Tuesday, August 21, 2012

കലികാലം 
 
( കഥ )

........................................................................



കുറുക്കന്‍റെ കൂട്ടിലെ വിശേഷങ്ങള്‍ നാട്ടിലെങ്ങും പാട്ടായി , നാട്ടിലെ നല്ലവരായ ആളുകളും കോഴികളും കൂട്ടത്തോടെ കുറുക്കന്‍റെ കൂട്ടിലേക്ക് പാഞ്ഞു . കുറുക്കത്തി പെറ്റ അഞ്ചു മക്കളില്‍ മൂന്നെണ്ണം വെളുത്ത കുഞ്ഞുങ്ങള്‍ , വിസ്മയക്കാഴ്ചയോടു പൊരുത്തപ്പെടാന്‍ നാട്ടുകാര്‍ക്കോ സ്ഥലത്തെ കോഴികള്‍ക്കോ ആയില്ല .. നേരിനെ നേരില്‍ കണ്ടിട്ടും അതു സത്യമാണോ എന്നറിയാന്‍ അവര്‍ സ്വന്തം കൈത്തണ്ടകളില്‍ നുള്ളി നോക്കി , മൂക്കത്ത് വിരല്‍ വെച്ചു കൊണ്ടവര്‍ നെട്ടോട്ടമോടി . അവര്‍ കാതായ കാതുകളില്‍ കുശുകുശുത്തു .
കറുത്ത കുറുക്കനും കുറുക്കത്തിക്കും വെളുത്ത കുട്ടികളോ ? നാട്ടു പ്രമാണിമാരുടെ തലയ്ക്കകത്ത് കടന്നല് കുത്തി , നാട്ടുക്കൂട്ടം കൂടി , വാക്കുകള്‍ വാക്കത്തി പോലെ മൂര്‍ച്ചയുള്ളതായി .

കുറുക്കത്തി പിഴച്ചവളാണ് , മക്കള്‍ കുറുക്കന്‍റെതല്ല... , മൂപ്പന്‍ വെറ്റില മുറുക്കി , ചുണ്ണാമ്പു തേച്ച വെറ്റില ചവച്ചരച്ചു തുപ്പിയപ്പോള്‍ തുപ്പലിനു ചുവപ്പ് നിറം .
അതേ , കുറുക്കത്തി പിഴച്ചവളാണ് .. നടയകറ്റുക , നാട് കടത്തുക .
സ്കൂള്‍ പറമ്പിലെ കുറ്റിക്കാട്ടിലുള്ള കുറുക്കന്‍റെ മാളത്തിലേക്ക് നാട്ടു പട്ടാളം വെച്ചുപിടിച്ചു .. കയ്യില്‍ പെട്രോള്‍ നിറച്ച കന്നാസുമായി , കുറുവടികളുമായി .. കത്തുന്ന ഓല ചൂട്ട് അവര്‍ക്ക് വഴി കാട്ടിയായി . ആരവങ്ങള്‍ കേട്ട് ഭയന്ന കുറുക്കനും കുറുക്കത്തിയും കുട്ടികളും മാളത്തില്‍ നിന്ന് പുറത്തു വന്നില്ല .

ഇത്തവണ ഒരിയിട്ടത് നാട്ടിലെ കോഴികളായിരുന്നു . വംശമഹിമ പറഞ്ഞു ഞങ്ങളെ ഇരയാക്കിയ ഇവന്‍ കാട്ടുകള്ളനാ , പിഴച്ചുപോയ പെണ്ണൊരുത്തിയുടെ പേറിന് കാവലിരിക്കുന്ന ഈ കോഴി കള്ളനെ ചുട്ടു കൊല്ലണം .
നാട്ടുകാര്‍ വശം തിരിഞ്ഞു , പുകച്ചു പുറത്തു ചാടിക്കുക .. കുറുക്കത്തിയുടെ ജാരനെ കണ്ടു പിടിക്കണം , മറ്റൊരു പെണ്ണും നാട്ടില്‍ ഇനി പിഴച്ചു പെറ്റു കൂടാ.
ഒണക്കിലകളും പുല്ലും കൂട്ടി മാളത്തിന്‍റെ വായ്ക്കല്‍ തീയിട്ടു , കുറുക്കനും പരിവാരങ്ങളും ശാസം മുട്ടി  പുറത്തേക്ക് വന്നു . കുറുക്കനെ മരത്തില്‍ കെട്ടിയിട്ട് കുറുക്കത്തിയെ വിചാരണ ചെയ്തു . കേട്ടു ശീലിച്ചിട്ടില്ലാത്ത അശ്ലീല പദങ്ങള്‍ കൊണ്ട് അവളുടെ കാതു നിറച്ചു . മുഖം കുനിച്ചു നിന്ന അവളുടെ താടി ആരോ പിടിച്ചുയര്‍ത്തി .

പറയണം .. നിന്‍റെ ജാരന്‍ ആരാണ് ?

പാവനമായ പാതിവൃത്യമാണ് നീ കളഞ്ഞു കുളിച്ചത് , കൂടെ കിടന്നവന്‍റെ പേര് പറയാന്‍ നിനക്ക് മടിയാണെങ്കില്‍ ആളെ ചൂണ്ടി കാണിച്ച് തന്നാലും മതി . സൌമ്യരായ മിതവാദികള്‍ അല്‍പ്പം അയഞ്ഞു .
കുറുക്കത്തി ഒന്നും മിണ്ടിയില്ല , ചെയ്യാത്ത കുറ്റം തലയില്‍ പേറാനാകുമോ, കുറുക്കത്തിയുടെ നെഞ്ചു പുകഞ്ഞു ? തന്‍റെ കുറുക്കന്‍റെ കൂടെയല്ലാതെ നാളിതു വരെ മറ്റാരുടെയും കൂടെ കിടന്നിട്ടില്ല , സത്യം എങ്ങിനെ ഇവരെ പറഞ്ഞു മനസ്സിലാക്കണമെന്ന് അറിയാതെ അവള്‍ കരഞ്ഞു .

നാട്ടു മൂപ്പന് കലി വന്നു ,

നാട്ടു കൂട്ടത്തിനു വിറളി വന്നു .. മുച്ചൂടും കള്ളം പറയുന്ന ഇവളെയും കുട്ടികളെയും ചുട്ടെരിക്കുക തന്നെ .. കന്നാസുകളിലെ പെട്രോള്‍ തൂവി .. ഓല ചൂട്ടില്‍ നിന്നും തീപൊരി ചിതറി . ആഹ്ലാദ തിമര്‍പ്പില്‍ അവര്‍ കാട്ടിറച്ചി തിന്ന് കള്ള് മോന്തി .
നാട്ടു മൂപ്പന്‍റെ വീട്ടിലെ പോമറെനിയനു ആധിയായി , ഭയമായി .. പിടിക്കപ്പെടുമോ ?

മൂപ്പന്‍റെ കെട്ടിയോളുമായി അല്ലറ ശ്രുംഗാരങ്ങള്‍ അവനും നടത്തിയിട്ടുണ്ട് . പെട്രോള്‍ നിറച്ച കന്നാസുകള്‍ ഭീതിയായി അവന്‍റെ മുന്നില്‍ നിറഞ്ഞു നിന്നു .

വെളുത്തു കൊഴുത്തു , മൃദുലമായ ആയമ്മയുടെ ശരീരഭാഗങ്ങള്‍ അവനെ സ്വാന്ത്വനിപ്പിച്ചു .. പേടിക്കേണ്ടാ , മൂപ്പനെ വിട്ടു നാട്ടുക്കൂട്ടം നിന്നെ ഒന്നും ചെയ്യില്ല .. കൈപ്പത്തിയില്‍ വിരലുകള്‍ മടക്കി കാണിച്ച് അവള്‍ പറഞ്ഞു , മൂപ്പന്‍ .. ദാ, ഇത്രേയുള്ളൂ . പോമറെനിയനു സന്തോഷമായി , അവന്‍റെ ചുണ്ടുകള്‍ ആയമ്മയുടെ മുലക്കണ്ണില്‍ അമര്‍ത്തിയുരുമ്മി . നനുത്ത രോമങ്ങളെ നാക്ക് കൊണ്ട് തുടച്ചു . ആയമ്മയാണ് പകലെന്ന് അവന്‍ നാക്കിട്ടടിച്ചു .

നാട്ടുമൂപ്പന്‍ നീതിമാനായി , സദാചാരം കാത്തു സൂക്ഷിച്ച സന്തോഷത്തില്‍ നാട്ടുക്കൂട്ടം നേരിന്‍റെ , നെറിയുടെ സ്തുതിഗീതങ്ങള്‍ താളത്തില്‍ ചൊല്ലി , വട്ടത്തില്‍ കാലുകള്‍ ചവുട്ടി .  

പിടക്കോഴികള്‍ പൂവന്‍കോഴിയുടെ കാതില്‍ പറഞ്ഞു, നമ്മുടെ പാതിവൃത്യം...? ചൂട്ടുകുറ്റി മനസ്സില്‍ കൊണ്ടു . നൊന്ത മനസ്സില്‍ കുറുക്കനോട് അനുതാപം വന്നു , കുറുക്കനില്ലാതെ എന്ത് ജീവിതം , കോഴികള്‍ വേവലാതിപ്പെട്ടു .
കെട്ടിത്തൂങ്ങിയ രണ്ടു പെണ്‍കുട്ടികളുടെ ജഡം നോക്കി ആളുകള്‍ സഹതപിച്ചു , പാവം കുട്ടികള്‍ . നരാധരന്മാര്‍ വേട്ടയാടി കെട്ടിത്തൂക്കിയ , ഉടുവസ്ത്രം നഷ്ടപ്പെട്ട ജഡത്തിലെ നഗ്നത അവരുടെ ഉള്ളില്‍ അറിയാതെ ആനന്ദം ഉണ്ടാക്കി . ഒളിഞ്ഞും തെളിഞ്ഞും അതാസ്വാദിക്കുമ്പോഴും നാക്കുകളില്‍ ഹനിക്കപ്പെടുന്ന സദാചാരത്തെയോര്‍ത്ത് രോഷവും ദയയും ഇണചേര്‍ന്നു .

കാലത്തെ പഴിച്ചു , കശ്മലരെ പഴിച്ചു , കലികാലമെന്ന് സമാധാനപ്പെട്ടു .
ആകാശം ഭൂമിയോട് ചോദിച്ചൂ .. നിനക്കെന്തെങ്കിലും പറയാനുണ്ടോ ? ഭൂമി കൈമലര്‍ത്തി .. കാര്യങ്ങള്‍ എന്നില്‍ നിന്നു വിട്ടിട്ട് കാലമേറെയായി . ആണൊരുത്തന്‍ വാണിടുന്നേടത്ത് ഈയുള്ളോള്‍ക്കെന്തു  കാര്യം ?
വെളുത്തമക്കളെ പെറ്റ കുറുക്കനും കെട്ടിത്തൂങ്ങിയ പെണ്‍കുട്ടികളും ചോദ്യചിഹ്നങ്ങളായി ചുമരില്‍ കിടന്നു . വെയിലും മഴയും കാറ്റും പുതിയ വിശേഷങ്ങള്‍ വാര്‍ത്തകളായി പടച്ചു .

കലികാലം .. കഴുകക്കണ്ണുകള്‍ സദാചാരത്തിന്‍റെ കലവറ സൂക്ഷിപ്പുകാരായി , നല്ലവായില്‍ നാല് വലിയ വര്‍ത്തമാനം പറഞ്ഞ് നാട്ടുകാര്‍ സ്വയം സമാധിയൊരുക്കി , നോവും നൊമ്പരവും ആളുകള്‍ അക്ഷരങ്ങളില്‍ പൂട്ടി .
ആകാശവും ഭൂമിയും നിസ്സഹായത കരഞ്ഞു തീര്‍ത്തു . സങ്കടങ്ങള്‍ ഏറ്റു വാങ്ങാന്‍ കടല്‍ സ്വാന്തനത്തിന്‍റെ കൈകള്‍ നീട്ടി . പഴുതുകള്‍ അടച്ച് കലികാലം , സദാചാരത്തിന്‍റെ പുതിയ മേഘപ്പരപ്പുകള്‍ താണ്ടി .. കലികാലം !!

..............................................................................................................

2 comments:

  1. സദാചാരവിശേഷം നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete