപപ്പെടുന്നത് അശോകന്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചു . കരുക്കളെറിയുമ്പോള്‍ പാളിപ്പോകരുത് , അവസരത്തിനായി അവന്‍ ആയുധങ്ങളുടെ മൂര്‍ച്ച കൂട്ടി കാത്തിരുന്നു .
മേഴ്സിഡസ്സ് കാറിന്‍റെ റേഡിയേറ്ററില്‍ നിന്നും പുക പടരുന്നു , ശീതികരിച്ച അകത്ത് താന്‍ ശ്വാസം മുട്ടി മരിക്കുന്നു ..ഗോപാലന്‍ ഉറക്കത്തില്‍ ഞെട്ടി നിലവിളിച്ചു .ചുറ്റും പരതി നോക്കി അടുത്തു കെട്ട്യോളില്ല .. ലൈറ്റ് തെളിച്ചു പുറത്തേക്ക് നീട്ടി വിളിച്ചു , ഇല്ലാ പരിവാരങ്ങള്‍ ആരും വിളി കേട്ടില്ല .
അന്ധകാരവഴിയില്‍ ഒരു പിടിവള്ളിക്കായി കണ്ണുകള്‍ പരതി . കഴുത്തിനു മീതെ തലയുണ്ടോയെന്നു തപ്പി നോക്കി ഉറപ്പുവരുത്തി .
മുന്‍ നിരയിലെ നാല് സ്വര്‍ണ്ണ വെപ്പുപല്ലുകള്‍ മോഷണം പോകുന്നതായും , കണ്ണുകള്‍ പുറത്തേക്ക് തള്ളി , കാതുകളും കൈകളും വെട്ടിയരിയപ്പെട്ടു റെയില്‍വേ ട്രാക്കില്‍ കാണപ്പെട്ട അജ്ഞാത ജഡമായും ഉള്ള കാഴ്ചകള്‍ ദുസ്സ്വപ്നങ്ങളായി ഗോപാലന്‍റെ രാത്രികളെ അപഹരിച്ചു . ' വരാനിരിക്കുന്നത് വഴിയില്‍ തങ്ങില്ല എന്‍റെ ഗോപാലാ ..' മുറ്റത്തെ പ്ലാവിലിരുന്നു ദിവസവും അണ്ണാന്‍ ചിലച്ചു. കല്ലെടുത്തെറിഞ്ഞ്  അയാള്‍ അസഹനീയമായ ആ പരിഹാസത്തെ ആട്ടിയോടിച്ചു, അങ്ങിനെ അരിശം തീര്‍ത്തു . വളരെ കരുതലോടെ അത്യാവശ്യം മാത്രം ഗോപാലന്‍ പുറത്തേക്കിറങ്ങി , ബാക്കിയുള്ള സമയങ്ങളില്‍ പത്തായപ്പുരയിലെ  ചെമ്പു പാത്രങ്ങളെയും ചാക്കുകെട്ടുകളെയും കെട്ടിപ്പിടിച്ചു കിടന്നു .
 പതിനേഴ്‌ വെട്ടിയിട്ട കണ്ടല്‍ക്കാടുകളെ  നോക്കി ദേശാടനപക്ഷികള്‍ തരിച്ചു നിന്നു . ഒരു ആവാസ ഇടം കൂടി നഷ്ടപ്പെട്ടതിലുള്ള നോവ്‌ അവയുടെ മുഖത്ത് .. ഗോപാലനെ അവര്‍ക്കറിയില്ലായിരുന്നു , എങ്കിലും പറഞ്ഞു ..ഇത് ചെയ്തവന്‍റെ തല തീയിട്ടു പോകട്ടെ , ശാപവാക്കുകള്‍ ചൊല്ലി കിളികള്‍ തിരിച്ചുപറന്നു .
സംഹാരത്തിന്‍റെ  കൂര്‍ത്ത നഖങ്ങള്‍ ഉയര്‍ത്തി ജെസീബികള്‍ പെരുമാള്‍പുരത്തിന്‍റെ നെഞ്ചിലൂടെ തലങ്ങും വിലങ്ങും ഓടി . കൌതുകത്തോടെ , ഭയപ്പാടോടെ
അവര്‍ അതു നോക്കി നെടുവീര്‍പ്പിട്ടു . അതിന്‍റെ മുരള്‍ച്ച അവരുടെ ഉറക്കത്തിന്‍റെ സ്വസ്ഥത നഷ്ടപ്പെടുത്തി, രാത്രികളെ ഇല്ലാതാക്കി . അടയിരിക്കാന്‍ കൂടില്ലാതെ മുട്ടയുമായി പറന്ന കിളികള്‍ പടിപ്പുഴയോട് സങ്കടം പറഞ്ഞു . പുഴ കുമാരനെ വിളിപ്പിച്ചു , അമാവാസിയെ വിളിപ്പിച്ചു .. അശോകനെ കാണണം . 
പുഴ കര കാര്‍ന്നെടുത്തു, വിദഗ്ദ്ധരായ കൂട്ടികൊടുപ്പുകാര്‍ മണലൂറ്റിനു നേതൃത്വം കൊടുത്തു . നിത്യ ബലാത്ക്കാരം പുഴയെ ശോഷിപ്പിച്ചു . കണ്ണീരിന്‍റെ ഉപ്പുകലര്‍ന്ന ജലം ഒരു നേര്‍ത്ത നീര്‍ച്ചാല് പോലെ ആര്‍ക്കോ വേണ്ടിയെന്നോണം പുഴ ഒഴുകി , വേനല്‍ക്കാലങ്ങളില്‍ തീര്‍ത്തും വറ്റി വരണ്ടു. വാര്‍ധക്യത്തില്‍ മക്കളുടെ കാരുണ്യത്തിനായി കൈനീട്ടുന്ന പെറ്റുപോറ്റിയ അമ്മമാരുടെ ഗതിയാണ് പുഴയ്ക്കും വന്നുപെട്ടത് .. ആ കണ്ണീരു വേദനയുടെതാണ്.പുഴയില്ലാതാവുക എന്ന് പറഞ്ഞാല്‍ എല്ലാം ഇല്ലാതാവുക എന്നാണ് കരുതേണ്ടത് .. ശിഖ തന്‍റെ രോഷം പങ്കുവെച്ചു, അപര്‍ണ്ണയും വര്‍ഷയും മുരളിയും തലയാട്ടി അതുറപ്പിച്ചു.
ചെറുത്തുനില്‍പ്പിന്‍റെ അനിവാര്യതയെ കുറിച്ച് അശോകന്‍ അങ്ങാടി മൈതാനത്ത് പ്രസംഗിച്ചു . വാക്കുകളുടെ കാലം അസ്തമിച്ചു ..ഇനിയും അമാന്തിച്ചുകൂടാ , ഗോപാലന്‍ പെരുമാള്‍പുരത്തിന്‍റെ വിഴുപ്പ് , വിഴുപ്പുകള്‍ നാം അധികം പേറെണ്ടതില്ല . കോന്തുണ്ണികുറുപ്പും കുഞ്ഞമ്പുവും കരുണനും ഒഴുക്കിയ വിയര്‍പ്പുകള്‍ വൃഥാവിലാകരുത് ., ഈ നാട് പ്രമാണി ഗോപാലന്‍റെ തറവാട്ടു സ്വത്തല്ല , നമ്മുടെതാണ്‌ നമ്മള്‍ ഓരോരുത്തരുടെയും .ആള്‍ക്കൂട്ടം കയ്യടിച്ചു , മുദ്രാവാക്യങ്ങള്‍ വിളിച്ചു . ജാഥയായി ഗോപാലന്‍റെ വീട്ടിലേക്കു മാര്‍ച്ച് ചെയ്തു .
അശോകന്‍ പാടിപ്പുഴയുടെ മണല്‍തിട്ടകളിലൂടെ നടന്നു , വിദൂരമായ അതിന്‍റെ ഉല്‍പ്പത്തി തേടണം , വരണ്ട പുഴയും ശൂന്യമായ ആകാശവും അവന്‍റെ മനസ്സിനെ നൊമ്പരപ്പെടുത്തി , മനുഷ്യ കുലത്തിന്‍റെ കാലിക നിസ്സംഗതയെ അതുമായി താരതമ്യം ചെയ്തു . പഴയ പ്രമാണിമാര്‍ക്ക് പകരം പുതിയ പ്രമാണിമാര്‍ വരുന്നു .. പക്ഷെ, എന്തുകൊണ്ട് പുതിയ പുഴ പിറക്കുന്നില്ല ?

പതിനെട്ട്മേടമാസത്തിലെ കടുത്ത ചൂട് .. അമ്പലക്കുളം വറ്റി വരണ്ടു . ചെളിയില്‍ പളപളക്കുന്ന വരാലുകള്‍ , അമാവാസിയുടെ മനസ്സിനെ അത് കൊതിപ്പിച്ചു . രണ്ടു  ചോദ്യങ്ങളുയര്‍ന്നു , അമ്പലക്കുളത്തിലെ മീനുകള്‍ പിടിക്കാമോ ?അതും ഒരു അടിയാ ചെക്കന്‍ ? ആലിലകള്‍ ചിരിച്ചു,  അമാവാസിക്ക് അത് ധൈര്യമേകി . അവന്‍ രണ്ടും കല്‍പ്പിച്ച് കൈലി മുറുക്കിയുടുത്ത് കുളത്തിലേക്കിറങ്ങി . വഴുവഴുക്കുന്ന വരാലുകള്‍ കൈപ്പിടിയിലൊതുങ്ങാതെ കുതറി . അവന്‍ ശ്രമം തുടര്‍ന്നു ..പിടിക്കണം , വരാലുകള്‍ ഗോപാലനെ പോലെ പിടി കൊടുക്കാതെ തെന്നി മാറി .  വരാലുകളെ പോലെ ഗോപാലനും പെരുമാള്‍പുരത്തിന്‍റെ മാത്രം പ്രതിഭാസമല്ല . ആ വഴുവഴുപ്പന്‍ സ്വഭാവമായിരിക്കണം അയാളെ കാലത്തിനും അധീനനാക്കുന്നത് .
കടം കൊടുക്കാന്‍ പെരുമാള്‍പുരത്തിന്‍റെ സഹകരണ ബാങ്കുകള്‍ മത്സരിച്ചു . ഗോപാലനോ അയാളുടെ ശിങ്കിടികളോ ആയിരുന്നു നാല് ബാങ്കുകളുടെയും കാര്യ നിര്‍വ്വഹണക്കാര്‍ . കടം കൊണ്ട് മുടിഞ്ഞ് കരഞ്ഞു കോലംകെട്ടവരെ സഹായിക്കാന്‍ ഗോപാലന്‍റെ പത്തായപ്പുരയില്‍ ഒരു സ്വയം സഹകരണ പ്രസ്ഥാനം രൂപം കൊണ്ടു .. കണ്ണീരൊപ്പാന്‍ കൂടുതല്‍ പലിശയ്ക്ക് അവരുടെ ദുരിതങ്ങളെ അവര്‍ ഗോപാലന് പണയപ്പെടുത്തി . പത്തായപ്പുരയില്‍ ചെമ്പുവട്ടകളും കിടപ്പാടങ്ങളുടെ കുടിയാധാരങ്ങളും കുന്നുകൂടി . ഗോപാലന്‍ പറയുന്ന കടലാസ്സുകളിലെല്ലാം ഒരു മടിയും കൂടാതെ അവര്‍ തള്ളവിരല്‍ ചുണ്ട് പതിച്ചു , ഗോപാലന്‍ പതിപ്പിച്ചു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി .
ശിഖരങ്ങളില്‍ നിന്ന് വീണ്ടും ശിഖരങ്ങള്‍ .. ഗോപാലന്‍ വളര്‍ന്നു . ആല്‍ മരത്തെക്കാള്‍ ഉയരത്തില്‍ അയാള്‍ പടര്‍ന്നു പന്തലിച്ചു . താഴോട്ടെക്കിറങ്ങിയ ഉപവേരുകള്‍ അതിനെ ഭൂമിയില്‍ ഉറപ്പിച്ചു നിര്‍ത്തി . ഒരു കാറ്റിനോ , കൊടുംകാറ്റിനോ പിഴുതെറിയാന്‍ പറ്റാത്ത വിധം അയാളുടെ വേരുകള്‍ പെരുമാള്‍പുരത്തിന്‍റെ മണ്ണില്‍ ആഴ്ന്നിറങ്ങി .
ഉണങ്ങി വീണ ആലിലകള്‍ അടിച്ചു കൂട്ടി തീയിട്ടു കാരിച്ചി ഉള്ളിലുള്ള അരിശം തീര്‍ത്തു. ഈ ചെക്കന്‍മാര്‍ ഗോപാലനോട്‌ കൊമ്പു കോര്‍ത്തിട്ടു എന്ത് നേടാനാ ? അശോകനേയും കുമാരനെയും അമാവാസിയേയും ഓര്‍ത്ത്‌ ആ കണ്ണുകളില്‍ സഹതാപം നിറഞ്ഞു .ഈ ഗോപാന്‍ പോയാലെന്താ , എല്ലാ നാട്ടിലും ഓന് മക്കളുണ്ട് . അവര്‍ ഇതിലും ശക്തരാണ് , അവള്‍ ഉപദേശിച്ചു .
അങ്ങാടിയിലെ ബാറിന്‍റെ മുന്നില്‍ സീല്‍ക്കാരം പോലെ മേഴ്സിഡസ്സ് കാറ് വന്നു നിന്നു. ഗോപാലനോടൊപ്പം ഇറങ്ങിവന്നവരുടെ  കയ്യിലെ കറുത്ത ലതര്‍ ബ്രീഫ് കെയ്സ് കാട്ടി ഗോപാലന്‍ കൂടിനിന്നവരോടായി ചിരിച്ചു .. ഈ പെട്ടിയിലാണ് പെരുമാള്‍പുരത്തിന്‍റെ വികസനം കിടക്കുന്നത് . വെറും വികസനമല്ല .. സമഗ്ര വികസനം . പാടിപ്പുഴക്ക്‌  നാലുവരിപ്പാലം , വലിയ നഗരം ആകാന്‍ പോകുകയാണ് നമ്മുടെ നാട് . കൂടി നിന്നവരും അങ്ങാടിയില്‍ സാധനം വാങ്ങിക്കാന്‍ വന്ന മറ്റു ആള്‍ക്കാരും ചിരിച്ചു , കയ്യടിച്ചു . ഗോപാലന്‍ മുന്‍വരിയിലെ നാല് സ്വര്‍ണ്ണപ്പല്ലുകള്‍ ഇളകി പോകാതെ , ചുണ്ടുകള്‍ താളത്തില്‍ ചലിപ്പിച്ച് മോണ കാട്ടി ചിരിച്ചു . സേവകര്‍ കാണിച്ച വഴിയിലൂടെ വന്നവര്‍ ശീതികരിച്ച മുറിയിലേക്ക് കടന്നു .. ഗോപാലന്‍ പരിചാരകന്മാരോട് ആജ്ഞാപിച്ചു .. നല്ല നാടന്‍ കള്ള് വേണം , നാടന്‍ കോഴി വേണം , ചൊടി വിട്ടുമാറാത്ത നാടന്‍ പെണ്ണ് വേണം .. അങ്ങിനെ നമുക്ക് പെരുമാള്‍പുരത്തിന്‍റെ ചൂടും ചൂരും രുചിയും ഇവരെ കൊണ്ട് അനുഭവിപ്പിക്കണം . നാലുവരിപ്പാലം കേവല സ്വപ്നത്തില്‍ ഒതുങ്ങാതെ ഇവരിലൂടെ യാഥാര്‍ത്യമാക്കണം  .
കോഴി വന്നു , പെണ്ണ് വന്നു , കള്ള് വന്നു .. പാലത്തിന്‍റെ സ്കെച്ചുകള്‍ ഗോപാലന്‍ പറയുന്നതനുസരിച്ച് വെട്ടിയും തിരുത്തിയും വരച്ചു . സമയ സന്ദര്‍ഭങ്ങളില്‍  ചില്ലറ തുട്ടുകള്‍ അവരുടെ കയ്യില്‍ അയാള്‍ തിരുകിവെച്ചു . ആടിക്കുഴയുന്ന കാലുകളില്‍ , വെളിവില്ലാത്ത ആ തലച്ചോറുകളില്‍ നിന്നു അവ്യക്തമായ ചില അക്ഷരങ്ങള്‍ പുറത്തേക്ക് വന്നു . ഗോപാലന്‍ മുറിഞ്ഞു വീണ അക്ഷരങ്ങളെ തുന്നിച്ചേര്‍ത്തു സമര്‍ഥമായി വാക്കുകളായി അത്  പരിഭാഷപ്പെടുത്തി . അങ്ങിനെ പെരുമാള്‍പുരം നഗരങ്ങളുടെ നഗരമാകാന്‍ പോകുന്നു . കൂടി നിന്നവര്‍ കയ്യടിച്ചു , വന്നവരുടെ  കുഴഞ്ഞു വീഴുന്ന കൈകള്‍ ഗോപാലന്‍ ചേര്‍ത്തു പിടിച്ചു .. എവിടെ നിന്നോ ഒരു പല്ലി ചിലച്ചു, അത് ശുഭലക്ഷണമായി  കൊണ്ടാടപ്പെട്ടു .
പുതിയ ബസ്സ്‌ റൂട്ടുകള്‍ അനുവദിക്കപ്പെട്ടു . പുറം ദേശങ്ങളില്‍ നിന്നും ആള്‍ക്കാര്‍ വാണിഭത്തിനായും കാഴ്ചകള്‍ കണ്ടു രസിക്കാനുമായി പെരുമാള്‍പുരത്തങ്ങാടിയില്‍ എത്തി . ഓലക്കൂടുകളില്‍ പൊതിഞ്ഞ തെങ്ങിന്‍ ചക്കര വാങ്ങി ആവോളം മധുരം നുണഞ്ഞു . വിയര്‍പ്പിന്‍റെ  നൂലിഴകള്‍ ഊടും പാവും കോര്‍ത്ത പരുക്കന്‍ ഖാദി വസ്ത്രങ്ങള്‍ പെരുമാള്‍പുരത്തു നിന്നും സാവകാശം പിന്മാറി , പകരം കടുത്ത വര്‍ണ്ണങ്ങളിലുള്ള സിന്തറ്റിക്ക് ഫാബ്രിക്കുകള്‍ കൊണ്ട് ദേഹം പൊതിഞ്ഞ് സദാ കൃത്രിമ ചിരിയുമായി അവര്‍ ദിങ്ങള്‍ തള്ളി നീക്കി . സാവിത്രിയമ്മയുടെ പഴയ ചര്‍ക്ക കണ്ണാടിക്കൂട്ടില്‍ ഫ്രെയിം ചെയ്തു പുറം ദേശികളെ കാണിച്ചു ചില്ലറ നക്കാപ്പിച്ച തുണ്ടുകള്‍ വാങ്ങി സമാധാനിച്ചു .
അപ്പോള്‍ അരുണോദയത്തിന് ഗോപാലന്‍റെ കളറ് വന്നൂ അല്ലേ ? അപര്‍ണ്ണയുടെ ചോദ്യത്തിന് ഒരുത്തരം നല്‍കാന്‍ ശിഖയ്ക്കായില്ല . ശിഖ പുഴയെ നോക്കി .. പുഴയാണ് പറയേണ്ടത് , അപര്‍ണ്ണയുടെ സംശയം സാധൂകരിക്കപ്പെടുന്നതാണോ ?  പുഴ മിണ്ടിയില്ല .. നേര്‍ത്ത നീര്‍ചാലുകളായി തീര്‍ന്ന അവളെന്തു പറയാനാണ് .

കറുത്ത ബോര്‍ഡില്‍ ചോക്ക് കൊണ്ടുള്ള വെളുത്ത വലിയ അക്കങ്ങള്‍ 10  - 1 = ? , അദ്ധ്യാപകന്‍റെ വിരലുകള്‍ അമാവാസിക്ക് നേരെ തിരിഞ്ഞു. അവന്‍ തല താഴ്ത്തി മൌഡ്യം ഒളിപ്പിച്ചു . തന്നോടാണ് ചോദിക്കുന്നത് അദ്ധ്യാപകന്‍റെ ശബ്ദം ഉയര്‍ന്നു . ശൂന്യത്തില്‍ ഒന്ന് കുറക്കാനുള്ള വിദ്യ ആ ഇളം മനസ്സിന് അറിയില്ലായിരുന്നു , ശൂന്യം പോലെ അവന്‍റെ മനസ്സും ശൂന്യമായിരുന്നു .അദ്ധ്യാപകന്‍ ദേഷ്യപ്പെട്ടു , ചൂരല്‍ കൊണ്ട് അവന്‍റെ കൈവെള്ളയില്‍ അടിച്ചു .  നിസംഗമായ അവന്‍റെ നില്‍പ്പ് അയാളെ കൂടുതല്‍ അരിശപ്പെടുത്തി , അവനെ അയാള്‍ പൊതിരെ തല്ലി .
വേദനയും വെറുപ്പും അരിശവും ചേര്‍ന്ന് സമ്മിശ്രമായ വികാരം അമാവാസിയുടെ മുഖത്തു നിഴലിച്ചു . അദ്ധ്യാപകന് സങ്കടം വന്നു , അയാള്‍ അവനെ അരികില്‍ ചേര്‍ത്തുപിടിച്ച് സ്വാന്ത്വനപ്പെടുത്തി . ശൂന്യത്തില്‍ നിന്നും ഒന്നിനെ ഒന്നും ചെയ്യാനാവില്ല എന്ന് നീ പറയുന്നത് ശരി തന്നെ . പക്ഷെ വഴിയുണ്ട് .. 'കടമെടുക്കണം ' അടുത്ത സംഖ്യാസ്ഥാനത്തു നിന്നും ഒന്ന് കടമെടുക്കുക . അപ്പോള്‍ പത്തായി , അതില്‍ ഒന്ന് കുറവ് വന്നാല്‍ ഒമ്പത് എന്ന ഉത്തരത്തിലേക്കു നമുക്ക് എത്താം . ഇത് കണക്ക്, കണക്ക് തന്നെയാണ് നിന്‍റെ ജീവിതവും എന്ന് നീ മനസ്സിലാക്കുക .
' കടമെടുക്കണം  '" അത് അവനു പുതിയ പദമായിരുന്നു . വിയര്‍പ്പിന്‍റെ വിലയെ മഹാത്വവത്ക്കരിച്ച സഖാവ് കരുണന്‍റെ മകന് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല . സഹകരണ പ്രസ്ഥാനത്തിലൂടെ , അദ്ധ്വാനത്തിലൂടെ സ്വാശ്രയനകാനാണ്  കരുണന്‍ മറ്റുള്ളവരോട് പറഞ്ഞത് . അത് കേട്ട് വളര്‍ന്ന താനെങ്ങിനെയാ കടമെടുക്കുക അമാവാസി സങ്കടത്തിലായി .
അമാവാസിയുടെ സ്കൂള്‍ ചരിതം കേട്ട് അശോകന്‍ ചിരിച്ചു . ഏട്ടാ , ഞാന്‍ പറഞ്ഞത് തമാശയായി ചിരിച്ചു തള്ളരുതേ . കളിച്ചും ചിരിച്ചും നടക്കുന്ന ഇളം പ്രായത്തില്‍ പ്രൈമറി അദ്ധ്യാപകനാണ് നല്ല പൌരനെ പരുവപ്പെടുത്തുന്നത് എന്ന് നിങ്ങള്‍ പറയുന്നുണ്ടല്ലോ ?  അതെ , ഒരു ജീവിതം കടം കൊണ്ട് തീര്‍ക്കേണ്ടാതാണ് എന്നൊരു പാഠം അവിടം മുതലാണ്‌ നാം പഠിച്ചു തുടങ്ങുന്നത് . അതിനകത്തുള്ള രാക്ഷ്ട്രീയത്തെ പറ്റി ഏട്ടന്‍ ഗൌരവമായി പഠിക്കണം , അമാവാസി പറഞ്ഞു നിര്‍ത്തി . കൃത്യമായ ഒരുത്തരം നല്‍കാനാവാതെ അശോകന്‍ തന്‍റെ താടി രോമങ്ങളില്‍ തടവി വെറുതെ ചിരിച്ചു
നുകത്തിന് അടിയില്‍ കാളകളുടെ കഴുത്തു ഞെരിഞ്ഞമരുകയാണ് .അമ്പൂഞ്ഞിയുടെ കല്‍പ്പനകളെ അനുസരിച്ച് , വേദനകള്‍ ഉള്ളിലൊതുക്കി അവ മുന്നോട്ടേക്ക് പാഞ്ഞു. ചെളിയില്‍ പൂണ്ട  കലപ്പയുമായി അവര്‍ അമ്പൂഞ്ഞിയെ വലിച്ചു കൊണ്ടുപോയി എന്നുവേണമെങ്കിലും  പറയാം . മറക്കാത്ത കാഴ്ചയായി അത് അശോകനെ നൊമ്പരപ്പെടുത്തി .

പത്തൊന്‍പത്


ശങ്കുണ്ണി നായരുടെ പറമ്പില്‍ ദീനം വന്നു ചത്ത പശുവിനെ നാരായണന്‍ തോളില്‍ തൂക്കി നടന്നു . തോല് ഊരി, വൃത്തിയാക്കി ഉറയിലിടണം  ഒരുപാട് പണിയുണ്ട്, ചെത്തി മിനുക്കി ചെണ്ടയക്കാന്‍ പിന്നെ നല്ല ആരടുപ്പവും മൂത്തതുമായ പ്ലാവിന്‍ കൊമ്പ്  വേണം, മുള വേണം .  ചെണ്ടയുണ്ടാക്കുന്നതിന്‍റെ ചിന്തകളില്‍ നാരായണന്‍റെ മനസ്സ് വട്ടം കറങ്ങി .
മഴയൊഴിഞ്ഞ ഒരു വൈകെന്നരം  പെരുമാള്‍പുരത്തങ്ങാടിയില്‍ നാരായണന്‍ ചെണ്ട കൊട്ടി . അസുരവാദ്യമായ ചെണ്ടയെ ഉള്ളുരുകി അയാള്‍ അടിച്ചു തിമര്‍ത്തു . ഉച്ചസ്ഥായിയിലുള്ള വാദ്യഘോഷം കേട്ട് ആളുകള്‍ ചുറ്റും കൂടി . നമ്മുടെ ഈ നാരായണന് എന്താണ് പറ്റിയത് , വിയര്‍ത്തോഴുകുന്ന നാരായണനെ നോക്കി അവര്‍ അനുതപിച്ചു .ചെണ്ടയുടെ രോദനം പെരുമാള്‍പുരത്തിന്‍റെ രോദനമായി . അനുരണങ്ങള്‍ കാതങ്ങള്‍ ചെന്ന് ഗോപാലന്‍റെയും ശങ്കുണ്ണി നായരുടെയും കാതുകളെ അലോസരപ്പെടുത്തി .
വയനാട്ടില്‍ നിന്നും തൃശ്ശൂരില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നുമുള്ള ചെറുപ്പക്കാര്‍ പാത്തും പതുങ്ങിയും പെരുമാള്‍പുരത്തെത്തി. അവര്‍ കുമാരന്‍റെയും കാരിച്ചിയുടെയും കുടികളില്‍ അന്തിയുറങ്ങി , പകലുകളില്‍ അങ്ങാടിയിലൂടെ അലഞ്ഞു നടന്നു . വലിയ വായില്‍ കഠിന പദങ്ങള്‍ ഉപയോഗിച്ചും,  അയവ് വരുത്താനായി ഇടയ്ക്കിടക്ക് കവിതകള്‍ ചൊല്ലിയും അവര്‍ ആളെ കൂട്ടി . അശോകന്‍ മുന്നില്‍ നിന്നു. രാത്രികാലങ്ങളില്‍ ഇരുട്ട് തിന്ന പുഴക്കരയില്‍ കൂടി അവര്‍ ഗൌരവ ചര്‍ച്ചകളില്‍ മുഴുകി ..അനിവാര്യമായതിനെ തടഞ്ഞു നിര്‍ത്താനാവില്ല . അവരുടെ കണ്‍ഠങ്ങളില്‍ നിന്നു ഉശിരുള്ള മുദ്രാവാക്യങ്ങള്‍ മുഴങ്ങി .. നോട്ടം തന്നിലെക്കാണെന്നു മനസ്സിലാക്കിയ ഗോപാലന്‍ കരുതിയിരുന്നു , ശങ്കുണ്ണി നായര്‍ കരുതിയിരുന്നു . അത്യാവശ്യം വേണ്ട മുന്‍കരുതലുകള്‍ നടത്തി . പോലീസ് പട പെരുമാള്‍പുരത്തങ്ങാടിയിലൂടെ ഒളിച്ചും തെളിഞ്ഞും വിവരങ്ങള്‍ ശേഖരിച്ചു .. മാവോയുടെയും ചാരുമംജുംദാരുടെയും ചില പുസ്തകങ്ങളും , ബീഡി , തീപ്പെട്ടി കോലുകള്‍ തുടങ്ങിയ ചില മാരകായുധങ്ങളും പിടിച്ചെടുത്ത് അവര്‍ സായൂജ്യമടഞ്ഞു ..വസന്തം വരാതിരിക്കാന്‍ ശിശിരത്തെ ബ്ലോക്ക് ചെയ്തു.
ഭയം കാരിച്ചിയുടെ കണ്ണുകളെ നനയിച്ചു .പോലീസ്സ് പിടിച്ചു കൊണ്ടുപോയ അമാവാസി ഇതുവരെയും വന്നില്ല , അവന്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല  .. എന്തെങ്കിലും ഉത്തരം പറയാന്‍ പറ്റുന്ന ഗോപാലന്‍ സ്വര്‍ണ്ണ പല്ലുകളില്‍ വിരല് ചേര്‍ത്തുപിടിച്ച്‌ പെരുമാള്‍ പുരത്തങ്ങാടിയില്‍ നിന്നു ചിരിച്ചു . അമാവാസിമാര്‍ ഇനിയും ഉണ്ടാകുമെന്ന് ഇടംവലം നിന്ന പോലീസ്സുകാരുടെ സംരക്ഷണയില്‍ തറപ്പിച്ചു പറഞ്ഞു .
വസന്തം പൂക്കളെ സമ്മാനിക്കാനുള്ളതാണ്. വിരിഞ്ഞ മൊട്ടുകള്‍ പൂവാകാതെ നോക്കാന്‍ ശിശിരം ശ്രദ്ധിച്ചു. ചെടികളുടെ വിങ്ങലുകള്‍ പെരുമാള്‍പുരം പങ്കിട്ടു. ചുവന്ന നക്ഷത്രങ്ങള്‍ പൂക്കുന്നോരാകാശത്തെ സ്വപ്നങ്ങളില്‍ നിറച്ചു . നിറയെ പൂക്കളുള്ള തൊടി അവരുടെ ആശകളില്‍ പൂത്തുനിന്നു .
" നമ്മുടെ സമരം വളരെ ദീര്‍ഘമായ ഒന്നാണെന്നും, നീ വളര്‍ന്ന് വലുതായിക്കഴിഞ്ഞാലും അതിനായി നിനക്ക്‌ നിന്‍റെതായ സംഭാവന നല്‍കാനുണ്ടാകുമെന്നും ഓര്‍ത്തിരിക്കണം. അതുവരെയ്ക്ക്‌ നല്ലൊരു വിപ്ലവകാരിയാകാന്‍ നീ തയ്യാറെടുക്കണം. നിന്‍റെ ഈ പ്രായത്തില്‍ അതിന്നര്‍ത്ഥം നീ നല്ലപോലെ കഴിവിന്‍റെ  പരമാവധി പഠിക്കുകയും നീതിക്കുവേണ്ടി എല്ലായ്പ്പോഴും ശബ്ദമുയര്‍ത്താന്‍ സന്നദ്ധതയായിരിക്കുകയും വേണമെന്നാണ്‌. കൂടാതെ, അമ്മ പറയുന്നതനുസരിക്കണം. നീ വലിയ ആളാണെന്ന് ഭാവിക്കാതിരിക്കുകയും വേണം. അതിന്‌ സമയം വരുന്നുണ്ട്‌ ' . പെരുമാള്‍പുരം അപ്പര്‍ പ്രൈമറി സ്കൂളില്‍ ചെഗുവേര മകള്‍ക്കയച്ച കത്തിന്‍റെ സൈക്ലോസ്റ്റൈല്‍ഡു കോപ്പികള്‍ വിതരണം ചെയ്യപ്പെട്ടു . ഇതിന്‍റെ പിന്നിലെ തലയെ കുറിച്ച് ഗോപാലനും ഗോപാലന്‍റെ പോലീസും തല പുകച്ചു . സുഗന്ധ വാഹികളായ പൂക്കളെ മറ്റേതൊരു ഭരണാധികാരിയെയും  പോലെ ഗോപാലനും വെറുത്തിരുന്നു . വസന്തം പൂക്കളെ വിരിയിക്കും , അതുണ്ടാകണമെങ്കില്‍ ശിശിരം ഇല്ലാതാവണം ..ഈ മകരത്തണുപ്പിനെ വിട്ടൊഴിയാന്‍ ഗോപാലന്‍ തയ്യാറല്ല .. ഗോപാലന്മാരും .
അപര്‍ണ്ണ മുന്നോട്ടെക്കാഞ്ഞിരുന്നു, വര്‍ഷ ശിഖയുടെ താടിയില്‍ തട്ടി .. എന്നിട്ട് , പെരുമാള്‍പുരത്തെ ആകാശത്തില്‍ ചുവന്ന നക്ഷത്രങ്ങള്‍ പൂത്തുവോ ഡാ ?  തൊടിയില്‍ വസന്തം പൂക്കളെ വിരിയിച്ചുവോ ? വായില്‍ കിടന്ന ചുയിംങ്ങം ഒന്നുകൂടി ചവച്ച് , തുപ്പിക്കൊണ്ട് മുരളി കൈമലര്‍ത്തി . ശിഖ പാടിപ്പുഴയെ കുറിച്ച് ചിന്തിച്ചു .
ശിവകാമിയുടെ നാളുകളില്‍ കുമാരന്‍ ഓണവും വിഷുവും മാത്രമായി . കുളിച്ചീറനായി മുടിത്തുമ്പില്‍ തുളസിക്കതിര് ചൂടി കാത്തിരുന്ന രാവുകളില്‍ കുമാരന്‍ വന്നില്ല . മുഴുത്ത മാറിടത്തില്‍ വിരലുകളമര്‍ത്തി  ഉള്ളിലെ തൃഷ്ണയെ അവള്‍ ശമിപ്പിച്ചു . കാര്‍ത്തിക വിളക്ക് കത്തിച്ചതും പൂരം നാളില്‍ കാമനെ മനസ്സില്‍ കുടിയിരുത്തിയതും ഇതിനായിരുന്നുവോ എന്റെ പരദേവതേ .. മച്ചകത്ത് ഒളിഞ്ഞിരുന്നു ചിരിക്കുന്ന പോതിയെ അവള്‍ ശപിച്ചു . ഉടുത്തിരുന്ന കൈലി അഴിച്ച് അയഞ്ഞുടുത്തു . അവിടെ വസന്തം ഒരു വിഷയമേ അല്ല .. കുമാരന്‍ പറഞ്ഞ വലിയ കാരണങ്ങള്‍ അവളുടെ ദഹനേന്ദ്രീയങ്ങള്‍ക്ക് അന്യമായിരുന്നു . സ്വന്തം വിരലുകളെ തലോടിയും ഉമ്മവെച്ചും അവള്‍ രാവുകളെ ഇല്ലാതാക്കി . പകലുകളില്‍ അറിയാവുന്ന എല്ലാ ദൈവങ്ങള്‍ക്ക് നേരെയും ശാപവാക്കുകള്‍ എറിഞ്ഞു . മകര മഞ്ഞിനെ അവള്‍ക്കിഷ്ടമായിരുന്നു . മൂടിപ്പുതച്ച് വെയിലുവരുന്നത്‌ വരെ ചുരുണ്ടുകിടക്കുമായിരുന്നു കുഞ്ഞുന്നാളുകളില്‍ . പൂക്കളെ ഇഷ്ടമല്ലെന്നല്ല , എങ്കിലും കുളിരിനെ അവള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു എന്നതാണ് നേര് . മഞ്ഞും വസന്തവും വെയിലും വര്‍ഷവും എല്ലാം ചേര്‍ന്നതായിരിക്കണം ജീവിതം എന്ന് അവള്‍ ആഗ്രഹിച്ചു . ഋതുക്കള്‍ പോലെ നിറഞ്ഞ ആ മനസ്സ് ശൂന്യതയെ നോക്കി ചിരിച്ചു , പരിതപിച്ചു .
നമുക്ക് ശിവകാമിയെ ചെന്ന് കാണണം ,ശിഖ മറ്റുള്ളവരോടായി പറഞ്ഞു . അവര്‍ കുമാരന്‍റെ കുടിയേ ലക് ഷ്യമാക്കി നടന്നു . ചന്ദനത്തില്‍ തീര്‍ത്ത ആ ചാരുത കണ്ട് സ്തബ്ധരായി . ടീവിയിലും സിനിമയിലുമൊക്കെ കാണുന്നത് പോലെയുള്ള ദേഹവടിവിനെ അവര്‍ തൊട്ടുനോക്കി . കരിമിഴി കണ്ണുകളില്‍ ആനന്ദവുമായി ശിവകാമി അവരെ അകത്തേക്ക് ക്ഷണിച്ചു . അകത്തു കാരിച്ചി ഉണ്ടായിരുന്നു . മുറുക്കാന്‍ തുപ്പല്‍ കോളാമ്പിയിലേക്ക് നീട്ടിത്തുപ്പി അവര്‍ ചോദിച്ചു.. ആരാ , മോളേ ഇവരൊക്കെ ? പെരുമാള്‍പുരത്തെ കുറിച്ച് പഠിക്കാന്‍ വന്നവരാ .. ശിവകാമി മറുമൊഴി ചൊന്നു .
സൂര്യന്‍ ആഴിയില്‍ ചെന്നുപെട്ടത് പോലെ .. വര്‍ഷ അപര്‍ണ്ണയുടെ കാതില്‍ അടക്കം പറഞ്ഞു . ചോതി നക്ഷത്രം ചെളിയില്‍ പൂണ്ടത് പോലെ .. അപര്‍ണ്ണ മുരളിയുടെ കാതില്‍ പറഞ്ഞു. മുറുമുറുക്കുന്ന ഈ സ്വകാര്യത്തെ ശിഖ കണ്ണുകാട്ടി നിശ്ശബ്ദമാക്കി . കട്ടന്‍ ചായുണ്ടാക്കി ശിവകാമി അവരുടെ മുന്നില്‍ വെച്ചു , പുഴുങ്ങിയ കപ്പ വേണോ ? അവര്‍ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു . പൂത്തുലഞ്ഞ ആ സൌന്ദര്യം കണ്ണുകളിലേക്ക് ഊറ്റുകയായിരുന്നു. പാല പൂത്ത മണമാണ് ചേച്ചിക്ക് , അല്ല  ചന്ദനത്തിന്‍റെതാണ്‌ അപര്‍ണ്ണ വര്‍ഷയെ തിരുത്തി .ആസക്തി നിറഞ്ഞ ആ കണ്ണുകള്‍ കണ്ടാലറിയാം, പുഴ കടലില്‍ ചേരുന്ന അഴിമുഖമാണ് അവര്‍ ..  മുരളി പതുക്കെ മിണ്ടി .
കുമാരേട്ടന്‍ .. ? ശിഖ ചോദിച്ചു . ഇല്ല ..  അല്‍പ്പനേരം മിണ്ടാതിരുന്നു . പിന്നെ കണ്ണുകളിലെ നനവ് തുടച്ചു ശിവകാമി പറഞ്ഞു .. മൂന്നുമാസമായി വന്നിട്ട് . അടുത്ത ചോദ്യത്തിനായുള്ള വാക്കുകള്‍ കിട്ടാതെ ശിഖ പരുങ്ങി .
കൈലിത്തുമ്പ്‌ കൊണ്ട് മുഖം തുടച്ച്  ശിവകാമി അവര്‍ക്ക് അഭിമുഖമായി ഇരുന്നു , അടുത്ത ചോദ്യങ്ങള്‍ക്കായി .
കേട്ടിടത്തോളം ചേച്ചിയുടെ മുത്തച്ഛന്‍ ശങ്കുണ്ണി നായര്‍ ആളത്ര ശരിയല്ലല്ലോ .. നിങ്ങളുടെ അഭിപ്രായം എന്താണ് ? മൌനത്തെ മുറിച്ച് വര്‍ഷ ചോദ്യമെറിഞ്ഞു .
ശിവകാമി ആകാശത്തേക്ക് നോക്കി ..വിശാലമായ പരപ്പില്‍ കറുത്ത മേഘങ്ങള്‍ പായുകയാണ് . ഭൂമിയിലേക്ക്‌ നോക്കി .. വരണ്ടുണങ്ങിയ മാറിടത്തില്‍ ഇലകളും പൂക്കളും ചെടികളും കരിഞ്ഞുണങ്ങുന്നു. അവള്‍ക്കു ഒന്നും പറയാനുണ്ടായില്ല , തൊണ്ടയില്‍ വാക്കുകള്‍ കുടുങ്ങി നിന്നതല്ലാതെ അവ പുറത്തേക്ക് വന്നില്ല .
അടുത്ത ചോദ്യം അപര്‍ണ്ണയുടെ വകയായിരുന്നു ..  കുമാരന്‍ നല്ല പൊതു പ്രവര്‍ത്തകന്‍ ആണ് , ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് നിങ്ങള്‍ കുമാരന്‍റെ കൂടെ ഇറങ്ങിവന്നത് എന്നും കേട്ടിട്ടുണ്ട് ? പൊതു പ്രവര്‍ത്തകനായ കുമാരനെയാണോ ഭര്‍ത്താവായ കുമാരനെയാണോ നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ?
ശിവകാമി തന്‍റെ നിറഞ്ഞ മാറിടത്തെ നോക്കി , കലങ്ങിയ കണ്ണുകളെ തുടച്ചു ... ഭര്‍ത്താവും പൊതുപ്രവര്‍ത്തകനുമായ കുമാരെട്ടനെയാണ് എനിക്കിഷ്ടം .
നിങ്ങളുടെ വശ്യമായ ഈ കണ്ണുകള്‍ക്ക്‌ കണ്ണീര് ഒരധികപറ്റാണ് എന്ന് എനിക്ക് തോന്നുന്നു, മുരളി പറഞ്ഞു
ശരിയായിരിക്കാം , ജീവിതം എങ്ങിനെയാവണം എങ്ങിനെ ആയിക്കൂടാ എന്നും തീരുമാനിക്കുന്നത് നമ്മളല്ലല്ലോ .
കുമാരേട്ടന്‍റെ കൂടെ ഇറങ്ങി തിരിച്ചത് അബദ്ധമായി എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ ? വീണ്ടും വര്‍ഷയുടെ ഊഴമായി .
അതിനു മറുപടിയായി അടിയാ കോളനിയിലെ പേക്കോലങ്ങളായ പെണ്ണുങ്ങളെ , കുഞ്ഞുങ്ങളെ  ചൂണ്ടി അവള്‍ പറഞ്ഞു .. ഞാന്‍ സംതൃപ്തയാണ് .. ഇത് ജീവിതം , ഇവിടെ ചുരുക്കെഴുത്തുകളില്ല.
കാ‍ന്താരി മുളക് ഞെരടി പുഴുങ്ങിയ കപ്പ അവര്‍ സ്വാദോടെ ഭക്ഷിച്ചു , വായിലെ എരിവ് ഇല്ലാതാക്കാന്‍ മധുരം ചേര്‍ത്ത പാലൊഴിക്കാത്ത ചായ ആവോളം മോന്തി . ശിവകാമിയെ കൂടുതല്‍ വായിച്ചെടുക്കാന്‍ അവര്‍ പറഞ്ഞ വാക്കുകള്‍ കടലാസ്സില്‍ കുറിച്ച് അവര്‍ മടങ്ങി .

ഇരുപത്

കൈകാലുകള്‍ക്കു വല്ലാത്ത തളര്‍ച്ച , തല പുകയുന്നതുപോലെ .. പൊട്ടിത്തെറിക്കുമെന്ന തോന്നല് , ശങ്കുണ്ണി നായര്‍ പരവശനായി . ഉറക്കം തീരെയില്ല , കിടന്നാല്‍ കാണുന്നത് ചുറ്റും കൂടിയിരിക്കുന്ന ആള്‍ക്കൂട്ടം , അവരുടെ കയ്യിലെ വടിവാള്‍ തന്‍റെ തലയ്ക്കു നേരെ ഉയരുന്നത് പോലെ . ചെരുപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിക്കുന്നതില്‍ അശോകനുണ്ട്, അമാവാസിയുണ്ട്, കുമാരനുണ്ട് .. പെരുമാള്‍പുരത്തെ ആബാലവൃദ്ധം ജനങ്ങളുണ്ട് . താന്‍ നോവിച്ചു നൊമ്പരപ്പെടുത്തിയ ഓരോ ആള്‍ക്കാരും ഉണ്ട് .
വൈദ്യന്‍ രോഗമൊന്നുമില്ലെന്ന്  ആണയിട്ടിട്ടും പുകച്ചില്‍ കൂടുക തന്നെയാണ് , വേദന ശരീരത്തെ നീറ്റുകയാണ്. ഒറ്റപ്പെടുന്നതായുള്ള തോന്നല്‍ അയാളെ മച്ചകത്തിന്‍റെ ഇരുട്ടിലേക്ക് ആനയിച്ചു . ജനലുകളും വാതിലുകളും കൊട്ടിയടച്ചു പകലുകളെ ഇല്ലാതാക്കി . ചെവിക്കിറുക്കിയ ചെമ്പരത്തിപ്പൂ പുറം ലോകത്ത് നിന്നും അയാളെ അകറ്റി . അശോകന്‍ തലയ്ക്കു നേരെ ഉയരുന്ന വാളായി അനുഭവപ്പെട്ടു . വേദനയുടെയും വിഷാദത്തിന്‍റെയും ഉന്മാദത്തിന്‍റെയും പൂക്കള്‍ ഇടകലര്‍ന്ന് ആ തൊടിയില്‍ തഴച്ചു നിന്നു .
മുറ്റത്തു മേയുന്ന കോഴികള്‍ക്ക് പാര്‍വ്വതി തീറ്റ എറിഞ്ഞു കൊടുത്തു . പൂവന്‍ കോഴികളുടെ പൂട കൊത്തിപ്പറിക്കുന്ന പിടകളെ നോക്കി, ഏതിനും ഒരു കാലമുണ്ട് എന്നര്‍ത്ഥത്തില്‍ ചിരിച്ചു . ശങ്കുണ്ണി നായരുടെ പാര്‍വ്വത്യേയ് എന്നുള്ള  നീട്ടിവിളികളെ അവള്‍ അവഗണിച്ചു .
മച്ചകത്തില്‍ ചെമ്പുവട്ടകള്‍ ഉരുണ്ടു വീഴുന്ന ശബ്ദം .. ശങ്കുണ്ണി നായര്‍ ഉരുണ്ടു വീഴുന്നതായി അവള്‍ക്കു തോന്നി . ക്ലാവ് പിടിച്ച ആ പാത്രങ്ങള്‍ക്ക് ഇത്രയും ശബ്ദമോ .. പാര്‍വ്വതി അതിശയപ്പെട്ടു .
ദീനത്തിന്‍റെ  നാളുകള്‍ അധികം നീണ്ടില്ല . ഉടുത്തിരുന്ന മുണ്ടഴിച്ച് ഉത്തരത്തില്‍ കെട്ടി അയാള്‍ മച്ചകത്തു നിന്നും താഴേക്കിറങ്ങി . ചെയ്തു തീര്‍ത്ത പാപങ്ങള്‍ അയാളെ അതിനു പ്രേരിപ്പിച്ചു . ഗോപാലന്‍റെ കാറിനൊപ്പം സ്റ്റെയിറ്റ് കാറുകളും ശിവശൈലത്തിന്‍റെ മുറ്റത്തേക്ക് ഒഴുകിയെത്തി . തലയില്‍ ചുമന്ന വലിയ റീത്തുകള്‍ ശങ്കുണ്ണി നായരുടെ ശരീരത്തില്‍ പുതപ്പിച്ച്‌ വലിയ വായില്‍ അപദാനങ്ങള്‍ പാടിയും സങ്കടത്താല്‍ കണ്ണീരു തുടച്ചും അവര്‍ മടങ്ങി .
മാവ്  വെട്ടാന്‍ വന്നവനോട്‌ കിളികള്‍ പറഞ്ഞു .. ഇതും കൂടി തീര്‍ക്കണോ ?
കരിഞ്ഞ ഇലകള്‍ മാത്രം പൊഴിച്ച് കാലം കഴിക്കുന്ന ഈ പടുമരം ശങ്കുണ്ണിയുടെ ചിതയായി തീരട്ടെ . ഇതിന്‍റെ ആന്തലില്‍ നാട്ടിന്‍റെ ശാപം പുകഞ്ഞടങ്ങട്ടെ .. മഴുവിന്‍റെ മൂര്‍ച്ച പരിശോധിച്ച് അയാള്‍ കിളികളെ സമാധാനപ്പെടുത്തി .
ഒരു കര്‍ക്കിടകം കൂടി തീര്‍ന്നു അല്ലേ .. വര്‍ഷ പറഞ്ഞു , അപര്‍ണ്ണയും ശിഖയും മുരളിയും തലയാട്ടി .
ശിവകാമിയുടെ ചിന്തകളില്‍ ശിവശൈലം നിറഞ്ഞു .. അവള്‍ കുമാരനോട്‌ കാര്യം പറഞ്ഞു , " ഏട്ടാ , നമുക്ക് മടങ്ങിപ്പോയാലോ "
കൈനഖത്തിലെ ചേറ് കളഞ്ഞു കൊണ്ടിരുന്ന കുമാരന്‍ ഒന്നും മിണ്ടിയില്ല .
അവള്‍ക്കു ദേഷ്യം വന്നു ..എട്ടനോടാണ് ചോദിക്കുന്നത് ?
കൊള്ളിമീന്‍ പോലെ ഒരു വാല്‍ നക്ഷത്രം ഭൂമിയില്‍ പതിച്ചു എന്നല്ലാതെ .. , അയാളപ്പോള്‍ ഗോപാലനെ കുറിച്ച് ആലോചിക്കുകയായിരുന്നു . ഗോപാലന്‍റെ പതനം , അതിനു മാത്രമേ പെരുമാള്‍പുരത്തെ രക്ഷിക്കാനാകൂ .
മൌനത്തിന്‍റെ അര്‍ത്ഥ വഴികള്‍ തേടാതെ , കെറുവിച്ച് അടിച്ചുതൂക്കല്‍ മതിയാക്കി ചൂലുമായി അവള്‍ അകത്തേക്ക് ഉള്‍വലിഞ്ഞു .
അശോകന്‍ വന്നു , കുമാരന്‍റെ കാതില്‍ കുശുകുശുത്തു . കുമാരന്‍ ധൃതിപിടിച്ച് അശോകന്‍റെ കൂടെയിറങ്ങി . ശിവകാമി ഒന്നും ചോദിച്ചില്ല , ചോദിച്ചാല്‍ തന്നെ ഒരു ഉത്തരം കിട്ടില്ലെന്ന് അവള്‍ക്ക് ഉറപ്പുണ്ടായിരുന്നു , പിന്നെന്തിനു ചോദ്യങ്ങള്‍ ചോദിക്കണം ?
പുഴക്കരയില്‍ അവരെ കാത്തു മറ്റു ചിലരും ഉണ്ടായിരുന്നു . ഗോപാലന്‍ മുഴുത്ത വെറുപ്പായി അവരുടെ വര്‍ത്തമാനത്തില്‍ നിറഞ്ഞു . ഇനിയും വൈകിക്കൂടാ ..കണ്ണുകളില്‍ ചോര തിളങ്ങി . തിരഞ്ഞെടുക്കപ്പെട്ട ഏഴുപേര്‍ അകത്തു കടക്കണം ,  മൂന്നുപേര്‍ പിറകുവശത്തു കൂടി ഗോപാലന്‍റെ കിടപ്പു മുറിയില്‍ നുഴഞ്ഞു കയറണം , ബാക്കിയുള്ളവര്‍ പുറത്ത് എന്തിനും തയ്യാറായി കാത്തു നില്‍ക്കണം . 'ഭയപ്പെടുത്തുക , കീഴ്പെടുത്തുക, ഇല്ലാതാക്കുക ' അതായിരിക്കണം ആക്ഷന്‍ , പാളിപ്പോകരത് ... കൂടി നിന്നവരില്‍ നേതാവ് ചമഞ്ഞ ആള്‍ ഓര്‍മ്മപ്പെടുത്തി . നേതാവ് കൊടുത്ത ആയുധങ്ങളും വാക്കുകളും നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച് അവര്‍ നേരമിരുളുന്നതിനായി കാത്തിരുന്നു . പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ആഴ്ന്നിറങ്ങുന്ന സൂര്യനെ നോക്കി അവര്‍ ഇരുന്നു . കാറ്റിനെ പേടിക്കണം , നാക്കിനെ പേടിക്കണം .. രഹസ്യം രഹസ്യമായി നിലനിര്‍ത്താന്‍ അവര്‍ മൌനത്തിന്‍റെ ഊടുവഴികള്‍ തേടി , മനസ്സിന് മൂര്‍ച്ച കൂട്ടി .
"ശത്രു നിങ്ങളെ നിരന്തരം ആക്രമിക്കുന്നുവെങ്കില്‍, കിട്ടാവുന്ന ആയുധവും, തരക്കാരെയും കൂട്ടി നിങ്ങളെ നിഷ്കാസനം ചെയ്യാന്‍ ശ്രമിക്കുന്നുവെങ്കില്‍ സധൈര്യം മുന്നോട്ടു തന്നെ സഞ്ചരിക്കുക. കാരണം നിങ്ങള്‍ സഞ്ചരിക്കുന്നത്‌ യഥാര്‍ത്ഥ പാതയിലൂടെ തന്നെയാണ്. എന്നാല്‍ ശത്രു നിങ്ങളെ പുകഴ്ത്തുന്നുവെങ്കില്‍, നിങ്ങളോടു സ്നേഹം പ്രകടിക്കുവാന്‍  താല്‍പര്യപ്പെടുന്നുവെങ്കില്‍  നിങ്ങള്‍ തിരിഞ്ഞു നിക്കുക. കാരണം നിങ്ങള്‍ക്കു മാര്‍ഗ്ഗഭ്രംശനം സംഭവിച്ചിരിക്കുന്നു " .  അവര്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ട ലഘുലേഖയിലെ വാക്കുകള്‍ ഇതായിരുന്നു .
കത്തിച്ച ചൂട്ടുകള്‍ ആഞ്ഞുവീശി അവര്‍ മുന്നോട്ടേക്ക് നീങ്ങി . വായില്‍ നിന്നും മുദ്രാവാക്യങ്ങള്‍ ആവേശത്തോടെ തെറിച്ചു . ഗോപാലന്‍റെ പട്ടികള്‍ അതിലും ഉച്ചത്തില്‍ കുരച്ചു . ഗെയിറ്റു വാതില്‍ക്കല്‍ ആള്‍ക്കൂട്ടം നിന്നു . ഗോപാലന്‍റെ വീട്ടിലെ ലൈറ്റുകള്‍ അണഞ്ഞു . ഇരുട്ട് ഇരുട്ടിനെ ഇല്ലാതാക്കുമോ ? അപര്‍ണ്ണയുടെ സംശയം അതായിരുന്നു .. പുറത്തു കാത്തുനിന്ന ചൂട്ടുകളുടെ വെളിച്ചം ഇരുട്ടിനെ ഇല്ലാതാക്കും വര്‍ഷ വിയോജിച്ചു . കൃത്യമായ ഒരുത്തരം കയ്യിലില്ലാത്തതിനാല്‍ ശിഖ മൌനം പാലിച്ചു .
പ്രഭാതമുണര്‍ന്നത് ചൂടുള്ള വാര്‍ത്തയുമായി .. പാടിപ്പുഴ ഓളങ്ങളുതിര്‍ത്ത് സന്തോഷവതിയായി ഒഴുകി . ആ ഒഴുക്കില്‍ പെരുമാള്‍പുരത്തെ ചില ഖരമാലിന്യങ്ങളും ഒഴുകിയെന്ന് കാറ്റ് വാര്‍ത്തയാക്കി പ്രചരിപ്പിച്ചു . ഒരു വന്മരം കടപുഴകി എന്നല്ലേ പറഞ്ഞു വരുന്നത് ? വര്‍ഷയുടെ ചോദ്യത്തിന് ശിഖ തലയാട്ടി . കാറ്റാണൊ , കൊടുങ്കാറ്റാണോ വന്മരത്തെ കടപുഴക്കിയത്‌ ? മുരളിയുടെ സംശയം അതായിരുന്നു .. ഒരു ചെറു തെന്നല്‍ അവര്‍ക്കിടയിലൂടെ ഒഴുകി ആ സന്ദേഹങ്ങളെ ഇല്ലാതാക്കി .
സ്റ്റെയിറ്റു കാറില്‍ വന്ന ആഭ്യന്തര മന്ത്രിയും സഹമന്ത്രിമാരും ഗോപാലന്‍റെ ദേഹവിയോഗത്തില്‍ അനുശോചിച്ചു. ക്രൂരതയ്ക്ക് പിന്നിലുള്ള കറുത്ത കൈകളെ എത്രയും വേഗം പിടി കൂടുമെന്ന് പ്രഖ്യാപിച്ചു . ആളുകള്‍ കൂടി നില്‍ക്കരുത്.. പെരുമാള്‍പുരത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടു . പകലുകള്‍ ഇല്ലാതായി , ഭരണകൂട പോലീസ്സിനെ ഭയന്ന് സൂര്യന്‍ ഉദിക്കാതായി . പേടിച്ചരണ്ട ഗ്രാമവാസികള്‍ സ്വന്തം മാളങ്ങളില്‍ ഒളിച്ചു ദിനങ്ങള്‍ എണ്ണി . പെണ്ണുങ്ങള്‍ കുടികളില്‍ ഒളിച്ചിരുന്ന ഭര്‍ത്താക്കന്മാര്‍ക്ക് , ആങ്ങിളമാര്‍ക്ക് വേണ്ടി കൂടുതല്‍ നേരം ജോലി ചെയ്തു . കുഞ്ഞുകുട്ടികള്‍ വലിവായില്‍ തൊണ്ടകീറി . അങ്ങാടി വിജനം , തുറക്കാതായ കടകളുടെ ഷട്ടറില്‍ മാറാല കെട്ടി . നീര്‍വ്വാണ നിശ്ശബ്ദത കണ്ട് പാടിപ്പുഴ നെഞ്ചു പൊട്ടി ഒഴുകി .
അശോകന്‍ നാട് കടന്നു , കൂടെ വന്നവര്‍ സുരക്ഷിതമായ ഒളിത്താവളങ്ങളിലേക്ക് മാറ്റപ്പെട്ടു . കുമാരന്‍റെ കുടിയില്‍ പോലീസ്സ് താണ്ടവമാടി . ശിവകാമിയുടെ ഉടുത്തിരുന്ന കൈലി അവര്‍ ഉരിഞ്ഞെടുത്തു , കാരിച്ചിയുടെ കൂനില്‍ ആണി തറപ്പിച്ച ബൂട്ടുകള്‍ ആഞ്ഞുചവുട്ടി.  സഹികെട്ട കുമാരന്‍ പോലീസിനു നേരെ ചാടി വീണു . പോലീസ്സുകാര്‍ കുമാരനെ പൊക്കി .. സകല കുറ്റങ്ങളും അവന്‍റെ തലയില്‍ കെട്ടിവെച്ചു .. കുമാരന്‍റെ ശരീരത്തില്‍ പഠിച്ചതും പഠിക്കേണ്ടിയിരുന്നതുമായ മുറകള്‍ പരീക്ഷിച്ചു . ചെത്തി അറ്റം കൂര്‍പ്പിച്ച പച്ചയീര്‍ക്കില്‍ ലിംഗത്തില്‍ തുളച്ചു കയറ്റി , പോക്കിള്‍ക്കുഴിയില്‍ കരിന്തേളിനെ കൊണ്ട് കടിപ്പിച്ചു .. ഏഴു സ്വര്‍ഗ്ഗങ്ങളെ പതിനാലു നരകങ്ങളാക്കി അവന്‍ ചോര ചര്‍ദ്ധിച്ചു .
മുറ്റത്ത് ചിക്കിചിനച്ച്‌ ഇര തേടുന്ന കോഴിക്കുഞ്ഞിനെ പരുന്ത് റാഞ്ചി . കൂര്‍ത്ത കൊക്കിനുള്ളില്‍ പിടയുന്ന കുഞ്ഞിന്‍റെ രോദനം അമ്മ മനസ്സിനെ നൊമ്പരപ്പെടുത്തി . ഭയന്ന് വിറച്ച മറ്റു കോഴി കുഞ്ഞുങ്ങള്‍ ബഹളമുണ്ടാക്കി , തള്ളക്കോഴി ചിറകിലൊളിപ്പിച്ച് അവയ്ക്ക് രക്ഷാ കവചം തീര്‍ത്തു.  ചോര രുചിച്ച , പച്ചമാംസം രുചിച്ച കഴുകന്‍മാര്‍ അടങ്ങിയിരുന്നില്ല , കൂര്‍ത്ത നഖങ്ങള്‍ കൊണ്ട് വട്ടം വരച്ചു ,മുച്ചൂടും മുടിക്കണം .. കുലമുടക്കണം.
ചിതയെരിഞ്ഞില്ല , കനലുകള്‍ കെട്ടില്ല .. ഫിനിക്സ് പക്ഷിയെ പോലെ ഗോപാലന്‍ ഉയിര്‍ത്തെഴുന്നേറ്റു . ഒന്നല്ല ഒരുപാടധികം  ഗോപാലന്മാര്‍ പെരുമാള്‍പുരത്തിന്‍റെ നെഞ്ചിലൂടെ രഥ ചക്രമുരുട്ടി . മരിച്ച ഗോപാലനെക്കാള്‍ ശക്തരായിരുന്നു പുതുതായി ഉദയം ചെയ്തവര്‍ . വസന്തം അകാലത്തില്‍ പൊലിഞ്ഞു , കടുത്ത വേനല്‍, ചെടികളുടെ കൂമ്പും കാമ്പും കരിച്ചു . പുതിയ തളിരുകള്‍ , ഇലകള്‍ .. മങ്ങിയ പകല്‍ക്കിനാവ് മാത്രമായി . വര്‍ഷം വന്നാലല്ലേ പുതുനാമ്പുകള്‍ വിരിയൂ , അതിനു വര്‍ഷത്തെ വേനല്‍ പിടിച്ചുവെച്ചു .
പോലീസ്സിന്‍റെ നരനായാട്ടില്‍ എണ്ണത്തില്‍ കുറഞ്ഞ ക്ഷോഭ ഹൃദയങ്ങള്‍ ഇല്ലാതായി , ആത്മാര്‍ത്ഥതയെന്ന ആയുധം വന്‍ സൈന്യ വ്യൂഹങ്ങള്‍ക്കിടയില്‍ ഒന്നുമല്ലാതായി . ഹോമിക്കപ്പെട്ടവരും ആത്മഹത്യ ചെയ്തവരുമായ സഖാക്കളെ നിങ്ങള്‍ക്ക്   രക്തപുഷ്പങ്ങള്‍ ഹാരമായി അണിയിക്കുന്നു എന്നു പറഞ്ഞ് അവശേഷിക്കുന്നവര്‍ സുരക്ഷിത മാളങ്ങളിലേക്ക് ഉള്‍വലിഞ്ഞു . കങ്കാണി പണി മുതല്‍ കൂലിക്ക് ചാനലുകളില്‍ പ്രസംഗിക്കുക വരെയുള്ള സോദ്ദേശ കലകളുടെ വാക്താക്കളായി പിന്നീട് അവര്‍ വാഴ്ത്തപ്പെട്ടു . കടുത്ത വേനല്‍ അവര്‍ക്ക് കൂടുതല്‍ ചൂട് പകര്‍ന്നു .പെരുമാള്‍പുരത്ത്  വീണ്ടും കാക്കകള്‍ ചത്തു പൊന്തി . പാടിപ്പുഴയിലെ മീനുകള്‍ ജീവഭയം കൊണ്ട് അഴിമുഖത്തെ ലക് ഷ്യമാക്കി നീന്തി . കറുത്ത ആകാശം കറുത്ത പകലുകളെ സൃഷ്ടിച്ചു .
ഇരുപത്
കാലമുരുണ്ടൂ .. വെയില് പോയി മഴ വന്നു , മഴപോയി മഞ്ഞു വന്നു , മഞ്ഞു പോയി വസന്തം വന്നു . പെരുമാള്‍പുരത്തെ ചെടികള്‍ തളിര്‍ക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്തു . നാല് വരിപ്പാത യാഥാര്‍ത്യമായി . ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി വന്നു ,ഗോപാലനെ കുറിച്ച് പറഞ്ഞ് അയാളുടെ കണ്ണുകള്‍ നിറഞ്ഞു . പെരുമാള്‍പുരത്തെ ഗോപാല്‍ നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തു .. ജനം കയ്യടിയോടെ അത് സ്വീകരിച്ചു .മദാലസയായ മറ്റേതൊരു നഗരത്തെയും പോലെ പെരുമാള്‍പുരവും ഉടുത്തൊരുങ്ങി ആളുകളെ കാത്തിരുന്നു . ഗള്‍ഫ് പണം ഒഴുകി , ഗ്രാമ്യതയെ പ്രലോഭിപ്പിച്ചു വശത്താക്കി .
ശീതികരിച്ച രണ്ട് ഏ ക്ലാസ് സിനിമാ തിയറ്ററുകള്‍ , നാല് പെട്രോള്‍ പമ്പുകള്‍ , പരശ്ശതം ഷോപ്പിംഗ്‌ മാളുകള്‍ , അങ്ങാടി മൈതാനത്ത് ഗാന്ധി പ്രതിമയും പുല്‍ത്തകിടിയും . ഗോപാല്‍ നഗര്‍ വളരുകയാണ് . സല്‍വാര്‍ കമ്മീസും ജീന്‍സും ടോപ്പും ധരിച്ചു പെണ്ണുങ്ങള്‍ അവരുടെ വലിയ ചന്തികളും മുലകളും പ്രദര്‍ശിപ്പിച്ച് ചെറുപ്പക്കാരെ പ്രലോഭിപ്പിച്ചു . വിലകൂടിയ വിദേശ നിര്‍മ്മിത കാറുകളില്‍ ആളുകള്‍ അസമയങ്ങളില്‍ വരികയും പോകുകയും ചെയ്തു . എല്ലാം കണ്ട് ചിരുതേയി അന്തം വിട്ടു .. മൈതാനത്തെ ഗാന്ധി പ്രതിമ ചിരിച്ചു . നഗരങ്ങളിലേക്കുള്ള എളുപ്പവഴികളെ കുറിച്ച് കൂലിയെഴുത്തുകാര്‍ ഗ്രന്ഥങ്ങള്‍ രചിച്ചു .
അശോകന്‍റെ മണം ജാസ്മിന്‍റെതും ലവന്‍ഡറിന്‍റെതുമാണെന്ന് ശിവകാമി സ്ഥിരീകരിച്ചു . കഴുത്തില്‍ കിടന്നാടുന്ന ചെയിന്‍ ഇരുപത്തി നാല് കാരറ്റിന്‍റെതാണെന്ന് കല്ലില്‍ മാറ്റുരച്ചു അവള്‍ ഉറപ്പുവരുത്തി . അസുഖം വന്ന് കാരിച്ചിയെ കാളന്‍ തെക്കൊട്ടെക്കെടുത്തു . അടിയാക്കോളനി അംബേദ്‌കര്‍ പുരമായി . ടാറിട്ട റോഡുകളില്‍ വാഹനങ്ങള്‍ കുതിച്ചു . രാത്രിയെ അനുവദിക്കാത്ത , സൂര്യന്‍ അസ്തമിക്കാത്ത ഗോപാല്‍ നഗര്‍ ഇന്ത്യയുടെ ടൂറിസ്റ്റ് മാപ്പില്‍ ഇടം കൊണ്ടു , പാടിപ്പുഴയുടെ തീരം നികത്തി റിസോര്‍ട്ടുകള്‍ വന്നു , ജീവിതം ഉല്ലാസകരമാക്കാന്‍ ഹൌസ്സ് ബോട്ടുകള്‍ വന്നു .. ഗോപാല്‍ നഗര്‍ വളരുകയാണ് ..
അപ്പോള്‍ മാലിന്യങ്ങള്‍ കുന്നുകൂടില്ലേ ..? മുരളി ചോദിച്ചു . പിന്നെന്താ സംശയം , ഗ്രാമത്തിന്‍റെ വിശുദ്ധിയിലേക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കുമ്പോള്‍ അല്ലേ സാധാരണ നഗരങ്ങള്‍ പിറവിയെടുക്കുക ... അപര്‍ണ്ണ മുരളിയെ പിന്താങ്ങി , അത് ശരിയാണെന്ന് ശിഖയ്ക്കും തോന്നി . ഗ്രാമത്തിന്‍റെ കാലികമായ ഉയര്‍ച്ചയാണ്‌ നഗരം .. വര്‍ഷ ഇടങ്കോലിട്ടു .
ഒക്ടോബര്‍ 2 , ഗാന്ധി ജയന്തി ദിനം , ഗോപാല്‍ നഗറില്‍ പ്ലാസ്റ്റിക്ക് തോരണങ്ങളും കാമാനങ്ങളും കൊണ്ടും നിറഞ്ഞു .. ഗോപാല്‍ മെമ്മോറിയല്‍ ഇന്റ്റര്‍ നാഷണല്‍ സ്കൂളിന്‍റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി നിര്‍വ്വഹിക്കുന്നു .. സംസ്ഥാന മന്ത്രിമാരുടെ പട ആശംസകള്‍ നേരുന്നു . ഗസ്റ്റ് ഹൌസ്സിലും റിസോര്‍ട്ടുകളിലും പോലീസ്സ് പട തലേന്ന് തന്നെ നിലയുറപ്പിച്ചു . അപശബ്ദങ്ങള്‍ ഇല്ലാതാക്കി എന്നുറപ്പ് വരുത്താന്‍ മെറ്റല്‍ ഡിറ്റക്റ്ററുകള്‍ സ്ഥാപിച്ചു , പാസ്സുള്ളവരെ മാത്രം അകത്തേക്ക് കയറ്റി , ബാക്കിയുള്ളവര്‍ പുറത്തു നിന്ന് ജയ്‌ വിളിച്ചു . കേന്ദ്രന്‍ സ്റ്റിഫ് ചെയ്ത ഖദറുടുപ്പില്‍ കൈകള്‍ തുടച്ചു .. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ വിദേശത്തു നിന്നും കൊണ്ടുവന്ന പുതിയ തരം പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തി . ബോലോ ഭാരത്‌ മാതാ കീ ജയ്‌ .. മഹാത്മാ ഗാന്ധി കീ ജയ്‌ , കൂടി നിന്നവര്‍ അത് പോപ്പ് മ്യൂസിക്കിന്‍റെ ട്യൂണില്‍ അതേറ്റു വിളിച്ചു . പ്രതിമയ്ക്ക് സമാധാനമായി , മന്ത്രിക്കും പരിവാരങ്ങള്‍ക്കും സമാധാനമായി .. അടുത്ത ഇനം സ്കൂളിന്‍റെ ഉദ്ഘാടനം , മൈക്ക് അനൌണ്‍സ്സ് ചെയ്തു . താലപ്പൊലിയേന്തിയ തരുണികള്‍ക്ക്‌ മുന്നില്‍ തലേന്ന് രാത്രി കഴിച്ച ഉത്തേജകം ചില ഇളക്കങ്ങള്‍ ഉണ്ടാക്കിയെങ്കിലും മന്ത്രി അത് നിയന്ത്രിച്ചു . നാട മുറിച്ച് , വിളക്ക് തെളിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ച മന്ത്രി .. ഗാന്ധിജിയെ കുറിച്ച് പറഞ്ഞു ... , പെരുമാള്‍പുരത്തിന്‍റെ ഊടുവഴികളില്‍ ദാരിദ്ര്യം പേറി കഷ്ടപ്പെട്ട കാലത്തെ കുറിച്ച് പറഞ്ഞു . ഗോപാല്‍ നഗറിനെയും അതിന്‍റെ പിതാവ് ഗോപാലനേയും കുറിച്ച് നൂറു നൂറ് നല്ല വാക്കുകള്‍ ചൊന്നു . കേട്ടിരിരുന്ന അനുയായികളും പരിവാരങ്ങളും ഉച്ചത്തില്‍ കയ്യടിച്ചു .. ഗാന്ധിജിക്കും ഗോപാലനും ജയ്‌ വിളിച്ച് അവരുടെ സന്തോഷം പ്രകടിപ്പിച്ചു .
ശിവകാമി ടീവിയില്‍ ഇന്ത്യ - വെസ്റ്റിന്‍ഡീസ് മാച്ച് കാണുകയാണ് .. ടെസ്റ്റ് പരമ്പരയെ കുറിച്ച് അത്യാവശ്യം വേണ്ട ചില ധാരണകള്‍ അവള്‍ മറ്റുപലരില്‍ നിന്നുമായി ചോദിച്ചറിഞ്ഞിട്ടുണ്ട് . ഇന്ത്യ ജയിക്കുമെന്ന് കണ്ടപ്പോള്‍ അവള്‍ ആവേശത്താല്‍ തുള്ളി ചാടി . വിജയത്തിലേക്കെത്തിച്ചവര്‍ക്ക് ഫ്ലയിംഗ് കിസ്സ്‌ നല്‍കി . അശോകന്‍ ശിവകാമിയുടെ പേരില്‍ ബാര്‍ തുടങ്ങാനുള്ള അപേക്ഷ സമര്‍പ്പിച്ചു .. ഗോപാല്‍ നഗറിലെ രണ്ടു പെടോള്‍ പാമ്പുകള്‍ ഇപ്പോള്‍ തന്നെ ശിവകാമിയുടെ പേരില്‍ ആണ് .
അപ്പോള്‍ വസന്തം പെട്രോള്‍ പമ്പിനെയാണോ ഡാ പെറ്റത്‌ .. വര്‍ഷ ദ്വയാര്‍ത്ഥമുള്ള ഒരു പ്രയോഗം നടത്തി .. വാക്കുകളില്ലാതെ ശിഖ മൌനത്തിലാണ്ടു .
ഗോപാല്‍ നഗര്‍ എന്ന പേര് ചിരുതേയിയുടെ നാക്കിനു വഴങ്ങിയില്ല , കോന്തുണ്ണി കുറുപ്പും കുഞ്ഞമ്പുവും ഉള്ള പഴയ പെരുമാള്‍പുരം നന്മയുടേതായിരുന്നു എന്നവര്‍ ഉറച്ചു വിശ്വസിച്ചു . ചിരുതേയിക്ക്‌ സങ്കടം വന്നു .. അശോകന്‍ ഗോപാലനായി .ഇത് കാണാന്‍ കാരിച്ചിയും ജാനുവും ഇല്ലാതെ പോയത് എത്ര നന്നായി .
നൊന്തു പെറ്റ മകനെയും പണം കൊടുത്ത് വാങ്ങിയ പട്ടിയെയും ശിവകാമി പോന്നു പോലെ നോക്കി . ഒരേ പാത്രത്തില്‍ നിന്നും ചോറ് ഉരുളകളാക്കി അവരെ തീറ്റിച്ചു , രാത്രികാലങ്ങളില്‍ ഇടവുംവലവുമായി തന്‍റെയൊപ്പം കിടത്തി . സ്നേഹത്തിന്‍റെയും സുരക്ഷിതത്വത്തിന്‍റെയും ആ രണ്ടു നീര്‍ച്ചാലുകള്‍ പുഴയോട് ഒട്ടി നിന്നു . തോളിലും മാറത്തും മാറിമാറി എടുത്ത് ലാളിച്ചു . ശിവശൈലത്ത് പണിയുന്ന വില്ലാ സമുച്ചയത്തിന്‍റെ ഉദ്ഘാടനം കെങ്കേമമാക്കണം വെബ്‌ കാമറയില്‍ അശോകന്‍ ആഗ്രഹം പ്രകടിപ്പിച്ചു , സ്റ്റ്രെയിറ്റന്‍ ചെയ്ത മുടി വാരി ഒതുക്കി , അയഞ്ഞ ടോപ്‌ ഒന്നുകൂടി അയച്ചിട്ട് അവള്‍ അവനു മുത്തം കൊടുത്തു . കാമനകളുടെ വരണ്ട മണലാരണ്യത്തെ കുറിച്ചു പറഞ്ഞു . എരിയുന്ന തീയെ ശമിപ്പിക്കാന്‍ താന്‍ കൊടുത്തയച്ച ഒരു ശീതികരണ യന്ത്രങ്ങള്‍ക്കും ആവുന്നില്ലല്ലോ എന്ന് പരാതിപ്പെട്ടു . മാറിടത്തിലെ മാര്‍ദ്ധവമുള്ള ഉയരങ്ങളില്‍ പോമറേനിയന്‍ കാട്ടുന്ന കുസൃതികള്‍ കണ്ട് അശോകന്‍ വിജ്രുംഭിച്ചു .
ഇരുപത്തിയൊന്ന്

ഇടതുവശത്ത്‌ നിന്നുനോക്കിയാല്‍ സ്റ്റാലിനായും മധ്യഭാഗത്ത്‌ നിന്നു പോള്‍പോട്ടായും വലതു കാഴ്ചയില്‍ ഹിറ്റ്ലറായും തോന്നിക്കുന്ന ത്രിമാനമിതിയിലുള്ള പൂര്‍ണ്ണകായ പ്രതിമയെ നോക്കി ശിഖ ഏറെനേരം നിന്നു . ചരിത്രത്തിന്‍റെ മുന്‍ വ്യാഖ്യാനങ്ങളില്‍ വായിച്ചെടുത്തത് പോലെ ഇവിടെയും ശില്‍പ്പി കൈകാലുകള്‍ വെട്ടിയരിയപ്പെട്ടു ഗളചേദം ചെയ്യപ്പെട്ടു കാണാനാണ് സാധ്യത അവള്‍ ഊഹിച്ചു . പ്രതിമയ്ക്ക് കീഴെ ശിലാഫലകത്തില്‍ കുറിച്ചിട്ട വരികള്‍ മുരളിയെ ആവേശം കൊള്ളിച്ചു , അവനത്‌ ഉറക്കെ വായിച്ചു .." ശത്രുക്കളെക്കൊന്നു ചോരക്കുടല്‍മാലയെടുക്കുവിന്‍ , വാരിക്കുന്തങ്ങളെക്കൊണ്ടീ രാജ്യം വെട്ടിപ്പിടിക്കുവിന്‍ " . നാലുവരിപ്പാലത്തിന്‍റെ തുടക്കത്തില്‍ ഗോപാല്‍ നഗറിലേക്ക് സ്വാഗതം എന്നെഴുതിയ കമാനത്തിനു മുന്നില്‍ മൌനിയായിരിക്കുന്ന കൊക്കിനെ നോക്കി അവര്‍ തങ്ങളുടേതായ വ്യാഖ്യാനങ്ങളിലേക്ക് കടന്നു .
ആചാരപ്പെട്ടവന്‍ ദേവിയുടെ പ്രതിപുരുഷനാണ് . കാലില്‍ ചിലങ്കകള്‍ അണിഞ്ഞ് , പട്ടുടുത്ത്, അരമണികെട്ടി , കഴുത്തില്‍ പൂമാലയണിഞ്ഞു  തലയില്‍ ചുവന്ന തുണികെട്ടി വാളെടുത്തുറഞ്ഞാടുന്ന പ്രതിപുരുഷന്‍ , ദേവിയുടെ അഭിഷ്ടങ്ങള്‍ വെളിച്ചപ്പെടുന്നവന്‍ , ജനങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കുകയും പരിഹാരം പറയുകയും ചെയ്യുന്നവന്‍ . സ്വന്തം അഭിഷ്ടങ്ങളെ ദേവിയുടെ വെളിപാടുകളായി അവന്‍ വ്യാഖ്യാനിച്ചു .. പാവങ്ങളുടെ സങ്കടങ്ങള്‍ കേട്ട്, നടന്നുതീര്‍ക്കാന്‍ പറ്റാത്ത വഴികള്‍ പറഞ്ഞു കൊടുത്ത് കാണിക്ക കൂട്ടി . സ്റ്റാലിന്‍റെയും പോള്‍പോട്ടിന്‍റെയും ഹിറ്റ്ലറുടെയും ത്രിമാനതകള്‍ മുഖത്തൊളിപ്പിച്ചവന്‍ ആജ്ഞകള്‍ അരുളപ്പാടുകളായി കല്‍പ്പിച്ചു . അരമണി കിലുങ്ങി , കാല്‍ചിലങ്കകള്‍ കിലുങ്ങി . ആവേശത്താല്‍ വാളു കൊണ്ട് രുധിരമുതിര്‍ത്തു .
വിധേയത്വത്തിന്‍റെ വാല്മീകത്തില്‍ ഗോപാല്‍ നഗറിലെ സാധാരണക്കാര്‍ മൌനം ദീക്ഷിച്ചു . പുറത്തു നിന്നുള്ള വരത്തന്മാര്‍ നാട്ടു പ്രമാണിമാരായി നാട് ഭരിച്ചു . അവരുടെ അടയാഭരണങ്ങളെ കൌതുകത്തോടെ വീക്ഷിച്ചു , അരയില്‍ തിരുകിയ ആയുധങ്ങളെ ഭയപ്പാടുകളോടെ നോക്കി ..സ്വന്തം മാളങ്ങളിലേക്ക് അവര്‍ ഉള്‍വലിഞ്ഞു .
ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് അഗ്നി ഗംഗയിലെ അമക്കാടുകളില്‍ ഉപേക്ഷിച്ചിരുന്ന ശിവ ചൈതന്യം കാര്‍ത്തികേയനായി പുറത്തുവന്നു . കടഞ്ഞെടുത്ത സൌന്ദര്യ തിടമ്പുകളായ ആറ്‌ കൃത്തികമാരുടെ പന്ത്രണ്ടു മുലകള്‍ മത്സരിച്ച് അവനുവേണ്ടി പാല്‍ ചുരത്തി . ഏതു തള്ളണം ഏതു കൊള്ളണം എന്നറിയാതെ കാര്‍ത്തികേയന്‍ കുഴങ്ങി . ആരെയും വെറുപ്പിക്കാന്‍ ആ പിഞ്ചു മനസ്സിന് ആയില്ല , അവന്‍ ആറ്‌ മുഖമുള്ള അറുമുഖനായി .. ഷണ്മുഖനായി , ആറു പേരേയും കയ്യിലെടുത്തു . മാറിമാറി വ്യത്യസ്തങ്ങളായ മുലകളില്‍ നിന്നും ആവോളം പാല് കുടിച്ചു വളര്‍ന്നു .
അട്ടം നോക്കികളും ഒറ്റുകാരും അടങ്ങുന്ന ഒരു നിര ക്രമേണ ഗോപാല്‍ നഗറില്‍ വളര്‍ന്നു . കൈക്കോട്ടും കുന്താലിയും പണിതിരുന്ന കൊല്ലപ്പുരകളില്‍ പുതിയതരം കത്തികളും വടിവാളുകളും യഥേഷ്ടം നിര്‍മ്മിച്ച്‌ കാലത്തിനൊപ്പം നടന്നു .. പടക്കപ്പുരകള്‍ ഗോപാല്‍ നഗറിന്‍റെ ചമയചന്തങ്ങളില്‍  ഒന്നായി .. ഈസി മണിക്കായുള്ള പരക്കം പാച്ചിലില്‍ പഴയ പെരുമാള്‍പുരത്തുകാര്‍ ഇതൊന്നും ശ്രദ്ധിച്ചതേയില്ല . അറുമുഖന്‍ കാത്തുരക്ഷിക്കും എന്ന പ്രമാണത്തെ പോലും അവര്‍ മറന്നു .
പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍ മള്‍ട്ടി സ്റ്റോറീഡു ഹോസ്പ്പിറ്റലുകളായി മാറി . ചാപ്പിള്ളകള്‍ വലിയ വീടുകളിലെ റോസ്ഗാര്‍ഡനുകളിലെ ചെടികള്‍ക്ക് വളമായി , കടും ചുവപ്പ് നിറത്തിലുള്ള വലിയ റോസാപ്പൂക്കള്‍ ഗോപാല്‍ നഗറിന് സൌന്ദര്യം കൂട്ടി . കഴുത്തില്‍ കട്ടിയുള്ള സ്വര്‍ണ്ണ ചെയിനും വലിയ കുമ്പകളും ഉള്ള ഒരുപാടുപേര്‍ മേദസ്സിനികളായ ഭാര്യമാരോടൊത്തു രാവിലെകളില്‍ തെരുവീഥികളിലൂടെ നടന്ന് ഷുഗറും പ്രഷറും കൊളസ്റ്ററോളും കുറച്ചു .
പ്രവാസത്തിന്‍റെ മരുഭൂമിയില്‍ ചില നേരങ്ങളില്‍ വിങ്ങലുകളായി വസന്തത്തിന്‍റെ ഗൃഹാതുരത്വം തികട്ടി . അശോകന്‍ നിരഞ്ജനയുടെ വലതു കൈത്തണ്ടയില്‍ ചെ യുടെ മുഖം പച്ചകുത്തിച്ചു . നിരഞ്ജന അശോകന്‍റെയും ശിവകാമിയുടെയും മകള്‍ , അതൊരുറപ്പാണ് അയാള്‍ പറഞ്ഞു , ശിവകാമി ആദ്യം എതിര്‍ത്തുവെങ്കിലും പിന്നീട് സമ്മതിച്ചു . തന്‍റെ കൈത്തണ്ടയിലെ കരിന്തേളിന്‍റെ പച്ചകുത്ത് ഉയര്‍ത്തിക്കാട്ടി വര്‍ഷ പറഞ്ഞു .. അതേയ് , അതൊരുറപ്പാണ്.
കൂരിരുട്ടിലും പൂര്‍ണ്ണ ചന്ദ്രനെ പോലെ ശിവകാമി തിളങ്ങി . വിവിധ വര്‍ണ്ണങ്ങളിലുള്ള ഐഷെയിഡുകള്‍ അവളുടെ കണ്ണുകള്‍ക്ക്‌ കൂടുതല്‍ തിളക്കം നല്‍കി . കോവലന്‍ കണ്ണകിയോടു പറഞ്ഞതുപോലെ അറുമുഖത്തോടു കൂടി അസമാനനായ സുബ്രമണ്യന്‍ തന്‍റെ വേലായുധം കൊണ്ട് തീര്‍ത്തതാണ് ഈ കണ്ണുകളെന്ന് ജനം പറഞ്ഞു നടന്നു . തന്‍റെ ലോ വെയിസ്റ്റഡു ജീന്‍സ് ഒന്നുകൂടി താഴ്ത്തി ശിവകാമി അവര്‍ക്ക് നയനസുഖം നല്‍കി അവരുടെ രാത്രികളെ ഉറക്കത്തില്‍ നിന്നും അകറ്റി .
മന്ത്രിമാര്‍ , നേതാക്കന്മാര്‍ ഗോപാല്‍ നഗറില്‍ വന്നും പോയും കൊണ്ടിരുന്നു . വലിയ വ്യവസായികള്‍ രാത്രി ഭക്ഷണത്തിനായി ശിവശൈലത്തെ പടികള്‍ കടന്നെത്തി . വികസനമാണ് പ്രധാനം .. പരമാവധി വികസിക്കുക , അതല്ലാതെ മറ്റു ശരികളൊന്നും വിഷയമേ ആയില്ല .
മാലിന്യങ്ങള്‍ പാടിപ്പുഴയെ ദുര്‍ഗ്ഗന്ധപൂരിതമാക്കി , മീനുകള്‍ മൂക്കുപൊത്തി മലര്‍ന്നു നീന്തി .
ഗോപാല്‍ നഗറിലേക്ക് റെയില് വേണം , ട്രെയിന്‍ സര്‍വ്വീസുകള്‍ വേണം അശോകന്‍ പറഞ്ഞു , ശിവകാമി തലകുലുക്കി . കേന്ദ്ര മന്ത്രിയെ വിളിച്ചു .. വിളിപ്പിച്ചു . പാരിജാതങ്ങള്‍ പൂത്തു , പാലമരങ്ങള്‍ പൂത്തു , നിശാഗന്ധികള്‍ പൂത്തു .. സൌരഭ്യങ്ങള്‍ മണത്ത് മന്ത്രി ബജറ്റില്‍ തുക വക കൊള്ളിച്ചു . അങ്ങിനെ റെയിലായി , ട്രെയിനായി .. നഗരം വളരുകയാണ് , പഴയ പ്രമാണി ഗോപാലനില്‍ നിന്നും ശിവകാമിയിലേക്കുള്ള അകലം കുറയുകയാണ് .കെട്ടുകാഴ്ച കാണുന്നത് പോലെ ചിരുതേയി റെയില്‍വേ സ്റ്റേഷനില്‍ അന്തം വിട്ടിരുന്നു. കണ്ണിനു പരിചയമില്ലാത്ത ഭാഷകള്‍ കണ്ട് അവരുടെ മനസ്സില്‍ ഓക്കാനം വന്നു .
മഴ പെയ്തു .. കറുത്ത തുള്ളികളില്‍ ഗോപാല്‍ നഗറിന് പരിചയമില്ലാത്ത പഴയ പെരുമാള്‍പുരത്തിന്‍റെ തേങ്ങല്‍ ഉണ്ടായിരുന്നു , നെഞ്ചു കലങ്ങിയ പാടിപ്പുഴയുടെ കണ്ണീരും കണ്ണീരിന്‍റെ ഉപ്പുരസവും ഉണ്ടായിരുന്നു . ചിതയിലെരിഞ്ഞ കുഞ്ഞമ്പുവിന്‍റെ കോന്തുണ്ണി കുറുപ്പിന്‍റെ ആത്മാക്കള്‍ ഉണ്ടായിരുന്നു. മോബൈല്‍ ടവ്വറിന്‍റെ റേഡിയോ അതിപ്രസരണങ്ങളേറ്റ് കാക്കകളും വവ്വാലുകളും ചത്തു മലച്ചു . കിണറുകള്‍ വറ്റി . വറ്റിയ കുളം മണ്ണിട്ട്‌ നികത്തി . അവശേഷിച്ച പേക്രാന്‍ തവളകള്‍ നിലവിളിച്ചു . കുടിവെള്ളവും ഭക്ഷണവും വസ്ത്രങ്ങളും മനോഹരമായ പോളിത്തീന്‍ ബാഗുകളില്‍ പാക്ക് ചെയ്തു ശിവകാമിയുടെ ഷോപ്പിംഗ്‌ മാളുകളിലെ അലമാരകളില്‍ ഗോപാല്‍ നഗറിലെ ജനങ്ങള്‍ക്ക്‌ വേണ്ടി നിറഞ്ഞു . 'മൂഞ്ഞ ബാധിച്ച നെല്‍വയലുകള്‍ പോലെ ... ' ചിരുതേയിയുടെ ഭാഷയില്‍ പെരുമാള്‍പുരം നാശത്തിലേക്കാണ് നടന്നു നീങ്ങുന്നത്‌ . ഈ നാട് ഒരിക്കലും നന്നാവില്ല , പ്രായം ചെന്ന ആ നാക്ക് പരിതപിച്ചു . റിസോര്‍ട്ടുകള്‍ പെരുമാള്‍ പെരുമാള്‍പുരത്തെ കൊണ്ടുപോയി .. ശിവകാമി കാലന്‍റെ കയ്യിലെ കയറായി ..
പെണ്ണുങ്ങളുടെ ഗര്‍ഭം അകാരണമായി അലസിപ്പോയി , വല്ലപ്പോഴും പെറ്റു വീഴുന്നതാകട്ടെ വലിയ തലകളും ശോഷിച്ച കൈകാലുകളും ഉള്ള അബ്സേര്‍ഡു എക്സ്ട്ട്രാറ്റുകള്‍ . പാടിപ്പുഴയുടെ കണ്ണീര്‍ചാലുകളില്‍ രോഗത്തിന്‍റെ കറുത്ത വിത്തുകള്‍ ദുര്‍ഗ്ഗന്ധം വഹിച്ചുകൊണ്ട് ഒഴുകി . ആയിരം ആനകളുടെ ശക്തിയുമായി മായാസിദ്ധിയുള്ള താടകയെ പോലെ ശിവകാമി വളര്‍ന്നു . ഗോപാല്‍ നഗര്‍ കരുഷം വനപ്രദേശമായി . അങ്ങിങ്ങുള്ള ചെറിയ മുറുമുറുപ്പുകള്‍ അവളുടെ കിങ്കരന്മാര്‍ അടിച്ചൊതുക്കി . ഒരു താടകാ നിഗ്രഹത്തെ കുറിച്ച് അരവയര്‍ മുറുക്കിയുടുത്ത ആണുങ്ങള്‍ മറ്റൊന്നും ചെയ്യാനില്ലാത്ത തങ്ങളുടെ കിടപ്പുമുറിയില്‍ മറ്റേ പാതിയോടു കാതില്‍ പറഞ്ഞ് സംതൃപ്തി നേടിയിരിക്കാം . അതല്ലാതെ  മറ്റൊരു രാമന്‍ ഉരുത്തിരിഞ്ഞു വരുന്ന ഒരു ലക്ഷണവും ഗോപാല്‍ നഗറില്‍ കണ്ടില്ല .
ഗോപാല്‍ നഗറിലെ ഇലക്ട്രിക്ക് പോസ്റ്റുകളില്‍ കൊടികള്‍ പലതുണ്ട് , ചുവപ്പുണ്ട് കടുംചുവപ്പുണ്ട് കാവിയുണ്ട് പച്ചയുണ്ട് മഞ്ഞയുണ്ട് , ഏഴു വര്‍ണ്ണങ്ങള്‍ കൂട്ടിയും കുറച്ചുമുള്ള എഴുപതു തരം കൊടികള്‍ പാറുന്നു .. കാറ്റിനവ വെറുതെ ആടുന്നുവെന്നല്ലാതെ കറുപ്പല്ലാതെ മറ്റൊരു വര്‍ണ്ണത്തെ ദൃശ്യവര്‍ണ്ണരാജിയിലേക്ക് കൊണ്ടുവരാന്‍ അവയ്ക്കാകുന്നില്ല .. ശിവകാമിയെന്ന ബഹുസ്വരവര്‍ണ്ണം അവയേയെല്ലാം കറുപ്പെന്ന കേന്ദ്ര വര്‍ണ്ണത്തില്‍ കുടുക്കിയിടുന്നു എന്നതാണ് വാസ്തവം .ഗോപാല്‍ നഗറിലെ ഇലക്ട്രിക്ക് പോസ്റ്റുകളില്‍ കൊടികള്‍ പലതുണ്ട് , ചുവപ്പുണ്ട് കടുംചുവപ്പുണ്ട് കാവിയുണ്ട് പച്ചയുണ്ട് മഞ്ഞയുണ്ട് , ഏഴു വര്‍ണ്ണങ്ങള്‍ കൂട്ടിയും കുറച്ചുമുള്ള എഴുപതു തരം കൊടികള്‍ പാറുന്നു .. കാറ്റിനവ വെറുതെ ആടുന്നുവെന്നല്ലാതെ കറുപ്പല്ലാതെ മറ്റൊരു വര്‍ണ്ണത്തെ ദൃശ്യവര്‍ണ്ണരാജിയിലേക്ക് കൊണ്ടുവരാന്‍ അവയ്ക്കാകുന്നില്ല .. ശിവകാമിയെന്ന ബഹുസ്വരവര്‍ണ്ണം അവയേയെല്ലാം കറുപ്പെന്ന കേന്ദ്ര വര്‍ണ്ണത്തില്‍ കുടുക്കിയിടുന്നു എന്നതാണ് വാസ്തവം .
കൂട്ടില്‍ നിന്നും തുറന്നുവിട്ട അമ്പത്തിയൊന്നു മുയല്‍ക്കുട്ടികള്‍ ..  പുറം ലോകം കാണാന്‍ പറ്റിയ സന്തോഷത്താല്‍ അവ മുറ്റത്തു  ഓടിക്കളിച്ചു . അതിന്‍റെ കളികള്‍ കണ്ടാസ്വദിച്ച ശിവകാമി കാര്യസ്ഥനെ വിളിച്ചു , കാര്യസ്ഥന്‍ ചേകവന്മാരെ വിളിച്ചു .. അവര്‍ സസ്യഭോജികളായ മുയലുകളെ ഓരോന്നായി എറിഞ്ഞു വീഴ്ത്തി . വീണു പിടഞ്ഞതിനെ ആഞ്ഞുവെട്ടി . ചെറുത്തു നില്‍പ്പില്ലാതെ ചാവാന്‍ തയ്യാറായ അവയെ തുണ്ടാമാകുന്നതുവരെ  വീണ്ടും വീണ്ടും വെട്ടി . ഓരോ വെട്ടു കഴിഞ്ഞും അവര്‍ ശിവകാമിയെ നോക്കുന്നുണ്ടായിരുന്നു , ആ കണ്ണുകളില്‍ ചോരയോടുള്ള ആര്‍ത്തി മൂത്തു , വീണ്ടും വെട്ടാന്‍ ആജ്ഞ കല്‍പ്പിച്ചു . അമ്പത്തിയൊന്നാമാത്തെ മുയല്‍ കുട്ടിയും പിടഞ്ഞു തീരുന്നതുവരെ ആ കണ്ണുകളില്‍ തീ പെയ്തു . ചോര തളം കെട്ടിയ മുറ്റത്ത് അവള്‍ റോക്ക് ചെയ്തു .. അനുചരന്മാര്‍ താളത്തില്‍ കൂടെ നൃത്തമാടി .
മുയലിറച്ചി ചെറിയ പാക്കറ്റുകളില്‍ ആക്കി അങ്ങാടി മൈതാനത്ത് കൂടിയ നാട്ടുകാര്‍ക്ക് വിതരണം ചെയ്തു , മുളക് ചേര്‍ത്തു അവ വേവിച്ച് സ്വാദോടെ വിഴുങ്ങിയ അരപ്പട്ടിണിക്കാര്‍ ശിവകാമിക്ക് ജയ്‌ വിളിച്ചു .. ഔദാര്യത്തിന്‍റെ മഹാമനസ്കതയ്ക്കു മുന്നില്‍ ദീപം തെളിച്ചു . സൌജന്യമായി കിട്ടിയ പാന്‍പരാഗെടുത്തു വായില്‍വെച്ചു ചവച്ചു , വില കുറഞ്ഞ വാറ്റുചാരായം അണ്ണാക്കിലൊഴിച്ച് കുടല് കത്തിച്ചു . വീരഗാഥകളുടെ ചരിത്രം അങ്ങിനെ തുടരുകയാണ് .
ദേഹമാസകലം ചൊറിച്ചില്‍ , ചൊറിയുടെ സുഖം രതിയേക്കാള്‍ സുഖമുള്ള കാര്യമാണെന്ന് ശിവകാമി തിരിച്ചറിഞ്ഞു . പോമറേനിയന്‍മാര്‍ മൃദുവായി ചൊറിഞ്ഞു, അതില്‍ തൃപ്തയാകാതെ അവള്‍ കാര്യസ്ഥനെ വിട്ട് ചേകവന്മാരെ വിളിപ്പിച്ചു , അങ്കത്തട്ടിലെന്ന പോലെ അവര്‍ ആത്മാര്‍ഥമായി ചൊറിഞ്ഞു .. ചൊറി ഗോപാല്‍ നഗറിന്‍റെ പൊതു രോഗമായി വളര്‍ന്നു. ചൊറിയാന്‍ വിദഗ്ധരായവരെ അന്യദേശത്തുനിന്നും ആളെ അയച്ചുവരുത്തി .
  
  
(തുടരും)
..............................................................................................................
ടി.സി.വി.സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍