Thursday, May 3, 2012

ജാതകവശാല്‍ ഇത് ഗജകേസരീ യോഗം

ജാതകവശാല്‍ ഇത് ഗജകേസരീ യോഗം

കഥ
ടി.സി.വി.സതീശന്‍
.........................

നഗരത്തിലെ പ്രധാന കെട്ടിടത്തിലെ മുന്നാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന  പ്രമുഖ ദേശസാല്‍കൃത ബാങ്കിലേക്ക് അയാള്‍ നടന്നു ചെന്നു . പുറത്ത് വെയില് പരക്കുന്നതെയുള്ളൂ , ഒമ്പത് ഒമ്പതരയായിക്കാണണം . മാനേജരുടെ ക്യാബിനിലെ ഗ്ലാസ്‌ ഡോര്‍ തള്ളി തുറന്നു അയാള്‍ അകത്തേക്ക് കടന്നു . ശീതരിച്ച അകമുറിയില്‍ അയാളുടെ വിയര്‍പ്പകറ്റാന്‍ പാകത്തില്‍ തണുപ്പ് ഉണ്ടായിരുന്നില്ല , ഉള്ളില്‍ പുകയുന്ന തീ അയാളുടെ ശരീരത്തില്‍ കൂടുതല്‍ വിയര്‍പ്പ് സമ്മാനിച്ചു   . മുന്നിലെ കസേര ചൂണ്ടി മാനേജര്‍ അയാളോട് ഇരിക്കാന്‍ പറഞ്ഞു . ഒന്ന് തണുപ്പിക്കാനായി തന്‍റെ ഷര്‍ട്ടിന്‍റെ ഒന്നുരണ്ടു കുടുക്കുകള്‍ അയാള്‍ അഴിച്ചു , കസേര വലിച്ചു അതില്‍ ആസനസ്ഥനായി .
ഞാന്‍ ശിവദാസന്‍ നായര്‍ , സാര്‍ , എനിക്ക് ഈ ഉപകാരം കൂടി ചെയ്തു തന്നേ പറ്റൂ
ഒന്നും മനസ്സിലാകാത്തതിനാല്‍ മാനേജര്‍ തല ചൊറിഞ്ഞു . മിസ്റ്റര്‍ ശിവരാമന്‍ നായര്‍ താങ്കള്‍ക്കു ഞാനെന്താണ് ചെയ്തു തരേണ്ടത്‌ ?
സാര്‍ , ശിവരാമന്‍ നായരെന്നല്ല ശിവദാസന്‍ നായര്‍ എന്നാണ് എന്‍റെ പേര് .
ആയിക്കോട്ടെ , അത് രണ്ടായാലും വലിയ കുഴപ്പമില്ല , വായ്പ കൊള്ളാന്‍ വന്നവന് എന്ത് പേര് ?  കടം തരുമ്പോള്‍ നിങ്ങള്‍ തന്ന എല്ലാ വ്യക്തിമഹിമകളും ബാങ്ക് ലെഡ്ജറില്‍ കറുത്ത പാടുകളായി കാണുമല്ലോ, നിങ്ങളുടെ ജീവിതത്തിന്‍റെ പുള്ളിക്കുത്തുകളായി . അങ്ങിങ്ങ് വരച്ച ചുവന്ന വളയങ്ങള്‍ അതിനു ഒരാഭരണമായും കിടക്കുകയല്ലേ . മാനേജര്‍ ആവേശത്തിലാണ് . വാക്കുകള്‍ നീര്‍ചാട്ടമായി ആ നാക്കില്‍ നിന്നും ഒഴുകി . മിസ്റ്റര്‍ നായര്‍ , ഇത് ഞാന്‍ നിങ്ങളെ കുറിച്ചു മാത്രം പറഞ്ഞതല്ല , ഒരു പൊതു സത്യം പറഞ്ഞുവെന്നേ ഉള്ളൂ , ചുളിയുന്ന ശിവദാസന്‍ നായരുടെ മുഖത്തേക്ക് നോക്കി മാനേജര്‍ ആവര്‍ത്തിച്ചു .. ഞാന്‍ എന്ത് സഹായമാണ് താങ്കള്‍ക്ക് ചെയ്തു തരേണ്ടതായിട്ടുള്ളത്, പറയൂ മടി കൂടാതെ .
സാര്‍ , ഒരുപാട് ലോണുകള്‍ തന്ന് അങ്ങ് എന്നെ സഹായിച്ചിട്ടുണ്ട് , അത് ഞാന്‍ മറക്കുന്നില്ല. എങ്കിലും ഇതുകൂടി അനുവദിച്ചു തരുവാന്‍ കരുണ കാണിക്കേണം , ശിവദാസന്‍ നായരുടെ  കണ്ണില്‍ നിന്നും വെള്ളം കനിഞ്ഞു , വാക്കുകള്‍ മുറിഞ്ഞു .
ഓരോ പ്രതിന്ധിയുടെ ഘട്ടങ്ങളിലും ലോണ്‍ തന്ന് എന്‍റെ പ്രതിസന്ധികളെ ഇല്ലാതാക്കുകയും , പിന്നീട് എന്നെ നിത്യദുരിതങ്ങളുടെ കാണാക്കയങ്ങളിലേക്ക് ഉന്തിവിടുകയും ചെയ്ത അങ്ങ് എന്‍റെ കാണപ്പെട്ട ദൈവമല്ലാതെ മറ്റാരാണ്‌ . കഷ്ടതകളിലും സന്തോഷങ്ങളിലും വീണ്ടും കഷ്ടതകളിലും  ദൈവം നമുക്ക് കൂട്ടിരിക്കുന്നു എന്ന് കുട്ടിക്കാലത്ത് അമ്മയുടെ നാക്കില്‍ നിന്നും കേട്ട വചനങ്ങളെ ഓര്‍ത്ത്‌ ശിവദാസന്‍ നായര്‍ വിതുമ്പി .
രാശി പലകയില്‍ മലര്‍ന്നും കമിഴ്ന്നും വീണ കവടികളെ നോക്കി കണിശന്‍ പറഞ്ഞു .. മിഥുനത്തിലെ തിരുവാതിര . ശിവദാസന്‍ നായര്‍ ആള് കൊള്ളാമല്ലോ ? ഇത് ഗജകേസരീ യോഗം ..തൊടുന്നതെല്ലാം പൊന്നാകും. കര്‍മ്മ മണ്‍ഡലത്തില്‍ ശുക്രന്‍ തെളിഞ്ഞു നില്‍ക്കുന്നു . ഇത് കേട്ട് സന്തോഷം തോന്നാത്ത അയാളെ നോക്കി കണിശന്‍ അതിശയപ്പെട്ടു . തന്‍റെ ബാക്കി ജീവിതത്തെ അഞ്ചു മുഴം കയറിലൊതുക്കുവാനുള്ള ചിന്തകളിലായിരുന്നു ശിവദാസന്‍ നായര്‍ അപ്പോള്‍ .
മനുഷ്യന്‍റെ ഓരോ അവസ്ഥ .. മാനേജര്‍ക്ക് അലിവു തോന്നി. അയാള്‍ പ്യൂണിനെ വിളിച്ച് ശിവദാസന്‍ നായരുടെ ജീവിത ജാതകം എടുപ്പിച്ചു .
മിസ്റ്റര്‍ നായര്‍ ഞാനെന്താണ് ചെയ്യേണ്ടത് , നിങ്ങള്‍ തന്നെ പറയൂ .. ഒമ്പത് ലോണുകള്‍ നവഗ്രഹങ്ങളെ പോലെ ചാക്രികമായി തിരിയുകയാണല്ലോ നിങ്ങള്‍ക്ക് ചുറ്റുമായി , ചുവന്ന വളയങ്ങളുടെ വര്‍ണ്ണ രാജികളുമായി . നിങ്ങള്‍ ആദ്യം എടുത്ത സൈക്കിള്‍ ലോണ്‍ വരെ ഇനിയും ക്ലോസ് ചെയ്തിട്ടില്ല ,പിന്നെ വീടായി, കാറായി കുട്ടികളുടെ എജുക്കേഷന്‍ ലോണ്‍ ആയി , അങ്ങിനെ ഒമ്പതെണ്ണം .. ഓവര്‍ഡ്യൂ ആണ് . ഇനിയും ഒരു ലോണ്‍ ഞാനെങ്ങിനെയാ നിങ്ങള്‍ക്ക് തരിക ? നിങ്ങള്‍ തന്നെ ഒരു ഉത്തരം പറയൂ .
ശിവദാസന്‍ നായര്‍ കരഞ്ഞു.. സാര്‍ , ജാതകവശാല്‍ എനിക്ക് ഗജകെസരീ യോഗമാണ് , എന്‍റെ എല്ലാ പ്രശ്നങ്ങളും ഇതോടെ തീരാന്‍ പോകുകയാണ്. ഈ ലോണ്‍ കൂടി നിങ്ങള്‍ അനുവദിച്ചു തരണം .. ഇത് മറ്റെല്ലാ കടങ്ങളും തീര്‍ക്കാന്‍ വേണ്ടിയാണ് സാര്‍ .
അലിവു കൂടിയ മാനേജര്‍ പറഞ്ഞു .. സഹായിക്കണം എന്നുണ്ട് , എങ്കിലും എന്‍റെ നിസ്സാഹയത നിങ്ങള്‍ക്കും മനസ്സിലാകുന്നില്ലേ ?
ഈ ഒരു പ്രാവശ്യം കൂടി മാത്രം .. ശിവദാസന്‍ നായര്‍ കരഞ്ഞു കൊണ്ട് മാനേജരുടെ കാല്‍ക്കല്‍ സാഷ്ടാംഗം വീണു .
ശരി , കേള്‍ക്കട്ടെ .. എന്ത് ലോണ്‍ ആണ് താങ്കള്‍ക്ക് വേണ്ടത് , പറയൂ .
അഞ്ചു മുഴം കയറ് .. അതിനുള്ള കാശ് മാത്രം തന്നാല്‍ മതി എനിക്ക് . കുടുക്ക് ഞാന്‍ ഉണ്ടാക്കി കൊള്ളാം . പിന്നെ ഈ ശിവദാസന്‍ നായരെ കൊണ്ട് അങ്ങയ്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല , ഉറപ്പ് .  എല്ലാ ബാധ്യതകളും ഇല്ലാതാവും , അങ്ങിനെ ലെഡ്ജറില്‍  നിന്നു എന്‍റെ പേര് താങ്കള്‍ക്ക് എന്നേക്കുമായി അടര്‍ത്തി മാറ്റാം

No comments:

Post a Comment