Monday, August 6, 2012

മണിക്കുട്ടിയുടെ എട്ടു പെണ്‍മക്കള്‍
.........................................................................................
കഥ ..
...............................

ഭാഗം ഒന്ന്

പൂച്ച പെറ്റു എന്ന് കേട്ടപ്പോള്‍ ഞാനെന്‍റെ അടുക്കള ചായ് വിലേക്ക് കണ്ണുകളെ പായിച്ചു ..നല്ല ഓമനത്തമുള്ള എട്ടു കുട്ടികള്‍ . എന്‍റെ സാന്നിധ്യം തള്ളപ്പൂച്ചയ്ക്ക് അത്ര ഇഷ്ടമായില്ലെന്നു വേണം കരുതാന്‍ , വലിയൊരു മുരളലോടെ അതെന്‍റെ നേര്‍ക്ക്‌ ചീറി . പതിച്ചു കിട്ടിയ കുടിയിരിപ്പാവകാശം പോലെ പൊളിച്ച അടക്ക കെട്ടിവെച്ച ചാക്ക് കഴിഞ്ഞ കുറേനാളുകളായി അവള്‍ സ്വന്തമാക്കിയിരുന്നു ,  അധിനിവേശ പ്രതിരോധക്കാരിയുടെ വീറും വാശിയുമായിരുന്നു അപ്പോള്‍ അവളുടെ തീപാറുന്ന കണ്ണുകള്‍ക്ക്‌  , കൂര്‍ത്ത നഖങ്ങള്‍ കൊണ്ട് ചാക്കില്‍ അമര്‍ത്തി മാന്തി, വലിയവായില്‍ തൊള്ള തുറന്നെന്നെ ഭീഷണിപ്പെടുത്തി .
മണികുട്ട്യേ,  നിനക്കാളെ മനസ്സിലായില്ലേ , ഇതെന്‍റെ കുട്ട്യോളുടെ അച്ഛനല്ലേ ? അകത്തു നിന്നും ഭാര്യ വിളിച്ചു കൂവി .
 കാലുകള്‍ ഒതുക്കി വെച്ച്‌ , ഒന്നൊതുങ്ങി , മണിക്കുട്ടി ചിണുങ്ങി , വലിയോരപരാധം ചെയ്തതു പോലെ, ദൈന്യതയോടെ എന്നെ നോക്കി ചിരിച്ചു .
ഓ .. സാരമില്ല എന്നമട്ടില്‍ ചുണ്ടുകളകത്തി ചെറുതായി ഞാനുമൊന്നു തിരിച്ചു ചിരിച്ചു..
എട്ടു പെണ്‍കുട്ടികള്‍ , അവരുടെ വരും നാളുകള്‍ .. എന്‍റെ ചിന്തകളില്‍ പടര്‍ന്നത് ഭീതി വിതച്ച തീയായിരുന്നു .പ്രണയിച്ചും കലഹിച്ചും ഭയപ്പെടുത്തിയും അവര്‍ക്ക് പിന്നാലെ മണത്തും മണപ്പിച്ചും സദാനേരവും ചുറ്റുന്ന കണ്ടന്മാര്‍ .
അസ്വസ്ഥതകള്‍ പടര്‍ന്ന എന്‍റെ ചിന്തകളെ മണിക്കുട്ടി ഗ്രഹിച്ചെടുത്തുവെന്നുവേണം കരുതാന്‍ . സ്നേഹവാത്സല്യങ്ങള്‍ കൊണ്ട് മക്കളെ ഓരോന്നിനെയായി നക്കിത്തുടച്ച് , ഇടയ്ക്കിടെ ഇറുകണ്ണുകളിട്ട് അവള്‍ ഒളിഞ്ഞും തെളിഞ്ഞും എന്നെ ഉഴിഞ്ഞു നോക്കി . ഒരു പദപ്രശ്നം പൂരിപ്പിച്ചു കിട്ടിയതിന്‍റെ ആഹ്ലാദത്താല്‍ മുഖം ചാക്കിലുരച്ച്‌, കഴുത്തു നീട്ടിയാട്ടി . ഒരുപാടുപദേശങ്ങള്‍ നല്കുവാനുണ്ടെന്ന മട്ടില്‍ കയ്യും കാലുമിട്ടിളക്കി അവളെന്നെ അടുത്തേക്ക്‌ വിളിച്ചു .
ശ്രുംഗരിച്ചു ശൃംഗരിച്ച് പൂച്ചേന്‍റെ കടീം വാങ്ങിച്ചു ഇങ്ങോട്ട് വാ  .. രസച്ചരട് മുറിച്ചു കൊണ്ട് അമര്‍ഷത്തില്‍ പൊതിഞ്ഞ ഭാര്യയുടെ മണിനാദം അകത്തു നിന്ന്.
അനുസരണയുടെയും അനുസരണക്കേടിന്‍റെയും രണ്ടു വഴികള്‍ .. പൂച്ചയും കുട്ടികളും കണ്ണിനെ പിടിച്ചു കെട്ടിയിരിക്കുന്നു , അടുക്കളയില്‍ വെന്ത പരിപ്പില്‍ ഊക്കോടെ തവിയിട്ടിളക്കുന്നതിന്‍റെ ശബ്ദം ഭീഷണിയായി കാതില്‍ വന്നണയുന്നു .. ഇതിയാനെന്താ കാലത്തെ ഈ പൂച്ച പ്രേമം ? ഈ നേരത്ത് പിള്ളാരെ ഒരുക്കാന്‍ ഒന്ന് സഹായിച്ചു കൂടെ , ബാക്കിയുള്ളോള് ഈട കഷ്ടപ്പെടുന്നത് കാണുന്നില്ലേ ? വെന്ത പരിപ്പിന് കൂടുതല്‍ നൊന്തു കാണണം , ഉടഞ്ഞ പരിപ്പിന്‍റെ നിസ്സഹായാവസ്ഥ .
ഞാന്‍ പൂച്ചയെ വിട്ട് അടുക്കളയിലേക്കു നീങ്ങി . തഞ്ചത്തില്‍ ഭാര്യയുടെ അടുത്തു കൂടി , തവി വാങ്ങി താഴെ വെച്ചു , ഇനിയും ഉടച്ചു കഴിഞ്ഞാല്‍ പരിപ്പ് ചത്തു പോവ്വല്ലോടോ .. ഇത്തിരി നര്‍മ്മത്തിന്‍റെ സാധ്യതകള്‍ ആരാഞ്ഞു .. ചീനച്ചട്ടിയില്‍ കടുക് പൊട്ടുന്നത് പോലെ അവള്‍ മുറുമുറുത്തു , എന്‍റെ കൈ തട്ടി മാറ്റി .
പോയി , ആ പൂച്ചയ്ക്ക് കാപ്പിരുന്നോള് , ഇങ്ങയ്ക്ക് പറ്റ്യ പണി അതാ . അവളുടെ മുഖത്തു വലിയക്ഷരങ്ങളില്‍ തെളിഞ്ഞത് അതായിരുന്നു .

അടുക്കളയില്‍ നിന്നും ഒരുവിധം രക്ഷപ്പെട്ടു ഞാന്‍ ഉമ്മറത്തെ സോഫയില്‍ ചെരിഞ്ഞു . ഒരുപാട് നേരുമായി പത്രം രാവിലെ തന്നെയെത്തിരുന്നു . എട്ടുമണിയായിട്ടും അതൊന്നു തുറന്നു നോക്കിയിട്ടുപോലുമില്ല , ഇതിന്‍റെ പിന്നില്‍ വാര്‍ത്തകള്‍ ശേഖരിക്കാനും ഉത്പാദിപ്പിക്കുവാനുമുളള കഷ്ടപ്പാടുകള്‍ , അതിരാവിലെ കുളിര് കൊണ്ട് അതിവിടെ എത്തിച്ചു തരുന്ന വിതരണക്കാരന്‍ പയ്യന്‍ .. ദൈന്യതയാര്‍ന്ന മുഖങ്ങള്‍ , അക്ഷന്തവ്യമായ അപരാധത്തില്‍ കുറ്റബോധം എന്നെ വേട്ടയാടി .
ഞാന്‍ പത്രം കയ്യിലെടുത്തു .. സ്കൂള്‍ ബസ്സ്‌ കൊല്ലിയിലേക്ക് മറിഞ്ഞു , പന്ത്രണ്ടു കുട്ടികള്‍ മരിച്ചു ,പത്തുപേരുടെ നില അതീവ ഗുരുതരം . മുഖ പേജിലെ കറുത്ത പെട്ടിക്കകത്തെ വെളുത്ത അക്ഷരങ്ങള്‍ കണ്ണു നനയിച്ചു . വീട്ടമ്മയെ ബസ്സില്‍ പോലീസുകാരന്‍ മാനഭംഗപ്പെടുത്തി .. രണ്ടാമത്തെ വലിയ വാര്‍ത്ത .. അദ്ധ്യാപകന്‍ പീഡിപ്പിച്ച ബാലികയുടെ മൃതദേഹം സ്കൂള്‍ കിണറ്റില്‍ .. വായന തുടരാനായില്ല ,പത്രം അടച്ചു  വെച്ചു , കണ്ണടയൂരി മുണ്ടിന്‍റെ കോന്തല കൊണ്ട് കണ്ണീരൊപ്പി . പത്രം വെറും കടലാസ്സായി , കോണു ചേര്‍ത്തു മടക്കി ഞാന്‍ തോണിയുണ്ടാക്കി കളിച്ചു , ഉള്ളിലെ നൊമ്പരത്തെ അങ്ങിനെ തീര്‍ത്തു .
അകത്തളത്തിലെ പയ്യാരം തീര്‍ന്നിരിക്കണം , അവള്‍ ചായയുമായി അടുത്തു കൂടി .. നല്ല ചന്തമുള്ള പൂച്ചക്കുട്ടികള്‍ അല്ല്യേ .  ഞാന്‍ ഒന്നും മറുപടിയായി കൊടുത്തില്ല . ഒന്നു കൂടി ചേര്‍ന്നുനിന്നു ചുമലില്‍ കരങ്ങള്‍ ചേര്‍ത്തുവെച്ചു അവള്‍ പറഞ്ഞു .. ഗൌരവം വിടു മാഷേ .
ഇത്രയുമായപ്പോഴേക്കും എനിക്കും ചിരി വന്നു .. ചായ മോന്തി കൊണ്ട് ഞാന്‍ പറഞ്ഞു , നല്ല പൂച്ച കുട്ടികള്‍ , രണ്ടിനെ പെറ്റപ്പോഴേ നീയങ്ങു തളര്‍ന്നു . എട്ടിനെയും കൊണ്ട് മണിക്കുട്ടി ചിരിക്കുന്നത് കണ്ടില്ലേ ? ആ ദ്വയാര്‍ത്ഥ പ്രയോഗത്തെ അനുകൂലിച്ചോ വിയോജിച്ചോ എന്നറിയില്ല , തലകുലുക്കി അവള്‍ അകത്തേക്ക് പോയി .

ഭാഗം രണ്ട്

കിടപ്പുമുറിയില്‍ അല്‍പ്പം കൂടി ചേര്‍ന്നു കിടന്നുകൊണ്ട് അവള്‍ പറഞ്ഞു .. മണിക്കുട്ടിയുടെ മക്കളത്രയും പെങ്കുട്ടികളാണത്രേ .
എട്ടു പെണ്‍കുട്ടികള്‍ .. എന്‍റെ മനസ്സില്‍ ആധി പൂത്തു . ചുറ്റും മണത്തും മണപ്പിച്ചും എട്ടിലധികം കണ്ടന്‍പൂച്ചകള്‍ സദാനേരവും പ്രണയം നടിച്ചും സ്നേഹം നടിച്ചും അവയ്ക്ക് പിന്നില്‍ . ഏതു ചെറിയ വീഴ്ചയില്‍ പോലും തകര്‍ന്നുടയാവുന്ന  എട്ടു പളുങ്കുപാത്രങ്ങള്‍ .
എന്താ ഇത്ര ആലോചിക്കുന്നത് ? അവളുടെ കരങ്ങള്‍ എന്‍റെ മാറിനെ വരിഞ്ഞു മുറുക്കി .
സുന്ദരികളായ എട്ടു പെണ്‍കുട്ടികള്‍ , ചുറ്റും കണ്ടന്മാര്‍ . പെഴച്ചു പോകാതിരിക്കാന്‍ പെടാപ്പാടുപെടുന്നു . ഇരുളിനെ മായ്ക്കാന്‍ വരുന്ന പകലിനെയും പകലിനെ മറയ്ക്കുന്ന ഇരുളിനെയും ഒരുപോലെ ഭയക്കാന്‍ വിധിക്കപ്പെട്ടവര്‍ . തകര്‍ന്നടിയാന്‍ ഒരു ചെറു പോറല്‍ മാത്രം മതിയാകാവുന്ന പളുങ്ക് പാത്രങ്ങള്‍ .
വാ തുറന്ന ദൈവം ഇരയും തരുമെന്നല്ലേ പ്രമാണം .. എന്‍റെ മൌനത്തെ മുറിക്കാന്‍ അവള്‍ അടുത്ത ആയുധമെടുത്തു .
ഇരകളായി എന്നും തുടരെണ്ടിവരുന്നവരുടെ സങ്കടം എങ്ങിനെ അവളെ പറഞ്ഞു മനസ്സിലാക്കും എന്നൊരു ധര്‍മ്മസങ്കടം എന്നെ വേട്ടയാടി .
നമുക്കും രണ്ടു പെണ്‍മക്കളല്ലേ  ..  ബാല്യവും വാര്‍ദ്ധക്യവും ഏറെക്കുറെ സുരക്ഷിതമാണ് എന്നു വേണമെങ്കില്‍ കരുതാം .. യൌവ്വനം ? പുറത്തു ചീവിടുകള്‍ കരഞ്ഞു,കുറുനരികള്‍ ആര്‍ത്തട്ടഹസിച്ചു ,  . അസ്വസ്ഥമായ മനസ്സിനെ തണുപ്പിക്കാന്‍ മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ ഞാനവളെ ആലിംഗനം ചെയ്തു . മരവിപ്പിക്കുന്ന തണുപ്പിനെ അകറ്റാന്‍ അവളിലെ ചൂടിനെ ഞാന്‍ കൊതിച്ചു .
വായില്‍ കടിച്ചു പിടിച്ച കുട്ടികള്‍ ഓരോന്നിനെയും കൊണ്ട് തട്ടിന്‍പുറത്തെ താവളത്തിലേക്ക് മണിക്കുട്ടി നടന്നു . പൊളിച്ച അടക്ക സൂക്ഷിച്ച ചാക്കുകെട്ട് സുരക്ഷിതമല്ലെന്ന് അവള്‍ക്കു തോന്നിയിരിക്കണം . എട്ടു പെണ്‍കുട്ടികളും ഒരേ താളത്തില്‍ കരഞ്ഞു , അതു ഭീതിയുടേതായിരിക്കാന്‍ വഴിയില്ല , വിശപ്പിന്‍റെതാവണം .. കാരണം അവര്‍ കുട്ടികളല്ലേ ?
റേയ്സര്‍ താടിയിലെ കുറ്റിരോമങ്ങളെ വടിച്ചു കളഞ്ഞു , ചിന്തകള്‍ പാളത്തില്‍ നിന്നും വ്യതിചലിച്ച ഏതോ നിമിഷത്തില്‍ കുറ്റിരോമങ്ങള്‍ക്കൊപ്പം മുഖത്തെ നേരിയ ചര്‍മ്മത്തെയും അത് അടര്‍ത്തിയിരിക്കണം , ചെറിയ നീറ്റല്‍ അനുഭവപ്പെടുന്നു .. തോന്നലിനെ കണ്ണാടി സാക് ഷ്യപ്പെടുത്തി .. മുഖത്തു ചോര പൊടിഞ്ഞിരിക്കുന്നു , ഞാന്‍ തോര്‍ത്തുകൊണ്ട് മുഖം തുടച്ചു .
അച്ഛാ .. ഒന്ന് വേഗം ഡ്രസ്സ് അയേണ്‍ ചെയ്തു താ , ഇപ്പോള്‍ തന്നെ വൈകി . മൂത്ത മകള്‍ അകത്തു നിന്നും വിളിച്ചു കൂവി . രണ്ടാമത്തെയാള്‍ ഇപ്പോഴും പുതപ്പിനടിയിലാണ് , ഓട്ടോ വന്നു ഹോണടിക്കണം എങ്കിലേ അയാളുണരൂ , പിന്നെ അഞ്ചു മിനിട്ടിനകം എല്ലാം റെഡി . അടുക്കളയില്‍ കലവും തവിയും ഭാര്യും തമ്മില്‍ സ്നേഹ സംഭാഷണങ്ങള്‍ നടക്കുന്നു. കായും പരിപ്പും അരിയും നേരത്തേ വെന്തു കാണണം , യുദ്ധങ്ങള്‍ തുടങ്ങുന്നതും ഒടുങ്ങുന്നതും എത്രവേഗമാണ് , എനിക്കുള്ളില്‍ ചിരിയാണ് വന്നത് .
രണ്ടു ദിവസം കഴിഞ്ഞാല്‍ ശമ്പളം കിട്ടും , പിന്നെ ചിലവുകളുമായുള്ള മല്‍പ്പിടുത്തം . ജീവിതത്തില്‍ ഒരു കണക്കു പുസ്തകമെങ്കിലും സൂക്ഷിക്കണമെന്നുള്ള ഭാര്യയുടെ നിരന്തരമായ ആവശ്യത്തെ എന്‍റെ കാതുകള്‍ വകവെച്ചതേയില്ല . ശോഷിച്ച ചെറിയ സംഖ്യകളെ  പെരുപ്പിച്ച് വലിയ വലിയ കണക്കുകള്‍ ഉണ്ടാക്കുന്ന ഒരു ഗുമസ്തന് എന്തിനു മറ്റൊരു കണക്കുപുസ്തകം .. അതിന്‍റെ പേരില്‍ ചില ചില്ലറ അടുക്കള സമരങ്ങളും കിടപ്പറ സഹനങ്ങളും ഉണ്ടാകാറുണ്ട് എന്നത് നിഷേധിക്കുന്നില്ല , എങ്കിലും  എന്‍റെ മറു ചോദ്യത്തെ ആകാവുന്ന അവജ്ഞയോടെ അവള്‍ തള്ളിക്കളയുകയാണ് പതിവ് .
വാടിയ പച്ചക്കറികള്‍ ആദായ വിലക്ക് കിട്ടുമോ എന്ന പ്രതീക്ഷയുമായി ചന്തയുടെ അങ്ങേയറ്റത്തുള്ള കടയിലേക്ക് ഞാന്‍ കയറി . സായാഹ്നത്തില്‍ വാടിയ ആ പച്ചക്കറികളെ പോലെ പ്രായം സായന്തനനങ്ങളുടെ  ചില ചുളിവുകള്‍ കടക്കാരനിലും വരുത്തിയിരുന്നു  . അമ്പത് രൂപയും കയ്യിലെ തുണി സഞ്ചിയും ഞാനയാള്‍ക്ക് നേരെ നീട്ടി , അയാളൊന്നും എന്നോട് ചോദിച്ചതുമില്ല ഞാനൊന്നും പറഞ്ഞതുമില്ല , കുറെ വട്ടികളില്‍ നിന്നായി കുറച്ചേറെ സാധനങ്ങള്‍ പെറുക്കി നിറച്ച സഞ്ചി എനിക്ക് തിരിച്ചു തന്നു അയാള്‍ ചിരിച്ചു , ഞാനും ചിരിച്ചു . നാളെ എന്ത് കറി  കൂട്ടണം .. സാമ്പാറു വേണോ കാളന്‍ വേണോ ? തോരന്‍ എന്തായിരിക്കണം പാവയ്ക്കയാണോ , പയറാണോ , കാബെജാണോ ? തീരുമാനങ്ങള്‍ എഴുപതു കഴിഞ്ഞ ആ വയോ വാര്‍ധക്യത്തിന്‍റെതാണ് , എന്നേക്കാള്‍ ഒരുപാട് കൂടുതല്‍ തവണ ഓണമുണ്ട അയാളെ ഞാനെന്തിനു അവിശ്വസിക്കണം ?
വലിയ മുരള്‍ച്ചയോടെ എന്‍റെ പഴയ ബജാജ് ചേതക് സ്കൂട്ടര്‍ വീടിന്‍റെ ചുമരോരം ചേര്‍ന്നു നിന്നു . തുരുമ്പെടുത്ത രണ്ടു എന്‍ജിനുകള്‍ വലിയവായില്‍ മുരളുന്നു , കഫക്കെട്ട് നിറഞ്ഞ രണ്ടു നെഞ്ചിന്‍കൂടുകള്‍.. വാതില്‍ തുറന്നു കൊണ്ട് ഇളയമകള്‍ അകത്തേക്ക് കമന്റെറിഞ്ഞു, ഉള്ളില്‍ മറ്റു രണ്ടുപേരും അതാസ്വദിച്ച്‌ ചിരിക്കുന്നു . എനിക്കും അതില്‍ പങ്കുചേരാതിരിക്കാന്‍ കഴിഞ്ഞില്ല. ഒരുപക്ഷെ ആ പഴയ സ്കൂട്ടറും അതുതന്നെ ചെയ്തിരിക്കണം .

ഭാഗം മൂന്ന്

വെയിലുപരന്നപ്പോള്‍ മണിക്കുട്ടിക്കു ചൂടുകായാന്‍ തോന്നി . തട്ടിന്‍പുറത്തു  നിന്നും പിള്ളാരേം പെറുക്കി മുറ്റത്തേക്കിറങ്ങി . പൂച്ചപ്പട്ടാളം  വെയില് കായുന്നത് കാണാന്‍ നല്ല രസമുണ്ടായിരുന്നു . ഏറെനേരം ഞാന്‍ അതുതന്നെ നോക്കിനിന്നു . അതേയ് ഒരു സംശയം ണ്ട് , പൂച്ച താന്‍ പ്രസവിച്ച കുട്ടികളെ തിന്നുമോ ? ഭാര്യ അടുത്തുനിന്നും ചോദിച്ചു . പിച്ച വെച്ചു കളിക്കുന്ന പൂച്ചക്കുട്ടികളില്‍ നിന്നും ഞാന്‍ കണ്ണു പറിച്ചെടുത്തു . തിന്നുമോ .. ? ഇതുവരെ കണ്ടിട്ടില്ല , പറഞ്ഞു കേട്ടതേയുള്ളൂ . വിട്ടൊഴിയാത്ത സമസ്യയുടെ പൂരണത്തിനായി  ഞാന്‍ വെയിലിനെ നോക്കി , വെയില് പകരുന്ന സൂര്യനെ നോക്കി .
അതിനടുത്ത ദിവസം കുട്ടികളില്‍ ഒന്നിനെ വായില്‍ കടിച്ചു പിടിച്ച് മണിക്കുട്ടി ഓടി മറയുന്നത് ഞാന്‍ കണ്ടു . ബാക്കി ഏഴെണ്ണത്തിന്‍റെ മുഖത്തും പരിഭ്രമം കലരുന്നതായി എനിക്ക് തോന്നി , നിര്‍ത്താതെയുള്ള നേര്‍ത്ത കരച്ചില്‍ അന്തരീക്ഷത്തില്‍ ദീനവിലാപമായി തീര്‍ന്നു .
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞു മണിക്കുട്ടിക്ക് ഇപ്പോള്‍ അഞ്ചു മക്കളെ ഉള്ളൂ .. മൂന്നെണ്ണം മാഞ്ഞുപോയി ..
തട്ടിന്‍പുറത്തെ അവളുടെ വാസസ്ഥലം ഞാന്‍ ഒളിഞ്ഞു നോക്കി ... ഭാര്യ പറഞ്ഞത് ശരിയാണ് , മണിക്കുട്ടിയോടൊട്ടി അഞ്ചുമക്കള്‍ . പറാവുകാരനെ പോലെ ഒരു കണ്ടന്‍ അവള്‍ക്കു കൂട്ടിരിക്കുന്നു .
മണിക്കുട്ടി മനസ്സില്‍ നിന്നും തല്‍ക്കാലത്തേക്ക് മാഞ്ഞു , അത്യാവശ്യം മറ്റു ചില ദാര്‍ശനിക വ്യഥകളിലേക്ക് എന്‍റെ ചിന്തകള്‍ വ്യാപരിച്ചു .
ഒരു ദിവസം രാവിലെ ഇളയമകള്‍ വന്നുപറഞ്ഞു മണിക്കുട്ടിയും മക്കളും മിസ്സ്ട് .. തീരോധനത്തെയോര്‍ത്തു ഭാര്യക്ക് സങ്കടം , മക്കള്‍ക്ക്‌ സങ്കടം , അവരുടെ കണ്ണുകളില്‍ നേര്‍ത്ത നനവ്‌ .. ഭാര്യ പറഞ്ഞു , വയ്യാ .. മുന്നാല് വര്‍ഷമായി അടുക്കളയില്‍ അവളെ മുട്ടിയുരുമ്മി നടന്ന മണിക്കുട്ടിയുടെ വേര്‍പാട് , പരഞ്ഞുതീരുന്നതിനുമുമ്പ് ഭാര്യ വിതുമ്പി .
തട്ടിക്കുടഞ്ഞെഴുന്നേറ്റു ഞാന്‍ കണ്ണട തപ്പിയെടുത്തു .. പത്രത്തിന്‍റെ താളുകള്‍ തിരിച്ചും മറിച്ചും നോക്കി , അപകടമരണത്തിന്‍റെ , അജ്ഞാത ജഡത്തിന്‍റെ  പേജുകള്‍ താണ്ടി , അമ്മയും അഞ്ചുമക്കളും ..ദാരുണ മരണത്തിന്‍റെ കറുത്ത അക്ഷരങ്ങള്‍ തെളിഞ്ഞു . സഹതപിക്കാനും അപലപിക്കാനും അധികം ആള്‍ക്കുട്ടമുണ്ടായില്ല . ആത്മഹത്യാണോ കൊലപാതകമാണോ എന്നു തര്‍ക്ക - വിതര്‍ക്കങ്ങള്‍ ഉണ്ടായില്ല .
ഇളയമകള്‍ മറ്റൊരു വാര്‍ത്തയിലേക്ക് വിരല്‍ ചൂണ്ടി .. എട്ടുപെറ്റ തള്ള കാമുകന്‍റെ കൂടെ ഒളിച്ചോടി .. അഞ്ചു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച നിലയില്‍ , റെയില്‍വേ ട്രാക്കില്‍ ശവങ്ങള്‍ കഴുകന്മാര്‍ കൊത്തിവലിക്കുന്നു .
സാക്ഷി വിസ്താരങ്ങളും കോടതി വിധികളുമില്ലാതെ  വെയില് നേര് പറഞ്ഞു , സൂര്യന്‍ നേര് പറഞ്ഞു .. മണിക്കുട്ടിയുടെ എട്ടുമക്കളും ഇല്ലാതായി ഈ പകല്‍ അതു സാക് ഷ്യപ്പെടുത്തുന്നു .
.................................................................................................................................................................................................................................................

ടി.സി.വി.സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍ - 670307
.....................................................
മൊബൈല്‍ : 9447685185

No comments:

Post a Comment